Current Date

Search
Close this search box.
Search
Close this search box.

ചരിത്ര ദാർശനികത മൗദൂദീ കൃതികളിൽ

ആഗോള മുസ്ലിം സമൂഹത്തിന്റെ വായനാ സംസ്കാരം മാറുന്നതിനനുസരിച്ച് മൗലാന മൗദൂദിയുടെ ചിന്തകളുടെ പ്രസക്തി വളരുകയാണ്. പുതിയതലമുറ മൗദൂദിയുടെ ചിന്തകളെക്കുറിച്ച് ആഴത്തിൽ പഠിക്കുന്നത് ഇപ്പോൾ കൂടുതൽ പ്രാധാന്യമർഹിക്കുന്നു. സ്ഥിരോത്സാഹത്തോടെ പഠനരംഗത്ത് മുന്നോട്ട് പോകാൻ പ്രോത്സാഹനം, ശക്തി, എന്നിവ ലഭ്യമാകുവാൻ അത്തരമൊരു പുനർവായന സാധ്യമാക്കും. മൗദൂദി സാഹിബ് അവലംബിച്ച ഹിസ്റ്റീരിയോഗ്രഫിയും ഹിസ്റ്റോറിക്കൽ ഫിലോസഫിയും (ചരിത്രപരതയും ചരിത്ര തത്ത്വചിന്തയും ) അക്കൂട്ടത്തിൽ പ്രത്യേകം ഊന്നേണ്ടവയാണെന്ന് തോന്നുന്നു. ചരിത്രവായനയുടെ ചില അനിവാര്യമായ വെളിച്ചങ്ങൾ ന്യായമായും ആ വായനകളിലൂടെ ലഭിക്കും. മൗലാന സയ്യിദ് അബുൽ അഅ്ലാ മൗദൂദീ [ജനനം: 1903 സെപ്റ്റംബർ 25; മരണം: 1979 സെപ്റ്റംബർ 22] ചരിത്രപരമായ വിഷയങ്ങളെക്കുറിച്ച് ധാരാളം എഴുതിയിട്ടുണ്ട് എന്നാണ് മനസ്സിലാവുന്നത്.

പാശ്ചാത്യൻ ചരിത്ര വീക്ഷണങ്ങളെ ക്രിയാത്മകമായി നിരൂപണം നടത്തിയ മൗദൂദീ നിരൂപണങ്ങൾ ആണ് ഹിസ്റ്റോറിക്കൽ മെറ്റീരിയലിസം അഥവാ കേവല ഭൗതിക ചരിത്രപരതാ ആഖ്യാന വാർപ്പു മാതൃകകളെ ധാർമ്മിക ഉന്നമനത്തിനുള്ള സോദ്ദ്യോശ്യ ചരിത്രാഖ്യാന രചനകളിലേക്ക് പരുവപ്പെടുത്തിയത്. താൻ പ്രതിനിധീകരിക്കുന്ന നാടും ആദർശവും നാൾവഴികളും ചരിത്ര പുരുഷന്മാരും മഹത്വപ്പെടുത്തേണ്ടത് മാത്രമാണെന്ന് കരുതിയുള്ള ചരിത്ര രചന പരാജയമായിരിക്കും. ഉള്ളത് തുറന്നു പറയുക എന്നതാണ് മൗദൂദിയുടെ വളരെ പ്രാഥമികമായ ശൈലി.

“ദഖന്റെ രാഷ്ട്രീയ ചരിത്രം ” അത്തരം കൃതികളിൽ നമുക്കവലംബിക്കാവുന്ന ഒരു വായനാനുഭവമാണ്. പുരാതന ഹൈദരാബാദ് സംസ്ഥാനത്തിന്റെ കൃത്യമായ ചരിത്രമാണതിൽ വിശകലനം ചെയ്യുന്നത്. പക്ഷേ പരമ്പരാഗത ചരിത്രാഖ്യാന ശൈലിയല്ല അദ്ദേഹം ആ ഗ്രന്ഥത്തിൽ അവലംബിച്ചിട്ടുള്ളത് എന്ന് ആദ്യ വായനയിൽ തന്നെ നമുക്ക് ബോധ്യപ്പെടും.

അതുപോലെ, ” ആസിഫി ഭരണവും ബ്രിട്ടീഷ് സർക്കാരും, രാഷ്ട്രീയ ബന്ധങ്ങളുടെ ചരിത്രം ” എന്ന പുസ്തകം മൗദൂദിയൻ ചരിത്ര വിശകലനത്തിന്റെ മറ്റൊരു പ്രധാന കാൽവെപ്പാണ്. സൽജൂഖി ചരിത്രവും അതിന്റെ തകർച്ചയുടെ കാരണങ്ങളെയും കുറിച്ച് വളരെ രസകരമായ ഒരു ലഘു വിശകലനം നടത്തുന്നുണ്ടതിൽ . മൗലാനയുടെ മറ്റൊരു ആദ്യകാല ചരിത്ര കൃതി ‘ഇന്ത്യയുടെ വ്യാവസായിക തകർച്ചയും അതിന്റെ കാരണങ്ങളും’ ആണ്, ഇത് ഭാരതീയ സാമ്പത്തിക ചരിത്രത്തെക്കുറിച്ചുള്ള ഉറുദു സാഹിത്യത്തിലെ സവിശേഷമായ ഒരു കൃതിയാണ് എന്ന് പറയാതിരിക്കാൻ വയ്യ. ആ കാലത്തായിരുന്നു മൗദൂദിയുടെ പ്രധാനപ്പെട്ട ചരിത്ര സംബന്ധിയായ പഠനങ്ങളെല്ലാം . ( മലയാളത്തിൽ ഇവയൊന്നും പരിഭാഷപ്പെടുത്തപ്പെട്ടിട്ടില്ല : വിവ)

ചരിത്രത്തിന്റെ രണ്ടു വായനകൾ
ചരിത്ര ഗവേഷണത്തോടൊപ്പം വിശകലന രീതിയും മൗദൂദിയിലെ ചരിത്രകാരനെ വ്യതിരിക്തനാക്കുന്നു. ചരിത്രത്തിന് അതിന്റേതായ ബൗദ്ധികവും സാങ്കേതികവുമായ ദ്വിമാന വായനകളുണ്ടെന്ന് അദ്ദേഹം വായനക്കാരനെ ഉണർത്തുന്നു. ചരിത്രകാരന്റെ ചിന്തകളും കാഴ്ചപ്പാടുകളും ലോകവീക്ഷണവും ചരിത്രത്തെ സ്വാധീനിക്കാമെന്ന് അദ്ദേഹത്തിനു ആശങ്കയുണ്ടായിരുന്നു. ആയതിനാൽ ചരിത്രകാരന് ചില സാർവത്രിക തത്ത്വങ്ങൾ പാലിക്കൽ അത്യാവശ്യമാണെന്ന് അദ്ദേഹം സമർത്ഥിക്കുന്നുണ്ട്. ചരിത്ര സംഭവങ്ങൾ കാണുക, നിരീക്ഷിക്കുക, പുനർവായനക്ക് വിധേയമാക്കുക എന്നീ തത്ത്വങ്ങളെ നമുക്ക് ചരിത്രത്തിന്റെ തത്ത്വചിന്ത അല്ലെങ്കിൽ ചരിത്ര സിദ്ധാന്തം എന്ന് വിളിക്കാം. ചാക്രിക സിദ്ധാന്തത്തിന്റെ (Cyclic theory) ചരിത്രമെന്ന് വിളിക്കപ്പെടുന്ന ചരിത്ര വായനയും സാമ്രാജ്യങ്ങളുടെ ഉത്ഥാനപതനങ്ങളുടെ അതി സൂക്ഷ്മതലത്തിലുള്ള വായനയുമാണത്.

സാമ്രാജ്യങ്ങൾ ഉയർന്ന നേതൃത്വഗുണങ്ങൾ വളർത്തിയെടുക്കുന്നതും , ഔന്നത്യത്തിന്റെ ഉച്ചിയിലെത്തുന്നതും വായിക്കുന്ന നാം തന്നെ അവരെ പിന്നീട് വായിക്കുന്നത് മടിയന്മാരും അശ്രദ്ധരുമായിത്തീരുന്ന ചരിത്രമാണ്. പിന്നീടവർ ശക്തി ശോഷിച്ച് തകർച്ചയുടെ പടുക്കുഴിയിലെത്തുന്നു, തുടർന്ന് രണ്ടാം തലമുറയുടെ പുനരുജ്ജീവിതമാരംഭിക്കുന്നു. ഈ രീതിയിലുള്ള ചാക്രികത ചരിത്രത്തിന്റെ വിവിധ ദശകളിൽ കാണാമെന്നതാണ് ഉപരിസൂചിത്ര ചരിത്ര ചാക്രികതാ സിദ്ധാന്തം .

ഈ സിദ്ധാന്തത്തിൽ, സ്വന്തം പ്രവർത്തനങ്ങളുടെ ചരിത്രം സൃഷ്ടിക്കുന്നതിലും നശിപ്പിക്കുന്നതിലും രാഷ്ട്രങ്ങളുടെ പങ്ക് വളരെ ചെറുതാവാം, പക്ഷേ അവരുടെ പ്രവർത്തനങ്ങളും പ്രതിപ്രവർത്തനങ്ങളുമാണ് ചരിത്രഗതിയെ കഴിയുന്നത്ര വേഗത കൂട്ടുകയോ കുറയ്ക്കയോ ചെയ്യുന്നത്. ചരിത്രത്തിന്റെ രേഖീയ സിദ്ധാന്തം(Linear theory) എന്ന് വിളിക്കപ്പെടുന്ന രണ്ടാമത്തെ സിദ്ധാന്തമുണ്ട്. ചരിത്രത്തിന്റെ യാത്ര എന്നും ഒരേ ദിശയിലേക്കാണ് ഉയർച്ചയിലേക്കും പുരോഗതിയിലേക്കും പോകുന്നത്, ഈ ചരിത്ര ഗതിയും മാറ്റാനാവാത്തതാണ് എന്ന് നമുക്ക് മനസ്സിലാക്കാം.

Abul A’la Maududi

ചരിത്രത്തിലെങ്ങും മനുഷ്യൻ നിരന്തരം ഘട്ടംഘട്ടമായി പരമാവധി സ്വാതന്ത്ര്യത്തിലേക്ക് നീങ്ങുന്നു (freedom maximum ) എന്നതാണ് ശരി. ഈ അടിസ്ഥാന സിദ്ധാന്തങ്ങൾ ഹെഗൽ [1831, ബെർലിൻ, ജർമ്മനി], മാർക്സ് [1883, ലണ്ടൻ അന്തരിച്ചു] തുടങ്ങിയ നിരവധി ചിന്തകർ ആവിഷ്കരിച്ചതാണ്. അവരുടെ ആശയങ്ങൾ കൂടുതൽ വ്യക്തതയോടെ അവതരിപ്പിക്കുവാൻ അവർക്കായി. ചരിത്രത്തിന്റെ തത്ത്വചിന്തയുടെ സ്ഥാപകരായ പ്രത്യയശാസ്ത്രജ്ഞർ എന്നാണ് അവർ വിളിക്കപ്പെടുന്നത്. ഇത്തരം മധ്യകാല, ആധുനിക ചരിത്രകാരന്മാരെയും ഇബ്നു ഖൽദുൻ (മരണം1406 – ഈജിപ്റ്റ് )സ്വാധീനിച്ചിട്ടുണ്ട് എന്നതാണ് ശരി.ചരിത്രത്തിന്റെ ഇസ്ലാമിക തത്ത്വചിന്ത വ്യക്തമാക്കുന്നവരിൽ മനുഷ്യത്വരഹിതമായ ചരിത്രത്തെക്കുറിച്ചുള്ള രണ്ട് നിരീക്ഷണങ്ങൾ (ഡാർവിനിസവും ഖുറിന്റെ സൃഷ്ടി സിദ്ധാന്തവും) മനുഷ്യത്വരഹിതത്തെക്കുറിച്ചുള്ള വളരെ വ്യത്യസ്തമായ ധാരണകൾക്ക് കാരണമാകുന്നുണ്ട്.

ചരിത്രത്തിലെ ഈ ചാക്രികതയും രേഖീയതയും ചരിത്രത്തിന്റെ സഹജഭാവത്തേയും പരിണാമപരതയേയുമാണ് പ്രത്യക്ഷീകരിക്കുന്നത്. സംസാരിക്കുന്ന മനുഷ്യനിൽ നിന്നും നാഗരിക മർത്യനിലേക്കുള്ള വളർച്ചയും ഖലീഫ: എന്ന നിലക്കുള്ള അവന്റെ തുടർച്ചയുമെല്ലാം ഈ ചരിത്രപരതയുടെ അനിവാര്യതയാണ്. ഈ പരിണതി എപ്പോഴും ഒരേ രേഖീയതയിലാവണമെന്നില്ല എന്നും മനസ്സിലാവുന്നു.

ധാർമികമായി അധ:പതിച്ച ജനതയെ ചില നിമത്തങ്ങൾ കാരണം അവരെ ഉയർത്തുവാനും ശക്തരായ ഒരു ജനതയെ താഴെയിറക്കുന്നതും കാണാൻ കഴിയുന്ന ഒരേയൊരിടമാണ് ചരിത്രം .

ഈ തീരുമാനം ഭൗതിക നിയമത്തെ അടിസ്ഥാനമാക്കിയല്ല, പ്രത്യുത ധാർമ്മിക നിയമത്തെയും പ്രതിഫല നിയമത്തെയും അടിസ്ഥാനമാക്കിയുള്ളതാണ്. അതിനാൽ, പരലോകത്തെ ഹൈലേറ്റ് ചെയ്യുന്ന ചരിത്രപരമായ വാദം മൗദൂദി ഒരു പ്രതീകമായി അവതരിപ്പിച്ചിരിക്കുന്നു.

ഫറോവയുടെ പതനവും ബനൂ ഇസ്രായേലിന്റെ ചരിത്രപരമായ പുറപ്പാടും വളർച്ചയുമെല്ലാം അതിന്റെ മികച്ച ഉദാഹരണമാണ്. physical law (ഭൗതിക നിയമം) എപ്പോഴും moral law (സദാചാര നിയമ)ത്തിന് വിധേയമാണെന്ന വായനയാണ് law of retribution എന്ന ന്യായവിധി തത്വം എന്നത് ഏത് ആധികാരിക ചരിത്ര വായനയേയും ആസ്വാദ്യമാക്കുന്നത്.

സമൂഹത്തെ വിചാരണ നാളിനെ ഓർമ്മപ്പെടുത്തുന്ന ആത്മീയ ഘടകം ഉൾചേരുമ്പോഴാണ് ചരിത്ര രചനോദ്യമം പൂർണമാവൂ.ചരിത്രത്തിന്റെ നാൾവഴികളിൽ യഹൂദ പണ്ഡിതന്മാരുടെ ഏറ്റവും വലിയ വീഴ്ചയായി വിശുദ്ധ വേദഗ്രന്ഥം എടുത്തു പറയുന്നത് അല്ലാഹുവിന്റെ ഗ്രന്ഥത്തെക്കുറിച്ചുള്ള അറിവ് ലഭ്യമായിട്ടും വളരെ പരിമിതരായ രിബ്ബികളിലും മതപണ്ഡിതന്മാരിലും ആ വിജ്ഞാനീയത്തെ ഒതുക്കിക്കളഞ്ഞു എന്നതാണ്. പൊതുജനങ്ങൾക്ക് പുറമെ, സാധാരണ യഹൂദന്മാരെ തന്നെ ഈ പാതിരിമാർ ശ്വസിക്കാൻ പോലും അനുവദിച്ചില്ല. പൊതുവായ അജ്ഞത കാരണം അവർക്കിടയിൽ തെറ്റിദ്ധാരണ പരന്നപ്പോൾ, ആ പുരോഹിതർ അത് തിരുത്താൻ ഒരു ശ്രമവും നടത്തിയില്ലെന്ന് മാത്രമല്ല, ജനങ്ങൾക്കിടയിൽ അവരുടെ പ്രശസ്തി നിലനിർത്താൻ അവർ തങ്ങളുടെ കഴിവിന്റെ പരമാവധി ചെയ്തു.വേദത്തിന്റെ അനന്തരഗാമികൾ എന്ന നിലക്ക് ചെയ്യേണ്ടിയിരുന്ന പലതും ചെയ്തതുമില്ല. (ഉദാ: നന്മ കല്പിക്കലും തിന്മ നിരോധിക്കലും ) .

സമൂഹത്തെ പാടെ അവഗണിക്കുന്ന നടപ്പുരീതി പുരോഹിതരിൽ സാധാരണമായിത്തീർന്നപ്പോൾ, അവർ അവരുടെ മുൻകാല പ്രസ്താവനകളെ ന്യായീകരിക്കാൻ തുടങ്ങി. അല്ലാഹുവിന്റെ വചനത്തെ വിവിധ രീതികളിൽ വളച്ചൊടിക്കുന്നത് അവരിൽ സാർവത്രികമായി.അക്കാലത്തെ ഇത്തരക്കാരായ ഒരുകൂട്ടം പണ്ഡിതന്മാരെയും ശരീഅത്ത് കൈവശമുള്ളവരെയും ഖുർആൻ പലയിടത്തായി സൂചിപ്പിക്കുന്നുണ്ട്. പ്രവാചകന്മാരുടെ ആളുകളാണ് എന്ന് വാദിച്ചിരുന്നവർ പക്ഷേ ആ പ്രവാചകന്മാരുടെ അധ്യാപനങ്ങളിൽ വെള്ളം കലർത്തുകയും വചനങ്ങൾ തെറ്റായി ഉദ്ധരിക്കുകയും തെറ്റായ രീതിയിൽ വ്യാഖ്യാനിക്കുകയും ചെയ്തു പോന്നു.

ഗ്രന്ഥത്തിന്റെ വക്താക്കളുടെ (അഹ് ലുൽ കിതാബിന്റെ) അധ:പതനവും വിശ്വാസികൾക്ക് അതിൽ നിന്നുള്ള പാഠവും സരസമായി പറഞ്ഞ് അവരിലെ പുരോഹിതന്മാരുടെ മതക്കച്ചവടത്തെ ശക്തമായ ഭാഷയിൽ ആക്ഷേപഹാസ്യപരമായി ചിത്രീകരിക്കുന്നതാണ് തഫ്ഹീമിൽ അദ്ദേഹത്തിന്റെ ശൈലി. അവരിലുണ്ടായിരുന്ന ചോദ്യങ്ങളുടെ ആധിക്യമെന്ന പ്രവണത,വേദവാക്യങ്ങൾ മറച്ചുവെക്കുന്ന കാപട്യം, ആശയത്തേയോ അർഥത്തേയോ അട്ടിമറിച്ച് അവർ നടത്തിയിരുന്ന വേദത്തിൽ നടത്തിയിരുന്ന തഹ് രീഫ് , അവരുടെ ആദർശ രാഹിത്യം,പരലോകവിശ്വാസത്തിന്റെ അട്ടിമറി, ശരീഅതിന്റെ രൂപത്തെ നില നിർത്താനുള്ള തന്ത്രങ്ങൾ (ഉദാ: സാബത്ത് ആചരണം ) എന്നിവ ഏത് വായനക്കാരനും പെട്ടെന്ന് മനോമുകുരത്തിൽ കാണാൻ കഴിയുന്ന ചിത്രീകരണ ശൈലിയാണ് മൗദൂദി ചരിത്രാഖ്യാനത്തിന്റെ വ്യതിരിക്തത.

വേദഗ്രന്ഥത്തിലെ സ്വേഛപ്രകാരം വളച്ചൊടിച്ച രീതിയാണ് തഹ് രീഫെന്നാണ് പണ്ഡിതരുടെ അഭിപ്രായം. ബൈബിളിലെ വ്യാഖ്യാനങ്ങൾ, ഇസ്രയേലീ ദേശീയ ചരിത്രം, അന്ധവിശ്വാസങ്ങൾ, ഊഹക്കച്ചവടങ്ങൾ, സാങ്കൽപ്പിക തത്ത്വചിന്തകൾ, തന്താങ്ങളുടെ “ഇജ്തിഹാദ്” രൂപപ്പെടുത്തിയ നിയമശാസ്ത്ര – കർമ ശാസ്ത്രനിയമങ്ങൾ (ഉദാ: തൽമൂദ്) എന്നിവയും അവർ ദൈവിക നിയമമെന്ന നിലക്ക് സമൂഹത്തിന്റെ മുമ്പാകെ അവതരിപ്പിച്ചു. ഇതെല്ലാം യഹോവയിൽ നിന്ന് വന്നതു പോലെയാണ് എന്നായിരുന്നു അവരുടെ സമൂഹത്തിന്റെ മുമ്പിൽ പ്രഘോഷണങ്ങൾ മുഴുക്കെ.

ഇബ്നു ഖൽദൂനും മൗദൂദിയും
പ്രവാചകന്മാരുടെയും സച്ചരിതരായ ദൈവദാസന്മാരുടേയും (ഇബ്റാഹീം നബിയുടേയും ഗുഹാവാസികളുടേയും മറ്റും ചരിത്രം ഖുർആൻ അനാവരണം ചെയ്യുന്ന മാതൃക) ചരിത്രാഖ്യാനത്തിലൂടെ മുസ്‌ലിം ചരിത്രവും ഇസ്ലാമിക ചരിത്രവും തമ്മിലുള്ള വ്യത്യാസം എടുത്തു പറയുന്നുണ്ട് പലയിടങ്ങളിലും മൗദൂദി . ചിലയിടങ്ങളിലെങ്കിലും തദ്വിഷയകമായി ഇബ്നു ഖൽദൂനുമായുള്ള വിയോജിപ്പ് രേഖപ്പെടുത്താനും അദ്ദേഹം മറക്കുന്നില്ല.മറ്റു ചരിത്രകാരന്മാരുടെ ചരിത്ര നിരീക്ഷണ കാഴ്ചപ്പാടിലും ഇബ്നു ഖൽദൂനിയൻ ചരിത്രവായനയെ പ്പോലെത്തന്നെ മൗലാന മൗദൂദിയും സവിശേഷമായ ഒരു കാഴ്ചപ്പാട് രൂപപ്പെടുത്തിയിരുന്നു. പരമ്പരാഗത ചരിത്രകാരന്മാരെല്ലാം മുസ്ലിം ചരിത്രത്തെ മൊത്തത്തിൽ ഇസ്ലാമിക ചരിത്രത്തിന്റെ വകയിലാണ് കൊള്ളിച്ചിരിക്കുന്നതെന്നും അദ്ദേഹം ശക്തിയുക്തം വാദിക്കുന്നത് അദ്ദേഹത്തിന്റെ എഴുത്തുകളിൽ പലയിടങ്ങളിലും കാണാം.ഇസ്ലാമിക ചരിത്രവും മുസ്ലീങ്ങളുടെ ചരിത്രവും രണ്ട് വ്യത്യസ്ത കാര്യങ്ങളാണെന്നും ഇബ്നു ഖൽദൂന്റെ ചരിത്ര തത്ത്വചിന്തയനുസരിച്ച് രണ്ടും ഒന്നാണെന്ന വായനാനുഭവമാണ് മുഖദ്ദിമയുടെ വായന നല്കുന്നതെന്നും മൗദൂദി സിദ്ധാന്തിക്കുന്നു. ഇസ്‌ലാമിക ചരിത്രം യഥാർത്ഥത്തിൽ വായിക്കേണ്ടത് ചരിത്രത്തിലുടനീളം ഇസ്‌ലാമിന്റെ സ്വാധീനം ജീവിതത്തിൽ കാത്തുസൂക്ഷിച്ച വ്യക്തികളിലും സമൂഹങ്ങളിലും മാത്രമാണ് എന്നാണ് മൗദൂദിയൻ നിരീക്ഷണം (തഫ്ഹീമുൽ ഖുർആൻ സൂറ ബഖറ: 80-91 അടിക്കുറിപ്പുകൾ)ഖുർആനിക ചരിത്രങ്ങളുടെ മൗലികസ്വഭാവം , അവയിലെ ചിന്തകൾ, ശാസ്ത്രം, പെരുമാറ്റം, ധാർമ്മികത, ആദർശം, നാഗരികത, രാഷ്ട്രീയം, എന്നിവ മുന്നിൽ വെച്ചാണ് ഗതകാല ജനതതികളുടെ “ഇസ്ലാമികത” അളക്കേണ്ടതും രേഖപ്പെടുത്തേണ്ടതും എന്നാണ് മൗദൂദിയുടെ മൗലികമായ നിരീക്ഷണം;മറ്റ് സ്വാധീനങ്ങൾ ഈ ഘടകങ്ങളുമായി എങ്ങനെ കൂടിച്ചേർന്നുവെന്നും അവയുടെ അനന്തരഫലങ്ങൾ എന്താണെന്നും സൂക്ഷ്മതലത്തിൽ കാണണമെന്നും മൗദൂദി അഭിപ്രായപ്പെടുന്നു. അല്ലാത്ത സ്ഥൂലതല ചരിത്രവായന കേവല ഉപരിതല സ്പർശിമാത്രമായി അവശേഷിക്കുകയാവും ചെയ്യുക എന്നാണദ്ദേഹത്തിന്റെ നിരീക്ഷണം.

ദഹ് ലവി – മൗദൂദീ സാമ്യതകൾ
ശാഹ് വലിയുല്ലാഹി ദ്ദഹ് ലവി തന്റെ നിരവധി ഗ്രന്ഥങ്ങളിൽ, മുസ്‌ലിംകളുടെ വിവിധ സാംസ്കാരിക കാലഘട്ടങ്ങളിൽ സാംസ്കാരിക-ധാർമ്മിക- ആത്മീയ അടിത്തറകൾ എന്നിവ മുന്നിൽ വെച്ചു കൊണ്ട് ഇസ്ലാമിക ഉത്ഥാനപതനങ്ങളുടെ പരിശോധന നടത്തിയിട്ടുണ്ട്. മറ്റു ചരിത്രകാരന്മാർ നടത്താൻ ശ്രമിക്കാത്ത ഈ ഇസ്ലാമിക വായന മുസ്ലിം സമൂഹത്തിന്റെ അപചയത്തിന് കാരണമായി അദ്ദേഹം കണ്ടെത്തിയ സംഗതികളെ അടുക്കും ചിട്ടയോടും കൂടി രേഖപ്പെടുത്താനും അദ്ദേഹത്തിനായി.

ഈ ദഹ് ലവിയൻ വിശകലനം കൂടുതലും ഖിലാഫത് റാശിദ: , അമവി – അബ്ബാസീ ഭരണങ്ങൾ തുടങ്ങി പതിനെട്ടാം നൂറ്റാണ്ടിലെ മുസ്ലിം ഭരണം വരെ സ്പർശിക്കുന്നതാണ്. അഥവാ ദഹലവി വായന വ്യത്യസ്ത കാലഘട്ടങ്ങളെ സവിശേഷ ഇസ്ലാമിക മാനദണ്ഡങ്ങളോടെ വായിക്കുന്നതാണ് എന്ന് ചുരുക്കി പറയാം.

ഖിലാഫത്തും രാജവാഴ്ചയും എന്ന ഗ്രന്ഥത്തിൽ , ഇസ്‌ലാമിന്റെ രാഷ്ട്രീയ ചരിത്രത്തിലെ ചില അരുതായ്മകളെ ചരിത്രത്തിന്റെ ദാർശനികതയിലൂടെയും ശുദ്ധ ഇസ്ലാമിക തത്ത്വചിന്തയിലൂടെയും കാണാൻ ശ്രമിക്കുകയാണ് മൗദൂദി ചെയ്ത “തെറ്റ് ” . ഇസ്ലാമിന്റെ സമഗ്ര വായന ചരിത്രത്തിലും വേണമെന്ന നിർബന്ധമുള്ളയാളായിരുന്നു മൗദൂദീ . അതിനാൽ, തന്നെ പ്രവാചക മാതൃകയിലുള്ള ഖിലാഫത്ത് രാജവാഴ്ചയിലേക്ക് വഴി മാറിയത് ഇസ്‌ലാമിക ചരിത്രത്തിൽ മൗലാനയെ സംബന്ധിച്ചിടത്തോളം ഒരു ” വലിയ സംഭവ”മായിരുന്നതും അതുകൊണ്ട് തന്നെ.

മുസ്ലിം നാമധാരികളുടെ ചരിത്രാഖ്യാനത്തിലെ മഹത്വവത്കരണമെന്ന അപചയം പിൽക്കാല മുസ്‌ലിംകളുടെ മുഴുവൻ ചരിത്രത്തെയും വളരെയധികം ദോഷകരമായി ബാധിച്ചുവെന്നാണ് അദ്ദേഹത്തിന്റെ വായന. ഇസ്ലാമിക ഭരണകാലത്തെ ഗൂഢാലോചനകളുടെ വികസനം, വഴിതെറ്റിയ വിഭാഗങ്ങളുടെ ആവിർഭാവം, പ്രബോധനത്തിലെ മന്ദഗതി, ആചാര മതത്തിന്റെ വ്യാപനം തുടങ്ങിയവയും ഈ മാറ്റത്തിന്റെ ഫലമാണെന്ന് മൗലാന ഖിലാഫതും രാജവാഴ്ചയിലും വിശദീകരിച്ചു. ഇബ്നു ഖൽദൂനിനും മറ്റ് ക്ലാസിക്കൽ ചരിത്രകാരന്മാർക്കും ഖിലാഫത്തോ തുടർന്നുള്ള രാജവാഴ്ചയോ വളരെ പ്രധാനമായിരുന്നില്ല. എന്നാൽ രാജ്യത്ത് ക്രമസമാധാനവും മെച്ചപ്പെട്ട ഭരണനിർവഹണവുമാണ് ഖിലാഫത്തിന്റെ ലക്ഷ്യമെന്ന് മൗദൂദി ഊന്നിപ്പറഞ്ഞു. കൂടാതെ, ശരീഅത്ത് നിയമം സമ്പൂർണ്ണമായി നടപ്പാക്കാനും ഖിലാഫത്ത് അത്യാവശ്യമായിരുന്നുവെന്നും മൗദൂദി പ്രസ്തുത ഗ്രന്ഥത്തിൽ കൂടുതൽ തെളിവകളോടെ വാദിച്ചു. എന്നാൽ ഈ ലക്ഷ്യം, രാജഭരണത്തിലൂടെ നേടിയെടുക്കുകയാണെങ്കിൽ, അവരുടേത് മോശം കാര്യമല്ല എന്നതാണ് ഇബ്നു ഖൽദൂന്റേതടക്കമുള്ള പൊതുവെയുള്ള ഇതിഹാസ തത്ത്വചിന്ത. അഥവാ മുസ്ലിം ഭരണമാണ് ഇബ്നു ഖൽദൂനു പോലും ഖിലാഫത്തെന്നാൽ . ശക്തമായ വംശീയതയുടെ പിന്തുണയില്ലാതെ ഫലപ്രദമായ ഒരു സർക്കാരും ആ രാജാക്കന്മാർക്ക് സാധ്യമായിരുന്നില്ല എന്നതാണ് വാസ്തവം.മുആവിയ(റ)യ്ക്കുശേഷം അമവികളിൽ , യസീദിന് ശേഷമാണ് ചരിത്രത്തിൽ വംശീയത ഉണ്ടായിരുന്നുള്ളൂവെന്ന് ചിലർ പറയുന്നു. ഈ ധാരണയുടെ അടിവേരാണ് മൗദൂദി കിളച്ചുമറിച്ചത്. മൗദൂദീ നേരിട്ട് ജീവിച്ച പത്തൊൻപതാം നൂറ്റാണ്ടിലെ അടിമത്തത്തിന്റെ കാലഘട്ടം, അടിമത്തവും തകർച്ചയുടെ യുഗവും ഇസ്ലാമിന്റെ രാഷ്ട്രീയ വ്യവസ്ഥയുടെ തകർച്ചയുമായി ആഴത്തിലുള്ള ബന്ധമുണ്ടെന്ന് ഉപസംഹരിക്കാൻ മൗദൂദിയെ ശക്തമായി പ്രേരിപ്പിച്ചത്.പാശ്ചാത്യ രാജ്യങ്ങളുടെ ഈ സാർവത്രിക ആധിപത്യത്തിന്റെ പ്രധാന കാരണം ഖിലാഫത്ത് സമ്പ്രദായത്തിന്റെ തകർച്ചയാണെന്ന് പറയാൻമാത്രം മൗലാനയുടെ മതപരവും പ്രാസ്ഥാനികവും രാഷ്ട്രീയപരവുമായ ഉൾക്കാഴ്ചയും ചരിത്രബോധവും ആധുനിക സാമൂഹ്യശാസ്ത്ര അവബോധവും ഉപരി സൂചിത ഗ്രന്ഥത്തിൽ വളരെ വ്യക്തമായിരുന്നു.

ചരിത്രത്തിന്റെ തുറന്നെഴുത്ത്
ഖിലാഫത്ത് വ്യവസ്ഥയിൽ യഥാർത്ഥവും കേന്ദ്രവുമായ പ്രാധാന്യം ഖിലാഫത്തിന്റെ പ്രതീകാത്മക സ്ഥാപനങ്ങളല്ല, രാഷ്ട്രീയ നിലപാടുകളായിരുന്നു എന്നതാണ് വാസ്തവം. അമീർ മുആവിയയ്ക്കുശേഷം രൂപംകൊണ്ടതും ഇന്ന് വരെ ഇസ്ലാമിക ലോകത്തിന് അതിൽ നിന്ന് രക്ഷപ്പെടാൻ കഴിയാത്തതുമായ രാജവാഴ്ച (മുലൂകിയത്തിന്റെ )യുടെ വ്യവസ്ഥ മൗലാനയെ സംബന്ധിച്ചിടത്തോളം വളരെ അടിസ്ഥാനപരവും ദൂരവ്യാപകവുമായ അനർഥങ്ങളുണ്ടാക്കിയ സാമുദായിക അധ:പതനമായിരുന്നു. മൗലാന എഴുതുന്നു:

ഹസ്രത്ത് ഉസ്മാൻ (റ) എന്ത് വില കൊടുത്തും ഈ അപകടം തടയാൻ ശ്രമിച്ചു, പക്ഷേ അദ്ദേഹത്തിന് വിജയിക്കാനായില്ല ; ശേഷം ഹസ്രത്ത് അലി (റ) ഖിലാഫത്തിന്റെ സംരക്ഷണത്തിനായി മുന്നോട്ട് വന്നു. അജ്ഞതയുടെ ആധിപത്യത്തിൽ നിന്ന് ഇസ്‌ലാമിന്റെ രാഷ്ട്രീയ ശക്തിയെ രക്ഷിക്കാൻ ആ രണ്ടു വിപ്ലവകാരികളും പരമാവധി ശ്രമിച്ചുവെങ്കിലും , അതിനായി സ്വന്തം ജീവനുകൾ ബലിയർപ്പിച്ചെങ്കിലും രാജ്യത്ത് വളർന്ന് വന്ന പ്രതിവിപ്ലവ ( Counter revolution)ത്തെ തടയാൻ അവർക്കായില്ല.ഒടുവിൽ ഖിലാഫതുൻ അലാ മിൻഹാജിന്നുബുവ്വ: (പ്രവാചക മാതൃകയിലെ ഖിലാഫത് ) യുടെ യുഗം അതോടെ അവസാനിച്ചു. സ്വേച്ഛാധിപത്യം (tyrant kingdom) അതിന്റെ സ്ഥാനം പിടിച്ചു, ഭരണകൂടങ്ങളുടെ പിൻബലം ഇസ്‌ലാമിനുപകരം അജ്ഞതയെ അടിസ്ഥാനമാക്കിയുള്ളതായി.

കൂട്ടായ ജീവിതത്തിൽ ഒരു അർബുദം പോലെ ഈ ജാഹിലിയ്യത്ത് ക്രമേണ പലവിധ രോഗങ്ങൾ പടർത്താൻ തുടങ്ങി. തുടർന്ന് അമവികളുടെ ഭരണം സംബന്ധിച്ച് മുസ്‌ലിം ചരിത്രകാരന്മാർക്കിടയിൽ നടന്നുകൊണ്ടിരിക്കുന്ന സംവാദങ്ങൾ കൂടുതലും ഖിലാഫത്തിന്റെ പദവിയെക്കുറിച്ചോ രാജഭരണത്തിലെ വ്യക്തികൾക്കിടയിലെ മതപരതയിലെ ഏറ്റക്കുറിച്ചിലുകളോ മാത്രമായി മാറിയിരുന്നു.വൈകാരികമായ ആഖ്യാന ശൈലിയും ആക്ഷേപങ്ങളോടുള്ള അതി തീവ്രമായ പ്രതിരോധ ശൈലിയിലുമായിരുന്നു അക്കാലത്തെ ന്യായീകരണ ഗ്രന്ഥങ്ങളെങ്കിൽ തീർത്തും നിശ്ചലമായ സജീവമല്ലാത്ത ആഖ്യാന ശൈലിയായിരുന്നു മറ്റൊരറ്റത്ത് . ചരിത്രത്തിന്റെ ഈ രണ്ട് അതി തീവ്ര- മൃതപ്രായ രചനാ ശൈലികൾ പക്ഷേ കാലഘട്ടത്തിന്റെ ചവറ്റുകൊട്ടയിലേക്ക് അഥവാ ഗ്രന്ഥശാലകളുടെ സൗന്ദര്യവത്കരണത്തിലേക്ക് മുതൽ കൂട്ടായപ്പോൾ മൗദൂദിയൻ അവലോകന ശൈലി കാലാതിവർത്തിയായി ഇന്നും നിലനില്ക്കുന്നു; ചർച്ചചെയ്യപ്പെടുന്നു.

സമുദായത്തിലെ ഏറ്റവും വലിയ പ്രശ്നമാവുന്ന ഒരു പ്രവണത താഴെ പറയുന്നു. ഓരോരുത്തരുടേയും ആദരണീയ വ്യക്തിത്വങ്ങളുടെ പേരിൽ പരസ്പരം തീവ്രവാദവും എതിർ കൂടാരത്തിലെ വ്യക്തിത്വങ്ങളെ അപമാനിക്കുന്നതുമായ അനാരോഗ്യകരമായ സമീപനം. വൈജ്ഞാനിക ചർച്ചകളുടെ അനിവാര്യ ഫലമാണ് സംവാദങ്ങളും സംഭാഷണങ്ങളും എന്നത് ശരി തന്നെ. എന്നാൽ, ഈ സംവാദങ്ങൾ ശിയ – നാസിബി അതിതീവ്ര-തീവ്രവാദാരോപണ ചർച്ചകൾക്ക് കാരണമായി എന്നതാണ് സമീപകാല വാസ്തവം. ഇത്തരം ചർച്ചകളിൽ അസ്വസ്ഥരായ ഒരു കൂട്ടം വിശ്വാസികൾ അവരുടെ ചരിത്രത്തെക്കാൾ ശുദ്ധ ശൂന്യ മൃതസമാന നിശബ്ദതയാണ് ഇഷ്ടപ്പെടുന്നത്. മൗലാന മൗദൂദി തന്റെ വിശകലനത്തിന് അടിസ്ഥാനമാക്കിയുള്ളത് ഇസ്ലാമിക തത്വങ്ങളും അധ്യാപനങ്ങളും മാത്രമാണ്.ചരിത്ര കഥാപാത്രങ്ങളുടെ പദവിയോ സ്ഥാനമോ പരിഗണിച്ചല്ല എന്നർഥം. അമീർ മുആവിയയുൾപ്പെടെ എല്ലാ സ്വഹാബികളേയും അംഗീകരിക്കുകയും ബഹുമാനിക്കുകയും അർഹമായ ആദരവ് നല്കുകയും ചെയ്യുന്നതോടൊപ്പം, മൂർത്തമായ ധാർമ്മിക തത്വങ്ങളുടെ അടിസ്ഥാനത്തിൽ സംഭവങ്ങൾ അന്വേഷിക്കുന്നതിനും അവയിൽ നിന്ന് ഏക മുഖ നിഗമനങ്ങളിൽ ഊന്നാതെയുള്ള വൈജ്ഞാനിക സത്യസന്ധത ഇത്തരം ചർച്ചയിലും അദ്ദേഹം ന്യായവും ശാസ്ത്രീയവുമായ രീതിയിൽ ഉപയോഗിച്ചിരിന്നു.

എല്ലാത്തിനുമുപരി, നമ്മുടെ ചരിത്രത്തിലെ ഈ ആകസ്മിക സംഭവങ്ങളെ അഭിമുഖീകരിക്കാനും ഖിലാഫത്ത് യഥാർത്ഥത്തിൽ എന്താണെന്ന് കൃത്യമായി നിർണ്ണയിക്കാനും നിർവ്വചിക്കാനും പക്ഷപാതരഹിതമായി അവ പരിശോധിക്കാനും നാം ധൈര്യപ്പെടാത്തതെന്താണ്? അവിടെയാണ് മൗദൂദിയുടെ വ്യതിരിക്തത ദൃശ്യമാവുന്നത്. നമ്മുടെ സാമൂഹിക പരിസരത്തിലും വ്യക്തി ജീവിതത്തിലും രാജാധിപത്യത്തിന്റെ വരവ് യഥാർത്ഥത്തിൽ എന്തെല്ലാം വ്യത്യാസമാണ് വരുത്തിയത് ? ഇസ്ലാമിക ലോകത്തിന് അവ എന്തു നഷ്ടമാണ് വരുത്തിയത് ! നഷ്ടം സംരക്ഷിക്കുന്നതിനോ കുറയ്ക്കുന്നതിനോ മഹത്തായ ഉമ്മത്ത് ഇതപര്യന്തം എന്തു ചെയ്തു? ഈ ചോദ്യങ്ങൾക്ക് വ്യക്തവും യുക്തിസഹവുമായ ഉത്തരം നൽകുന്നില്ലെങ്കിൽ പ്രബോധക മനസ്സിന്റെ ആശയക്കുഴപ്പം നീങ്ങില്ല. ഇത്തരം സാമൂഹിക-സാംസ്കാരിക-രാഷ്ട്രീയ പ്രാധാന്യമുള്ള ചോദ്യങ്ങൾക്കുള്ള മറുപടിയാണ് ഖിലാഫത്ത് അടക്കമുള്ള മൗദൂദിയുടെ ചരിത്ര പഠനങ്ങൾ .
۔
ഇന്നും രാഷ്ട്രീയ മേഖലയിലും ശാസ്ത്രരംഗത്തും പഠന-മനനങ്ങളിൽ ഏർപ്പെടുന്ന വിശ്വാസികളും ഇസ്ലാമിക സിദ്ധാന്തങ്ങൾ പഠിക്കുന്നവർക്കും നബി (സ) യുടെയും സച്ചരിതരായ ഖലീഫമാരുടെയും അതിനു ശേഷവും നിലനിന്നിരുന്ന ഭരണകൂട വ്യവസ്ഥയെ തങ്ങളുടെ വൈജ്ഞാനിക തൃഷ്ണക്കുള്ള മറുപടിക്കായി അഭിമുഖീകരിക്കുന്ന പ്രതിസന്ധിക്കുള്ള പരിഹാരങ്ങൾ ചരിത്രത്തിന്റെ ഇത്തരം തുറന്നെഴുത്തുകളാണ്.

തത്ത്വങ്ങൾ, ലക്ഷ്യങ്ങൾ, രീതികൾ, ചൈതന്യം എന്നിവയിൽ വ്യത്യസ്ഥത ഉപരിസൂചിത പഠിതാക്കൾക്ക് ഉണ്ടാവാം. ഹിജ്റ വർഷം 33 മുതൽ 40 വരെയുള്ള ഇസ്ലാമിക ചരിത്രം പഠിക്കുന്നവർക്ക് ഈ സംഭവങ്ങളുടെ സമ്പൂർണ ധാരണ ലഭ്യമാവാൻ ഇത്തരം തുറന്നെഴുത്തുകൾ അനിവാര്യമായിരുന്നു. നിർബന്ധിത ബൈഅത്ത്, പാരമ്പര്യ രാജവാഴ്ച, മുതലാളിത്ത ജീവിത രീതി, മറ്റു വ്യക്തിഗത പോരായ്മകൾ, സമ്പത്തിന്റെ കാര്യങ്ങളിൽ ഉത്തരവാദിത്തബോധമില്ലായ്മ എന്നിവയെ പാടെ അവഗണിച്ച് അക്കാലത്തെ ചരിത്ര രചന പൂർണ്ണമാവുന്നതെങ്ങിനെ ? ധാർമ്മികമായി സത്യസന്ധമാവുന്നതെങ്ങിനെ? സമ്പൂർണ്ണ ചരിത്രാഖ്യാനമാവുന്നതെങ്ങിനെ ?!

നന്മ കല്പിക്കാനും തിന്മ തടയാനുമുള്ള മൗലിക സ്വാതന്ത്ര്യത്തിൽ നിന്ന് മുസ്‌ലിംകൾ വിട്ടുനിൽക്കൽ , ഭരണാധികാരിയുടെ മുഖത്ത് നോക്കി സത്യം വിളിച്ചു പറയാനുള്ള അമാന്തം എന്നിവ ഹിജ്റ ആറു പതിറ്റാണ്ടുകൾ പിന്നിട്ടത് മുതൽ മുസ്‌ലിം സമാജത്തെ ഒരു സ്ഥിരമായ രോഗം പോലെ ബാധിച്ചതായി അദ്ദേഹത്തിന്റെ പല ചരിത്രാവലോകന ഗ്രന്ഥങ്ങളിൽ നിന്നും പല ഘട്ടങ്ങളിലും മനസ്സിലാവുന്നു. മൗദൂദീ വായനയുടെ അതേ രീതിയിലും പരിമാണത്തിലും ചരിത്രത്തെ വായിച്ച ഹദീസ് പണ്ഡിതനായിരുന്നു ദഹ്ലവി . അദ്ദേഹത്തിന്റെ ഇസാലതുൽ ഖഫാ അതിന്റെ പ്രകടിത രൂപമാണ്.

തജ്ദീദ് അഥവാ അതിജീവനം
ഇസ്ലാമിലെ നവോത്ഥാന ചരിത്രം ഒരു പ്രധാന കോണിൽ നിന്ന് കൊണ്ട് മൗലാന മൗദൂദി അവതരിപ്പിച്ചു, ചരിത്രത്തിന്റെ അതിസൂക്ഷ്മ നിരീക്ഷണത്തിനുള്ള ശരിയായ വായനയും അത് തന്നെയായിരുന്നു. ചരിത്രത്തിന്റെ ഈ വിശകലന രീതി ഇസ്‌ലാമിക ചരിത്രത്തിന്റെ നിർവചനവുമായി പൂർണ്ണമായും പൊരുത്തപ്പെടുന്ന ഒന്നാണ്. ‘തജ്ദീദ് വ ഇഹ്യാ എ ദീൻ’ മതകീയ നവോത്ഥാനത്തിന്റേയും അതിജീവനത്തിന്റേയും രീതിശാസ്ത്രം വ്യക്തമാക്കുന്ന ഹ്രസ്വ ഗ്രന്ഥമാണ്. പക്ഷേ ഇസ്ലാമിക ചരിത്രത്തിന്റെ വിശകലനത്തിന്റെ പൂർണ മാതൃക ഈ ഗ്രന്ഥം നൽകുന്നു. അതായത്, ഓരോ കാലഘട്ടത്തിലും, മുസ്‌ലിം സമൂഹത്തിൽ എന്താണ് തെറ്റ് സംഭവിച്ചതെന്ന് ചരിത്ര പഠിതാവ് കാണേണ്ടതുണ്ട്. മൂന്ന് തരത്തിലുള്ള അജ്ഞതകളും (കേവല അജ്ഞത, ബഹുദൈവ അജ്ഞത, പൗരോഹിത്യ അജ്ഞത) മൗലാന പ്രസ്തുത ഗ്രന്ഥത്തിൽ വിശദമായി പറയുന്നുണ്ട്. അതിനുശേഷം ഓരോ യുഗത്തിന്റെയും ചരിത്രം മതകീയ കോണിൽ നിന്ന്, മുസ്‌ലിം സമൂഹത്തിൽ ഏതുതരം അജ്ഞതയും അതിന്റെ ഘടകങ്ങളും ഉൾക്കൊള്ളുന്നുവെന്ന് കാണാനുള്ള ശ്രമമാണ് തജ്ദീദ് എന്ന ഉപരിസൂചിത പുസ്തകം.

സ്വജന പക്ഷപാതിത്വം, അഴിമതി എന്നിവ തുടച്ചുനീക്കാനും ദീനിനെ ശരിയായി പരിചയപ്പെടുത്താനും ഇസ്ലാം സമ്പൂർണ ദർശനമായി മനസ്സിലാക്കിയവർ പോലും എന്താണ് ചെയ്യുന്നത്? ഇത്തരം പരിശ്രമങ്ങളിൽ ഏതാണ് വിജയിച്ചത് ?പരാജയപ്പെടാനുള്ള കാരണങ്ങൾ എന്തൊക്കെയാണ്? ഇവിടെയും, ചരിത്രത്തിലെ മഹാപുരുഷന്മാരുടെ പ്രവൃത്തികളെ പവിത്രതയുടെയും വിധേയത്വത്തിന്റേയും ഭാഷയിൽ വിവരിക്കുന്നതിനുപകരം, മൗലാന പക്ഷപാതപരമായ അകാദമിക പണ്ഡിത വിശകലന രീതിയാണ് ഖിലാഫത് വ മൂലൂകിയ ത്തിൽ സ്വീകരിച്ചത്. ഗൗരവമേറിയ വൈജ്ഞാനിക സ്വഭാവമുള്ളവരിൽ, അത്തരമൊരു വിശകലനം അവരുടെ ചരിത്രനായകന്മാരുടെ പ്രവൃത്തികളുടെ മൂല്യവും ഭക്തിയും വർദ്ധിപ്പിക്കുന്നത് ഭക്തി പാരമ്പര്യങ്ങളുടെ അതിശയോക്തിപരമായ ആവിഷ്കാരങ്ങളാവും കൂടുതലായി ഉണ്ടാവുക. മൗദൂദി തന്റെ കൃതികൾ അനാവരണം ചെയ്യുന്ന സമീപനത്തെ വിശകലനം ചെയ്യുന്നത് ഇപ്രകാരമാണ്:

ചരിത്ര കഥാപാത്രങ്ങളുടെ പ്രവൃത്തികൾ സാധാരണയായി ഭക്തിയുടെ കാവ്യാത്മക ഭാഷയിൽ വിവരിക്കപ്പെടുകയും, ഇത് ഗവേഷണ ഭാഷയേക്കാൾ വായനക്കാരിൽ വീരപരിവേശത്തോടെ അതിശക്തമായ സ്വാധീനം ചെലുത്തുകയും ചെയ്യപ്പെടുന്നു. പിന്നീടുണ്ടാവുന്ന താരപരിവേശം പിന്നെ ഏത് സത്യത്തിന് നേരെയും ചെവി പൊത്താൻ അവനെ ഉദ്യുക്തനാക്കും.

സകലം തികഞ്ഞവരും വിമർശനങ്ങൾക്കതീതരുമാണ് തങ്ങളുദ്ധരിക്കാൻ പോവുന്ന ചരിത്രത്തിലെ വീരന്മാർ എന്നാണ് അവരുടെ എഴുത്തിന്റെ ശൈലിയിലൂടെ വായനക്കാരനെ ധരിപ്പുക്കുന്നത്.അവർ എന്തുതന്നെ ചെയ്താലും, എല്ലാ അർത്ഥത്തിലും പൂർണതയുടെ അവസാന ഘട്ടത്തിലെത്തിയവരാണ് എന്ന രീതിയിലാണ് അത്തരം ചരിത്ര ഗ്രന്ഥങ്ങളുടെ എഴുത്തുകാരുടെ അവതരണ ശൈലി പോലും.ഇസ്ലാമിക സമാജത്തെ പുനരുജ്ജീവിപ്പിക്കാൻ എന്തെങ്കിലും ശ്രമം നടത്തേണ്ടതുണ്ടെങ്കിൽ, ഇത്തരത്തിലുള്ള ഭക്തിയും അവ്യക്തമായ ആഖ്യാനശൈലിയും ഉപകാരപ്പെടില്ല എന്നതാണ് മൗദൂദി പറയാൻ ശ്രമിച്ച പച്ചപരമാർഥം. നൂറ്റാണ്ടുകളായി നമ്മുടെ ചരിത്ര നേതാക്കൾ എത്രമാത്രം പ്രവർത്തിച്ചിട്ടുണ്ട് ? അവരുടെ നേട്ടങ്ങളിൽ നിന്ന് നമുക്ക് എന്തുമാത്രം മാതൃകാപരമായ പ്രയോജനം ലഭ്യമാണ് ? ധാർമികത, പരക്ഷേമതത്പരത, സ്വജന പക്ഷപാതിത്വമില്ലായ്മ എന്നിവയിൽ അവർക്ക് നഷ്ടമായതേത് ? എന്നിവ കാണാൻ നമ്മുടെ മുൻകാല ചരിത്രത്തിലേക്ക് മുൻവിധികളില്ലാതെ തിരിഞ്ഞുനോക്കേണ്ടതുണ്ട്. അവയെ എങ്ങിനെ നാം മറികടക്കണം എന്നതാവണം ചരിത്രവായനയിൽ നമ്മുടെ ശ്രദ്ധ കേന്ദ്രീകരിക്കപ്പെടുന്ന കേന്ദ്ര വിഷയം.

പൊതുവെ ആധുനിക ഇസ്ലാമിക ചരിത്ര ഗ്രന്ഥങ്ങളിലെ യഥാർത്ഥ പ്രശ്‌നം ചരിത്ര രചയിതാവിന്റെ നിഷ്‌ക്രിയവും നിശ്ചലവുമായ മനോഭാവമാണ്. എന്നാൽ മൗലാനയുടെ ചരിത്ര സംബന്ധിയായ വ്യവഹാരങ്ങളിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ടത്, അത് ഇന്ത്യൻ മുസ്‌ലിംകളുടെ ചരിത്ര മനോഭാവത്തെ ക്രിയാത്മകമായി സ്വാധീനിക്കുകയും ഒടുവിൽ ശക്തമായ ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ തുടക്കത്തിലേക്ക് നയിക്കുകയും ചെയ്തുവെന്നതാണ്. മുസ്‌ലിംകൾക്കിടയിൽ രണ്ടു ശതകത്തിലെ ബൗദ്ധിക സ്തംഭനത്തിന്റെ പര്യവസാനമായിരുന്നു മൗലാനയുടെ കൃതികൾ സൃഷ്ടിച്ച വിപ്ലവം .പാശ്ചാത്യ ലോകം ചരിത്രത്തിലെ ഏറ്റവും ആശ്ചര്യകരവും സാർവത്രികവുമായ ബൗദ്ധിക വിപ്ലവത്തിലൂടെ കടന്നുപോവുകയും പരമ്പരാഗത മുസ്‌ലിംകൾ ചരിത്ര പഠനത്തിൽ അങ്ങേയറ്റം അപഹാസ്യാത്മക സ്തംഭനാവസ്ഥയിലായിരുന്ന ഘട്ടത്തിലായിരുന്നു അദ്ദേഹത്തിന്റെ ഈ തുറന്നു പറച്ചിലുകളെന്ന് ഓർക്കുന്നത് നല്ലതാണ്.

പടിഞ്ഞാറിനോടുള്ള വിധേയത്വം
പക്ഷപാത പരമായ ചരിത്ര രചനയും പഠനവും മാത്രം വായിച്ചു ശീലിച്ച മുസ്‌ലിം ലോകം പൂർണമായും രാഷ്ട്രീയ പരമായും ബൗദ്ധികമായും പടിഞ്ഞാറിന്റെ അടിമകളായി മാറിയിരുന്നു .അവരുടെ എഴുത്തുകൾ പാശ്ചാത്യ സ്വാധീനമുള്ള ഭരണ / ഭരണീയ വർഗത്തെ മാനസികമായി അടിമകളാക്കി മാറ്റിക്കഴിഞ്ഞിരുന്നു. ബ്രിട്ടീഷുകാർ ഇന്ത്യാ ഉപഭൂഖണ്ഡം അധിനിവേശം നടത്തിയപ്പോൾ, മുസ്ലീങ്ങൾക്ക് രാഷ്ട്രീയ അടിമത്തത്തിന്റെ യുഗം ആരംഭിച്ചു എന്ന് മാത്രമല്ല, മാനസികവും ദാർശനികവും സാംസ്കാരികവുമായ അടിമത്തത്തിന്റെ അപകടങ്ങൾ മുസ്ലിംകളുടെ ജീവിതത്തിൽ മെല്ലെമെല്ലെ വ്യാപിക്കാൻ തുടങ്ങി. യൂറോപ്പിലെ നവോത്ഥാനം ശാസ്ത്രീയവും സാംസ്കാരികവുമായ “പുരോഗതി”യുടെ ഒരു പുതിയ കാലഘട്ടത്തിലേക്ക് അവരെ നയിച്ചു കൊണ്ടിരിക്കുകയായിരുന്നു. അപ്പോഴേക്കും ബ്രിട്ടീഷുകാർ ” നവോത്ഥാന “ത്തിന്റെ പുതിയ വെളിച്ചവുമായി ഇന്ത്യയിലേക്ക് പ്രവേശിച്ചു. ഈ പ്രകാശത്തിന്റെ തിളക്കം ആദ്യം പല കണ്ണുകളെയും മഞ്ഞളിപ്പിച്ചു, നമ്മുടെ പല നേതാക്കൾക്കും ഇത് ശരിയായി മനസിലാക്കുന്നതിനും ഉചിതമായ പ്രതികരണം നിർണ്ണയിക്കുന്നതിനും പറ്റാത്ത രീതിയിലെത്തിയിരുന്നു അപ്പോഴേക്കും അവർക്കുള്ള ധൈഷണിക വിധേയത്വം.

സർ സയ്യിദും ഇന്ത്യൻ മുസ്ലിം ഉണർവും
ഉപരിസൂചിത സാഹചര്യത്തോടുള്ള വിവിധ പ്രതികരണങ്ങൾ ഉപഭൂഖണ്ഡത്തിലെ മുസ്‌ലിംകളുടെ ശാസ്ത്ര-രാഷ്ട്രീയ ചക്രവാളങ്ങളിൽ നടന്നുവെന്നത് ഒരർഥത്തിൽ ശരിയാണ്. സർ സയ്യിദ് അഹ്മദ് ഖാന്റെ ഉത്പതിഷ്ണു സ്വാധീനം നിഷേധിക്കാൻ കഴിയുന്നതായിരുന്നില്ല. ബുദ്ധിമാനും ഉത്സാഹഭരിതനുമായ വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേത്.ആധുനിക പടിഞ്ഞാറിനനുസരിച്ച് യൂറോപ്പിലെയും ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെയും മുസ്‌ലിംകളുടെ ചരിത്ര വായനയെ ഈ ചിന്തകൾ സ്വാഭാവികമായും സ്വാധീനിച്ചിരുന്നു. പാശ്ചാത്യൻ നാഗരികതയോടുള്ള ചെറുത്തുനിൽപ്പ് സാധ്യമല്ലെന്ന് മാത്രമല്ല മുസ്‌ലിംകൾക്ക് ഉപയോഗപ്രദവുമല്ല എന്ന നിലയിലായിരുന്നു ആ ചിന്താധാരയുടെ വിശ്വാസം പോലും . സർ സയ്യിദ് മുസ്‌ലിംകളെ നാഗരികതയും സാമൂഹികവൽക്കരണവും പഠിപ്പിക്കുകയും ഭാഷയുടെയും പേനയുടെയും ശക്തി ഉപയോഗിക്കുകയും ചെയ്തുവെന്ന വസ്തുത നാം നിരാകരിക്കുന്നില്ല.ആധുനിക ശാസ്ത്രത്തിന്റെയും പാശ്ചാത്യ ജ്ഞാനോദയ ആശയങ്ങളുടെയും ശരിയായ ഉറവിടം ഇസ്‌ലാം ആണെന്ന് വിശദീകരിക്കുന്നതിന് അദ്ദേഹം ശ്രമിച്ചില്ല എന്നതും മറ്റൊരു ശരിയായിരുന്നു.

ആധുനിക മുസ്ലിം ചരിത്ര വായനകളിൽ
സർ സയ്യിദിന്റെ അഭിപ്രായത്തിൽ ഇന്ത്യൻ മുസ്‌ലിംകളുടെ തകർച്ചയുടെ പ്രധാന കാരണം ആധുനിക ശാസ്ത്രവും കലയും അവർ ഏറ്റെടുക്കാത്തതാണ് എന്നതായിരുന്നു. പാശ്ചാത്യ ശാസ്ത്രത്തെയും കലയെയും മാത്രമല്ല, പാശ്ചാത്യ നാഗരികതയെയും സമൂഹത്തെയും മുസ്‌ലിംകളുടെ വികസന മാർഗമായി പ്രോത്സാഹിപ്പിക്കാൻ അദ്ദേഹം പരമാവധി ശ്രമിച്ചു. രണ്ടാമത്തെ പ്രതികരണം പരമ്പരാഗത പണ്ഡിതന്മാരിൽ നിന്നും പരമ്പരാഗത മുസ്‌ലിംകളുടെ മതനേതൃത്വത്തിൽ നിന്നുമായിരുന്നു.അവർ മതചിഹ്നങ്ങളിൽ നിന്നുള്ള അകലം മുസ്‌ലിംകളുടെ തകർച്ചയുടെ യഥാർത്ഥ കാരണമായി കണക്കാക്കി അതിനെതിരെ ഘോരം ഘോരം പ്രഭാഷണങ്ങൾ നടത്തി. പാശ്ചാത്യ നാഗരികതയ്ക്കും സമൂഹത്തിനും ഒപ്പം അവരുടെ ഉപയോഗപ്രദമായ അറിവും അവർ നിരസിച്ചു. ചില പണ്ഡിതന്മാർ ഇംഗ്ലീഷ് ഭാഷയുടെയും ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന്റെയും ഉപയോഗത്തെയും നിഷേധാത്മകമായി സമീപിക്കുക കൂടി ചെയ്തു. മറ്റുള്ളവരുടെ സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ രീതികളുടെ നല്ല വശങ്ങൾ മുസ്‌ലിംകൾക്കിടയിൽ നിലനിൽക്കാൻ ആ മത നേതൃത്വം ഒരു കാരണവശാലും അനുവദിച്ചില്ല.

മുസ്ലിം ഭരണകൂടങ്ങൾ
അന്നത്തെ ഹിന്ദുക്കൾക്ക് തങ്ങളുടെ ജന്മനാട്ടിലെ പങ്കാളികളായ തദ്ദേശവാസികളായ മുസ്‌ലിംകളുടെ ചരിത്രത്തെക്കുറിച്ച് അവരുടേതായ സ്വതന്ത്ര വീക്ഷണങ്ങളുണ്ടായിരുന്നു. ഇന്ത്യയിലെ ആദ്യ കാല മുസ്‌ലിം നാമധാരികളുടെ വിജയങ്ങളും പോരാട്ടങ്ങളും പൂർണ്ണാർത്ഥത്തിൽ ആദ്യകാല മുസ്‌ലിംകളുടെ ധാർമിക വിശുദ്ധിയുടെ സവിശേഷതകൾ നിലനിർത്തുന്ന രീതിയിലായിരുന്നില്ല. അല്ലാഹുവിനേയും അവന്റെ ദൂതനെയും അനുസരിക്കുവാൻ ആഹ്വാനം ചെയ്യേണ്ടതിനുപകരം തങ്ങളെ അനുസരിക്കാൻ അവർ പൊതു ജനങ്ങളോട് ആവശ്യപ്പെട്ടു. തദ്ഫലമായി, നൂറ്റാണ്ടുകളുടെ ഭരണത്തിനുശേഷവും ഇന്ത്യയുടെ അഭിരുചി ഇസ്ലാമികമായില്ല. അതിനാൽ തന്നെ ഇസ്ലാമിക നാഗരികതയ്ക്ക് ഇവിടെ വേരുറപ്പിക്കാൻ കഴിഞ്ഞതുമില്ല.ഇസ്ലാമിക വിദ്യാഭ്യാസത്തിനും ഇസ്ലാം മതം സ്വീകരിച്ച ജനങ്ങളുടെ യഥാർഥ പരിശീലനത്തിനും പ്രത്യേക ക്രമീകരണങ്ങളൊന്നും ആ രാജാക്കന്മാർ ഏർപ്പെടുത്തിയിരുന്നില്ല. സംഭവിച്ചതോ പേരിൽ മാത്രം ഇസ്ലാമുള്ള വലിയൊരു ജനാവലി സൃഷ്ടിക്കപ്പെട്ടുവെന്നതല്ലാതെ മറ്റൊന്നും സംഭവിച്ചില്ല. ഇസ്ലാമിക നവോത്ഥാനത്തിന്റെ ചരിത്രം രേഖപ്പെടുത്തുന്നതിൽ ശുദ്ധ ശൂന്യതയായിരുന്നു ആ മുസ്ലിം ചരിത്രത്തിലെ മിക്കവാറും ഭാഗം എന്നതാണ് യാഥാർഥ്യം.

പുരാതന ഹിന്ദു ആശയങ്ങളും ആചാരങ്ങളും മനസ്സിൽ സൂക്ഷിച്ച നവമുസ്‌ലിം ആൾക്കൂട്ടങ്ങൾക്കിടയിൽ പ്രചാരത്തിലുണ്ടായിരുന്നു. പരമ്പരാഗത മുസ്‌ലിംകളും ബഹുദൈവാരാധനകളെ താലോലിക്കുകയും ഇന്ത്യയിലെ ജനങ്ങളുടെ കൂട്ടായ്മയിലൂടെ ഉടലെടുത്ത പല അവിവേക ആചാരങ്ങളും ഭക്ത്യാദരപൂർവ്വം പാലിക്കുകയും ചെയ്തുപോന്നു . ഇന്ത്യൻ ചരിത്രവും അതിന്റെ നിലവിലെ അവസ്ഥയും പഠിച്ചുകൊണ്ട്ആ ധുനിക കാലത്തെ തകർച്ചയുടെ ഏറ്റവും വലിയ കാരണം ബുദ്ധിപരമാണെന്ന നിഗമനത്തിലേക്ക് മൗലാന തന്റെ സ്വതസിദ്ധമായ ചരിത്ര വിശകലനത്തിലൂടെ എത്തിച്ചേർന്നു എന്നതാണ് ശരി.അതിനാൽ, ചരിത്ര കൃതികളിലെ ആശയങ്ങളുടെ അപനിർമ്മാണവും ശുദ്ധീകരണവും തന്റെ പ്രവർത്തന ഊന്നലുകളുടെ ഏറ്റവും പ്രധാനപ്പെട്ട അടിസ്ഥാനമായി അദ്ദേഹം ബോധപൂർവ്വം കണക്കാക്കി .

ഇന്ത്യൻ ചരിത്രത്തിലെ മുസ്ലിം അപചയത്തിന്റെ രണ്ടാമത്തെ പ്രധാന കാരണം മുസ്ലിംകളിലെ മതമൂല്യങ്ങളുടേയും ധാർമ്മികതയുടെയും തകർച്ചയാണ്.അതിനാൽ, നീതിമാന്മാരെ കണ്ടെത്തുക, അവരെ സംഘടിപ്പിക്കുക, ധാർമ്മിക പരിശീലനം നൽകുക, അവരെ സദാചാരപരമായി സജ്ജരാക്കുക എന്നിവയാണ് രണ്ടാമത്തെ പ്രധാന ദൗത്യമായി അദ്ദേഹം മനസ്സിലാക്കിയത്. ഭരണകൂട വ്യവസ്ഥയുടെ പരിഷ്കരണത്തെ മൂന്നാമത്തെ ദൗത്യമായും അഴിമതിയിലധിഷ്ഠിത ഭരണ സംവിധാനത്തെ പൊളിച്ചെഴുതി ധാർമികതയിൽ പുന:സ്ഥാപിക്കുന്നത് നാലാമത്തെയും പ്രധാന ചുമതലകളായി അദ്ദേഹം വിശേഷിപ്പിക്കുകയായിരുന്നു. വളരെ സുദൃഢമായ തത്ത്വങ്ങളിൽ ചരിത്രത്തിനും ചരിത്ര വ്യവഹാരത്തിനും ചരിത്രപരതയ്ക്കുമുള്ള അടിത്തറകൾ പാകിയത് മൗലാന മൗദൂദി ആണെന്ന് അദ്ദേഹത്തിന്റെ നാവിലൂടെയും തൂലികയിലൂടെയുമുണ്ടായ വൈജ്ഞാനിക ചർച്ചകളിൽ നിന്ന് വ്യക്തമാണ്. മൗലാനയുടെ സാഹിത്യജീവിതത്തിന്റെ ആദ്യ കാലഘട്ടത്തിൽ പ്രധാന ഊന്നൽ ചരിത്രവിഷയമായിരുന്നില്ല. എന്നാൽ വിലയേറിയ പണ്ഡിതോചിതമായ പ്രവർത്തനങ്ങൾ നടത്തിയ വിവിധ വിഷയങ്ങളിൽ അദ്ദേഹം ചരിത്രത്തെ പലയിടത്തും ഉദ്ധരിച്ചു.

ചില ചരിത്രരേഖകളുടെ രചന അദ്ദേഹം ചെയ്തിട്ടുണ്ട് എന്നത് ശരിയാണ്. എന്നാൽ മൗലാനയുടെ തത്വങ്ങളും രീതികളും നിദാനശാസ്ത്രങ്ങളും ഉപയോഗിച്ച് ഇനിയും വളരെയധികം കാര്യങ്ങൾ ചരിത്ര അവലോകന മേഖലയിൽ ചെയ്യാനുണ്ട്. “പൊതു” മുസ്ലിം ചരിത്രവും ഇസ്‌ലാമിക ചരിത്രവും മൗദൂദിയൻ വീക്ഷണ കോണിൽ നിന്ന് നോക്കാൻ കഴിയുമെങ്കിൽ, ഉപയോഗപ്രദമായ നിരവധി പഠനങ്ങൾ മുന്നോട്ട് പോവേണ്ടതുണ്ട് എന്ന സത്യം ചരിത്ര കുതുകികളായ പുതുതലമുറ നെഞ്ചിലേറ്റുമെന്ന് പ്രത്യാശിക്കാം.

സംഗ്രഹ വിവർത്തനം : ഹഫീദ് നദ്‌വി കൊച്ചി

മുഖ്യ റഫറൻസുകൾ

*തഫ്ഹീമുൽ ഖുർആൻ (ചരിത്ര സംബന്ധിയായ അടിക്കുറിപ്പുകൾ) – മൗദൂദി
*ഖിലാഫതും രാജവാഴ്ചയും – മൗദൂദി
* മുഖദ്ദിമ – ഇബ്നു ഖൽദൂൻ
* ഇസാലതുൽ ഖഫാ – ശാഹ് വലിയുല്ലാഹ് ദഹ് ലവി
* തജ്ദീദ് വ ഇഹ് യാ എ ദീൻ – മൗദൂദി
* ഇൻ ദ സ്പിരിറ്റ് ഓഫ് ഹെഗൽ – റോബർട്ട് സോളമൻ
* ഇന്ത്യൻ മുസ്ലിമിന്റെ ഭൂതം, ഭാവി, വർത്തമാനം – മൗദൂദി
*മഖാലാതെ ശിബ് ലി – ശിബ് ലി നുഅ്മാനി
* സ്വദാ ഏ റസ്താഖേസ് – ഖലീൽ ഹാമിദി

???? വാട്‌സാപ് ഗ്രൂപ്പിൽ അംഗമാകാൻ????: https://chat.whatsapp.com/CtdeYjAfwas90JeGabX9H0

Related Articles