Current Date

Search
Close this search box.
Search
Close this search box.

കൊറോണ കാലത്തെ നമസ്കാരം

കൊറോണ വൈറസ് പ്രത്യക്ഷപ്പെടുകയും 80 ലധികം രാജ്യങ്ങളിൽ വ്യാപിക്കുകയും ചെയ്തതോടെ നിരവധി ഇസ്ലാമിക്, ഇസ്ലാമികേതര രാജ്യങ്ങൾ മതപരമായ ആചാരങ്ങളുമായി ബന്ധപ്പെട്ടു പ്രത്യേക നടപടികൾ സ്വീകരിച്ചു തുടങ്ങിയിട്ടുണ്ട്. പ്രത്യേകിച്ചും ലോകാരോഗ്യ സംഘടന അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും വൈറസിനെ ആഗോള പകർച്ചവ്യാധിയായി കണക്കാക്കുകയും ചെയ്ത സാഹചര്യത്തിൽ. അന്താരാഷ്ട്ര തലത്തിൽ അപകടസാധ്യത ഒരേരീതിയിൽ തന്നെയാണെങ്കിലും, ഓരോ രാജ്യത്തിന്റെയും പ്രകൃതി, ആരോഗ്യം, മതവിശ്വാസങ്ങൾ എന്നിവ ആശ്രയിച്ചാണ് അതിന്റെ രൗദ്രവും വ്യാപനവും ഉണ്ടാകുന്നത്.
“കൊറോണ” പകർച്ചവ്യാധി ശരിയായ രീതിയിൽ പ്രതിരോധിക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനങ്ങളിലും വീക്ഷണത്തിലും മതപണ്ഡിതന്മാരും ബന്ധപ്പെട്ട മന്ത്രാലയങ്ങളിലെ മുതിർന്ന ഉദ്യോഗസ്ഥരും തമ്മിൽ ചില അഭിപ്രായ ഭിന്നതകൾ ഉയർന്നുവന്നിട്ടുണ്ട്, പ്രത്യേകിച്ചും കൂട്ടായ ആരാധനാ കർമങ്ങളിൽ പങ്കെടുക്കുന്ന കാര്യത്തിൽ. ഈ അഭിപ്രായ ഭിന്നതകൾ ഇസ്ലാമിക ലോകത്ത് മാത്രമല്ല ദക്ഷിണ കൊറിയയിൽ സംഭവിച്ചത് പോലെ ഇസ്ലാമികേതര രാജ്യങ്ങളിലും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

രോഗം പടരുന്നത് പ്രതിരോധിക്കാനുള്ള ശ്രമത്തിൽ വെള്ളിയാഴ്ചയും അല്ലാത്ത ദിവസങ്ങളിലും കൂട്ടായ ആരാധനാ കർമങ്ങൾ നിർത്തലാക്കാനുള്ള തീരുമാനം അറബ്, ഇസ്ലാമിക രാജ്യങ്ങളിലെ ഔദ്യോഗിക വൃത്തങ്ങൾ ജനങ്ങളെ അറിയിച്ചിട്ടുണ്ട്. കൂട്ടായ നമസ്കാരങ്ങൾക്ക്‌ പള്ളികളിലേക്ക് പോകരുതെന്നും വീട്ടിൽ മാത്രം പ്രാർത്ഥിക്കണമെന്നും കൂട്ടായ പ്രാർഥനകളും ഒരുമിച്ച് കൂടലുകളും ഒഴിവാക്കണമെന്നും മറ്റു ഇസ്ലാമികേതര രാജ്യങ്ങളിലെ ഇമാമുമാരും പണ്ഡിതന്മാരും ജനങ്ങളെ ബോധ്യപ്പെടുത്തുന്നുണ്ട്‌.

“വൈറസ്” പടർന്ന്‌ പിടിച്ചു തുടങ്ങിയതോടെ ജനങ്ങൾ ഒരുമിച്ച് കൂടുന്നതെല്ലാം ഉപേക്ഷിക്കണമെന്ന ഡോക്ടർമാരുടെയും ആരോഗ്യ സ്പെഷ്യലിസ്റ്റുകളുടെയും ഉപദേശം മുസ്ലിങ്ങൾക്കിടയിൽ വലിയ ആശയക്കുഴപ്പമാണ് ഉണ്ടാക്കിയത്. കാരണം, ഒരു ദിവസം അഞ്ച് നേരവും പള്ളികളിൽ നമസ്കാരം നടത്തപ്പെടുകയും ധാരാളം ആളുകൾ പങ്കെടുക്കുകയും ചെയ്യുന്നു. പ്രത്യേകിച്ചും വെള്ളിയാഴ്ച ദിവസം ജുമുഅ നമസ്കാര സമയത്ത് മിക്ക പള്ളികളും നിറഞ്ഞുകവിയുന്നു. എന്നിരുന്നാലും, മൊത്തത്തിൽ അധിക മുസ്ലിം പണ്ഡിതന്മാരും സ്വകാര്യ പ്രസ്താവനകളിലൂടെയും സാമൂഹ്യ മാധ്യമങ്ങളിലൂടെയും പള്ളിയിൽ ജമാഅത്തിന് പങ്കെടുക്കാതിരിക്കുന്നതിനും വീട്ടിൽ നിന്ന് നമസ്കാരം നടത്തുന്നതിനും ഒരു കുഴപ്പവുമില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

Also read: ലോകം നിസ്സഹായമാണ്

അഭിപ്രായങ്ങളും ഫത്‌വകളും

“കൊറോണ” പകർച്ചവ്യാധി വ്യാപകമായിരിക്കുന്ന ഏതൊരു രാജ്യത്തും പകർച്ചവ്യാധി നിയന്ത്രണ വിധേയമാകുന്നതുവരെ വെള്ളിയാഴ്ച നടക്കുന്ന ആരാധനാ കർമ്മങ്ങളും നിർത്തലാക്കാൻ ആഗോള മുസ്ലിം പണ്ഡിത സഭ നിർദ്ദേശം നൽകിയിട്ടുണ്ട്.  അതുപോലെത്തന്നെ ഉംറ, ഹജ്ജ് കർമങ്ങളും താൽക്കാലികമായി നിരോധിക്കുന്ന ഒരു പ്രസ്താവനയും അതിനോട് കൂടെ അവർ ചേർത്തിട്ടുണ്ട്. എന്നിരുന്നാലും, “പകർച്ചവ്യാധി വരാത്ത കാലത്തോളം ഒരു പള്ളിയും ആരാധനാ കർമങ്ങൾ നടത്താതെ അടച്ചിടരുതെന്നും” പണ്ഡിത സഭ നിർദ്ദേശിക്കുന്നുണ്ട്. സർക്കാർ സ്കൂളുകളും യൂണിവേഴ്സിറ്റികളും അടച്ച സാഹചര്യത്തിൽ പട്ടണങ്ങൾ ശൂന്യമായി നമസ്കാരത്തിന് പള്ളികളിൽ ഒരാളുപോലും വരാതിരിക്കുന്ന സാഹചര്യം ഉണ്ടായതായിരുന്നു കാരണം.

മക്കയിലെ ഗ്രാൻഡ് പള്ളിയിലും മദീനയിലെ മസ്ജിദുന്നബവിയിലും “കൊറോണ വൈറസ്” എത്തുമെന്ന് ഭയന്ന് ഉംറക്ക് വന്ന “പൗരന്മാരെയും താമസക്കാരെയും” താൽക്കാലികമായി തിരിച്ചയാകാൻ സൗദി അധികൃതർ  തീരുമാനിച്ചിരിക്കുന്നു. കൊറോണ വൈറസ് പ്രതിരോധിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി കുവൈത്തിൽ വെള്ളിയാഴ്ച ദിവസത്തെ ജുമുഅ ഉൾപ്പെടെയുള്ള പള്ളികളിലെ ആരാധനാ കർമ്മങ്ങൾ നിർത്തിവയ്ക്കാൻ ഔഖാഫ് മന്ത്രാലയം ആഹ്വാനം ചെയ്തിട്ടുണ്ട്.

കൊറോണയ്‌ക്കെതിരായ മുൻകരുതൽ നടപടിയായി ഖത്തറിൽ ഔഖാഫും ഇസ്ലാമിക് അഫയേഴ്സ് മന്ത്രാലയവും പള്ളികളും മത സ്ഥാപനങ്ങളും അടച്ചുപൂട്ടുകയും പള്ളികളിലെ ആരാധനാ കർമ്മങ്ങൾ നിർത്തിവയ്ക്കുകയും ചെയ്തു. കൊറോണ വൈറസിന്റെ വ്യാപനം പരിമിതപ്പെടുത്തുന്നതിനായി പ്രതിരോധ നടപടികളും മുൻകരുതലുകളും ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ആരാധകർക്ക് സുരക്ഷിതത്വവും സമാധാനവും ഉറപ്പാക്കുന്നത് വരെ ഈ തീരുമാനം തുടരുമെന്ന് മന്ത്രാലയം അറിയിച്ചിട്ടുണ്ട്. “മഖാസിദു ശരീഅക്ക്‌ അനുസൃതമായി ആണ് ഇത്തരം കാര്യങ്ങളിൽ തീരുമാനമെടുക്കേണ്ടത്. ആത്മ സംരക്ഷണമാണ് അതിൽ പ്രധാനം. ആരാധകർക്കും സമൂഹത്തിനും പകർച്ചവ്യാധികൾ വരാതെ സൂക്ഷിക്കുക, പൊതുജനാരോഗ്യ മന്ത്രാലയത്തെ സാമ്പത്തികമായി പ്രാപ്തമാക്കുക എന്നിവയാണ് ഈ മേഖലയിലെ വൈറസ് വ്യാപനത്തെ ചെറുക്കുന്നതിനുള്ള ഉത്തമമായ മാർഗം” എന്ന് മന്ത്രാലയം കൂട്ടിച്ചേർക്കുന്നു.  അതേസമയം, രാജ്യത്തെ എല്ലാ പള്ളികളിലും പ്രാർത്ഥനയ്ക്കുള്ള ആഹ്വാനം തുടരുമെന്നും കൊറോണ ബാധിച്ചവർ വെള്ളിയാഴ്ച ജുമഅക്ക്‌ വരേണ്ടതില്ലെന്നും പകർച്ചവ്യാധി പടർന്നാൽ പള്ളികൾ അടയ്ക്കുന്നത് അനുവദനീയമാണെന്നും ഖത്തറിലെ നിരവധി പണ്ഡിതന്മാർ ഫത്‌വ നൽകിയിട്ടുണ്ട്.

പേമാരിയും കൊടുങ്കാറ്റും പോലുള്ള പ്രകൃതിദുരന്തങ്ങളും അതുപോലെ തന്നെ പകർച്ചവ്യാധികളും ഉണ്ടാകുന്ന സാഹചര്യത്തിൽ വീടുകളിൽ പ്രാർത്ഥനയ്ക്ക് ഇസ്ലാം അനുമതി നൽകിയതായി ഈജിപ്തിൽ ദാറുൽ ഇഫ്താ ഫതുവ നൽകിയിട്ടുണ്ട്. ആരോഗ്യം സംരക്ഷിക്കാനും ഒരു പകർച്ചവ്യാധി ഉണ്ടായാൽ രോഗങ്ങൾ പടരാതിരിക്കാൻ പ്രതിരോധ നടപടികൾ സ്വീകരിക്കാനും ഇസ്‌ലാം പ്രോത്സാഹിപ്പിച്ചിട്ടുണ്ടെന്നും അവർ വ്യക്തമാക്കുന്നു.

പള്ളികളിലും പൊതു ഇടങ്ങളിലും പ്രാർത്ഥന നടത്തുന്നത് താൽക്കാലികമായി നിർത്തലാക്കാനും കൂടുതൽ അറിയിപ്പ് ഉണ്ടാകുന്നതുവരെ ആരാധനാ കർമങ്ങൾ വീടുകളിൽ പരിമിതപ്പെടുത്താനും പലസ്തീൻ മതകാര്യ മന്ത്രാലയവും തീരുമാനിച്ചിട്ടുണ്ട്. ഫലസ്തീൻ ആരോഗ്യ മന്ത്രാലയത്തിന്റെയും അണുബാധ പകരാൻ സഹായിക്കുന്ന ഒത്തുചേരലുകൾ തടയുന്നതിൽ വിദഗ്ധരായ ഡോക്ടർമാരുടെയും ശുപാർശകളുടെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം. അതേസമയം, ജറുസലേമിലെ അൽ-അക്സാ പള്ളിയിലെ പ്രാർത്ഥനയുടെ കാര്യം ജറുസലേമിലെ എൻ‌ഡോവ്‌മെൻറ് ഡയറക്ടറേറ്റിന് വിട്ടുകൊടുത്തിട്ടുണ്ടെന്ന് ഫിലസ്ഥീൻ മതകാര്യ മന്ത്രാലയത്തിന്റെ സെക്രട്ടറി വ്യക്തമാക്കി: “ഹെബ്രോണിലെ ഇബ്രാഹീമി പള്ളി കൃത്യമായ ചില ക്രമീകരണങ്ങളും ചട്ടങ്ങളും അടിസ്ഥാനമാക്കി തുറന്നിരിക്കും.”

Also read: വൃത്തിയും മഹാമാരികളില്‍ നിന്നുള്ള സുരക്ഷയും

അതുപോലെത്തന്നെ ഇറാനിലെ ദേശീയ ആന്റി കൊറോണ വൈറസ് കമ്മിറ്റി എല്ലാ ഇറാനിയൻ നഗരങ്ങളിലെയും വെള്ളിയാഴ്ച പ്രാർത്ഥന റദ്ദാക്കിയിട്ടുണ്ട്. അധികാരികളുടെ തീരുമാനത്തെ ധിക്കരിച്ചുകൊണ്ട് കോം, മഷ്ഹദ് നഗരങ്ങളിലെ പുണ്യ ആരാധനാലയങ്ങൾ തീർത്ഥാടനം നടത്തുന്ന വീഡിയോകൾ പ്രചരിച്ചത് അവരിൽ ചിലരെ അറസ്റ്റ് ചെയ്യാൻ കാരണമായി.

മുസ്ലീം ഭൂരിപക്ഷമുള്ള താജിക്കിസ്ഥാനിൽ ഇതുവരെ കേസുകളൊന്നും രേഖപ്പെടുത്തിയിട്ടില്ലെങ്കിലും മുൻകരുതലായി വെള്ളിയാഴ്ച പ്രാർത്ഥനയ്ക്കായി പള്ളികളിൽ പോകുന്നത് ഒഴിവാക്കണമെന്ന് താജ് സർക്കാറും പൗരന്മാരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

വൈറസ് വ്യാപിക്കാൻ കാരണമായ കൊറിയൻ ആരാധനാലയം

ഇസ്ലാമിക ലോകത്തെ ചില മത സ്ഥാപനങ്ങൾ കൂട്ടായ ആരാധനാ കർമങ്ങൾക്കിടയിലും ജുമുഅ നമസ്കാരത്തിനിടയിലും വന്നേക്കാവുന്ന വൈറസിനെ തടയാനുള്ള നടപടികൾ സ്വീകരിക്കുന്നതിൽ വലിയ ആശങ്കയിലാണ്. കൊറോണയുടെ ആപത്തിന്നെക്കുറിച്ചും ശക്തിയെക്കുറിച്ചും അവർക്ക് മനസ്സിലാക്കാനുള്ള വ്യക്തമായ ഉദാഹരണം ഇസ്ലാമികേതര രാജ്യമായ ദക്ഷിണ കൊറിയയാണ്. കൊറോണ ബാധിതരിൽ രണ്ടാം സ്ഥാനത്ത് എത്തി നിന്ന രാജ്യമായിരുന്നു ദക്ഷിണ കൊറിയ. ഒരു മത വിഭാഗം ആരാധനാലയങ്ങളിൽ വെച്ചുള്ള ആരാധനാ കർമങ്ങൾ താൽക്കാലികമായി പോലും നിർത്തലാക്കാതിരിക്കുകയും വൈറസ് പടർന്ന് പിടിക്കുന്ന സമയത്ത് അധികാരികളുടെ നിർദ്ദേശങ്ങൾക്ക് വില കൽപ്പിക്കാതിരിക്കുകയും ചെയ്തതാണ് കൊറോണ ബാധിതർ ദക്ഷിണ കൊറിയയിൽ അധികരിക്കാൻ കാരണമായത്. ചിൻചോഞ്ചി ആരാധനാലയത്തിന്റെ നേതാവായ ലീ മാൻ ഹീ പിന്നീടുണ്ടായ ഒരു വാർത്താ സമ്മേളനത്തിൽ കൊറിയൻ ജനതയോട് മാപ്പ് പറഞ്ഞു. അതുകൊണ്ടൊന്നും ലീ മാൻ ഹീ രക്ഷപ്പെട്ടില്ല. സിയോൾ പട്ടണത്തിലെ ഗവൺമെന്റ് കൊലപാതകക്കുറ്റം ആരോപിച്ച് അദ്ദേഹത്തെ അറസ്റ്റ് ചെയ്തു. ഇത് എഴുതുന്നത് വരെയുള്ള ( 17.03.2020) കണക്ക് പ്രകാരം ദക്ഷിണ കൊറിയയിൽ 3730 ആളുകളുടെ കൊറോണ വൈറസ് ബാധയും 21 പേരുടെ മരണവും റിപ്പോർട്ട് ചെയ്യപ്പെട്ടിണ്ട്. അതിലധികവും ചിൻചോഞ്ചി ആരാധനാലയത്തിൽ മതകീയ ആചാരങ്ങൾക്ക് പങ്കെടുത്തവരായിരുന്നു.

വിവ. അഹ്സൻ പുല്ലൂർ

Related Articles