‘ചെറുപ്പത്തില്‍ ജ്ഞാന പാത്രത്തില്‍ നിന്ന് ആദ്യമായി നിനക്ക് ലഭിക്കുന്ന ഒരു തുള്ളിയായിരിക്കും പിന്നീട് നിന്നെ നിരീശ്വരവാദിയാക്കി മാറ്റിയിട്ടുണ്ടാവുക. എന്നാല്‍ ആ ജ്ഞാന പാത്രത്തിന്റെ അന്തരാഴങ്ങളില്‍ നിന്നെയും കാത്തിരിക്കുന്ന അല്ലാഹു ഉണ്ടെന്ന് നീ മനസ്സിലാക്കണം’. മഹാനായ ഇബ്നു ഖല്ദൂന് ബുദ്ധിയെ ഒരു ത്രാസായിട്ടായിരുന്നു കണ്ടിരുന്നത്. അതുകൊണ്ടുതന്നെയാണ് ആ ത്രാസിന് താങ്ങാനാകാത്തത് അതിലിട്ട് തൂക്കാനോ അളക്കാനോ ശ്രമിക്കരുതെന്ന് അദ്ദേഹം പറഞ്ഞത്. ഇബ്നു ഖല്ദൂന് പറയുന്നു: ‘ദൈവികമായ കാര്യങ്ങള്‍, പരലോകം, പ്രവാചകത്വത്തിനും ദൈവിക വിശേഷണങ്ങള്‍ക്കും പിന്നിലെ യാഥാര്‍ത്ഥ്യം, അവന്റെ ദൃഷ്ടിക്കപ്പുറമുള്ള വസ്തുതകള്‍ എന്നിവയെ ഒന്നും ബുദ്ധി കൊണ്ട് ഒരിക്കലും അളക്കാന്‍ ശ്രമിക്കരുത്. അതെല്ലാം അസാധ്യമായ കാര്യങ്ങളാണ്. സ്വര്‍ണം തൂക്കുന്ന ത്രാസ് കൊണ്ട് മല തൂക്കി തിട്ടപ്പെടുത്താന്‍ ശ്രമിക്കുന്നവനെപ്പോലെയാണ് അക്കാര്യങ്ങളില്‍ വ്യാപൃതനാകുന്നവന്റെ ഉദാഹരണം.
അല്ലാഹു, അവന്റെ ഉണ്മക്ക് പിന്നിലെ രഹസ്യം, സൃഷ്ടിപ്പിന്റെ ലക്ഷ്യം, പ്രപഞ്ചത്തിനും അതിന്റെ സഞ്ചാരത്തിനും പിന്നിലെ യാഥാര്‍ത്ഥ്യം തുടങ്ങിയവയെക്കുറിച്ചുള്ള അന്വേഷണങ്ങളെല്ലാം ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ മനുഷ്യന് നിരന്തരം ചര്‍ച്ച ചെയ്തുകൊണ്ടിരുന്ന കാര്യങ്ങളാണ്. മതവും തത്വശാസ്ത്രവും ബുദ്ധിയും വെളിപാടും തമ്മിലുള്ള ബന്ധത്തെക്കുറിച്ചായിരുന്നു മുന്‍കാല പണ്ഡിതൻമാരുടെ തര്‍ക്കങ്ങളെങ്കില്‍ ഇന്നത് എത്തി നില്‍ക്കുന്നത് മതവും അനുഭവാധിഷ്ഠിത ജ്ഞാനവും തമ്മിലുള്ള ബന്ധത്തിലേക്കാണ്. രണ്ട് നൂറ്റാണ്ടോളമായി അനുഭവാധിഷ്ഠിത ജ്ഞാനം(പ്രത്യേകിച്ചും ജീവശാസ്ത്രജ്ഞരും പ്രകൃതിശാസ്ത്രജ്ഞരും) ഈ ലോകത്തെ മനുഷ്യന്റെ സ്ഥാനത്തെക്കുറിച്ചും അസ്ഥിത്വത്തെക്കുറിച്ചുമുള്ള യാഥാര്‍ത്ഥ്യത്തെക്കുറിച്ച് മനുഷ്യന് വ്യക്തമായ ഉത്തരം നല്‍കാനുള്ള പരിശ്രമത്തിലാണ്.
Also read: ഡല്‍ഹി തെരഞ്ഞെടുപ്പ്: ബി.ജെ.പിയെ വഞ്ചിച്ചതാര് ?
സമകാലിക ദൈവശാസ്ത്ര പരമ്പരയിലുള്ള ‘മതവും അനുഭവാധിഷ്ഠിത ജ്ഞാനവും’ എന്ന പുസ്തകം ഈയൊരു മേഖലയില്‍ ഇസ്ലാമിനും പാശ്ചാത്യ ലോകത്തിനുമിടയിലുണ്ടായിട്ടുള്ള തര്‍ക്കങ്ങളെക്കുറിച്ചും വെസ്റ്റേണ്‍ തിയോളജിക്ക് ഇസ്ലാമിക ലോകത്തുണ്ടായ സ്വാധീനത്തെക്കുറിച്ചും പരാമര്‍ശിക്കുന്നുണ്ട്. 2019ല്‍ ബയ്റൂത്തിലെ ഇസ്ലാമിക് സെന്റര്‍ ഫോര്‍ സ്ട്രാറ്റജിക്ക് സ്റ്റഡീസാണ് സമകാലിക ദൈവശാസ്ത്ര പരമ്പരയില്‍ മൂന്നാമത്തെ ഉദ്യമമായ ഈ പുസ്തകം ആദ്യമായി പബ്ലിഷ് ചെയ്യുന്നത്.
ശാസ്ത്രം മതത്തിന്റെ പ്രതിയോഗിയാണ്
പതിനേഴാം നൂറ്റാണ്ടില്‍ ശാസ്ത്രീയ മേഖലയില്‍ വലിയൊരു മുന്നേറ്റം തന്നെ സാധ്യമായ ഘട്ടത്തില്‍ ലോകത്ത് കാണുന്ന എന്തിനും വിശദീകരണം നല്‍കിയും വ്യത്യസ്ത അഭിപ്രായങ്ങള്‍ ആരാഞ്ഞുമാണ് ശാസ്ത്രം മതത്തെ നേരിട്ടത്. അടിസ്ഥാനപരമായി മൂന്ന് രീതിയില്‍ നമുക്കതിനെ വേര്‍തിരിക്കാം:
1- ഗലീലിയോയുടെ പ്രപഞ്ചഘടനാശാസ്ത്രം
2- ഡാര്‍വിന്റെ നരവംശശാസ്ത്രം
3- സിഗ്മണ്ട് ഫ്രോയിഡിന്റെ മനശാസ്ത്രം
ഇതില്‍ ഒന്നും രണ്ടും മേഖലകള്‍ സെമിറ്റിക്ക് മതങ്ങളുടെ പ്രാമണങ്ങള്ക്കെതിരാണ്. അതേസമയം മൂന്നാമത്തേത് അസ്ഥിത്വം, തിരഞ്ഞെടുക്കാനുള്ള അവസരം, മനുഷ്യന്റെ സ്വഭാവം നിര്‍ണ്ണയിക്കുന്ന തരത്തിലുള്ള ബോധവല്കരണം തുടങ്ങി മാനുഷിക ധാര്‍മ്മികതയുടെ ചില അടിസ്ഥാന സങ്കല്പങ്ങളെയാണ് ചര്‍ച്ച ചെയ്യുന്നത്. അസാമാന്യനായ സൃഷ്ടിയെന്നതില് നിന്ന് മറ്റെല്ലാ സൃഷ്ടി ജാലങ്ങളുടെയും തട്ടിലേക്കാണ് മനുഷ്യനെ ഈ മൂന്ന് ശാസ്ത്ര രീതിയും കൊണ്ടെത്തിക്കുന്നത്.
Also read: ‘ഈജിപ്തില്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ 2011ലെ വിപ്ലവത്തിന്റെ പ്രതികാരമാണ്’
ഗലീലിയോയുടെ അഭിപ്രായ പ്രകാരം മനുഷ്യനല്ല പ്രപഞ്ചത്തിന്റെ കേന്ദ്രബിന്ദു. അതുപോലെത്തന്നെ ഭൂമിയും. മറ്റനേകം നക്ഷത്രങ്ങളുടെ കൂട്ടത്തില്‍ ഒന്ന് മാത്രമാണ് ഭൂമി. മനുഷ്യനും ജീവനുള്ള മറ്റു സര്‍വ്വ ജീവജാലകങ്ങളും തമ്മിലുള്ള വിഭജനരേഖ അത്ര വിദൂരമല്ലെന്നാണ് ഡാര്വിന് സിദ്ധാന്തിക്കുന്നത്. എന്നാല്‍, ബൗദ്ധികവും സചേതനവുമായ സ്വഭാവത്തിന്റെ ഫലമല്ല മനുഷ്യനെന്നതാണ് ഫ്രോയിഡിന്റെ പക്ഷം. എന്നാല്‍, മനുഷ്യന്റെ സ്വഭാവത്തെയും പ്രവര്‍ത്തനങ്ങളെയും നിര്‍ണ്ണയിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്ന ഉപബോധമനസ്സെന്ന് പറയുന്ന ഒരു കരുത്തുറ്റവസ്തുവുണ്ട്. മേല്‍ പറഞ്ഞ തിയറികളില്‍ ഡാര്വിന് മുന്നോട്ട് വെച്ച തിയറിയാണ് മതതത്വങ്ങളോട് കൂടുതല്‍ എതിരായിത്തീരുന്നത്. കാരണം, പ്രകൃതിയുടെ തിരഞ്ഞെടുപ്പിനെ അടിസ്ഥാനമാക്കി മനുഷ്യന്റെ പ്രാധാന്യത്തെ നിരസിക്കുന്നതോടൊപ്പം അത് മനുഷ്യ സൃഷ്ടിപ്പിന് തന്നെ തുരങ്കം വെക്കുന്നുണ്ട്.
നൈസര്‍ഗ്ഗികമായ എല്ലാ ജീവജാലങ്ങളുടെയും വികാസത്തിനുള്ള നിയമം സര്‍വൈവല്‍ ഓഫ് ദി ഫിറ്റസ്റ്റ്(ഏറ്റവും അര്‍ഹമായത് അതിജീവിക്കുമെന്ന സിദ്ധാന്തം) ആണെന്ന് വിശദീകരിക്കലിലൂടെ അനുഭവാധിഷ്ഠിതമായ ജ്ഞനശാസ്ത്ര മേഖലിയില്‍ നിരീശ്വരവാദത്തിന്റെ ഉത്ഭവത്തിലേക്കാണ് ഡാര്വിന് തിയറി സൂചന നല്‍കിയത്. മാറ്റങ്ങളെല്ലാം പെട്ടെന്ന് സംഭവിക്കുന്നതാണെന്ന കാഴ്ചപ്പാടാണ് ഡാര്വിന് മുന്നോട്ട് വെച്ചത്. അവശേഷിക്കാന്‍ വേണ്ടിയുള്ള നിരന്തര പോരാട്ടമാണ് ജീവിതത്തെ നിര്‍ണ്ണയിക്കുന്നത്. ഈ പോരാട്ടത്തില്‍ വിജയിക്കുന്നവനാണ് ജീവിക്കാന്‍ ഏറ്റവും ഉത്തമന്. അതുകൊണ്ടാണ് ഡാര്‍വിന്റെ സൈദ്ധാന്തിക പരിപ്രേക്ഷ്യം മതത്തിനെതിരാണെന്ന് പറയുന്നത്. ഓരോ സൃഷ്ടിപ്പിന്ന് പിന്നിലും വ്യക്തമായ ദൈവിക ലക്ഷ്യമുണ്ട്. അതൊരിക്കലും യാദൃശ്ചികമല്ല.
പരാജയം സുനിശ്ചിതമായതിനാല്‍ തന്നെ ബുദ്ധിയും തര്‍ക്കശാസ്ത്രവും വെച്ചുള്ള സംവാദങ്ങളെ നേരിടുന്നതില്‍ നിന്ന് ഡാര്‍വിന്റെ ഇത്തരം വികല സിദ്ധാന്തങ്ങളിലേക്കാണ് നിരീശ്വരവാദികള്‍ ഓടിയൊളിക്കുന്നത്. ബയോളജിസ്റ്റായ ജെറി ബെര്ഗ്മാന് തന്റെ ‘വിമതരുടെ കശാപ്പ്'(Slaughter of the dissidents) എന്ന പുസ്തകത്തില്‍ പറഞ്ഞത് പോലെത്തന്നെ ഡാര്‍വിന്റെ സിദ്ധാന്തത്തിനെതിരെ ശാസ്ത്ര സമൂഹത്തില്‍ നിന്ന് തന്നെ വലിയ രീതിയിലുള്ള എതിര്‍പ്പുകളുണ്ടായിട്ടുണ്ട്. അതുകൊണ്ട് തന്നെ പാശ്ചാത്യ ശാസ്ത്ര വിശാരദൻമാര്ക്കിടയില് പരിണാമ സിദ്ധാന്തത്തിന് ശക്തമായ വിമര്‍ശനം നേരിടേണ്ടി വന്നിട്ടുണ്ട്. മാത്രമല്ല, ഡാര്‍വിന്റെ വാദങ്ങളുടെ കള്ളം വെളിച്ചത്താക്കുന്ന രീതിയിലുള്ള ഡി.എന്‍.എ ഉള്‍കൊള്ളുന്ന ജീവിക്കുന്ന കോശങ്ങളുടെ അത്ഭുതകരമായ സങ്കീര്‍ണതയെക്കുറിച്ച് ആധുനിക ശാസ്ത്രം തന്നെ സംസാരിച്ചു തുടങ്ങിയിട്ടുണ്ട്. അതിന്റെ രൂപത്തിലുള്ള ദൈവികമായ മഹത്വത്തെയത് വെളിപ്പെടുത്തുന്നുണ്ട്. അവിടെ ആകസ്മികതക്കോ സ്വയം വരത്തിനോ ഒരവസരവുമില്ല.
2009ല്‍ ഭൗമോതപരിതലത്തിലെ ഏറ്റവും പഴക്കമുള്ള മനുഷ്യ അടയാളം ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിട്ടുണ്ട്. ‘ആര്ദി’ എന്ന് വിളിക്കപ്പെടുന്ന നാല് മില്ല്യണോ നാനൂറ് മില്ല്യണോ പഴക്കമുള്ള ആ എത്യോപ്യന്‍ അസ്ഥിക്കൂടം മനുഷ്യന്റെ പ്രപിതാക്കള്‍ കുരങ്ങൻമാരായിരുന്നില്ലെന്ന് വ്യക്തമാക്കിത്തരുന്നുണ്ട്. അത് ഡാര്വിനിസത്തെത്തന്നെ നിരാകരിക്കുന്നു. അല്ലാഹുവിലുള്ള വിശ്വസത്തിന് എതിരായി വന്ന പ്രവണതയാണ് ഡാര്വിനിസമെന്ന് ഇത് ഊന്നിപ്പറയുന്നുണ്ട്.
Also read: ഇങ്ങനെയാണ് അമേരിക്ക സ്വതന്ത്ര രാജ്യങ്ങളെ ‘വിമോചിപ്പിക്കുന്നത്’
മതവും അനുഭവാധിഷ്ഠിത ജ്ഞാനശാസ്ത്രവും തമ്മില്‍ തര്‍ക്കത്തിലേര്‍പ്പെടുന്ന മറ്റൊരു പ്രശ്നമാണ് പ്രപഞ്ചത്തിന്റെ ആയുസ്സും അതിലെ മനുഷ്യ വാസത്തിന്റെ തുടക്കവും. ചിലരുടെ അഭിപ്രായ പ്രകാരം പ്രപഞ്ചത്തിനിപ്പോള് പതിനാല് ബില്ല്യണ്‍ വയസ്സായിട്ടുണ്ട്. അതിന്റെ ഉത്ഭവത്തോടെത്തന്നെ മനുഷ്യവാസത്തിനുള്ള എല്ലാവിധ സൗകര്യവും അതില്‍ സംവിധാനിക്കപ്പെട്ടിട്ടുണ്ട്. ഭൂമിയുടെ ആയുസ്സിന്റെ മൂന്ന് ഇരട്ടി കൂടുതല്‍ ആയുസ്സ് അതിനുണ്ടാകും. ആദമിന്റെ സൃഷ്ടിപ്പിനോട് യോജിച്ച് തന്നെയാണ് ഭൂമിയും സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്.
ശാസ്ത്രവും ദൈവാസ്തിത്വത്തിന്റെ തെളിവുകളും
മനുഷ്യ ജീവിതത്തിന്റെ ലക്ഷ്യവും അര്‍ത്ഥവും കണ്ടെത്തലാണ് മതത്തിന്റെ പരമ പ്രധാന കാര്യമെന്നും മനുഷ്യന്റെ വിജയവും രക്ഷയുമാണ് (പ്രത്യേകിച്ച് പരലോക ജീവിതത്തില്‍) മതം ലക്ഷ്യം വെക്കുന്നതെന്നും ചില പണ്ഡിതൻമാര് ഉറപ്പിച്ചു പറയുന്നു. വിശ്വ സ്രഷ്ടാവിന്റെ സൃഷ്ടിയാണ് ഈ പ്രപഞ്ചം എന്നല്ലാതെ പ്രകൃതിയെക്കുറിച്ചോ ജീവജാലങ്ങളെക്കുറിച്ചോ കൂടുതല്‍ വിശദീകരണം നല്‍കാനോ മതം താല്പര്യപ്പെടുന്നില്ല. അതുകൊണ്ടുതന്നെ മനുഷ്യന്റെ വിജയവും സ്വഭാവവും ധാര്‍മ്മികതയും അനുഭവാധിഷ്ഠിത ജ്ഞാനശാസ്ത്രത്തിനും അതിന്റെ പ്രവിശാലമായ പ്രവര്‍ത്തന മണ്ഡലത്തിനുമപ്പുറത്താണ് നിലകൊള്ളുന്നത്. ശാസ്ത്രത്തിനും മതത്തിനും ഓരോന്നിനെയും മറ്റൊന്നില്‍ നിന്ന് വ്യത്യസ്തമാക്കുന്ന ഇടവും മണ്ഡലവുമുണ്ട്. എന്നാല്‍ ആധുനിക ശാസ്ത്രത്തിന് ദൈവാസ്തിത്വത്തിന് തെളിവുകള്‍ കൊണ്ട് വരാനാകുമോ?
Also read: നാളെയുടെ വാഗ്ദാനങ്ങള്‍
‘യുക്തിസഹമായ വിശ്വാസം'(Reasonable faith) എന്ന പുസ്തകത്തില്‍ പ്രമുഖ ക്രിസ്ത്യന്‍ ഫിലോസഫറായ വില്യം ലെയ്ന്‍ ക്രെയ്ഗ് എഴുതിയത് പോലെത്തന്നെ പല പാശ്ചാത്യ തത്വജ്ഞാനികളും കരുതുന്നത് മത നിരാസത്തിലേക്കും വിശ്വസമില്ലായ്മയിലേക്കും മനുഷ്യനെ കൊണ്ടെത്തിക്കുന്നത് താര്ക്കികമല്ലാത്ത ബൗദ്ധിക ചിന്തയാണ്. അതാണ് ഒരു മതവിശ്വസിയെ നിരീശ്വരവാദിയാക്കുന്നത്. അതുകൊണ്ടാണ് അദ്ദേഹം മതത്തിലെ സെകുലര്‍ കാഴ്ചപ്പാടുകളെ നിഷിതമായി വിമര്‍ശിക്കുന്നതും അതിലുള്ള അബദ്ധങ്ങളെ വ്യക്തമാക്കാന്‍ ശ്രമിക്കുന്നതും. അദ്ദേഹത്തിന്റെ തത്വങ്ങള്‍ക്കെല്ലാം പ്രതിരോധ മനോഭാവമുള്ള റാഷണലിസ്റ്റിക്ക് സ്വഭാവമാണുള്ളത്. അതിനാല്‍ തന്നെയാണ് അദ്ദേഹം പഴയകാല തത്വശാസ്ത്രം കൊണ്ടുവന്ന ദൈവാസ്തിത്വത്തിനുള്ള തെളിവുകളെ പുനരുജ്ജീവിപ്പിക്കാനും അതിനെ ആധുനിക ശാസ്ത്രവുമായും തത്വശാസ്ത്രവുമായും ബന്ധിപ്പിക്കാന്‍ ശ്രമിക്കുന്നതും. അത് വിശദീകരിക്കാന്‍ സഹായിക്കുന്നതില്‍ ഇസ്ലാമിക ഫിലോസഫി അദ്ദേഹത്തെ വല്ലാതെ സ്വാധീനിച്ചിട്ടുണ്ട്, വിശിഷ്യാ ഇമാം ഗസ്സാലിയുടെ വീക്ഷണങ്ങള്‍. വില്യം ലെയ്ന്‍ ക്രെയ്ഗിന്റെ പി.എച്ച്.ഡി വിഷയവും ഇസ്ലാമിക ഫിലോസഫിയും ഗസ്സാലി ഇമാമുമായി ബന്ധപ്പെട്ടതായിരുന്നു.
ക്രെയ്ഗിന്റെ വീക്ഷണത്തില്‍ ധാര്‍മ്മിക മൂല്യങ്ങള്‍(moral values) തന്നെ ദൈവാസ്തിത്വത്തിനുള്ള തെളിവാണ്. മനുഷ്യനൊരു ധാര്‍മ്മിക സൃഷ്ടിയാണ്. ദൈവാസ്തിത്വം ഇല്ലായിരുന്നുവെങ്കില്‍ വസ്തുനിഷ്ഠമായ ധാര്‍മ്മിക മൂല്യങ്ങളും നിലനില്ക്കുമായിരുന്നില്ല. അതിനെല്ലാം പുറമെ ദുഷ്കൃത്യങ്ങള്‍ ദൈവാസാസ്തിത്വത്തെ നിരാകരിക്കുന്നുവെന്ന നിരീശ്വരവാദികളുടെ ധാരണക്ക് നേര്‍വിപരീതമായി ദുഷ്കൃത്യവും ദൈവാസ്തിത്വത്തെ തെളിയിക്കുന്നുവെന്ന് അദ്ദേഹം ഉറപ്പിച്ച് പറയുന്നു. നിരീശ്വരവാദികളെ സംബന്ധിച്ചെടുത്തോളം ധാര്‍മ്മിക മൂല്യങ്ങള്‍ ആപേക്ഷികവും മാനദണ്ഡങ്ങള്ക്കതീതവുമാണ്. നിരീശ്വരവാദികളുടെ സൃഷ്ടിസ്രഷ്ടാവ് ബന്ധത്തെ പരിഹസിക്കുന്നതോടൊപ്പം ഈ ലോകത്ത് മനുഷ്യനെ ഒരു പാവയായി മാത്രം കാണുന്ന നിരീശ്വരവാദികളുടെ വികല വീക്ഷണത്തിന് പകരം മനുഷ്യന് സ്വതന്ത്രനും അവന്റെ പ്രവര്‍ത്തികളെക്കുറിച്ച് ചോദിക്കപ്പെടുന്നവനുമാണെന്നതിന് ക്രെയ്ഗ് അടിവരയിടുന്നുണ്ട്.
Also read: സമ്പത്ത് അല്ലാഹുവിന്റേതാണ്; സമ്പന്നര്‍ അതിന്റെ സൂക്ഷിപ്പുകാരും ദരിദ്രര്‍ ആശ്രിതരുമാണ്
പാശ്ചാത്യ നിരീക്ഷകയായ നാന്‍സി മര്‍ഫി തന്റെ വര്‍ക്കുകളും ഇത്തരം നിരീശ്വരവാദപരമായ ആശയങ്ങള്‍ക്കെതിരായിട്ടാണ് എഴുതിയിട്ടുള്ളത്. ശാസ്ത്രീയാന്വേഷണമാണ് അതിനായി അവള് ഉപയോഗിക്കുന്നത്. മതത്തിനും ശാസ്ത്രത്തിനുമിടയിലെ ബന്ധം മനസ്സിലാക്കാന്‍ സാമൂഹിക ശാസ്ത്രവും പ്രകൃതി ശാസ്ത്രവും തമ്മില്‍ ഒരു പാലം സൃഷ്ടിക്കണമെന്ന് നാന്‍സി വാദിക്കുന്നു. നാന്‍സിയുടെ വീക്ഷണത്തില്‍ ലോകോത്തര യൂണിവേഴ്സിറ്റികളിലൊന്നും സ്വാധീനം നേടാന്‍ കഴിയാതെ പോയ പാശ്ചാത്യ ചിന്ത രൂപപ്പെടുത്തിയ മൂന്ന് സ്വഭാവ ഗുണങ്ങളുണ്ട്: ഊര്‍ജ്ജതന്ത്രത്തിന്റെ കുറവ്, യാഥാര്‍ത്ഥ്യവും മൂല്യവും തമ്മിലുള്ള വ്യത്യാസം, ദൈവ നിരാസം എന്നിവയാണത്. അതുകൊണ്ടാണ് നാന്‍സി മര്‍ഫി തന്റെ പഠന മേഖലയെ ദൈവശാസ്ത്രം, ധര്‍മ്മശാസ്ത്രം, പ്രപഞ്ചഘടനാശാസ്ത്രം എന്നിവയിലേക്ക് തിരിച്ചത്. ഐന്സ്റ്റീന് പറയുന്നുണ്ട്: ‘ശാസ്ത്രമില്ലാത്ത മതം അന്ധനെപ്പോലെയാണ്. മതമില്ലാത്ത ശാസ്ത്രം മുടന്തനെപ്പോലെയും’.
വിവ. മുഹമ്മദ് അഹ്സൻ പുല്ലൂർ