Current Date

Search
Close this search box.
Search
Close this search box.

സ്ത്രീ സമത്വവും വിശുദ്ധ ഖുർആനിന്റെ ലക്ഷ്യമാണ്

വിശുദ്ധ ഖുർആൻ അവതീർണമാകുന്നതിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്ന് സ്ത്രീകൾക്ക് ലഭിക്കേണ്ട നീതിയും ജാഹിലിയ്യ കാലത്തെ പ്രാകൃത സ്വഭാവത്തിൽ നിന്ന് സ്വാതന്ത്ര്യവും നേടിക്കൊടുക്കലായിരുന്നു. ജാഹിലിയ്യ കാലത്തെ പുരുഷാധിപത്യത്തിൽ തീർത്തും അശക്തയായിരുന്ന സ്ത്രീയെ വിശുദ്ധ ഖുർആൻ ബഹുമാനിച്ചു. മാനുഷിക പരിഗണന വെച്ച് അവൾക്ക് ലഭിക്കേണ്ട അവകാശങ്ങൾ നേടിക്കൊടുത്തു. ഒരു സ്ത്രീയെന്ന നിലക്ക് അവളെ ബഹുമാനിച്ചു. ഒരു പെൺകുട്ടിയെന്ന നിലക്ക് അവളെ ആദരിച്ചു. ഒരു ഭാര്യയെന്ന നിലക്ക് അവളെ മഹത്വമുള്ളവളാക്കി. ഒരു മാതാവെന്ന നിലക്ക് അവളെ ഉൽകൃഷ്ടയാക്കി. സമൂഹത്തിന്റെ അനിവാര്യ ഘടമായി അവളെ പരിഗണിച്ചു.

സ്ത്രീകൾക്ക് ലഭിക്കേണ്ട മാനുഷിക പരിഗണന നിഷേധിക്കുന്നവർക്കിടയിലേക്കാണ് ഇസ്ലാം കടന്നുവരുന്നത്. ചിലർ സ്ത്രീയുടെ മനുഷ്യത്വത്തിൽ സന്ദേഹികളായപ്പോൾ വളരെ ചുരുക്കം ആളുകൾ മാത്രമാണ് സ്ത്രീയെ മനുഷ്യനായി കണ്ടത്. അംഗീകരിച്ചവർ പോലും സ്ത്രീയെ പുരുഷന്റെ സേവകയായിട്ടാണ് പരിഗണിച്ചിരുന്നത്. സ്ത്രീയെ ബഹുമാനിച്ചുവെന്നത് ഇസ്ലാമിന്റെ മാത്രം പ്രത്യേകതയായിരുന്നു. അവൾ മാനുഷിക പരിഗണനക്ക് അർഹയാണെന്നും ദൈവിക കൽപനകൾ അനുസരിക്കേണ്ടവളാണെന്നും അതിനെക്കുറിച്ച് ചോദ്യം ചെയ്യപ്പെടുമെന്നും സൽപ്രവർത്തികൾക്ക് സ്വർഗം പ്രതിഫലമായി ലഭിക്കുമെന്നും ഇസ്ലാം പ്രഖ്യാപിച്ചു. സ്ത്രീയും പുരുഷനും ഒരേ മരത്തിലെ രണ്ട് ചില്ലകളാണെന്നതിനാൽ തന്നെ ഒരു പുരുഷൻ അനുഭവിക്കുന്ന എല്ലാ മാനുഷിക അവകാശങ്ങൾക്കും സ്ത്രീയും അവകാശിയാണെന്ന് ആണയിട്ട് പറഞ്ഞു. അവർ രണ്ടു പേരുടെയും പിതാവ് ആദമും മാതാവ് ഹവ്വായുമാണെന്നും വളർച്ചയിലും മാനുഷികമായ പ്രത്യേകതകളിലും കൽപനകളിലും ഉത്തരവാദിത്വങ്ങളിലും ഇരുവരും സമന്മാരാണെന്നും ഇസ്ലാം ലോക സമൂഹത്തിന് മനസ്സിലാക്കിക്കൊടുത്തു. അല്ലാഹു പറയുന്നു: ‘ഹേ മനുഷ്യരേ, ഒരേയൊരു വ്യക്തിയിൽ നിന്നു നിങ്ങളെ പടക്കുകയും അതിൽ നിന്നു തന്നെ അതിന്റെ ഇണയെ സൃഷ്ടിക്കുകയും അവരിരുവരിൽ നിന്നുമായി ഒട്ടേറെ സ്ത്രീപുരുഷന്മാരെ വ്യാപിപ്പിക്കുകയും ചെയ്ത നിങ്ങളുടെ നാഥനെ സൂക്ഷിക്കുക. ഏതൊരുവന്റെ പേരിൽ നിങ്ങൾ അവകാശങ്ങൾ ചോദിക്കുന്നുവോ ആ അല്ലാഹുവിനെയും കുടുംബബന്ധവും സൂക്ഷിക്കുക. നിശ്ചയം അവൻ നിങ്ങളെ നിരീക്ഷിച്ചുകൊണ്ടിരിക്കുന്നവനാണ്'(നിസാഅ്: 1).

ആൺ, പെൺ അടങ്ങുന്ന എല്ലാവരെയും അല്ലാഹു ഒറ്റ ആത്മാവിൽ നിന്നാണ് സൃഷ്ടിച്ചിട്ടുള്ളത്. ഈ ആത്മാവിൽ നിന്നും പരസ്പരം ഇണകളെയും സൃഷ്ടിച്ചു. മറ്റൊരു സൂക്തത്തിൽ അല്ലാഹു പറയുന്നു: ‘ഒരേയൊരു ശരീരത്തിൽ നിന്നു നിങ്ങളെ പടച്ചത് അവനാണ്. എന്നിട്ട് അതിൽ നിന്നു തന്നെ അതിന്റെ ഇണയെയും അവൻ സൃഷ്ടിച്ചു, അവളോടൊത്ത് മനസ്സമാധാനം നേടാൻ'(അഅ്റാഫ്: 189). എല്ലാവരും അല്ലാഹുവിന്റെ അടിമകൾ തന്നെയാണ്. ഒരേ മാതാവിന്റെയും പിതാവിന്റെയും മക്കളാണ്. പരസ്പരം സഹോദരി സഹോദരന്മാരാണ്. അതുകൊണ്ടാണ് ആദ്യം സൂചിപ്പിച്ച സൂക്തത്തിൽ ജനങ്ങളോട് അല്ലാഹുവിനോട് സൂക്ഷ്മതയുള്ളവരാകണം എന്ന് കൽപിക്കുന്നത്. അവർക്കിടയിലുള്ള കുടുംബ ബന്ധത്തെ സുദൃഢമാക്കാൻ നിർദേശിക്കുന്നത്; ‘ഏതൊരുവന്റെ പേരിൽ നിങ്ങൾ അവകാശങ്ങൾ ചോദിക്കുന്നുവോ ആ അല്ലാഹുവിനെയും കുടുംബബന്ധവും സൂക്ഷിക്കുക’.

ആരാധനകളിലും ദൈവിക കൽപനകളിലുമുള്ള സമത്വം

‘നിശ്ചയം, അല്ലാഹുവിന് കീഴ്‌പെടുന്നവരായ ആണുങ്ങളും പെണ്ണുങ്ങളും, സത്യവിശ്വാസം കൈക്കൊള്ളുന്ന ആണുങ്ങളും പെണ്ണുങ്ങളും, ആരാധകരായ ആണുങ്ങളും പെണ്ണുങ്ങളും, സത്യസന്ധരായ ആണുങ്ങളും പെണ്ണുങ്ങളും, ക്ഷമാശീലരായ ആണുങ്ങളും പെണ്ണുങ്ങളും, വിനയാന്വിതരായ ആണുങ്ങളും പെണ്ണുങ്ങളും, ധർമിഷ്ഠരായ ആണുങ്ങളും പെണ്ണുങ്ങളും, വ്രതാനുഷ്ഠാനികളായ ആണുങ്ങളും പെണ്ണുങ്ങളും, സ്വന്തം ഗുഹ്യസ്ഥാനങ്ങൾ സൂക്ഷിക്കുന്ന ആണുങ്ങളും പെണ്ണുങ്ങളും, അല്ലാഹുവിനെ ധാരാളം സ്മരിക്കുന്ന ആണുങ്ങളും പെണ്ണുങ്ങളും-ഇവർക്കെല്ലാം പാപമോചനവും വമ്പിച്ച പ്രതിഫലവും അല്ലാഹു സജ്ജീകരിച്ചിരിക്കുന്നു'(അഹ്സാബ്: 35)

മതപരവും സാമൂഹികവുമായ കൽപനകളിലെ സമത്വം

സ്ത്രീ പുരുഷ ജെൻഡറുകൾക്കിടയിലെ സമത്വത്തെ കുറിച്ച് വിശുദ്ധ ഖുർആൻ വിവരിക്കുന്നു: ‘സത്യവിശ്വാസികളും സത്യവിശ്വാസിനികളും പരസ്പരം മിത്രങ്ങളാകുന്നു. അവർ നന്മ കൽപിക്കുകയും തിന്മ നിരോധിക്കുകയും നമസ്‌കാരം യഥാവിധി അനുഷ്ഠിക്കുകയും സകാത്ത് നൽകുകയും അല്ലാഹുവിനെയും റസൂലിനെയും അനുസരിക്കുകയും ചെയ്യുന്നു. അവർക്ക് അല്ലാഹുവിന്റെ കാരുണ്യവർഷമുണ്ടാകുന്നതാണ്. അവൻ പ്രതാപശാലിയും യുക്തിമാനും തന്നെയാണ്, തീർച്ച'(തൗബ: 71).

ആദം നബിയോടും ഹവ്വാ ബീവിയോടുമുള്ള ദൈവിക കല്പന

‘ആദമിനോട് നാം അരുളി: താങ്കളും സഹധർമിണിയും സ്വർഗത്തിൽ വസിക്കുകയും അതിൽ നിന്ന് ഇഷ്ടാനുസരണം സുഭിക്ഷമായി ആഹരിക്കുകയും ചെയ്യുക. എന്നാൽ ഈ വൃക്ഷവുമായടുക്കരുത്; അങ്ങനെ ചെയ്താൽ നിങ്ങളിരുവരും അക്രമികളിൽ പെടും'(ബഖറ: 35). മാറ്റിത്തിരുത്തൽ വന്ന തൗറാത്തിൽ ആദം ചെയ്ത പാപത്തിന് ഉത്തരവാദി ഹവ്വാ ബീവിയാണെന്ന് പറയുമ്പോൾ വിശുദ്ധ ഖുർആൻ അത് തിരുത്തി പറയുന്നു: ‘എന്നിട്ട് പിശാച് അവരിരുവരെയും വ്യതിചലിപ്പിക്കുകയും തങ്ങളനുഭവിച്ചുകൊണ്ടിരുന്ന സ്വർഗീയ സൗഖ്യങ്ങളിൽ നിന്ന് അവരെ ബഹിഷ്‌കരിക്കുകയും ചെയ്തു'(ബഖറ: 36). വിലക്കപ്പെട്ട കനി തിന്ന പാപം അല്ലാഹു ഹവ്വയിലേക്ക് മാത്രമായി ചേർത്തില്ല, മറിച്ച് അതിൽ രണ്ടുപേരും കുറ്റക്കാരാണെന്ന് പ്രഖ്യാപിക്കുകയും അതിനു തെളിവെന്നോണം രണ്ടുപേരും ഒരുമിച്ച് പാപ മോചനം നടത്തിയെന്ന് വിശുദ്ധ ഖുർആൻ പ്രസ്താവിക്കുകയും ചെയ്തു:

 

‘അവർ പറഞ്ഞു: നാഥാ, സ്വന്തത്തോടു തന്നെ ഞങ്ങൾ അക്രമം ചെയ്തു പോയി, നീ പൊറുക്കുകയും കരുണ വർഷിക്കുകയും ചെയ്യുന്നില്ല എങ്കിൽ ഞങ്ങൾ സർവ നഷ്ടം വന്നവരായിപ്പോവുക തന്നെ ചെയ്യും, തീർച്ച'(അഅ്റാഫ്: 83). മാത്രമല്ല, ചില സന്ദർഭത്തിൽ പാപം അടിസ്ഥാനപരമായി ആദമിലേക്ക് മാത്രമായി ചേർക്കുന്നുമുണ്ട്: ‘മുമ്പ്, ആദം നബിയോട് (നിരുദ്ധ ഫലം ഭുജിക്കരുതെന്ന്) നാം കരാർ ചെയ്തിരുന്നു. എന്നാൽ അദ്ദേഹമത് വിസ്മരിച്ചു പോയി. തനിക്കു നിശ്ചയ ദാർഢ്യമുള്ളതായി നാം കണ്ടില്ല'(ത്വാഹ: 115), ‘എന്നിട്ട്, പിശാച് അദ്ദേഹത്തിനു ദുഷ്‌പ്രേരണ നൽകി. അവൻ ചോദിച്ചു: ഹേ ആദം, നിത്യജീവിതവും ശാശ്വതാധിപത്യവുമുണ്ടാക്കുന്ന ഒരു മരത്തെക്കുറിച്ച് താങ്കൾക്കു ഞാൻ പറഞ്ഞു തരട്ടെയോ?'(ത്വാഹ: 120), ‘ആദം നബി തന്റെ നാഥനോടു അനുസരണരാഹിത്യം കാട്ടുകയും വ്യതിചലിച്ചുപോവുകയുമുണ്ടായി'(ത്വാഹ: 121). പാപമോചനവും അദ്ദേഹത്തിലേക്ക് മാത്രമായി ചേർത്ത് പറയുന്നുണ്ട്: ‘എന്നാൽ പിന്നീട് തന്റെ രക്ഷിതാവ് അദ്ദേഹത്തെ ഉൽകൃഷ്ടനായി തെരെഞ്ഞെടുത്തു. പശ്ചാത്താപം സ്വീകരിച്ച് സന്മാർഗ ദർശനമേകി'(ത്വാഹ: 122). പാപം ചെയ്തതിന്റെ ആത്യന്തിക ഉത്തരവാദിത്തം ആദം നബിക്കാണെന്നും ഹവ്വാ ബീവി അദ്ദേഹത്തെ പിന്തുടരുകയുമായിരുന്നുവെന്ന് ഇതിലൂടെ അല്ലാഹു വ്യക്തമാക്കുന്നു.

അതുപോലെത്തന്നെ, ഹവ്വാ ബീവി ചെയ്ത പാപ ഭാരം അവർ ചുമക്കുകയെന്നല്ലാതെ ശേഷം വരുന്ന സ്ത്രീകളിലേക്കും അത് ചേർക്കുന്നതിൽ അർത്ഥമില്ല. അല്ലാഹു പറയുന്നു: ‘കുറ്റം പേറുന്ന യാതൊരാളും മറ്റൊരാളുടെ പാപം ചുമക്കുന്നതല്ല'(സുമർ: 7), ‘അത് കഴിഞ്ഞുപോയ ഒരു സമുദായം; അവർ പ്രവർത്തിച്ചതിന്ന് അവർക്കും നിങ്ങൾ പ്രവർത്തിച്ചതിന്ന് നിങ്ങൾക്കും പ്രതിഫലമുണ്ടായിരിക്കും. അവരനുവർത്തിച്ചിരുന്നതിനെപ്പറ്റി നിങ്ങൾ ചോദ്യം ചെയ്യപ്പടുന്നതല്ല'(ബഖറ: 134).

സൽപ്രവർത്തികൾക്കുള്ള പ്രതിഫലങ്ങളിലെ സമത്വം

സ്വർഗ്ഗ പ്രവേശനത്തെ കുറിച്ച് അല്ലാഹു പറയുന്നു: ‘തത്സമയം തങ്ങളുടെ നാഥൻ അവരോടു പ്രതികരിച്ചു: പുരുഷനോ സ്ത്രീയോ ആകട്ടെ, നിങ്ങളിൽ ഒരു പ്രവർത്തകന്റെ കർമവും ഞാൻ ഫലശൂന്യമാക്കില്ലതന്നെ. നിങ്ങളെല്ലാം ഒരേ വർഗമാണല്ലോ'(ആലു ഇംറാൻ: 195). ആണായാലും പെണ്ണായാലും ശരി, ഒരാൾ ചെയ്ത പ്രവർത്തിയുടെ ഫലം അവൻ തന്നെയാണ് അനുഭവിക്കുന്നതെന്ന് വിശുദ്ധ ഖുർആൻ ഊന്നിപ്പറയുന്നു. എല്ലാവരും ഒരേ മണ്ണിൽ നിന്ന് സൃഷ്ടിക്കപ്പെട്ടവരും ഒരേ പ്രകൃതക്കാരുമാണ്. അല്ലാഹു പറയുന്നു: ‘പുരുഷനോ സ്ത്രീയോ ആകട്ടെ, സത്യവിശ്വാസിയായി സൽക്കർമം അനുഷ്ഠിക്കുന്ന ആർക്കും ഉത്തമമായൊരു ജീവിതം നാം അനുഭവിപ്പിക്കുക തന്നെ ചെയ്യും. തങ്ങളനുവർത്തിച്ച വിശിഷ്ട കർമങ്ങൾക്കുള്ള കൂലി അവർക്കു നാം കനിഞ്ഞേകുന്നതാണ്'(നഹ്ല്: 97), ‘സത്യവിശ്വാസിയായി കൊ്ണ്ട് ആണോ പെണ്ണോ ആയ ഒരാൾ സൽക്കർമങ്ങൾ അനുഷ്ഠിച്ചാൽ അവർ സ്വർഗത്തിൽ പ്രവേശിക്കും. കടുകിട അവരോട് അക്രമം പ്രവർത്തിക്കപ്പെടില്ല'(നിസാഅ്: 124).

സാമ്പത്തികാവകാശങ്ങൾ

അനന്തരാവകാശ, സാമ്പത്തിക അവകാശങ്ങൾ സ്ത്രീകൾക്ക് വകവെച്ച് നൽകാത്ത അറബ്, അറബേതര സമൂഹങ്ങളുടെ സാമൂഹിക രീതികളെ പൂർണ്ണമായും മാറ്റിമറിക്കുന്ന ഒരു വ്യവസ്ഥിതിയുമായാണ് ഇസ്ലാമിന്റെ ആഗമനം. സാമ്പത്തികമായ ഇടപാടുകൾക്ക് സത്രീകളെ അനുവദിച്ചിരുന്നില്ല. വിവാഹം ചെയ്യപ്പെട്ട സ്ത്രീകളുടെ സമ്പത്തും പുരുഷന്മാരുടെ ഉടമസ്ഥതയിലായിരുന്നു. ഇസ്ലാം സാമ്പത്തികമായ എല്ലാ ഇടപാടുകളും സ്ത്രീകൾക്ക് അനുവദനീയമക്കാക്കിക്കൊടുത്തു. നിയമപരമായ ഏത് ഇടപാടുകൾക്കും അവൾക്ക് സ്വാതന്ത്ര്യം നൽകി. പരുഷന്മാരെപ്പോലെ തന്നെ അവർക്ക് അനന്തരാവകാശങ്ങൾ അവകാശമായി നൽകി. വാങ്ങൽ, കൊടുക്കൽ, വായപ, വാടക, വഖ്ഫ്, സ്വദഖ, കഫാലത്ത്, ഹവാല, പണയം തുടങ്ങി ഏത് തരം ഇടപാടിനും അവർക്ക് സ്വാതന്ത്ര്യം നൽകി. നിയമപരമായ സർവ പ്രവർത്തനങ്ങളിലും അവൾക്കുള്ള അവകാശം സാമ്പത്തികമായ തലത്തിലും ഇസ്ലാം നേടിക്കൊടുത്തു.

സ്ത്രീ മാതാവാകുമ്പോൾ

ഇസ്ലാമിനെക്കാൾ ഒരു മാതാവെന്ന നിലക്ക് സ്ത്രീക്ക് കൂടുതൽ പരിഗണന നൽകപ്പെട്ട ഒരു മതമോ സംസ്‌കാരമോ ചരിത്രത്തിൽ രേഖപ്പെടുത്തപ്പെട്ടിട്ടില്ല. അല്ലാഹുവിന്റെ ഏകത്വം കൊണ്ടും അവനുവേണ്ടിയുള്ള ആരാധനക്കും കൽപിക്കപ്പെട്ടവൾ തന്നെയാണ് സ്ത്രീയും. മതാവിന് ഗുണം ചെയ്യൽ ശ്രേഷ്ഠതകളുടെ അടിസ്ഥാനതത്വങ്ങളിൽ പെട്ടതാക്കി. അവൾ അനുഭവിക്കുന്ന പരിരക്ഷയുടെയും ഗർഭധാരണത്തിന്റെയും പ്രസവത്തിന്റെയും എല്ലാ പ്രയാസങ്ങളും പരിഗണിച്ച് പിതാവിന്റെ അവകാശങ്ങളെക്കാൾ അവളുടെ അവകാശങ്ങൾക്ക് അമിത പ്രാധാന്യം നൽകി. വിശുദ്ധ ഖുർആനും പലയിടങ്ങളിലായി അത് ആവർത്തിച്ചു പറയുന്നുണ്ട്. അതിന്റെ പ്രാധാന്യം എത്രമാത്രമാണെന്ന് മക്കളെ ബോധ്യപ്പെടുത്താൻ വേണ്ടിയാണ് അതിനെക്കറിച്ച് പലവരു പ്രതിപാദിച്ചത്. അല്ലാഹു പറയുന്നു: ‘മാതാപിതാക്കളോടുള്ള ബാധ്യതാനിർവഹണകാര്യം മനുഷ്യനോട് നാം ഊന്നിപ്പറഞ്ഞിട്ടുണ്ട്. മാതാവ് അവനെ ഗർഭത്തിൽ ചുമന്നത് മേൽക്കുമേൽ ബലഹീനതയോടെയാണ്. അവന്റെ മുലയൂട്ടൽ നിർത്തുക രണ്ടു വർഷം കൊണ്ടത്രേ. അതുകൊണ്ട്, എനിക്കും മാതാപിതാക്കൾക്കും നീ കൃതജ്ഞത പ്രകാശിപ്പിക്കണം; നിന്റെ തിരിച്ചുവരവ് എന്റെയടുത്തേക്ക് തന്നെയാണ്'(ലുഖ്മാൻ: 14), ‘മാതാപിതാക്കളോട് ഉദാത്തസമീപനം പുലർത്തണമെന്ന് മനുഷ്യനോട് നാം കൽപിച്ചു. പ്രയാസങ്ങൾ സഹിച്ചുകൊണ്ടാണ് മാതാവ് അവനെ ഗർഭം ചുമന്നതും പ്രസവിച്ചതും. അവന്റെ ഗർഭധാരണവും മുലയൂട്ടൽ വിരാമവും മുപ്പതു മാസമാണ്'(അഹ്ഖാഫ്: 15).

 

സർവ വിശ്വാസികൾക്കും വിശ്വാസിനികൾക്കും ഒരു മാതൃകയായിട്ടാണ് വിശുദ്ധ ഖുർആൻ അവരെ വിശേഷിപ്പിച്ചത്. വിശ്വാസ ചരിത്രത്തിൽ അവരുടെ സ്ഥാനവും സ്വാധീനവും എത്രമാത്രമാണെന്ന് കൂടി ഖുർആൻ വ്യക്തമാക്കുന്നു:
1- അല്ലാഹുവിന്റെ ബോധനത്തിന് മൂസാ നബിയുടെ മാതാവ് മറുപടി നൽകുന്നു. അവരുടെ ഹൃദയത്തിന്റെ കഷ്ണമായ മകനെ പെട്ടിയിലാക്കി നദിയിലൊഴുക്കുന്നു. അല്ലാഹുവിന്റെ കരാർ പൂർത്തീകരിക്കുന്നതിൽ സന്തുഷ്ടയാകുന്നു.

‘ശിശുവിന്നു നീ മുലയൂട്ടുക എന്നു മൂസാ നബിയുടെ മാതാവിനു നാം ബോധനമേകി. അവനെപ്പറ്റി ആശങ്ക തോന്നുന്നുവെങ്കിൽ നദിയിൽ ഇട്ടേക്കുക; ഭയപ്പെടുകയോ സങ്കടപ്പെടുകയോ വേണ്ട. അവനെ നിങ്കലേക്കു തന്നെ നാം തിരിച്ചെത്തിക്കുന്നതും ദൈവദൂതരിൽ ഒരാളാക്കുന്നതുമാകുന്നു'(ഖസ്വസ്: 7).

2 മഹതിയായ മർയം ബീവി അവരുടെ വയറിനകത്തുള്ള കുഞ്ഞിനെ മറ്റെല്ലാ ആരാധനയിൽ നിന്നും ശർക്കിൽ നിന്നും മുക്തമാക്കി ആത്മാർത്ഥതയോടെ അല്ലാഹുവിന് നേർച്ചയാക്കുന്നു. നേർച്ച സ്വീകരിക്കാനായി അല്ലാഹുവിനോട് പ്രാർത്ഥിക്കുന്നു. ‘എന്നിൽ നിന്നിതു സ്വീകരിക്കേണമേ, നീ തന്നെയാണ് എല്ലാം കേൾക്കുന്നവനും അറിയുന്നവനും'(ആലു ഇംറാൻ: 35). അപ്രതീക്ഷിതമായി കുഞ്ഞ് സ്ത്രീയായപ്പോൾ ആ നേർച്ച പിൻവലിക്കാൻ അവർ ഒരിക്കലും സന്നദ്ധയായില്ല. എല്ലാ തിന്മകളിൽ നിന്നും തന്റെ പെൺകുഞ്ഞിനെ സംരക്ഷിക്കാൻ അവർ അല്ലാഹുവിനോട് പ്രാർത്ഥിച്ചു: ‘അവളെയും സന്തതികളെയും അഭിശപ്തനായ പിശാചിൽ നിന്നു സംരക്ഷിക്കാനായി ഞാനിതാ നിന്നിൽ അഭയം തേടുന്നു'(ആലു ഇംറാൻ: 36).

3 ഈസാ നബിയുടെ മാതാവായ ഇംറാന്റെ മകൾ മർയം ബീവിയെ വിശുദ്ധിയുടെ വലിയൊരു അടയാളമായിട്ടാണ് വിശുദ്ധ ഖുർആൻ പരിചയപ്പെടുത്തിയത്: ‘തന്റെ ഗുഹ്യസ്ഥാനം കാത്തുസൂക്ഷിച്ച-തത്സമയം നമ്മുടെ ആത്മാവ് അതിൽ നാം ഊതിനിക്ഷേപിച്ചു- മർയം ബിൻത് ഇംറാനെയും ഉപമയാക്കി. അവൾ തന്റെ നാഥന്റെ വചനങ്ങളും വേദങ്ങളും വിശ്വസിക്കുകയും ഭയഭക്തിയുള്ളവരുടെ ഗണത്തിലുൾപെടുകയും ചെയ്തു'(തഹ്രീം: 12).

പെൺകുട്ടിയായ സ്ത്രീ

പെൺകുട്ടികളുടെ ജനനം അവലക്ഷണമായി കണക്കാക്കിയവരായിരുന്നു ജാഹിലിയ്യ കാലത്തെ സമൂഹം. തനിക്കൊരു പെൺകുഞ്ഞ് ജനിച്ചുവെന്ന് അറിഞ്ഞ സമയത്ത് എന്തൊരു അനുഗ്രഹമാണ് ഈ കുട്ടി. അവളെ സഹായിക്കലും കഷ്ടമാണ് അവൾക്ക് ഗുണം ചെയ്യലും മോശമാണ് എന്നാണ് ഒരു പിതാവ് പറഞ്ഞത്. സ്വന്തം പിതാവിന് വേണ്ടി കരയുകയല്ലാതെ യുദ്ധത്തിനോ പോരാട്ടത്തിനോ സഹായം ചെയ്യാൻ അവളെക്കൊണ്ട് ആകില്ലെന്നും അവൾക്ക് ഗുണം ചെയ്യണമെങ്കിൽ ഭർത്താവിന്റെ സമ്പത്തിൽ നിന്നും ധാരാളം ചിലവഴിക്കേണ്ടി വരുമെന്നുമാണ് അവരത് കൊണ്ട് ഉദ്ദേശിക്കുന്നത്.

സ്വന്തം മകളെ ജീവനോടെ കുഴിച്ചുമൂടുകയെന്നത് പരമ്പരാഗതമായി അവർ സ്വീകരിച്ചു പോന്നിരുന്ന ആചാരമായിരുന്നു. അവളാൽ ദാരിദ്ര്യം ഉണ്ടായിത്തീരുമെന്ന വ്യർത്ഥമായ ധാരണകളും സമൂഹത്തിനിടയിൽ അഹങ്കരിക്കാൻ പെൺകുട്ടി തടസ്സമാകുമെന്നതുമായിരുന്നു അതിനുള്ള കാരണം. അവരെ അതിൽ നിന്നും തടയുകയായിരുന്നു ഖുർആനിന്റെ ശ്രമം: ‘എന്തു പാതകത്തിനാണ് താൻ വധിക്കപ്പെട്ടത് എന്ന് ജീവനോടെ കുഴിച്ചുമൂടപ്പെട്ടവളോട് ചോദിക്കപ്പെടുകയും ചെയ്യുന്ന സന്ദർഭം'(തക്വീർ: 8,9). പെൺകുഞ്ഞ് ജനിക്കുന്ന സമയത്തുള്ള പിതാക്കന്മാരുടെ അവസ്ഥകളെയും ഖുർആൻ വിശദീകരിക്കുന്നു: ‘തനിക്കൊരു പെൺകുഞ്ഞ് പിറന്നിട്ടുണ്ടെന്ന് അവരിലൊരാൾക്ക് ശുഭവാർത്തയറിയിക്കപ്പെട്ടാൽ കോപാന്ധനായി അവന്റെ മുഖം കരുവാളിച്ചുപോകും.

ആ ശുഭവൃത്താന്തത്തിന്റെ മനോവിഷമം മൂലം ജനങ്ങളിൽ നിന്ന് അവൻ അപ്രത്യക്ഷനാകുന്നു – ആ കുഞ്ഞിനെ അപമാനം സഹിച്ച് വെച്ചുകൊണ്ടിരിക്കണമോ അതോ മണ്ണിൽ കുഴിച്ചിടണമോ? ( ഇതാണവനെ മഥിക്കുന്ന ചിന്ത.) അറിയുക, അവരുടെ ഈ വിധി എത്ര ഹീനം'(നഹ്ല്: 58,59).

ചില മുൻകാല ശരീഅത്തിൽ മകളെ സ്വേഷ്ട പ്രകാരം വിൽക്കാനുള്ള അവകാശം പിതാവിനുണ്ടായിരുന്നു. ഹമൂറാബി പോലുയുള്ള ശരീഅത്തിൽ അവളെ അറുകൊല ചെയ്യാൻ വേണ്ടി മറ്റൊരു പുരുഷന് വിട്ടുനൽകാമായിരുന്നു. ഇസ്ലാം വന്നതോടെ പെൺകുട്ടികൾക്ക് മകന്റെ സ്ഥാനം ലഭിച്ചു. അല്ലാഹു അവന് ഇഷ്ടപ്പെട്ടവർക്ക് മാത്രം നൽകുന്ന അനുഗ്രഹമായി അവൾ പരിഗണിക്കപ്പെട്ടു. അല്ലാഹു പറയുന്നു: ‘ഭുവന-വാനങ്ങളുടെ രാജാധിപത്യം അല്ലാഹുവിന്നാണ്; താനുദ്ദേശിക്കുന്നത് അവൻ സൃഷ്ടിക്കുന്നു. താനുദ്ദേശിക്കുന്നവർക്ക് അവൻ പെൺമക്കളെയും മറ്റു ചിലർക്ക് ആൺമക്കളെയും കനിഞ്ഞേകുന്നു; അല്ലെങ്കിൽ ആണും പെണ്ണും കലർത്തിക്കൊടുക്കും; ഉദ്ദേശിക്കുന്നവരെ വന്ധ്യരുമാക്കും. അവൻ എല്ലാം അറിയുന്നവനും സർവശക്തനുമാകുന്നു'(ശൂറാ: 49,50).

ഖുർആൻ പറഞ്ഞ പല കഥകളിലും പെൺകുട്ടികളുടെ സ്വാധീനം വലുതായിരുന്നു. അല്ലാഹു തിരഞ്ഞെടുക്കുകയും വിശുദ്ധയാക്കുകയും ചെയ്ത മർയം ബീവി ഉദാഹരണം. ലോകത്തെ സർവ സ്ത്രീകളെക്കാളും അല്ലാഹു മഹതിയെ തിരഞ്ഞെടുത്തു. അല്ലാഹുവിന് സേവനം ചെയ്യുന്ന മകനായിരിക്കും തനിക്ക് പ്രസവിക്കുന്ന കുഞ്ഞെന്നും അവൻ സ്വാലിഹീങ്ങളിൽ പെട്ടവനാകുമെന്നുമായിരുന്നു മർയം ബിവിയുടെ മാതാവ് നിനച്ചിരുന്നത്:

 

‘രക്ഷിതാവേ, എന്റെ ഗർഭസ്ഥ ശിശുവിനെ നിനക്കുഴിഞ്ഞുവെക്കാൻ ഞാനിതാ നേർച്ചയാക്കുന്നു, എന്നിൽ നിന്നിതു സ്വീകരിക്കേണമേ, നീ തന്നെയാണ് എല്ലാം കേൾക്കുന്നവനും അറിയുന്നവനും എന്ന് ഇംറാന്റെ സഹധർമിണി ഹന്നത്ത് പറഞ്ഞ സന്ദർഭം സ്മരണീയമത്രേ. അങ്ങനെ പ്രസവം കഴിഞ്ഞപ്പോൾ അവർ ബോധിപ്പിച്ചു: എന്റെ റബ്ബേ, ഞാൻ പ്രസവിച്ചത് പെൺകുട്ടിയാണ്-അതെന്താണെന്നു അവന്നു നന്നായറിയാം-ആണു പെണ്ണിനെപ്പോലെയല്ല. ആ ശിശുവിനു ഞാൻ മർയം എന്നു നാമകരണം ചെയ്തിരിക്കുന്നു. അവളെയും സന്തതികളെയും അഭിശപ്തനായ പിശാചിൽ നിന്നു സംരക്ഷിക്കാനായി ഞാനിതാ നിന്നിൽ അഭയം തേടുന്നു. അങ്ങനെ നാഥൻ അവളെ നന്നായി സ്വീകരിക്കുകയും ഉദാത്തരീതിയിൽ വളർത്തുകയും പരിപാലനത്തിനു സകരിയ്യാ നബിയെ ഏൽപിക്കുകയും ചെയ്തു. അവരുടെ സമീപം മേടമാളികയിൽ കടന്നു ചെല്ലുമ്പോഴൊക്കെ എന്തെങ്കിലും ഭക്ഷണമവിടെ അദ്ദേഹം കാണുമായിരുന്നു-ഓ മർയം, നിനക്കിത് എവിടന്നു കിട്ടി എന്നദ്ദേഹം ചോദിച്ചപ്പോൾ അല്ലാഹുവിങ്കൽ നിന്ന് എന്നവർ പ്രത്യുത്തരം നൽകി. താനുദ്ദേശിക്കുന്നവർക്ക് അല്ലാഹു കണക്കില്ലാതെ കൊടുക്കും'(ആലു ഇംറാൻ: 35-37).

പ്രവാചകൻ(സ്വ) പെൺമക്കൾക്ക് നന്മ ചെയ്യുന്ന പിതാവിന് സ്വർഗം പ്രതിഫലമായി നിശ്ചയിച്ചു. പ്രായപൂർത്തിയാകുന്നത് വരെയോ മരിക്കുന്നത് വരെയോ അവളെ പരിരക്ഷിക്കാനും വിദ്യഭ്യാസം നൽകാനും പിതാക്കന്മാരെ പ്രവാചകൻ(സ്വ) പ്രേരിപ്പിച്ചു. അങ്ങനെ ചെയ്യുന്നവന് സ്വർഗത്തിലുള്ള സ്ഥാനം തന്റെ അരികിൽ തന്നെയാക്കി നബി(സ്വ). അവിടുന്ന് പറയുന്നു: ‘ആർക്കെങ്കിലും മൂന്ന് പെൺകുട്ടികൾ ജനിക്കുകയും അവരുടെ സന്തോഷങ്ങളിലും സന്താപങ്ങളിലും ക്ഷമാശീലനാകുകയും ചെയതൊരാളെ അല്ലാഹു അവന്റെ കരുണ കൊണ്ട് സ്വർഗസ്ഥനാക്കുന്നതാണ്’. ഇതുകേട്ട് ഒരാൾ ചോദിച്ചു: അപ്പോൾ രണ്ട് പെൺകുട്ടികളുള്ളവരേ നബിയേ? ‘രണ്ടായാലും’ പ്രവാചകൻ(സ്വ) പ്രതിവചിച്ചു. അപ്പോൾ ഒന്നായാലോ? അയാൾ ചോദ്യം ആവർത്തിച്ചു. ‘ഒന്നായാലും’ നബി(സ്വ) മറുപടി പറഞ്ഞു. ഭയപ്പെടേണ്ട ഒരു ഭാരമായി പെൺകുട്ടികൾ ഒരിക്കലും മാറ്റിനിർത്തപ്പെട്ടില്ല. അവരെ അവലക്ഷണമായി കണ്ടില്ല. അല്ലാഹുവിന്റെ കാരുണ്യത്തിന് പാത്രീഭൂതരമാകാൻ കാരണമായേക്കാവുന്ന അനുഗ്രഹമാക്കി അവരെ മാറ്റി. അവരെ സംരക്ഷിക്കുന്നവർക്ക് സ്വർഗം പ്രതിഫലം നൽകി. പെൺകുട്ടികളെ കുഴിച്ചുമൂടുന്ന കാടൻ സ്വഭാവം എന്നന്നേക്കുമായി ഇസ്ലാം നിരോധിച്ചു. ഓരോ പിതാവിന്റെ ഹൃദയത്തിലും അവൾക്ക് പ്രത്യേകമായൊരു സ്ഥാനം തന്നെ ലഭിച്ചു.

സ്ത്രീ ഭാര്യയാകുമ്പോൾ

പിശാചിന്റെ മ്ലേച്ഛവൃത്തികളിൽ പെട്ട ഒന്നായായിട്ടായിരുന്നു ചില മുൻകാല സമൂഹങ്ങളും മതങ്ങളും സ്ത്രീയെ കണ്ടിരുന്നത്. പുരുഷൻ സ്ത്രീയെ വിട്ട് സന്യാസവും ബ്രഹ്മചര്യയും അനുഷ്ഠിക്കണമെന്നതായിരുന്നു അവരുടെ കാഴ്ചപ്പാട്. മറ്റു ചില സമൂഹങ്ങൾ പുരുഷന്റെ സുഖഭോഗത്തിനുള്ള ഉപകരണമായി മാത്രമാണ് സ്ത്രീയെ കണക്കാക്കിയിരുന്നത്. പുരുഷന്റെ പാചകക്കാരിയും വീട്ടുവേലക്കാരിയുമായിരുന്നു അവർക്കിടയിലെ സ്ത്രീ. ഇത്തരം ബ്രാഹ്മചര്യത്തെ ഇല്ലായ്മ ചെയ്യുകയായിരുന്നു ഇസ്ലാം. സന്യാസത്തെയും ഇസ്ലാം നിരോധിച്ചു. വിവാഹത്തിന് ജനങ്ങളെ പ്രേരിപ്പിച്ചു. വിവാഹബന്ധത്തെ ഇസ്ലാം പ്രാപഞ്ചിക ദൃഷ്ടാന്തങ്ങളിലൊന്നായി കണ്ടു.

അല്ലാഹു പറയുന്നു: ‘ഇണകളുമായി സംഗമിച്ച് സമാധാന ജീവിതമാസ്വദിക്കാനായി സ്വന്തത്തിൽ നിന്നു തന്നെ നിങ്ങൾക്ക് ഇണകളെ സൃഷ്ടിച്ചു തന്നതും പരസ്പര സ്‌നേഹവും കാരുണ്യവും നിക്ഷേപിച്ചതും അവന്റെ ദൃഷ്ടാന്തങ്ങളിൽ പെട്ടതുതന്നെയത്രേ. ചിന്തിക്കുന്ന ജനങ്ങൾക്ക് ഇതിൽ പാഠങ്ങളുണ്ട്, തീർച്ച'(റൂം: 21).

 

പുരുഷൻ ഭാര്യക്ക് ചെയ്തുകൊടുക്കേണ്ട കടമകളെക്കുറിച്ച് ഇസ്ലാം സവിസ്തരം പ്രതിപാദിച്ചു. കേവലം പ്രമാണങ്ങളിൽ മാത്രമായി അതിനെ ചുരുക്കിക്കെട്ടാതെ അക്ഷരാർത്ഥത്തിൽ പ്രായോഗികവൽകരിക്കുകയും ചെയ്തു. വിശ്വാസിയുടെ ഈമാനിന്റെയും സൂക്ഷ്മതയും ഭാഗമാക്കി. പുരുഷൻ സ്ത്രീക്ക് അനുവർത്തിച്ചു നൽകേണ്ട അവകാശങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് മഹർ. പുരുഷന് സ്ത്രീയിലുള്ള ഇഷ്ടത്തെ അറിയിക്കുന്ന ഒരു അടയാളമായി അല്ലാഹു അതിനെ നിശ്ചയിച്ചു. അല്ലാഹു പറയുന്നു: ‘ഭാര്യമാർക്ക് വിവാഹമൂല്യം സസന്തോഷം നൽകണം. ഇനി, സ്വേഷ്ടപ്രകാരം അവരതിൽ നിന്നു വല്ലതും നിങ്ങൾക്ക് തരുന്നുവെങ്കിൽ സാമോദം സുഖമായി ഭക്ഷിക്കുക'(നിസാഅ്: 4). മറ്റേത് സംസ്‌കാരത്തിലാണ് സ്ത്രീക്ക് ഇത്രയധികം പ്രാധാന്യം നൽകപ്പെട്ടിട്ടുള്ളത്? സ്ത്രീ അവളുടെ സമ്പത്തിൽ നിന്നും സ്വേഷ്ട പ്രകാരം പുരുഷന് നൽകുന്നു!

 

രണ്ടാമത്തേത് ചെലവുകൊടുക്കലാണ്. സ്ത്രീക്ക് ഉചിതമായ വസ്ത്രവും ഭക്ഷണവും താമസ സൗകര്യവും നൽകുന്നതോടൊപ്പം തന്നെ അവൾക്ക് നന്മ ചെയ്യാനും പുരുഷൻ ബാധ്യസ്ഥനാണ്. അല്ലാഹു പറയുന്നു: ‘ധനികൻ തന്റെ സാമ്പത്തിക നിലയനുസരിച്ചും ദരിദ്രൻ തനിക്കല്ലാഹു നൽകിയതനുസരിച്ചും ചെലവിനു കൊടുക്കണം. തനിക്ക് അല്ലാഹു നൽകിയതല്ലാതെ ചെലവു ചെയ്യാൻ ഒരാളെയും അവൻ നിർബന്ധിക്കുകയില്ല. പ്രയാസത്തിനു ശേഷം അവൻ ആയാസരാഹിത്യം ഉണ്ടാക്കിക്കൊടുക്കുന്നതാണ്'(ത്വലാഖ്: 7).

ഉദാത്തമായ പെരുമാറ്റമാണ് മൂന്നാമത്തേത്. അല്ലാഹു പറയുന്നു: ‘ഉദാത്തരീതിയിൽ അവരോടു വർത്തിക്കണം'(നിസാഅ്: 19). ഓരോ പരുഷനും അവന്റെ ഭാര്യയുമായുള്ള ബന്ധത്തെ സുദൃഢമാക്കുന്ന കാര്യമാണ് പരസ്പരമുള്ള ഈ നല്ല പെരുമാറ്റം. സൽസ്വഭാവവും ലോലമായ പെരുമാറ്റവും നല്ല ഭാഷണവും പുഞ്ചിരിക്കുന്ന മുഖവും മധുരമായ വാക്കുകളുമാണ് അതിന്റെ ഉള്ളടക്കം.

ഇതിനെല്ലാമുള്ള പ്രത്യുപകാരമെന്നോണം പുരുനോട് അനുസരണയുള്ളവളാകാനാണ് ഇസ്ലാം സ്ത്രീയോട് ആവശ്യപ്പെടുന്നത്. അവന്റെ സമ്പത്ത് സംരക്ഷിക്കുകയും അവ സമ്മതമില്ലാതെ ചിലവഴിക്കാതിരിക്കുകയും അവന്റെ വീട്ടിൽ അവന്റെ ഇഷ്ടപ്രകാരമല്ലാതെ ഒരാളെയും പ്രവേശിപ്പിക്കാതിരിക്കുകയും ചെയ്യണമെന്നാണ് ഇസ്ലാം അവളോട് തേടുന്നത്. പ്രത്യുപകരാമെന്നോണം പുരുഷനോട് കാണിക്കേണ്ട ഈ മര്യാദകളൊന്നും അവളുടെമേൽ ഒട്ടും ഭാരമുള്ളവയല്ല. ബാധ്യതകൾ സ്ത്രീയുടെ മേലോ പുരുഷന്റെ മേലോ മാത്രമായി ചുരുക്കാതിരുന്നതാണ് ഇസ്ലാം കാണിച്ച നീതി. അല്ലാഹു പറയുന്നു: ‘ബാധ്യതകളുള്ളതുപോലെ അവകാശങ്ങളും ഭാര്യമാർക്കുണ്ട്'(ബഖറ: 228). സ്ത്രീകൾക്ക് അവകാശങ്ങളുള്ളത് പോലെത്തന്നെ അവർക്ക് ചില ബാധ്യതകളുമുണ്ട്.

 

ഇബ്നു അബ്ബാസി(റ)നെത്തൊട്ട് റിപ്പോർട്ട് ചെയ്യപ്പെട്ട ഒരു ഹദീസിൽ കാണാം; അദ്ദേഹം ഒരിക്കൽ കണ്ണാടിയുടെ മുന്നിൽ നിന്ന് ഒരുങ്ങി ഭംഗിയാകുന്നത് കണ്ട് ഒരാൾ അദ്ദേഹത്തോട് അതിനെക്കുറിച്ച് ചോദിച്ചു. അന്നേരം അദ്ദേഹം മറുപടി പറഞ്ഞു: എന്റെ ഭാര്യ എനിക്ക് വേണ്ടി ഭംഗിയാകുന്നതു പോലെത്തന്നെ അവൾക്ക് വേണ്ടി ഞാനും ഭംഗിയാകുന്നു. എന്നിട്ട് അദ്ദേഹം ഓതി: ‘ബാധ്യതകളുള്ളതുപോലെ അവകാശങ്ങളും ഭാര്യമാർക്കുണ്ട്'(ബഖറ: 228). ഇങ്ങനെയായിരുന്നു വിശുദ്ധ ഖുർആന്റെ പ്രഖ്യാപനങ്ങളോട് സ്വഹാബികൾ പ്രതികരിച്ചിരുന്നത്. ഭർത്താവിനെക്കൊണ്ട് സ്ത്രീയുടെ വ്യക്തിത്വത്തെ ഇസ്ലാം തകർത്തുകളഞ്ഞില്ല. പാശ്ചാത്യ സമൂഹം കാണിച്ചിരുന്നതു പോലെ ഭർത്താവിന് മുമ്പിൽ സ്ത്രീയെ ആട്ടപെടേണ്ടവളുമാക്കിയില്ല.

 

ഇസ്ലാം സ്ത്രീക്ക് അവളുടേതായ വ്യക്തിത്വം ഉണ്ടാക്കിക്കൊടുത്തു. അതുകൊണ്ട് മാത്രമാണ് പ്രവാചക പത്നിമാരുടെ നാമങ്ങളും കുടംബങ്ങളുമെല്ലാം നമുക്ക് സുപരിചിതമായത്; ഖുവൈലിദിന്റെ മകൾ ഖദീജ, അബൂബക്കറിന്റെ മകൾ ആഇശ, ഉമറിന്റെ മകൾ ഹഫ്സ, ഹാരിസിന്റെ മകൾ മയ്മൂന, ഹുയയിന്റെ മകൾ സ്വഫിയ്യ(ഹുയയ് നബിയോട് നിരന്തരം യുദ്ധം ചെയ്യുന്ന യഹൂദിയായിരുന്നു). സ്ത്രീയുടെ വ്യക്തിത്വം കേവലം വിവാഹത്തിലേക്ക് മാത്രം ചുരുക്കപ്പെടില്ലെന്നത് പോലെത്തന്നെ കച്ചവട ഇടപാടുകൾ പോലെയുള്ള സർവ ഇടപാടുകളിലും അവളുടെ അവകാശങ്ങളും വ്യക്തിത്വവും ചോദ്യം ചെയ്യപ്പെടില്ല. അവൾക്ക് വിൽക്കുകയോ വാങ്ങുകയോ ആവാം. വായ്പ സ്വീകരിക്കുകയോ വാടക നൽകുകയോ ആവാം. സ്വദഖ നൽകുകയോ കടം നൽകുകയോ ആവാം. പാശ്ചാത്യ സ്ത്രീക്ക് ഇപ്പോഴും പ്രാപ്യമാകാത്ത കാര്യങ്ങളാണിതെല്ലാം. പല നാടുകളിലും സ്ത്രീ ഇപ്പോഴും പുരുഷാധിപത്യത്തിന് കീഴിലാണ്.

സ്ത്രീത്വ സംരക്ഷണം

സത്രീകളുടെ സ്ത്രീത്വത്തെയും ഇസ്ലാം സംരക്ഷിക്കുന്നുണ്ട്. ഇസ്ലാം അവളെ ഭംഗിയുടെയും വാൽസല്യത്തിന്റെയും അലിവിന്റെയും അരുവിയാക്കി. അതിനാൽ തന്നെ പുരുഷന് നിഷിദ്ധമായ പലതും സ്ത്രീക്ക് അനുവദനീയമായി. പട്ടു വസ്ത്രം പോലെ സ്വർണാഭരണം പോലെ അവളുടെ പ്രകൃതിയുമായി ഇണങ്ങിച്ചേരുന്നതെല്ലാം ഇസ്ലാം അവൾക്ക് അനുവദിച്ചുകൊടുത്തു. പ്രവാചകൻ(സ്വ) പറയുന്നു: ‘എന്റെ സമുധായത്തിലെ പുരുഷന്മാരുടെ മേൽ രണ്ട് കാര്യം നിഷിദ്ധമാണ്, അവ രണ്ടും സ്ത്രീകൾക്ക് അനുവദനീയവുമാണ്’.

എന്നാൽ, സ്ത്രീത്വത്തിന് വിരുദ്ധമായ കാര്യങ്ങളെല്ലാം സ്ത്രീയെത്തൊട്ടും ഇസ്ലാം നിഷിദ്ധമാക്കിയിട്ടുണ്ട്. ചലനത്തിലും വസത്രധാരണത്തിലും പുരുഷനെ അവൾ അനുകരിക്കരുത്. പുരുഷ വസ്ത്രം ധരിക്കരുത്. പുരുഷൻ സ്ത്രീ വസ്ത്രവും ധരിക്കരുത്. ആൺ-പെൺ വിഭാഗങ്ങളിൽ നിന്നും എതിർ ലിംഗക്കാരെ അനുകരിക്കുന്നവരെ ഇസ്ലാം ആക്ഷേപിക്കുന്നുണ്ട്. നബി(സ്വ) പറഞ്ഞു: ‘മൂന്ന് കൂട്ടം ആളുകൾ സ്വർഗത്തിൽ പ്രവേശിക്കുകയില്ല, അന്ത്യനാളിൽ അല്ലാഹു അവരിലേക്ക് നോക്കുകയുമില്ല; മാതാപിതാക്കളെ ബുദ്ധിമുട്ടിക്കുന്നവർ, പുരുഷവേഷം കെട്ടുന്ന സ്ത്രീകൾ, ജാരിണീപതി’.

ഇസ്ലാം സ്ത്രീകളുടെ സ്ത്രീത്വത്തെ സംരക്ഷിക്കുന്നു. അവളുടെ ബലഹീനത പരിഗണിച്ചുകൊണ്ട് തന്നെ അവളെ പുരുഷന്റെ ഉത്തരവാദിത്വത്തിന് കീഴിലാക്കുന്നു. അവൾക്ക് ചിലവ് കൊടുക്കാനും ആവശ്യ നിർവഹണങ്ങൾ നടത്താനും പുരുഷനോട് കൽപിക്കുന്നു. സ്ത്രീ ഒന്നുകിൽ പിതാവിന്റെയോ ഭർത്താവിന്റെയോ മകന്റെയോ സഹോദരന്റെയോ സംരക്ഷണത്തിലായിരിക്കും. ശരീഅത്ത് പ്രകാരം അവൾക്ക് ചിലവ് നൽകാൻ ഇവരെല്ലാവരും ബാധ്യസ്ഥരുമാണ്. ഇസ്ലാം അവളുടെ സൃഷ്ടിപ്പിനെയും ജീവിതത്തെയും പരിരക്ഷിക്കുന്നു. അവളുടെ പ്രശസ്തിക്കും ബഹുമാന്യക്കും വേണ്ടി പ്രേരിപ്പിക്കുന്നു. മോശത്തരങ്ങളിൽ നിന്നും അവളുടെ ചാരിത്ര്യശുദ്ധി സംരക്ഷിക്കുന്നു. അതെല്ലാം അടിസ്ഥാനപ്പെടുത്തി ഇസ്ലാം നമ്മോട് കൽപിക്കുന്നു:

1- അന്യരെത്തൊട്ടവൾ കണ്ണടക്കുകയും അവളുടെ ചാരിത്ര്യശുദ്ധി സംരക്ഷിക്കുകയും ചെയ്യുക. അല്ലാഹു പറയുന്നു: ‘സത്യവിശ്വാസികളോടും തങ്ങളുടെ നയനങ്ങൾ താഴ്ത്താനും ഗുഹ്യഭാഗങ്ങൾ കാത്തുസൂക്ഷിക്കാനും സ്വയമേവ വെളിവാകുന്നതൊഴിച്ചുള്ള അലങ്കാരം പ്രത്യക്ഷപ്പെടുത്താതിരിക്കാനും താങ്കൾ കൽപിക്കുക'(നൂർ: 31).

2 അവളുടെ ഭംഗി അന്യരായ ആളുൾക്ക് മുമ്പിൽ വെളിപ്പെടുത്താതിരിക്കുക. അല്ലാഹു പറയുന്നു: ‘തങ്ങളുടെ മക്കനകൾ കുപ്പായമാറുകൾക്കു മീതെ അവർ താഴിത്തിയിടുകയും വേണം'(നൂർ: 31).

3 മുടി, മുഴംകൈ, തണ്ടംകാൽ പോലെ രഹസ്യമായ സൗന്ദര്യങ്ങളും അവൾ സ്വന്തം ഭർത്താവിനും വിവാഹബന്ധം ഹറാമായവർക്കും മുന്നിലല്ലാതെ വെളിപ്പെടുത്തരുത്. അല്ലാഹു പറയുന്നു: ‘തങ്ങളുടെ മക്കനകൾ കുപ്പായമാറുകൾക്കു മീതെ അവർ താഴിത്തിയിടുകയും വേണം. തങ്ങളുടെ ഭർത്താക്കൾ, പിതാക്കൾ, ഭർതൃപിതാക്കൾ, പുത്രന്മാർ, ഭർതൃപുത്രന്മാർ, സഹോദരന്മാർ, സഹോദരപുത്രന്മാർ, സഹോദരീ പുത്രന്മാർ, മുസ്ലിം സ്ത്രീകൾ, സ്വന്തം അടിമകൾ. വികാരമില്ലാത്ത പുരുഷഭൃത്യർ, പെണ്ണുങ്ങളുടെ ലൈംഗിക രഹസ്യങ്ങൾ ഗ്രഹിച്ചിട്ടില്ലാത്ത കുട്ടികൾ എന്നിവരല്ലാത്ത വേറൊരാൾക്കും തങ്ങളുടെ അലങ്കാരം അവർ വെളിവാക്കരുത്'(നൂർ: 31).

4 അവളുടെ സംസാരത്തിലും നടത്തത്തിലും സൂക്ഷ്മത പുലർത്തണം. അല്ലാഹു പറയുന്നു: ‘ഗുപ്തസൗന്ദര്യം അറിയപ്പെടാനായി കാലിട്ടടിക്കയുമരുത്'(നൂർ: 31), ‘ധർമനിഷ്ഠരാണെങ്കിൽ അപരരോട് സംസാരിക്കുമ്പോൾ നിങ്ങൾ വിധേയത്വപ്രകടനം നടത്തരുത്. അങ്ങനെ ചെയ്താൽ ഹൃദയത്തിൽ രോഗമുള്ളവന് ദുർമോഹം ജനിക്കും. നിങ്ങൾ ഉദാത്തമായ സംസാരം നടത്തുകയും സ്വഗൃഹങ്ങളിൽ അടങ്ങിയൊതുങ്ങിക്കഴിയുകയും ചെയ്യുക'(അഹ്സാബ്: 32). സംസാരിക്കരുതെന്നല്ല അവളോട് പറഞ്ഞത്. സ്ത്രീയുടെ ശബ്ദും ഔറത്തുമല്ല. പക്ഷെ, നന്മ മാത്രം പറയാനാണ് അവൾ കൽപിക്കപ്പെട്ടത്.

5- ജനങ്ങളുടെ ശ്രദ്ധ പിടിച്ചു പറ്റുന്ന തരത്തിൽ അനിഞ്ഞൊരുങ്ങാതിരിക്കുക. അത് ജാഹിലിയ്യ കാലത്തെ സ്ത്രീകളുടെ സ്വഭാവമായിരുന്നു. ചാരിത്ര്യ ശുദ്ധിയുള്ള ഒരു സ്ത്രീയുടെ സ്വഭാവമല്ല അത്. നബി(സ്വ) പറയുന്നു: ‘സ്വന്തം ശരീരത്തിൽ സുഗന്ധം പൂശി ആളുകളെ വശീകരിക്കാൻ ജനങ്ങൾക്കിടയിലൂടെ നടക്കുന്ന സ്ത്രീ വ്യപിചാരിയാണ്’.

6- സ്വന്തം ഭർത്താവോ വിവാഹബന്ധം നിഷിദ്ധമാക്കപ്പെട്ടവരോ അല്ലാത്തവരുടെ കൂടെ തനിച്ചിരിക്കരുത്. തിന്മകിലേക്കു അറിയാതെ വഴുതി പോകുന്നതിൽ നിന്നും ആളുകളുകൾക്കിടയിൽ ഉണ്ടാകുന്ന തെറ്റിദ്ധാരണകളെ ഇല്ലായ്മ ചെയ്യാനുമാണത്. പ്രവാചകൻ(സ്വ) പറഞ്ഞു: ‘വിവാഹബന്ധം നിഷിദ്ധമാക്കിയവർക്ക് ഒപ്പമല്ലാതെ മറ്റൊരാളുടെ കൂടെയും സ്ത്രീ തനിച്ചിരിക്കരുത്’.

7- അത്യാവശ്യ കാര്യങ്ങൾക്ക് വേണ്ടിയല്ലാതെ ജനങ്ങളുമായി ഇടപഴകരുത്. അറിവ് നേടുന്നതിനോ നന്മകൽകൊണ്ട് കൽപ്പിക്കുകയും തിന്മകളിൽ നിന്ന് തടയുകയും ചെയ്യുന്നതിനോ അല്ലാതെ അനാവശ്യ കാര്യങ്ങൾക്ക് അവൾ പുരുഷന്മാരുമായി ഇടകലരരുത്.

സാമൂഹിക സേവനത്തിൽ പങ്കാളിയാകാൻ സ്ത്രീക്ക് അർഹതയുണ്ടെങ്കിലും പുരുഷന്മാരെ കാണുന്നിടത്ത് ശരീഅത്ത് നിർദ്ദേശിച്ച കാര്യങ്ങൾ നിർബന്ധമായും പാലിച്ചിരിക്കണം.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ശത്രുക്കളുടെ അക്രമങ്ങളിൽ നിന്നും സ്ത്രീത്വത്തെ ഇസ്ലാം എങ്ങനെ സംരക്ഷിക്കുന്നു എന്നതാണ് ഇതിന്റെയെല്ലാം രത്‌നച്ചുരുക്കം. സ്ത്രീയുടെ ലജ്ജയെയും ചാരിത്ര്യ ശുദ്ധിയെയും വികാരമൂർത്തികളുടെ കടന്നാക്രമണങ്ങളിൽ നിന്നും സംരക്ഷിക്കുകയെന്നതായിരുന്നു ഇസ്ലാമിന്റെ ലക്ഷ്യം.

 

വിവ: മുഹമ്മദ് അഹ്സൻ പുല്ലൂർ

Related Articles