Current Date

Search
Close this search box.
Search
Close this search box.

പ്രത്യാശകളുടെ ഒരു ലോകവും വ്യക്തിത്വവും

ഈ ലോകമേ ശരിയില്ല, മനുഷ്യരൊന്നും ഒട്ടും ശരിയല്ല, വിശ്വാസ്യതയ്ക്കും ആത്മാർത്ഥതയ്ക്കും സത്യസന്ധതയ്ക്കുമൊന്നും ഇവിടെ യാതോരു വിലയും സ്ഥാനവുമില്ല, ഇവിടെ ഇപ്പോൾ ഞാനായിട്ട് വലിയ ഉത്തമനും മാന്യനുമായിട്ട് വലിയ കാര്യമൊന്നുമില്ല എന്നൊക്കെയുള്ള കാഴ്ചപ്പാടും മനോഭാവവും വെച്ചുപുലർത്തുന്ന ഒരു വിഭാഗം മനുഷ്യർ നമുക്കിടയിൽ ഉണ്ട്. എന്നാൽ ഇത്തരം ചിന്തകൾ ആർക്കെങ്കിലും പ്രയോജനപ്രദമാവുമോ? ഇതിനാൽ നമുക്കോ മറ്റുള്ളവർക്കോ ഉണ്ടായേക്കാവുന്ന ബുദ്ധിമുട്ടുകൾ എന്താണ്? ഇതെല്ലാം സഗൗരവം ചർച്ച ചെയ്യപ്പെടേണ്ടതുണ്ട്. ഇത്തരമൊരു മനോഭാവം മനുഷ്യമനസ്സിൽ ഇടം പിടിക്കുന്നത് വാസ്തവത്തിൽ പറഞ്ഞാൽ ആ വ്യക്തിയ്ക്കും അയാൾ നിലകൊള്ളുന്ന സമൂഹത്തിനും ഒരു ഗുണവും ചെയ്യില്ല, മറിച്ച് വളരെയധികം അപകടകരവും ഹാനികരവുമായി മാറുകയെ ഉള്ളൂ. മനുഷ്യമനസ്സ് ചിന്തകളുടെ അതിഭീമമായ ഒരു സ്രോതസ്സാണ്. അവിടെ നിന്ന് ഉത്ഭവിക്കുന്ന ചിന്തകൾ ആണ് ഒരു വ്യക്തി, അയാളുടെ വ്യക്തിത്വം എന്നതിൽ തുടങ്ങി അയാളുടെ ജീവിതവുമായി ബന്ധപ്പെട്ട സകല കാര്യങ്ങളും എങ്ങനെ വേണം, എങ്ങനെ ആയിരിക്കണം എന്നതൊക്കെ നിർണ്ണയിക്കപ്പെടുന്നത്. ഒന്ന് ചിന്തിച്ചു നോക്കൂ മനുഷ്യരെല്ലാം മേൽപ്പറഞ്ഞ വിധം ചിന്തിക്കാൻ തുടങ്ങിയാൽ സമൂഹം ഏത് ഗതിയിലേയ്ക്ക് എത്തുമെന്ന്. ഇതുവരെ പാരസ്പര്യത്തോടെയും സഹവർത്തിത്വത്തോടെയും കഴിയുന്ന ഒരു കൂട്ടം മനുഷ്യർക്കിടയിൽ പോലും നിലനിന്നു പോന്നിരുന്ന വിശ്വാസ്യതയും സാഹോദര്യവും സ്നേഹവും നഷ്ടപ്പെടാൻ ഇടയാക്കില്ലേ അത്? മാത്രമല്ല താൻ മാത്രം എന്തിന് സത്യസന്ധനാവണം? താൻ മാത്രം എന്തിന് ഇത്രത്തോളം ആത്മാർത്ഥത കാണിക്കണം? എന്ന് ഓരോരുത്തരും ചിന്തിക്കാനും പറയാനും പ്രവൃത്തിക്കാനും തുടങ്ങുമ്പോൾ സമൂഹം നേരിടാൻ പോകുന്ന വെല്ലുവിളി എന്താവുമെന്ന് നമുക്ക് ഊഹിക്കാമല്ലോ. ചുറ്റിനുമുള്ള മനുഷ്യരിൽ വിശ്വസ്യത പുലർത്തുന്നതിൽ പരാജയപ്പെടുമ്പോൾ മനുഷ്യമനസ്സുകളിൽ അത് ഭീതി പടർത്തും. അതിഭീകരമായ തോതിൽ അരക്ഷിതാവസ്ഥയും മനുഷ്യനെ കീഴടക്കിയേക്കും, ക്രമേണ നാം ഉൾക്കൊള്ളുന്ന ഈ സമൂഹം ആശങ്കകൾ കെട്ടടങ്ങാത്ത അതിദുർബലമായ ഒരു ജനതയ്ക്ക് ജന്മം നൽകികൊണ്ടിരിയ്ക്കും. അവിടെ ആശകൾക്കും പ്രത്യാശകൾക്കും വകയില്ലാതവുന്നതും അതിജീവനം അപകടത്തിലാവുന്നതും പതിയെ നാം തിരിച്ചറിയും. തീർച്ചയായും അതിന് നാം ഓരോരുത്തരും തന്നെയായിരിക്കും ഉത്തരവാദി. കാരണം ഒരു സമൂഹത്തെ ഉയർച്ചയിലേയ്ക്കും ഉന്നതിയിലേയ്ക്കും നയിക്കുന്നതിൽ ഓരോ വ്യക്തിയുടെയും പങ്ക് ചെറുതല്ല ഒരുപക്ഷേ നമുക്ക് അങ്ങനെ തോന്നിയേക്കാം എങ്കിലും, ഓരോ വ്യക്തിയുടെയും മനോഭാവം, ഇടപെടലുകൾ, പരിഷ്‌കൃത സമൂഹം രൂപപ്പെടുത്തിയെടുക്കുന്നതിൽ അറിയാതെയും അറിഞ്ഞും ഒരോ മനുഷ്യരും വഹിക്കുന്ന പങ്ക്, എന്നതിന്റെയൊക്കെ തോതനുസരിച്ച് മാത്രമേ സമൂഹം അഭിവൃദ്ധിപ്പെടുകയുള്ളൂ. വിദ്യാഭ്യാസം, സമ്പന്നത, തൊഴിൽസാധ്യതകൾ, വ്യക്തിത്വബോധം, സാമൂഹികാവബോധം, പൗരബോധം ഇതൊന്നും ഇല്ലാതെ ഒരു സമൂഹത്തിന്റെ വികസനം സാധ്യമല്ല.

ഒരു സമൂഹത്തിലെ ആളുകൾ നിഷേധാത്മക(നെഗറ്റീവ്) ചിന്തകൾക്ക് അടിമപ്പെട്ടുപോകുന്നത് ഒരു വ്യക്തിയ്ക്ക് മാത്രമല്ല സമൂഹിക സുരക്ഷയെ മൊത്തം അത് ബാധിക്കും. പല വിധ മാനസിക രോഗങ്ങൾക്കും വരെ അത് വഴിയൊരുക്കും. അതിനാൽ ഒരു സമൂഹത്തിലെ ആളുകളുടെ മാനസികാരോഗ്യവും വളരെയാധികം പ്രാധാന്യമർഹിക്കുന്ന ഒന്നാണെന്ന് നാം ഓർക്കുക. നല്ലൊരു വ്യക്തിത്വമെന്നാൽ അവൾ/അവൻ സ്വന്തം കുടുംബത്തിനും സമൂഹത്തിനും രാജ്യത്തിനും നല്ലൊരു മുതൽക്കൂട്ടായി തീരുമ്പോഴാണ്, വലിയൊരു പ്രത്യാശയാണ് ആരിലും അത് നൽകുന്നത്.

നമുക്കൊക്കെ ആരൊക്കെയോ ഉണ്ട് എന്ന വിശ്വാസം തന്നെയാണ് ഒരു പരിധി വരെ നമ്മുടെ ധൈര്യവും ശക്തിയും ജീവിക്കാനുള്ള ഊർജ്ജവും ആശ്വാസവുമായി മാറുന്നത്. തനിച്ചാവൻ ഒരു മനുഷ്യനും ആഗ്രഹിക്കുന്നില്ല എന്ന യാഥാർത്ഥ്യത്തെ തിരിച്ചറിഞ്ഞെങ്കിൽ ചേർന്ന് നിൽക്കാനുള്ള മറുമരുന്ന് തേടി എങ്ങും പോകേണ്ട ആവശ്യമില്ല. മനസ്സുകൾക്കിടയിൽ സ്നേഹവും സൗഹാർദ്ദവും പുലർന്നാൽ മാത്രം മതി. പരസ്പര ധാരണയോടെയും അല്പം വിട്ടുവീഴ്ചാ മനോഭാവത്തോടെയും ജീവിക്കുമ്പോഴേ ഒന്നായി, ഒറ്റകെട്ടായി നിലകൊള്ളാനും ശക്തരാവാനും മനുഷ്യർക്ക് കഴിയുള്ളൂ. അധികം അനർത്ഥങ്ങളൊന്നും സംഭവിക്കാതെ, തടസ്സങ്ങളില്ലാതെ ജീവിതം നീങ്ങുന്നത് എന്താണെന്ന് നോക്കിയാൽ നിലവിൽ നമ്മൾ എല്ലാം തന്നെ ഭാഗവക്കായി കഴിഞ്ഞ ഈ സാമൂഹിക പരിസ്ഥിതി, അത് നൽകുന്ന ഒരു സുരക്ഷാ കവചമുണ്ട് അതിനുള്ളിലാണ് നാം ഇപ്പോൾ സുരക്ഷിതരായി ഇരിക്കുന്നത് .

Also read: സൗഹൃദം കടലാസ് പൂവല്ല

ലോകത്ത് ഇന്നും നന്മയ്ക്കും സ്നേഹത്തിനും വലിയ സ്ഥാനമുണ്ട്. അല്ലെങ്കിൽ ലോകം എന്നേ നശിച്ചുപോയേനെ. അനുഭവങ്ങൾ നൽകുന്ന പാഠങ്ങൾ മനുഷ്യരിൽ പരിവർത്തനങ്ങൾ കൊണ്ടുവരുമ്പോൾ ക്രിയാത്മകതയിലൂടെ മുന്നേറാൻ സാധിച്ചാൽ അത് ഒരു വ്യക്തിയുടെ മാത്രമല്ല ആ സമൂഹത്തിന്റെ കൂടെ ഉയർച്ചയാണ്. അല്ലെങ്കിൽ തന്നെ മനുഷ്യർ സദാസമയവും ജീവിതവുമായി പൊരുതികൊണ്ട് ഇരിക്കുകയല്ലേ. “നാം അനുഭവിക്കാത്ത ജീവിതങ്ങളെല്ലാം
നമുക്ക് വെറും കെട്ടുകഥകള്‍ മാത്രമാണ്…” എന്ന ബെന്യാമിന്റെ വാക്കുകൾ എത്ര വലിയൊരു സത്യമാണ്. നമ്മെപ്പോലെ തന്നെ വിവിധ സാഹചര്യങ്ങളിൽ, വ്യത്യസ്തരായ അച്ഛനമ്മമാർക്ക് ജനിച്ചു വളർന്ന അസദൃശ്യമായ അനുഭവങ്ങളിലൂടെ കടന്ന് വന്ന മനുഷ്യജന്മങ്ങളാണ് നമുക്ക് ചുറ്റിലും നമുക്ക് നമ്മുടെ തന്നെ ഉള്ളിലേയ്ക്ക് ഒന്ന് നോക്കാം, ആരുടെയും വിശ്വാസ്യത അർഹിക്കാത്ത, ആർക്കും വിശ്വസിക്കാൻ കഴിയാത്ത ഒരാൾ ആണോ നമ്മൾ? അല്ല… എന്നാണ് ഉത്തരമെങ്കിൽ പിന്നെ എന്തിന് ഒന്നുമറിയാത്ത ആളുകളെക്കുറിച്ച് ഈ വിധത്തിലുള്ള ഭാഷണങ്ങൾ ? എത്രയെത്ര നന്മ മനസ്സുകൾ നമുക്ക് ചുറ്റിനും ഉണ്ടെന്ന് കാണണമെങ്കിൽ ചുറ്റിനും ഒന്ന് കണ്ണോടിച്ചു നോക്കണം. നമുക്കും അതുപോലെ നന്മയുടെ വാഹകരാവാം, നമ്മിലൂടെ നന്മകൾ പുലരട്ടെ. ചിലരിൽ നിന്നുണ്ടാവുന്ന അനുഭവങ്ങളെ മാത്രം മുൻനിർത്തി നെഗറ്റീവ് മനോഭാവത്തോടെ മാത്രം സമൂഹത്തെ വിലയിരുത്താൻ മുതിരരുത്. ഒരേസമയം നന്മകൾ കാണാനുള്ള വിമുഖതയ്ക്കൊപ്പം മറ്റൊരു പാതകം കൂടെ നമ്മൾ ചെയ്യുന്നുണ്ട്. അതായത് പലപ്പോഴും ഫ്രോഡുകളെ തിരിച്ചറിയുന്നതിൽ നാം പരാജയപ്പെടുന്നു, ആ പരാജയത്തെ നമ്മൾ നിർവ്വചിക്കുന്നത് ലോകത്തെയും മുഴുവൻ മനുഷ്യരെയും മൊത്തത്തിൽ അധിക്ഷേപങ്ങൾക്ക് ഇരയാക്കികൊണ്ടാണ്. നാം മനസ്സിലാക്കേണ്ട മുഖ്യമായ കാര്യങ്ങളിലൊന്ന് ഈ ലോകം ചതിയന്മാരുടേതും വഞ്ചകരുടേതും കൂടെയാണ്. ഉത്തരവാദിത്വത്തോടെയും കാര്യപ്രാപ്തിയോടെയും മനുഷ്യരെയും സമൂഹത്തെയും കാണുന്ന ചിന്താശേഷിയുള്ള ഒരാൾക്ക് സമൂഹത്തിലെ തിന്മകളെയും കൂടെ ഉൾക്കൊള്ളാൻ സാധിക്കണം. ചിലർ എപ്പോഴും തിന്മയെ, പൈശാചിക ചിന്തകളെ ഉള്ളിൽ പേറുന്നവരാവും, നമുക്ക് പ്രവചിക്കാൻ കഴിയില്ല. പക്ഷെ നമ്മൾ അവരെപ്പോലെ ആവാൻ ശ്രമിക്കല്ല വേണ്ടത്. ഇങ്ങനൊരു ബോധമുണ്ടാവുമ്പോഴല്ലേ സമൂഹം മെച്ചപ്പെടുക. മറ്റൊരാളെ വിശ്വസിക്കാൻ കൊള്ളില്ല ആത്മാർത്ഥയില്ല എന്ന് പഴിച്ചുകൊണ്ട് അവനവനും അവരെപ്പോലെ വിശ്വാസ്യതയും ആത്മാർത്ഥതയും കാത്ത് സൂക്ഷിക്കാത്ത ഒരാൾ ആയി മാറാൻ ശ്രമിക്കുകയാണോ വേണ്ടത്, ആർക്കും മാതൃകയാക്കാൻ പറ്റുന്ന ഒരാളെ കണ്ടെത്തി അദ്ദേഹത്തെപ്പോലെ സ്വയം നല്ലൊരു വ്യക്തിയായി മാറികൊണ്ട് മറ്റുള്ളവരെക്കൂടെ സ്വാധീനിക്കാൻ നോക്കുകയല്ലേ വേണ്ടത്? ഞാനും നിങ്ങളും അടക്കം കോടാനുകോടി ജനങ്ങൾ കൂടിക്കലർന്ന ഈ കാണുന്ന സമൂഹത്തിലെ ഓരോരുത്തർക്കും ഇതുപോലെ ചിന്തിക്കാൻ കഴിഞ്ഞാൽ സമൂഹം ഉന്നതി പ്രാപിക്കില്ലേ? ഇതുപോലെ തന്നിൽ നിക്ഷിപ്തമായ ഉത്തരവാദിത്വങ്ങൾ നിറവേറ്റാൻ താൻ എന്നും ബാധ്യസ്ഥനാണ് എന്നല്ലേ ഒരാൾ ചിന്തിക്കേണ്ടത്.

അതിനാൽ ഒരു വ്യക്തി ആദ്യം അയാളോട് തന്നെയുള്ള കമ്മിറ്റ്മെന്റ്സ് നിറവേറ്റാനാണ് പ്രാപ്തരാവേണ്ടത്. ഒരു സാമൂഹ്യജീവി എന്ന നിലയ്ക്ക് ഒരേ സമയം സ്വന്തം നിലനിൽപ്പിനും മറ്റുള്ളവരുടെ സുരക്ഷിതത്വത്തിനും വേണ്ടി അവനവനെ ഡിസിപ്ലിൻഡ് ആക്കാനും മാന്യതയും മര്യാദകളും പഠിപ്പിക്കാനും കഴിവിന്റെ പരമാവധി സമൂഹത്തിന്റെ നന്മയ്ക്കും ഉയർച്ചയ്ക്കുമായി സ്വയം നിലകൊള്ളാനും നാം ഏവരും പ്രതിജ്ഞാബദ്ധരാണ്. കൂടാതെ ഒരു വ്യക്തി എന്ന നിലയിൽ എപ്പോഴും നമ്മുടെ അവകാശങ്ങും ന്യായങ്ങളും താൽപര്യങ്ങളും പരിഗണിക്കപ്പെടേണ്ടതുണ്ട് എന്ന കാര്യത്തിലും ഓരോ വ്യക്തിയ്ക്കും ജാഗ്രതയും ശ്രദ്ധയും ഉണ്ടാവണം അവനവന്റെ കൂടെ അനീതി ഒരിക്കലും അനുവദിച്ചു കൊടുത്തുകൂടാ, അനീതി ആരോടായാലും എതിർക്കപ്പെടണം. നമ്മുടെ കാര്യങ്ങൾ നോക്കിനടത്താൻ നാം ഏവർക്കും വേണ്ടത്ര കഴിവും സാമർത്ഥ്യവും ഉണ്ടായിട്ടും നമ്മൾ ശ്രമിക്കാതിരിക്കുന്നത് തീർത്തും നിരാശാജനകം തന്നെ. നാമെല്ലാം വിശ്വസിക്കുന്നത് ഇതെല്ലാം നിറവേറ്റി തരേണ്ടത് മറ്റുള്ള ആളുകളാണ് എന്നാണ്. ലോകത്ത് ഏറ്റവും സംതൃപ്തമായ ജീവിതം നയിക്കുന്നവർ ഒരുപക്ഷേ പരാശ്രയമില്ലാതെ സ്വന്തം കാര്യങ്ങൾ നോക്കി നടത്താനും സധൈര്യം ജീവിക്കാനും പഠിച്ച മനുഷ്യരായിരിക്കും. നമ്മുടെ കാര്യങ്ങൾ നോക്കാൻ നാം സ്വയം പ്രാപ്തരാവുമ്പോൾ തന്നെ അന്യർക്കും ആശ്രിതർക്കും ഒരു തണലായി മാറാനും എല്ലാ മനുഷ്യരെയും ഒരേപോലെ, കൊച്ചുകുട്ടികളെ അടക്കം വത്സല്യപൂർവ്വം കാണാനും പരിഗണന നൽകാനും കഴിഞ്ഞാൽ നമ്മൾ അത്യപൂർവ്വമായ ഒരു വ്യക്തിത്വമായി മാറും.

നമ്മെക്കാൾ കഷ്ടതയിലും ദുരിതത്തിലും കഴിയുന്ന മനുഷ്യർക്ക് ഏതെങ്കിലും വിധത്തിൽ താങ്ങായി, ഒരു പരോപകാരിയെ പോലെ സന്നദ്ധത നിറഞ്ഞ മനസ്സ് ഒന്ന് നമുക്ക് എല്ലാവർക്കും ഉണ്ടെങ്കിൽ ഇന്ന് ഈ ലോകം എത്ര സുന്ദരമാവും. അമിത സ്വാർത്ഥത ആർക്കും അത്ര ഭൂഷണമല്ല. ഒരു നല്ല വ്യക്തിത്വമെന്നാൽ മറ്റുള്ളവർക്കായ് ജീവിക്കുന്നതിലും സന്തോഷവും സംതൃപ്തിയും കണ്ടെത്താൻ കഴിയുന്ന ആളായിരിക്കും. ആത്മനിന്ദയെ വെറുക്കുന്നവരായതിനാൽ അവനവനോട് അവജ്ഞ തോന്നിപ്പിക്കുന്ന ഒന്നിലും അവർ ഏർപ്പെടുകയേ ഇല്ല. ചെയ്തകാര്യങ്ങൾ പരസ്യമായി പറഞ്ഞു നടക്കുക, അതിൽ പബ്ലിസിറ്റി ആഗ്രഹിക്കുക, അതിന്റെ ക്രെഡിറ്റ് ആവശ്യപ്പെടുക, സൽകർമ്മങ്ങൾ ചെയ്തുകൊണ്ട് അതിന്റെ മറവിൽ തിന്മകൾ ചെയ്യുക. അതിലൂടെ പാവങ്ങളെ ചൂഷണം ചെയ്യുക ഇതൊന്നും ആദരവ് അർഹിക്കുന്ന വ്യക്തിത്വത്തിന് ചേർന്ന കാര്യങ്ങൾ അല്ല.

Also read: ദിവ്യപ്രണയവും സമരവീര്യവും, അലി ശരീഅത്തി ഹജ്ജ് പറയുന്നു

Honesty is the best policy എന്നല്ലേ? ഒരു നഗ്നമായ സത്യം എന്തെന്നാൽ മക്കൾ കളവ് പറഞ്ഞു ശീലിക്കുന്നത് സ്വന്തം വീട്ടിൽ നിന്ന് തന്നെയാണ്. അതല്ലെങ്കിൽ കളവ് പറയുമ്പോൾ ശിക്ഷിക്കുകയും നിർഭയം സത്യം പറയാൻ അനുവദിക്കുകയും ചെയ്യുന്ന മാതാപിതാക്കൾ ഉണ്ടാവണം. കുഞ്ഞ് പറയുന്നത് കളവാണ് എന്നറിഞ്ഞിട്ടും അറിയാത്ത പോലെ നടിക്കുന്ന പല രക്ഷിതാക്കളും ഉണ്ട്. കൊച്ചു കൊച്ചു നുണകൾ നാം അനുവദിച്ചുകൊടുക്കുമ്പോൾ നാളെ വലിയ കള്ളത്തരം ചെയ്യാൻ അവർക്ക് അത് പ്രോത്സാഹനമായിത്തീരുമെന്ന് നാം ഓർക്കാറില്ല. സ്‌കൂളിലേയ്ക്ക് സ്വന്തം കുഞ്ഞ്‌ ഒരു തെറ്റ് ചെയ്തതിന്റെ പേരിൽ വിളിപ്പിച്ചാൽ, തങ്ങളുടെ കുഞ്ഞ് അല്ല അത് ചെയ്തതെന്ന് സ്ഥാപിച്ചെടുക്കാൻ പല തലകുത്തി മറിച്ചിലും അച്ഛനമ്മമാർ നടത്താറുണ്ട്. എന്ത്കൊണ്ട് നമ്മുടെ കുഞ്ഞിന് ഒരു തെറ്റ് പറ്റിക്കൂടാ? കുഞ്ഞിന്റെ കയ്യിൽ നിന്ന് വല്ല അവിവേകവും വന്നുപോയിട്ടുണ്ടെങ്കിൽ അത് അക്സെപ്റ്റ ചെയ്യാൻ രക്ഷിതാക്കൾ എന്ത്കൊണ്ട് വൈമനസ്യം കാണിക്കുന്നു. സ്വന്തം തെറ്റുകളെ അംഗീകരിക്കാനും തിരുത്താനും മക്കൾ പഠിക്കേണ്ടത് ആരിൽ നിന്നാണ്? സാരമില്ല പോട്ടെ എന്ന് പറഞ്ഞു പുറകിൽ രണ്ട് തട്ട് തട്ടി അല്ലെങ്കിൽ ഒന്ന് ചേർത്ത് നിർത്തി, ആലിംഗനം ചെയ്ത് സമാധാനിപ്പിക്കണം അവരെ. മക്കൾക്ക് ആ നിമിഷം തോന്നുന്ന വികാരം എന്തെന്ന് നിർവ്വചിക്കാൻ പോലും കഴിയില്ല. അങ്ങനെയെങ്കിൽ സ്വന്തം അച്ഛനമ്മമാരെ അധ്യാപകരായി സ്വീകരിക്കുന്നതിൽ ഒട്ടും വൈമുഖ്യം കാണിക്കില്ല കുട്ടി, അതിൽ പിന്നെ പ്രേരണയില്ലാതെ തന്നെ കുഞ്ഞ് സ്വന്തം അച്ഛനമ്മമാരെ എല്ലാത്തിലും പിൻപറ്റുന്ന ഒരു നേർക്കാഴ്ച അവിടെ ദൃശ്യമാവും. കാരണം കുഞ്ഞിന് അനുഭവങ്ങൾ പഠങ്ങളായി മാറുകയാണ്, കുഞ്ഞും അതിയായ മനസികസംഘർഷം അനുഭവിച്ചുകൊണ്ടിരുന്ന ആ സമയത്ത്, സ്വന്തം മനസ്സാക്ഷിയ്ക്ക് മുന്നിലും മറ്റുള്ളവരുടെ മുന്നിലും ഒരു അപരാധിയെപ്പോലെ തലയും താഴ്ത്തി നിൽക്കേണ്ട ഒരു ഗതികേട് മുന്നിൽ നിൽക്കുന്ന സമയത്താണ് അച്ഛനമ്മമാർ അതിനെ മാന്യമായി ഡീൽ ചെയ്യുന്നതിന് കുഞ്ഞ് സാക്ഷ്യം വഹിക്കുന്നത്. കുഞ്ഞിന്റെ മുന്നിൽ തന്നെ വളരെ കൂൾ ആയിട്ട് തന്റെ മകൻ/മകൾ ചെയ്ത തെറ്റിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത്, അദ്ധ്യാപകന്റെ മുന്നിൽ ക്ഷമാപണം നടത്തുമ്പോൾ ആ കുഞ്ഞ്മനസ്സ് ലജ്ജിച്ച് തലതാഴ്ത്തി പോകും. കുറ്റബോധം കാരണം അവൻ/അവൾ അച്ഛനമ്മമാരോട് സോറി പറയും. പിന്നീട് അത്തരമൊരു കൃത്യം അവനിൽ നിന്ന് ഒരിക്കലും ഉണ്ടാവാനിടയില്ല.

ഒരു കളവ് നമ്മുടെ സുഹൃത്തിൽ നിന്നോ, ജീവിതപങ്കാളിയിൽ നിന്നോ, മറ്റാരിൽ നിന്ന് ആയാലും നമുക്ക് ഏറ്റവും അസഹനീയമായ ഒന്നാണ് അത്. നാം വഞ്ചിക്കപ്പെടുന്നു എന്ന ചിന്ത നമ്മെ ക്ഷുഭിതരാക്കും. സുഹൃത്തിനോട് എന്തെന്നില്ലാത്ത അരിശവും വെറുപ്പും തോന്നിത്തുടങ്ങും, ഇത് സ്വാഭാവികമാണ്. എന്നാൽ നല്ലൊരു വ്യക്തിത്വം എന്നാൽ ആത്മവഞ്ചന പോലും അസഹനീയമായി തോന്നുന്നവരാണ്. സ്വന്തം മനസ്സാക്ഷിയ്ക്ക് എതിരായി പ്രവൃത്തിക്കാൻ സാധിക്കാത്തവർ. ആരെയും ചിന്തകൾകൊണ്ടോ വാക്കുകൾകൊണ്ടോ, പ്രവൃത്തികൾ കൊണ്ടോ ഉപദ്രവിക്കാൻ അവർ മുതിരില്ല. ഹിംസാത്മകമായ ചിന്തകൾ വർജ്ജിക്കുകയും. അവനവന് പോലും ദ്രോഹം ചെയ്യാത്ത ചിന്തകളെ കൂട്ടുപിടിക്കുമ്പോഴുമാണ് ഒരു മനുഷ്യൻ യഥാർത്ഥത്തിൽ മനുഷ്യൻ ആവുന്നത്. അപരന് ഉപദ്രവമാവുന്ന നെഗറ്റീവ് ചിന്തകൾ ഒരു മനുഷ്യൻ തന്റെയുള്ളിൽ വഹിച്ചുകൊണ്ട് നടക്കുമ്പോൾ ആത്യന്തികമായി നോക്കിയാൽ അയാൾ അയാളെ തന്നെ ഉപദ്രവിക്കുകയാണ്. ഒരു മനുഷ്യനെ വധിക്കാൻ ഒരാൾ തീരുമാനിച്ചു എന്ന് വെക്കട്ടെ. അതിന്റെ പ്രാഥമിക തയാറെടുപ്പുകൾ അയാളുടെ മനസ്സിൽ നടന്ന് കഴിയണം, തീരുമാനിച്ച കൃത്യം ചെയ്യും മുമ്പ് അവനവനെ തന്നെ അയാൾക്ക് കൊല്ലേണ്ടതുണ്ട്. തന്നിലെ എല്ലാ നന്മയ്ക്കും സാധ്യതയുള്ള ഒരു മനുഷ്യനെ കൊലയ്ക്ക് കൊടുത്തിട്ട് വേണം അപരനെ കൊല്ലാൻ. ഏറ്റവും വലിയ പാപം അയാൾ അയാളോട് തന്നെ ചെയ്യുകയാണ്. ആരോടെങ്കിലും പകയുണ്ടെന്ന വെക്കട്ടെ, പകവീട്ടാനായി പൈശാചിക ചിന്തകൾ പേറാൻ സന്തം മനസ്സിനെ നമ്മൾ ദുരുപയോഗപ്പെടുത്തുകയാണ്.
മാത്രമല്ല ഇത്തരക്കാരുടെ അന്ത്യവും വ്യത്യസ്തമായിരിക്കില്ല, അതിദാരുണമായിരിക്കും. വാളോങ്ങിയാവൻ വാളാൽ എന്ന് കേട്ടിട്ടില്ലേ? ഹിംസാത്മകതയ്ക്ക് ആയുധം വേണമെന്നൊന്നുമില്ല ചിലർക്ക് നാവും മതി.

ഏത് കാര്യത്തിലും മറ്റുള്ളവരുടെ വാക്കുകൾ കേട്ട് മാത്രം ജീവിച്ച്‌, അസ്തിത്വം നഷ്ടപ്പെട്ടവരായി തീരുന്നത് അടിമത്വം സ്വീകരിക്കുന്നതിന് തുല്യമാണ് അത്. അസംതൃപ്തിയുടെയും നിസ്സഹായരായതയുടെയും നിഴലിൽ നാളുകൾ കഴിച്ചുകൂട്ടുന്ന അവരെ നേരിൽ കാണുമ്പോൾ തന്നെ മനസ്സിലാവും. അല്പമെങ്കിലും സ്വന്തം ആഗ്രഹങ്ങൾക്കും ഇഷ്ടങ്ങൾക്കും തീര്യമാനങ്ങൾക്കും അനുസരിച്ച് ജീവിക്കാൻ കഴിയാത്ത ഒരു മനുഷ്യൻ ഈ ഭൂമിയിൽ ഉണ്ടെങ്കിൽ അവൻ അവന് വേണ്ടി ഒരിക്കൽ പോലും ജീവിച്ചിട്ടില്ല എന്നല്ലേ അതിന് അർത്ഥം. സ്വന്തം യുക്തിയും ബുദ്ധിയും വിവേകവും ഉപയോഗിച്ച് തനിയ്ക്ക് ശരിയെന്ന് തോന്നുന്ന തന്റെതായ ശരിയിൽ അടിയുറച്ചു ജീവിക്കുന്നവരാണ് ഒരു യഥാർത്ഥ വ്യക്തിത്വത്തിന് ഉടമ എന്ന് പറയുന്നത്. തെറ്റിനെ തെറ്റായി തന്നെ കാണുകയും മനുഷ്യത്വവിരുദ്ധമായ ഒരു കാര്യം ആര് ചെയ്താലും അത് എടുത്ത് പറയാൻ ആർജ്ജവം ഉള്ളവരുമായിരിക്കും. ഒരാൾ തന്നോട് ചെയ്യുമ്പോൾ മനസ്സിനെ വൃണപ്പെടുത്തുന്നതോ, സമാധാനവും സ്വൈര്യവും കെടുത്തുന്നതമായ കാര്യങ്ങൾ തിരിച്ച് താൻ അങ്ങോട്ട് ചെയ്യുമ്പോഴും അത് അവരിൽ എത്രത്തോളം ആഴത്തിൽ ക്ഷതമേൽപ്പിക്കും എന്ന പൂർണ്ണബോധം ഉള്ളതിനാൽ അത്തരം കാര്യങ്ങളിലും അവർ ഏർപ്പെടില്ല.

Also read: തലമുറ വിടവ് ഖുർആനിക വീക്ഷണത്തിൽ

പൊതുവെ നോക്കിയാൽ കുട്ടികൾ തങ്ങളുടെ നിയന്ത്രണത്തിൽ തന്നെ നിൽക്കണം എന്ന ദുർവാശി പിടിക്കുന്നവരാണ് മിക്ക മാതാപിതാക്കളും. വിട്ടുമാറാത്ത ഈഗോയുടെ പിടിയിലാണ് അവർ. തങ്ങൾ പറയുന്നത് മക്കൾ അനുസരിക്കുന്നില്ലങ്കിൽ അപ്പോൾ ഈഗോ വർക്ക് ഔട്ട് ആയി തുടങ്ങും പിന്നെ വീടുകളിലെ അന്തരീക്ഷം പറയണ്ടല്ലോ. എന്നാൽ ഇതിൽ നിന്നൊക്കെ വിഭിന്നമായി ചിന്തിക്കുന്ന, മക്കൾക്ക് അവരുടെ സ്വാതന്ത്ര്യം വകവെച്ചു കൊടുക്കുന്ന മാതാപിതാക്കളും ഉണ്ട്, ഇല്ലെന്നല്ല. സത്യത്തിൽ കുട്ടികൾ പക്വതയാർജ്ജിക്കുന്നതിനനുസരിച്ച്‌ മാതാപിതാക്കൾ അവരിൽ ആത്മവിശ്വാസം പ്രകടിപ്പിക്കുകയും അതിനൊത്ത് അവരെ സ്വതന്ത്രരാക്കേണ്ടതുമുണ്ട്. കാക്കയ്ക്കും പൂച്ചയ്ക്കും കൊടുക്കാതെ പൊന്നുപോലെ മഴയും വെയിലുമേൽക്കാതെ സ്വന്തം ചിറകിനടിയിൽ വെച്ച് വളർത്തുന്ന മക്കൾ കുട്ടിത്തം വിട്ടുമാറി വലിയ വ്യക്തിയിലേയ്ക്ക് മാനസികവും ശാരീരികവുമായി രൂപാന്തരം പ്രാപിച്ചുകൊണ്ടിരിക്കുമ്പോഴും തങ്ങളുടെ സ്വാർത്ഥതയ്ക്ക് വേണ്ടി മാത്രം മക്കളുടെ സന്തോഷങ്ങൾക്കോ സ്വാതന്ത്ര്യത്തിനോ ഒരിക്കലും അച്ഛനമ്മമാർ വിലങ്ങു തടിയാവരുത്. കുഞ്ഞുങ്ങളെ മൂല്യബോധവും വ്യക്തിത്വബോധവുമുള്ള, മനുഷ്യത്വപരമായി ചിന്തിക്കാൻ കഴിയുന്ന നല്ലൊരു മനുഷ്യനാക്കി വളർത്തുകയെ വേണ്ടുള്ളൂ. രക്ഷാകർതൃത്വത്തിൽ കാണിക്കുന്ന അശ്രദ്ധയും അനാസ്ഥയും കുഞ്ഞുങ്ങൾ മുതലെടുക്കാനും ഇട നൽകരുത്. ഒരേസമയം അവരെ വ്യക്തികളായി അംഗീകരിച്ച് സ്വാതന്ത്രമാക്കുകയും അതേസമയം അവർ സ്വന്തം കൈകളിൽ കടിഞ്ഞാൺ എന്താൻ സ്വയം പര്യാപ്തത നേടുന്നത് വരെ അവരെ നയിക്കാൻ കൂടെ നിൽക്കുകയും വേണം. ഒന്നും അവരുടെ വ്യക്തി സ്വാതന്ത്ര്യത്തെ ഹനിച്ചുകൊണ്ടാവാൻ പാടില്ല. വിദ്യാഭ്യാസം, തൊഴിൽ, ജീവിതപങ്കാളി ഇവയെല്ലാം തിരഞ്ഞെടുക്കേണ്ടത് അവനവൻ തന്നെയാണ്. മക്കൾക്ക് അതിനുള്ള സ്വാതന്ത്ര്യം അച്ഛനമ്മമാർ നൽകുമ്പോൾ തന്നെയാണ് കുട്ടികൾ സ്വന്തം മാതാപിതാക്കളുടെ ഇഷ്ടങ്ങൾക്ക് കൂടുതൽ പരിഗണനയും പ്രാധാന്യവും നലക്കേണ്ടതിന്റെ ആവശ്യകത മനസ്സിലാക്കി തുടങ്ങുന്നത്. എപ്പോഴും കുഞ്ഞുങ്ങളുടെ ഇഷ്ടത്തിന് തന്നെയാവട്ടെ മുൻതൂക്കം. കാരണം ജീവിതം അവരുടേതാണ് അവർ ജീവിക്കട്ടെ. അവരുടെ സന്തോഷങ്ങൾക്ക് മാതാപിതാക്കൾ ഒരു കാരണമാവുമ്പോൾ മാതാപിതാക്കളെ വിട്ടൊരു ജീവിതം അവർക്ക് ചിന്തിക്കാൻ പോലും വയ്യാതെ ആവും. നല്ല ശീലങ്ങളും മൂല്യബോധവുമുള്ള മക്കൾ ചട്ടകൂടിനുള്ളിൽ അടച്ചിട്ടും തല്ലിപ്പടിപ്പിച്ചും ചൊല്പടിയ്ക്ക് നിർത്തിയും വളർത്തുന്നവർ ആണെന്ന തെറ്റായ വിശ്വാസങ്ങളെ പൊളിച്ചെഴുതപ്പെടേണ്ടതുണ്ട്. അച്ഛനമ്മമാർക്ക് കൂഞ്ഞുങ്ങളെ സ്വാധീനിക്കാനും നല്ലൊരു വഴികാട്ടിയായി മാറാനും കഴിയുമെങ്കിൽ ദിശാബോധത്തോടെ മുന്നേറാൻ അവർക്ക് ഏറ്റവും ഉത്തമ മാതൃകയായി മാറാനും സാധിച്ചാൽ മാത്രം മതി, മക്കൾ നല്ല ഉൾബോധവും ചിന്തശേഷിയുമുള്ള വ്യക്തിത്വങ്ങളായി മാറും.

Related Articles