Current Date

Search
Close this search box.
Search
Close this search box.

മതത്തിൻറെ പേരിൽ ലൈംഗിക ചൂഷണം

എന്നും എവിടെയും മനുഷ്യൻറെ ഏറ്റവും വലിയ ദൗർബല്യം പൊന്നും പെണ്ണും മണ്ണുമാണ്. അവ സ്വന്തമാക്കാൻ എന്തു വൃത്തികേടും ചെയ്യാൻ മടികാണിക്കാത്തവരാണ് പലരും. എന്നാൽ ഈ രംഗത്ത് ഏറ്റവും ഹീനവും നിർജ്ജവും അശ്ലീലവുമായ ക്രൂരകൃത്യങ്ങൾ ചെയ്യുന്നതിൽ മുന്നണിയിലുണ്ടാവാറുള്ളത് മതപുരോഹിതന്മാരാണ്. സാധാരണ മനുഷ്യർ തങ്ങൾ ചെയ്യുന്ന തെറ്റുകളെ മതത്തിൻറെ പേരിൽ ന്യായീകരിക്കാറില്ല. എന്നാൽ മതപുരോഹിതന്മാർ ഏതു തോന്നിവാസത്തിനും ദൈവത്തെയും മതത്തെയും കൂട്ടുപിടിക്കുന്നു. അതിൻറെ ഏറ്റവും മികച്ച ഉദാഹരണമാണ് ദേവദാസി സമ്പ്രദായവും കേരളത്തിൽ നിലനിന്നിരുന്ന സംബന്ധവും. ഹിന്ദുത്വത്തിൻറെ ഏറ്റവും പ്രമുഖനായ ആചാര്യൻറെ വാക്കുകൾ ശ്രദ്ധിക്കുക.

1960 ഡിസംബര്‍ 17ന് ഗുജറാത്ത് സര്‍വ്വകലാശാലയുടെ സ്‌കൂള്‍ ഓഫ് സോഷ്യല്‍ സയന്‍സില്‍ നടത്തിയ പ്രഭാഷണത്തിൽ അന്ന് ആര്‍.എസ്.എസ് സര്‍സംഘ് ചാലക് ആയിരുന്ന ഗുരു ഗോള്‍വാള്‍ക്കര്‍ പറഞ്ഞു. ”…ഉത്തരേന്ത്യന്‍ ബ്രാഹ്മണര്‍ കേരളത്തില്‍ കുടിയേറി സ്ഥിരവാസമാക്കിയത്, അവിടുത്തെ മനുഷ്യരെ ഉദ്ധരിക്കുന്നതിനു വേണ്ടിയാണ്. നമ്പൂതിരി കുടുംബത്തിലെ ഇളയ സന്താനങ്ങള്‍ക്ക്, നായര്‍ സ്ത്രീകളുമായുള്ള ‘സംബന്ധ’വ്യവസ്ഥയുണ്ടാക്കിയത്, സങ്കരപ്രജനനം (cross breading) പോത്സാഹിപ്പിക്കുന്നതിനു വേണ്ടിയാണ്. എല്ലാ ജാതിയിലെയും സത്രീകളുടെ ആദ്യസന്താനം നമ്പൂതിരിയുടേതായിരിക്കണമെന്ന ധീരമായൊരു നിയമവും അവരുണ്ടാക്കി. ഈ നിയമമനുസരിച്ച്, നമ്പൂതിരി സന്താനത്തെ പ്രസവിച്ചശേഷം മാത്രമെ, സ്ത്രീകള്‍ സ്വന്തം ഭര്‍ത്താക്കന്മാരുടെ കുട്ടികളെ പ്രസവിക്കാവൂ. ഇന്ന് വ്യഭിചാരമായി ഇത് ആക്ഷേപിക്കപ്പെടുമെങ്കിലും യഥാര്‍ത്ഥത്തില്‍ അന്ന് അതങ്ങനെയായിരുന്നില്ല….” ഈ പ്രസംഗം ആര്‍.എസ്.എസ്സിന്റെ ഇംഗ്ലീഷ് മുഖപത്രമായ ഓര്‍ഗനൈസറില്‍ 1961 ജനുവരി 12 ന് പ്രസിദ്ധീകരിച്ചിട്ടുണ്ട്. പക്ഷേ, 2004ല്‍ ഗോള്‍വാള്‍ക്കറുടെ ‘സമാഹൃത കൃതി’കള്‍ ഹിന്ദിയില്‍ പ്രസിദ്ധീകരിച്ചപ്പോള്‍, ഈ ഭാഗം ഒഴിവാക്കി.

Also read: സാമൂഹ്യ പരിവർത്തനം, സാധ്യമാവാൻ

കേരളത്തില്‍ അധിവസിച്ചിരുന്ന ജനങ്ങളെ ‘ഉയര്‍ത്തുന്ന’തിനുവേണ്ടി ആദ്യം ‘സംബന്ധ’സമ്പ്രദായവും പിന്നീട് ‘ആദ്യരാത്രി ബന്ധ’വും അവരുണ്ടാക്കി. ഒരു സമുദായത്തിലെ സ്ത്രീകളെ മുഴുവന്‍ തങ്ങളുടെ വെപ്പാട്ടിമാരാക്കിയ ഉത്തരേന്ത്യന്‍ ബ്രാഹ്മണര്‍, കേരളീയ സംസ്‌കാരത്തെയും മൂല്യങ്ങളെയും കാമപ്പേക്കൂത്താക്കി മാറ്റുകയായിരുന്നു. “ഇരുളടഞ്ഞ ഏടുകളെ”ന്ന കൃതിയില്‍, ഇളംകുളം കുഞ്ഞന്‍പിള്ള പറയുന്നു: “കൊല്ലം നാലു മുതല്‍ ഏഴു വരെ ശതകങ്ങള്‍, നമ്പൂതിരിമാരുടെ പുളപ്പുകാലമാണ്. കേരള സ്ത്രീകള്‍ക്ക് പാതിവ്രത്യം ആവശ്യമില്ലെന്ന് നമ്പൂതിരിമാര്‍ അവരുടെ ആവശ്യത്തിനു വേണ്ടി നിയമമുണ്ടാക്കി. ഈ നിയമം സ്വതന്ത്രകളായി ജീവിച്ചിരുന്ന ദേശവാസികളെയും നമ്പൂതിരിമാരുടെ കളത്രങ്ങളെയും സംബന്ധിച്ചിടത്തോളം ഏറെക്കുറേ ഫലിച്ചു.”

ഇപ്പോഴും ഇന്ത്യയിലെ വർഗീയ ഫാസിസ്റ്റുകൾ തങ്ങളുടെ ജാതീയവും വംശീയവും വർഗീയവുമായ താൽപര്യങ്ങൾ സംരക്ഷിക്കാൻ നിരപരാധിയായ സ്ത്രീകളെ ബലാത്സംഗം ചെയ്ത് കൊടിയ പീഡനങ്ങൾക്കിരയാക്കുന്നു. പലരും കാമ പൂർത്തീകരണത്തിന് ശേഷം ക്രൂരമായി അവരെ കൊലപ്പെടുത്തുകയും ചെയ്യുന്നു. ദൈവത്തിലും മതത്തിലും അല്പം പോലും വിശ്വാസമില്ലാത്ത, അതോടൊപ്പം അവയെ തങ്ങളുടെ താൽപര്യങ്ങൾക്ക് യഥേഷ്ടം ഉപയോഗപ്പെടുത്തുന്ന ഭൂമിയിലെ ഏറ്റവും നികൃഷ്ടജീവികളാണവർ.

Related Articles