നീണ്ട 89 വർഷത്തിനുശേഷം 2020 ജൂലൈ 24 ന് തുർക്കിയിലെ ചരിത്രപ്രസിദ്ധമായ അയാ സ്വൂഫിയ പള്ളിയിൽ ജുമുഅഃ പുനരാരംഭിച്ചപ്പോൾ ലോകമെങ്ങും ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട പേര് മുഹമ്മദുൽ ഫാതിഹിൻറേതാണ്. അദ്ദേഹമാണല്ലോ ചർച്ചായിരുന്ന ആ ഭവനം ക്രൈസ്തവ സഹോദരന്മാരിൽ നിന്ന് വില കൊടുത്ത് വാങ്ങി പള്ളിയാക്കി പരിവർത്തിപ്പിച്ചത്. 478 വർഷത്തിനു ശേഷം മുസ്തഫാ കമാൽ അതിനെ മ്യൂസിയമാക്കി മാറ്റി. ഇപ്പോൾ തുർക്കി കോടതി അതിനെ പൂർവാവസ്ഥയിലേക്ക് തന്നെ പരിവർത്തിപ്പിക്കാൻ വിധിക്കുകയായിരുന്നു.
1432 മാർച്ച് 30 നാണ് മുഹമ്മദ് ജനിച്ചത്. പിതാവ് ഉസ്മാനിയ ഖിലാഫതിലെ ആറാം സുൽത്താൻ മുറാദ് രണ്ടാമനാണ്. മാതാവ് ഹുമാ ഖാതൂനും. മുഹമ്മദ് ബാലനായിരിക്കെ എല്ലാ ദിവസവും മാതാവ് ഹുമാ ഖാതൂൻ അവനെ കോൺസ്റ്റാൻറിനോപ്പിൾ അതിർത്തിയിൽ കൊണ്ടുപോകും. ലോകപ്രശസ്തമായ ആ പട്ടണത്തിലേക്ക് വിരൽ ചൂണ്ടി മകനോട് പറയും: “കോൺസ്റ്റാൻറിനോപ്പിൾ മോചിപ്പിക്കുന്ന സൈന്യത്തെയും സൈനിക നേതാവിനെയും അല്ലാഹു അനുഗ്രഹിച്ചിരിക്കുന്നു വെന്ന് പ്രവാചകൻ പറഞ്ഞിട്ടുണ്ട്. നീയാണ് അത് മോചിപ്പിക്കുക.” ദീർഘകാലമിത് അവരുടെ ദിനചര്യയുടെ ഭാഗമായിരുന്നു.
Also read: ശൈഖ് ദിദോ ജീവിതം പറയുന്നു-2
അങ്ങനെ മുഹമ്മദിൻറെ മനസ്സിൽ താൻ കോൺസ്റ്റാൻറിനോപ്പിൾ മോചിപ്പിക്കുമെന്ന വിചാരം രൂഢമൂലമായി. പെട്ടെന്നു തന്നെ അത് അദ്ദേഹത്തിൻറെ ആവേശവും വികാരവുമായി. തുടർന്ന് അതിനാവശ്യമായ പരിശീലനം നേടി. അങ്ങനെയാണ് ഇരുപത്തിനാലാമത്തെ വയസ്സിൽ 1483 മെയ് 29 ന് മുഹമ്മദ് കോൺസ്റ്റാൻറിനോപ്പിൾ മോചിപ്പിച്ചത്. അതോടെ അദ്ദേഹം ജേതാവായ മുഹമ്മദ് എന്ന അർത്ഥം വരുന്ന മുഹമ്മദുൽ ഫാതിഹായി മാറി.
ആ പട്ടണത്തിന് ഇസ്ലാമിൻറെ കേന്ദ്രം എന്നർത്ഥം വരുന്ന ഇസ്ലാം ബൂൾ എന്ന് നാമകരണം ചെയ്തു. അതാണ് ചരിത്രപ്രസിദ്ധമായ ഇസ്തംബൂൾ.