ബാബറി മസ്ജിദ് ഒരിക്കല്‍ കൂടി ചര്‍ച്ചയാവുകയാണ്. ഒരു പക്ഷെ അവസാനവട്ട ചര്‍ച്ച എന്ന് വേണമെങ്കില്‍ പറയാം. സംഘ പരിവാര്‍ അതിന്റെ ലക്ഷ്യത്തിലേക്ക് മുന്നേറുന്നു. കോടതിയും മറ്റു സാഹചര്യങ്ങളും അവര്‍ക്ക് അനുകൂലമായ തീരുമാനം കൈകൊണ്ടിരിക്കുന്നു. കഴിഞ്ഞ മൂന്നു പതിറ്റാണ്ടായി ഇന്ത്യന്‍ രാഷ്ട്രീയത്തെ, പ്രതേകിച്ചും ഉത്തരേന്ത്യന്‍ രാഷ്ട്രീയത്തെ രാമനില്‍ ഒതുക്കി നിര്‍ത്താന്‍ കഴിഞ്ഞു എന്നതിനേക്കാള്‍ സംഘ പരിവാര്‍ വിജയിച്ചത് ദേശീയ മതേതര കക്ഷികളെ സംഘ പരിവാര്‍ അജണ്ടയില്‍ ഒതുക്കി നിര്‍ത്താന്‍ കഴിഞ്ഞു എന്നിടത്താണ്.
പള്ളി പൊളിച്ചു അമ്പലം പണിയാനുള്ള എല്ലാ അവകാശവും ഇന്ത്യന്‍ നീതിന്യായവ്യവസ്ഥ തന്നെ സംഘ പരിവാരിനു നല്‍കിയിട്ടുണ്ട്. കോടതി വിധിയെ അന്ന് തന്നെ രാഷ്ട്രീയ പാര്‍ട്ടികള്‍ സ്വാഗതം ചെയ്തിരുന്നു. അതില്‍ കൊണ്ഗ്രസ്സും സി പി എമ്മും ഉള്‍പ്പെടും. “ തര്‍ക്ക പ്രശ്നത്തിന് ഒരു നിയമപരമായ പ്രതിവിധി” എന്നാണ് സി പി എം സിക്രട്ടറി യെച്ചൂരി പറഞ്ഞത്. അതെ ആവേശത്തില്‍ തന്നെ കൊണ്ഗ്രസ്സും അതിനെ സ്വാഗതം ചെയ്തു. അതെ സമയം പള്ളി പൊളിച്ചത് ക്രിമിനല്‍ കുറ്റമാണ് എന്ന് കോടതി നിരീക്ഷിച്ച കാരണത്താല്‍ അതിനു കാരണക്കാരായവരെ ശിക്ഷിക്കണം എന്നും സി പി എം പറഞ്ഞിരുന്നു. കോടതി വിധിയുടെ വൈരുദ്ധ്യത്തില്‍ പ്രതിഷേധം അറിയിച്ചത് കുറച്ചു സംഘടനകള്‍ മാത്രം. അതില്‍ അധികവും മുസ്ലിം സംഘടനകളും.
Also read: കൊലയറകളും ചോരപ്പാടങ്ങളും
കോടതി വിധി വന്നതു കൊണ്ട് ദേശീയ പാര്‍ട്ടികള്‍ക്ക് ബാബറി മസ്ജിദ് ഭൂമി തര്‍ക്ക ഭൂമിയല്ലാതായി മാറി. അവരുടെ കണക്കില്‍ അത് കേവലം രാമ ക്ഷേത്ര ഭൂമിയാണ്. ബാബറി മസ്ജിദ് എന്നത് ഇന്ന് അവരുടെ കണക്കില്‍ ഇല്ലാത്ത ഒന്നാണു. ഇംഗ്ലീഷ് ഭാഷയില്‍ “ Dilemma” എന്നൊരു പ്രയോഗമുണ്ട്. മുന്നിലെ രണ്ടു വഴികളും പ്രതികൂലമായിരിക്കെ ഒന്ന് തിരഞ്ഞെടുക്കേണ്ടി വരുന്ന അവസ്ഥക്ക് അങ്ങിനെ പറയും. അത് കൊണ്ട് തന്നെ വടക്കേ ഇന്ത്യന്‍ പാര്‍ട്ടികള്‍, കോണ്ഗ്രസ് അടക്കം, വളരെ ശ്രദ്ധിച്ചു മാത്രമാണ് പ്രതികരണം അറിയികുന്നത്. യു പി യിലെ പ്രമുഖ പാര്‍ട്ടികളായ എസ് പി, ബി എസ് പി, എന്നിവരും മൌനത്തിലാണ്. ഭഗവാന്‍ രാമന് ക്ഷേത്രം പണിയുന്നത് അനധികൃതമായി കിട്ടിയ ഭൂമിയിലാണ് എന്നിരിക്കെ അതിനെ എതിര്‍ത്താല്‍ അത് ഹിന്ദു വികാരത്തെ എതിര്‍ക്കലായി തെറ്റിദ്ധരിപ്പിക്കും എന്ന ഭയം എല്ലാവര്‍ക്കുമുണ്ട്.
അയോദ്ധ്യയില്‍ രാമ ക്ഷേത്രം പണിയുക എന്നത് തിരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ ബി ജെ പി എഴുതി വെച്ചിട്ടുണ്ട്. ഹിന്ദുത്വ കാര്‍ഡ് നന്നായി ചിലവാക്കാന്‍ അവര്‍ ശ്രമിക്കുമ്പോള്‍ ജനാധിപത്യ മതേതരത്വ കാര്‍ഡ് കൊണ്ട് പ്രതിരോധിക്കാന്‍ ഹിന്ദി ബെല്‍റ്റിലെ പാര്‍ട്ടികള്‍ അശക്തരാണ്. അവിടെയാണു കമല്‍നാഥും ഒരു പരിധിവരെ പ്രിയങ്കയും നിസ്സഹായരാവുന്നത്.
Also read: നീഗ്രോകൾക്കിവിടെ ഭക്ഷണമില്ല
ഇപ്പോഴത്തെ വിഷയം തര്‍ക്ക ഭൂമിയില്‍ അമ്പലം പണിയുന്നു എന്നതല്ല. അമ്പലം പണിയാന്‍ കോടതി ഒരു ട്രസ്റ്റ് ഉണ്ടാക്കണം എന്ന് പറഞ്ഞിരുന്നു. അതിനെ സംഘ പരിവാര്‍ “ ഹൈജാക്ക്” ചെയ്യുന്നു എന്നത് മാത്രമാണ്. ഹിന്ദുക്കളുടെ ആളായി സംഘ പരിവാര്‍ മാത്രം രംഗത്ത് വരുമ്പോള്‍ അടുത്ത തിരഞ്ഞെടുപ്പില്‍ കിട്ടിയ വോട്ടും കിട്ടാതെ പോകുമോ എന്നതാണ് അവരെ അലട്ടുന്നത്. സംഘ പരിവാര്‍ മുന്നോട്ടു വെക്കുന്ന “ ഹിന്ദുത്വം” യഥാര്‍ത്ഥ ഹിന്ദു മതത്തെ കയ്യിലെടുത്തു അമ്മാനമാടുമ്പോള്‍ കണ്ടു നില്‍ക്കാന്‍ മാത്രമാണ് മറ്റുള്ളവര്‍ക്ക് വിധി.
ഈ കളിയിലും നഷ്ടം മതേതര പാര്‍ട്ടികള്‍ക്ക് തന്നെ. “പറഞ്ഞാല്‍ അമ്മ തല്ലും അല്ലെങ്കില്‍ അച്ഛന്‍ പട്ടി ഇറച്ചി തിന്നും “ എന്നത് പോലെ, പറഞ്ഞാല്‍ ഹിന്ദു വോട്ടുകള്‍ നഷ്ടമാകും പറഞ്ഞില്ലെങ്കില്‍ മുസ്ലിം വോട്ടുകള്‍ നഷ്ടമാകും. മതേതരത്വം ഒരു കാഴ്ച വസ്തുവായി എന്നതാണ് ഈ ദുരന്തത്തിന് കാരണം. ഒരു കോണ്ഗ്രസ് പ്രധാനമന്ത്രിയുടെ കാര്‍മികത്വത്തിലാണ് പള്ളി പൊളിച്ചത്. കോണ്ഗ്രസ് പാര്‍ട്ടി മൊത്തമായി അതിനെ അനുകൂലിച്ചില്ല. അതെ സമയം മറ്റൊരു പ്രധാനമന്ത്രിയാണ് ഇവിടം പൂജക്ക് തുറന്നു കൊടുത്തതും. അതിന്റെ തിക്താനുഭവങ്ങള്‍ നേരിട്ട് അനുഭവിച്ച പാര്‍ട്ടിയാണ് കോണ്ഗ്രസ്. എന്നിട്ടും പഠിക്കാന്‍ അവര്‍ തയ്യാറാകുന്നില്ല എന്നതാണു പുതിയ അനുഭവം. അത് കൊണ്ട് തന്നെ “ ഹിന്ദുത്വം” എല്ലാവരുടെയും ഒരു ആവശ്യമായി വന്നു.
പ്രിയങ്കാ ഗാന്ധി എങ്ങിനെ പ്രതികരിക്കും എന്നതായിരുന്നു ദേശീയ പത്രങ്ങള്‍ ഇന്നലെ വരെ ചോദിച്ച ചോദ്യം. ഇന്ന് ചോദ്യത്തിനും ഉത്തരം ലഭിച്ചിരിക്കുന്നു. “ രാമക്ഷേത്രത്തിന്റെ ഭൂമി പൂജ ദേശീയ ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും സാംസ്കാരിക ഐക്യത്തിന്റെയും ഉത്തമ ഉദാഹാരണമാകട്ടെ” എന്നാണവര്‍ ആശംസ നേര്‍ന്നത്. ഇന്നലെ വരെ ബാബറി പള്ളിയായിരുന്നു രാഷ്ട്രീയം. നാളെ മുതല്‍ രാഷ്ട്രീയം രാമ ക്ഷേത്രമാണ്. അതിലേക്കു ദേശീയ പാര്‍ട്ടികളെ കൊണ്ട് വരാന്‍ കഴിഞ്ഞു എന്നിടത്താണ് യതാര്‍ത്ഥത്തില്‍ സംഘ പരിവാര്‍ വിജയിക്കുന്നത്.
മോഡി പങ്കെടുത്തില്ലെങ്കില്‍ ഇതൊരു രാഷ്ട്രീയ ചര്‍ച്ച ആകില്ലായിരുന്നു. തന്റെ കാലത്താണ് രാമന്‍ രക്ഷപ്പെട്ടത് എന്ന കീര്‍ത്തി വേണ്ടെന്നു വെക്കാന്‍ മോഡി തയ്യാറാവില്ല. “ കൊല ചെയ്തത് ശരിയല്ല എങ്കിലും കൊലയെ അംഗീകരിക്കുന്നു” എന്നിടത്താണ് നമ്മുടെ നീതിന്യായ വ്യവസ്ഥയും രാഷ്ട്രീയ പാര്‍ട്ടികളും നില കൊള്ളുന്നത്.