അല്ലയോ പ്രിയപ്പെട്ട ജനങ്ങളേ! അല്ലാഹുവിന്റെ പ്രീതി കാംക്ഷിച്ച് നിങ്ങള്‍ ആഹ്ലാദിച്ചുകൊള്ളുക. നൂറ് വര്‍ഷത്തോളം ബഹുദൈവാരാധകരുടെ കരങ്ങളിലകപ്പെട്ട ഇസ്‌ലാമിന്റെ ആസ്ഥാനം വീണ്ടെടുക്കാന്‍ അല്ലാഹു നിങ്ങള്‍ക്കവസരം നല്‍കിയിരിക്കുന്നു. ശിര്‍ക്കിനെ ഉഛാടനം ചെയ്തു ദൈവസ്മരണയിലൂടെയും ബാങ്കിലൂടെയും ഈ ഭവനത്തിന്റെ വിശുദ്ധി പുനസ്ഥാപിക്കാനുള്ള ഭാഗ്യവും നിങ്ങള്‍ക്കവനേകി. തൗഹീദിന്റെ സ്തംഭങ്ങള്‍ അഭിമാനപൂര്‍വ്വം ഉയര്‍ത്താനുള്ള പരിസരം സൃഷ്ടിച്ചു. നിങ്ങളുടെ പിതാവായ ഇബ്രാഹീമിന്റെ ദേശമാണിത്. ചരിത്രപ്രസിദ്ധമായ പ്രവാചക നിശാപ്രയാണത്തിന് സാക്ഷിയായ പ്രദേശമാണിത്.
നിങ്ങളുടെ പ്രഥമ ഖിബ്‌ലയും പ്രവാചകന്‍മാരുടെ കേന്ദ്രവും പുണ്യവാളന്മാരുടെ ലക്ഷ്യസ്ഥാനവുമാണിത്. ദിവ്യബോധനത്തിന് സാക്ഷിയായ, പ്രവാചകന്മാരുടെ അന്ത്യവിശ്രമം കൊണ്ട് അനുഗ്രഹിക്കപ്പെട്ട പ്രദേശവുമാണിത്. നന്മയുടെ വ്യാപനത്തിനും തിന്മയുടെ വിപാടനത്തിനും ആഹ്വാനമായ ഇടമാണിത്. മഹ്ശറിന്റെ ഭൂമികയും പുനരുത്ഥാനത്തിന്റെ മണ്ണുമാണ്. പരിശുദ്ധ ഖുര്‍ആനില്‍ അല്ലാഹു വാഴ്ത്തിയ വിശുദ്ധ ഭൂമിയാണിത്. ദൈവസാമീപ്യം സിദ്ധിച്ച മാലാഖമാരോടൊപ്പം റസൂല്‍(സ) നമസ്‌കരിച്ച മസ്ജിദുല്‍ അഖ്‌സാ നിലകൊള്ളുന്ന സ്ഥലമാണിത്. അല്ലാഹു മറിയമിലേക്ക് നിക്ഷേപിച്ച വചനവും അവന്റെ ദാസനും പ്രവാചകനും ദിവ്യചൈതന്യവുമായ ഈസ നബി(അ)യുടെ ദേശവുമാണത്. ഈസാ നബിയെ അല്ലാഹു ആദരിക്കുകയും പ്രവാചകത്വം കൊണ്ട് അനുഗ്രഹിക്കുകയും ചെയ്തു. ഉബൂദിയ്യതിന്റെ (അടിമത്വം) പദവിയില്‍ നിന്ന് അദ്ദേഹത്തെ അല്ലാഹു അകറ്റുകയും ചെയ്തില്ല. ‘ അല്ലാഹുവിന്റെ അടിമയായിരിക്കുന്നതില്‍ മസീഹ് ഒട്ടും വൈമനസ്യം കാണിച്ചിട്ടില്ല. ദിവ്യസാമീപ്യം സിദ്ധിച്ച മലക്കുകളും അങ്ങനെത്തന്നെ. അല്ലാഹുവിന് വഴിപ്പെടുന്നതില്‍ വൈമനസ്യം കാണിക്കുകയും അഹന്ത നടിക്കുകയും ചെയ്യുന്നവരെയൊക്കെ അവന്‍ തന്റെ അടുത്തേക്ക് ഒരുമിച്ചുകൂട്ടുന്നതാണ്'(അന്നിസാഅ്:172). ‘അല്ലാഹു ആരെയും പുത്രനാക്കി വെച്ചിട്ടില്ല. അവനോടൊപ്പം വേറെ ദൈവമില്ല. ഉണ്ടായിരുന്നെങ്കില്‍ ഓരോ ദൈവവും താന്‍ സൃഷ്ടിച്ചതുമായി പോയിക്കളയുമായിരുന്നു. അവര്‍ പരസ്പരം കീഴ്‌പെടുത്തുമായിരുന്നു. അവര്‍ പറഞ്ഞുപരത്തുന്നതില്‍നിന്നെല്ലാം എത്രയോ പരിശുദ്ധനാണ് അല്ലാഹു.കണ്ണുകൊണ്ട് കാണാനാവുന്നതും കാണാനാവാത്തതും അറിയുന്നവനാണ് അവന്‍. അവര്‍ പങ്കുചേര്‍ക്കുന്നവയില്‍ നിന്നെല്ലാം അതീതനും'(അല്‍മുഅ്മിനൂന്‍: 91-92).’മര്‍യമിന്റെ മകന്‍ മസീഹ് തന്നെയാണ് ദൈവമെന്ന് പറഞ്ഞവര്‍ തീര്‍ച്ചയായും സത്യനിഷേധികളായിരിക്കുന്നു. ചോദിക്കുക: അല്ലാഹു മര്‍യമിന്റെ മകന്‍ മസീഹിനെയും അയാളുടെ മാതാവിനെയും ഭൂമിയിലുള്ളവരെയൊക്കെയും നശിപ്പിക്കാന്‍ തീരുമാനിച്ചാല്‍ അവന്റെ തീരുമാനത്തില്‍ മാറ്റം വരുത്താന്‍ ആര്‍ക്കാണ് കഴിയുക? ആകാശഭൂമികളുടെയും അവയ്ക്കിടയിലുള്ളവയുടെയുമെല്ലാം ആധിപത്യം അല്ലാഹുവിനാണ്. അവനിച്ഛിക്കുന്നതെല്ലാം അവന്‍ സൃഷ്ടിക്കുന്നു. അല്ലാഹു എല്ലാ കാര്യങ്ങള്‍ക്കും കഴിവുറ്റവനാണ്.’
‘യഹൂദരും ക്രിസ്ത്യാനികളും വാദിക്കുന്നു, തങ്ങള്‍ ദൈവത്തിന്റെ മക്കളും അവനു പ്രിയപ്പെട്ടവരുമാണെന്ന്. അവരോടു ചോദിക്കുക: എങ്കില്‍ പിന്നെ നിങ്ങളുടെ പാപങ്ങളുടെ പേരില്‍ അവന്‍ നിങ്ങളെ ശിക്ഷിക്കുന്നതെന്തുകൊണ്ട്? എന്നാല്‍ ഓര്‍ക്കുക; നിങ്ങളും അവന്റെ സൃഷ്ടികളില്‍പെട്ട മനുഷ്യര്‍ മാത്രമാണ്. അവനിച്ഛിക്കുന്നവര്‍ക്ക് അവന്‍ മാപ്പേകുന്നു. അവനുദ്ദേശിക്കുന്നവരെ അവന്‍ ശിക്ഷിക്കുന്നു. വിണ്ണിന്റെയും മണ്ണിന്റെയും അവയ്ക്കിടയിലുള്ളവയുടെയുമെല്ലാം ഉടമ അല്ലാഹുവാണ്. എല്ലാറ്റിന്റെയും മടക്കവും അവനിലേക്കുതന്നെ.’
‘വേദക്കാരേ, ദൈവദൂതന്മാരുടെ വരവ് നിലച്ചുപോയ വേളയില്‍ നമ്മുടെ ദൂതനിതാ കാര്യങ്ങള്‍ വിശദീകരിച്ചുതരുന്നവനായി നിങ്ങളുടെ അടുത്ത് വന്നിരിക്കുന്നു. ‘ഞങ്ങളുടെ അടുത്ത് ശുഭവാര്‍ത്ത അറിയിക്കുന്നവനോ മുന്നറിയിപ്പുകാരനോ വന്നിട്ടില്ലല്ലോ’ എന്ന് നിങ്ങള്‍ പറയാതിരിക്കാനാണിത്. തീര്‍ച്ചയായും നിങ്ങള്‍ക്ക് സന്തോഷവാര്‍ത്ത അറിയിക്കുകയും മുന്നറിയിപ്പ് നല്‍കുകയും ചെയ്യുന്ന ദൂതനിതാ വന്നെത്തിയിരിക്കുന്നു. അല്ലാഹു എല്ലാ കാര്യങ്ങള്‍ക്കും കഴിവുറ്റവന്‍ തന്നെ’.(അല്‍ മാഇദ:17-19).
അഖ്‌സാ ഒന്നാമത്തെ ഖിബ്‌ലയും രണ്ടാമത്തെ പള്ളിയും മൂന്നാമത്തെ ഹറമുമാണ്. പുണ്യമുദ്ദേശിച്ച് യാത്രചെയ്യല്‍ അനുവദനീയമായ മൂന്ന് മസ്ജിദുകളിലൊന്നാണിത്. അല്ലാഹു തെരഞ്ഞെടുത്ത വിഭാഗമല്ലായിരുന്നെങ്കില്‍ നിങ്ങള്‍ ഈ ശ്രേഷ്ഠതക്കര്‍ഹരാകുമായിരുന്നില്ല. അതിന്റെ മഹത്വത്തില്‍ നിങ്ങളോട് ആരുംഎത്തിപ്പിടിക്കുകയോ മല്‍സരിക്കുദകയോ ഇല്ല. നിങ്ങളുടെ സൈന്യത്തിന് ഭാവുകങ്ങള്‍! നിങ്ങളുടെ കരങ്ങളിലൂടെയാണ് പ്രവാചകന്മാരുടെ അമാനുഷികത വെളിവാക്കിയിരിക്കുന്നത്. ബദ്‌റിലെ അല്‍ഭുതങ്ങളും സിദ്ദീഖിന്റെ ചരിത്രപ്രസിദ്ധ തീരുമാനങ്ങളും ഉമറിന്റെ വിജയങ്ങളും ഉസ്മാന്റെ സൈന്യങ്ങളും അലിയുടെ ശക്തിയും നിങ്ങളിലൂടെ പുനരവതരിപ്പിക്കപ്പെട്ടിരിക്കുന്നു. ഖാദിസിയ്യയിലെ യുദ്ധദിനങ്ങളും യര്‍മൂക്കിലെ പോരാട്ടങ്ങളും ഖൈബറിലെ ടെന്റുകളും ഖാലിദിന്റെ ആക്രമണങ്ങളും ഇസ്‌ലാമിന്ന് നവജീവന്‍ നല്‍കിയിരിക്കുന്നു. അല്ലാഹു നിങ്ങള്‍ക്കര്‍ഹമായ പ്രതിഫലം നല്‍കട്ടെ! ശത്രുക്കളുമായുള്ള പോരാട്ടത്തില്‍ നിങ്ങളൊഴുക്കിയ രക്തത്തിനും നിങ്ങളുടെ പരിശ്രമങ്ങള്‍ക്കും നന്ദി! അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിങ്ങള്‍ ബലിയര്‍പ്പിച്ചതിനെല്ലാം അര്‍ഹമായ പ്രതിഫലം നല്‍കട്ടെ! സൗഭാഗ്യവാന്മാരുടെ ഗേഹമായ സ്വര്‍ഗം നിങ്ങള്‍ക്ക് പ്രതിഫലമായി നല്‍കട്ടെ! ഈ അനുഗ്രഹത്തെ നിങ്ങള്‍ വിലമതിക്കുക, അല്ലാഹുവിന് നന്ദി പ്രകടിപ്പിച്ച് വിനയാന്വിതരായി അവന്റെ മുന്നില്‍ സ്‌തോത്രങ്ങളര്‍പ്പിക്കുക. അവനാണല്ലോ ഈ അനുഗ്രഹത്തിന് നിങ്ങളെ തെരഞ്ഞെടുക്കുകയും ഈ ഉദ്യമത്തിന് നിങ്ങളെ നിര്‍ദ്ദേശിക്കുകയും ചെയ്തത്. ആകാശ കവാടങ്ങള്‍ തുറക്കപ്പെട്ട യഥാര്‍ത്ഥ വിജയം ഇതാണ്. ഇതിന്റെ പ്രകാശം കൊണ്ട് അന്ധകാരത്തെ വകഞ്ഞുമാറ്റി, മാലാഖമാര്‍ ഇതുകണ്ട് സന്തോഷിതരായി. പ്രവാചകന്മാര്‍ക്കിതൊരു കണ്‍കുളിര്‍മയായി, ഈ കാലഘട്ടത്തില്‍ ബൈതുല്‍ മഖ്ദിസ് പിടിച്ചെടുക്കാനുള്ള ഭാഗ്യം നമുക്കുണ്ടായി, പ്രവാചക കാലഘട്ടത്തില്‍ നിന്നും ദൈര്‍ഘ്യമേറിയ ഈ കാലഘട്ടത്തില്‍ നമ്മുടെ സൈന്യത്തിന് അല്ലാഹു വിജയം നല്‍കിയിരിക്കുന്നു. അല്ലാഹു വിശുദ്ധ വേദത്തില്‍ ശാശ്വതമായി അഭിസംബോധന ചെയ്ത ഗേഹം ഇതുതന്നെയല്ലേ. ‘തന്റെ ദാസനെ മസ്ജിദുല്‍ ഹറാമില്‍ നിന്ന് മസ്ജിദുല്‍ അഖ്‌സായിലേക്ക് -അതിന്റെ പരിസരം നാം അനുഗൃഹീതമാക്കിയിരിക്കുന്നു- ഒരു രാവില്‍ കൊണ്ടുപോയവന്‍ ഏറെ പരിശുദ്ധന്‍ തന്നെ. നമ്മുടെ ചില ദൃഷ്ടാന്തങ്ങള്‍ അദ്ദേഹത്തിന് കാണിച്ചുകൊടുക്കാന്‍ വേണ്ടിയാണത്. അവന്‍ എല്ലാം കേള്‍ക്കുന്നവനും കാണുന്നവനുമാണ്’.(ഇസ്രാഅ്:1).
അല്ലാഹു മൂസാ നബിയെ തന്റെ ജനതയോട് രക്ഷതേടാന്‍ വേണ്ടി കല്‍പിക്കാന്‍ ആവശ്യപ്പെട്ടത് ഈ ഭവനമായിരുന്നില്ലേ, എന്നിട്ട് രണ്ടുപേരൊഴികെ മറ്റെല്ലാവരും ഇത് ലംഘിക്കുകയും മറവിക്ക് ശിക്ഷയായി മരുഭൂമിയില്‍ അലഞ്ഞുതിരിയാന്‍ വിട്ടതും ഇക്കാരണത്താലല്ലേ, നിങ്ങളുടെ ദൃഢനിശ്ചയം നടപ്പില്‍വരുത്തിത്തന്ന അല്ലാഹുവിനെ നിങ്ങള്‍ സ്തുതിക്കുക. കഴിഞ്ഞുപോയ തലമുറകളെ വഞ്ചിച്ചുകൊണ്ടിരുന്ന ഒരു കാര്യത്തില്‍ അവന്‍ നിങ്ങള്‍ക്ക് ഉതവിയേകി. ഈ ഒരു വിഷയത്തില്‍ വിഭിന്നങ്ങളായ മനസ്സുകളെ അവന്‍ ഏകീകരിച്ചു. അല്ലാഹു മാലാഖമാരടങ്ങുന്ന ഉത്തമമായ സഭകളില്‍ നിങ്ങളെ സ്മരിച്ചിട്ടുണ്ട്. മലക്കുകള്‍ തൗഹീദിന്റെ ഭവനം തിരിച്ചു പിടിച്ചതിനാലും ത്രിയേകത്വത്തിന്റെയും ബഹുദൈവത്വത്തിന്റെയും പിഴച്ച വിശ്വാസദര്‍ശനങ്ങളുടെയും മാലിന്യങ്ങളില്‍നിന്ന് അതിനെ പരിശുദ്ധിപ്പെടുത്തിയതിനാലും നിങ്ങളോട് നന്ദി പ്രകടിപ്പിക്കുകയും ചെയ്തിരിക്കുന്നു. മലക്കുകള്‍ നിങ്ങള്‍ക്ക് വേണ്ടി പാപമോചനം തേടുകയും പ്രാര്‍ത്ഥന നടത്തുകയും ചെയ്തിരിക്കുന്നു. നിങ്ങളില്‍ നിക്ഷിപ്തമായ ഈ കഴിവുകളും സിദ്ധികളും നിങ്ങള്‍ സംരക്ഷിക്കുക. ദൈവഭയത്താല്‍ നിങ്ങളുടെ കരങ്ങളിലുള്ള അനുഗ്രഹത്തെ നിങ്ങള്‍ മുറുകെ പിടിക്കുക. ആര്‍ അത് മുറുകെപ്പിടിക്കുന്നുവോ അവര്‍ രക്ഷപ്രാപിച്ചു. ദേഹേഛയെ പിന്തുടരുന്നതില്‍ നിന്നും സംശയത്തിനകപ്പെടുന്നതില്‍ നിന്നും പിന്നോട്ടടിക്കുന്നതില്‍ നിന്നും നിങ്ങള്‍ ജാഗ്രത പുലര്‍ത്തുക.
ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തുക! അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ജിഹാദ് ചെയ്യുക. അല്ലാഹുവിന്റെ ഉത്തമദാസന്മരാക്കിയതിനാല്‍ അവന്റെ തൃപ്തി കാംക്ഷിച്ച് നിങ്ങള്‍ നിങ്ങളെത്തന്നെ വില്‍ക്കുക. വിജയത്തിന് നിദാനം നിങ്ങളുടെ കുതിരകളുടെ ശക്തിയോ, വാള്‍തലപ്പിന്റെ മൂര്‍ച്ചയോ ആയുധശക്തിയോ കൊണ്ടാണെന്ന പൈശാചിക പ്രേരണയിലകപ്പെടുന്നത് നിങ്ങള്‍ സൂക്ഷിക്കുക. യഥാര്‍ത്ഥ വിജയം അല്ലാഹുവിങ്കല്‍ നിന്നാണ്. അല്ലാഹുവിന്റെ പാശം മുറുകെപ്പിടിച്ച് മഹത്തായ വിജയം കരസ്ഥമാക്കിയതിന് ശേഷം അല്ലാഹു വിലക്കിയ മഹാ അപരാധങ്ങളില്‍ ഏര്‍പ്പെടുന്നതില്‍ നിന്ന് നിങ്ങല്‍ ജാഗ്രത കൈക്കൊള്ളുക. നിങ്ങളുടെ കര്‍മങ്ങളില്‍ ഏറ്റവും ശ്രേഷ്ഠമായതും പ്രവര്‍ത്തനങ്ങളില്‍ മഹത്വമടങ്ങിയതും ജിഹാദാകുന്നു. നിങ്ങള്‍ അല്ലാഹുവിനെ സഹായിക്കുകയാണെങ്കില്‍ അവന്‍ നിങ്ങളെ സഹായിക്കും. അല്ലാഹുവിനെ സൂക്ഷിക്കുകയാണെങ്കില്‍ അവന്‍ നിങ്ങളെ സംരക്ഷിക്കും. അവനെ സ്മരിക്കുകയാണെങ്കില്‍ അവന്‍ നിങ്ങളെ സ്മരിക്കും. നിങ്ങള്‍ അല്ലാഹുവിനെ നന്ദികാണിക്കുകയാണെങ്കില്‍ അവന്‍ കൂടുതലായി നിങ്ങള്‍ക്ക് നന്ദിചെയ്യും. രോഗത്തെ നിര്‍ണയിക്കുകയും ശത്രുക്കളെ വേരോടെ പിഴുതെറിയുകയും ചെയ്യുക. അല്ലാഹുവിന്റെയും റസൂലിന്റെയും കോപത്തിന് പാത്രീപൂതമായ എല്ലാ മാലിന്യങ്ങളില്‍ നിന്നും ഭൂമിയുടെ ഇതര ഭാഗങ്ങളും ശുദ്ധീകരിക്കുക. നിഷേധത്തിന്റെ വേരുകള്‍ പിഴുതെറിയുക.
കുറച്ച് നാളുകളായി ഇസ്‌ലാമിക രോഷം ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. സത്യത്തെ വിജയിപ്പിക്കുകയും നിഷേധത്തെ നിന്ദ്യമാക്കുകയും ചെയ്ത അല്ലാഹുവാണ് മഹാന്‍. ഇതൊരവസരമാണ്. ഈ സുവര്‍ണാവസരം പരമാവധി ഉപയോഗപ്പെടുത്തുക. ഗനീമത്ത് നിങ്ങള്‍ നേടിയെടുക്കുക. നിങ്ങളുടെ കരുത്ത് തെളിയിക്കുക. കാര്യങ്ങള്‍ അതിന്റെ പരിണിതിയനുസരിച്ചാണ്. സമ്പാദ്യങ്ങള്‍ അതിന്റെ ശേഖരമനുസരിച്ചാണ്. നിങ്ങളേക്കാള്‍ അംഗബലമുള്ള വഞ്ചകരായ ശത്രുക്കളുടെ മേല്‍ അല്ലാഹു നിങ്ങള്‍ക്ക് വിജയം നല്‍കി. നിങ്ങളില്‍ നിന്ന് ഒരാളുടെ ത്യാഗപരിശ്രമങ്ങള്‍ക്ക് പതിന്മടങ്ങ് ശക്തി അല്ലാഹു നല്‍കുമല്ലോ,
‘നബിയേ, നീ സത്യവിശ്വാസികളെ യുദ്ധത്തിന് പ്രേരിപ്പിക്കുക. നിങ്ങളില്‍ ക്ഷമാശീലരായ ഇരുപതുപേരുണ്ടെങ്കില്‍ ഇരുനൂറുപേരെ ജയിക്കാം. നിങ്ങളില്‍ അത്തരം നൂറുപേരുണ്ടെങ്കില്‍ സത്യനിഷേധികളിലെ ആയിരംപേരെ ജയിക്കാം. അല്ലാഹു അവന്റെ കല്‍പനകള്‍ പാലിക്കാനും നിരോധനങ്ങള്‍ വെടിയുവാനുമുള്ള ഉതവി നല്‍കി നമ്മെ സഹായിക്കട്ടെ, വിജയം തന്ന് മുസ്‌ലിങ്ങളെ ശക്തിപ്പെടുത്തട്ടെ, അല്ലാഹു നിങ്ങളെ തുണക്കുന്നുവെങ്കില്‍ പിന്നെ നിങ്ങളെ തോല്‍പിക്കാനാര്‍ക്കും കഴിയില്ല. ഈ ഖുര്‍ആനികാഹ്വാനങ്ങള്‍ക്ക് ജീവിതം കൊണ്ട് അര്‍ത്ഥം പകരുക. അല്ലാഹു പറഞ്ഞു: ‘ആകാശഭൂമികളിലുള്ളവയെല്ലാം അല്ലാഹുവെ കീര്‍ത്തിക്കുന്നു. അവന്‍ അജയ്യനും യുക്തിമാനുമത്രെ. ഒന്നാമത്തെ പടപ്പുറപ്പാടില്‍ തന്നെ വേദക്കാരിലെ സത്യനിഷേധികളെ അവരുടെ പാര്‍പ്പിടങ്ങളില്‍ നിന്ന് പുറത്താക്കിയത് അവനാണ്. അവര്‍ പുറത്തുപോകുമെന്ന് നിങ്ങള്‍ കരുതിയിരുന്നില്ല. അവരോ, തങ്ങളുടെ കോട്ടകള്‍ അല്ലാഹുവില്‍ നിന്ന് തങ്ങളെ രക്ഷിക്കുമെന്ന് കരുതിക്കഴിയുകയായിരുന്നു. എന്നാല്‍ അവര്‍ തീരെ പ്രതീക്ഷിക്കാത്ത വഴിയിലൂടെ അല്ലാഹു അവരുടെ നേരെ ചെന്നു. അവന്‍ അവരുടെ മനസ്സുകളില്‍ പേടി പടര്‍ത്തി. അങ്ങനെ അവര്‍ സ്വന്തം കൈകള്‍ കൊണ്ടുതന്നെ തങ്ങളുടെ പാര്‍പ്പിടങ്ങള്‍ തകര്‍ത്തുകൊണ്ടിരുന്നു. സത്യവിശ്വാസികള്‍ തങ്ങളുടെ കൈകളാലും. അതിനാല്‍ കണ്ണുള്ളവരേ, ഇതില്‍നിന്ന് പാഠമുള്‍ക്കൊള്ളുക’.(അല്‍ ഹശ്ര്‍:1-2). നന്മ അനുധാവനം ചെയ്യാനും തിന്മ ഉപേക്ഷിക്കാനും എന്നോടും നിങ്ങളോടും ഉപദേശിക്കുകയാണ്. എനിക്കും നിങ്ങള്‍ക്കും എല്ലാ മുസ്‌ലിങ്ങള്‍ക്കും പാപമോചനത്തിനായി അല്ലാഹുവിനോടര്‍ത്ഥിച്ചുകൊണ്ട് എന്റെ വാക്കുകള്‍ക്ക് വിരാമമിടുന്നു.
( കടപ്പാട് )
????കൂടുതൽ വായനക്ക് ????????: https://chat.whatsapp.com/LOeNnwBHadrGqajJzvbLUW