മൗലാനാ മൗദൂദിയുടെ മകൾ സയ്യിദ് ഹുമൈറ മൗദൂദി തന്റെ “ശജർഹായെ സായാദാർ” എന്ന പുസ്തകത്തിൽ തന്റെ പിതാവുമായി ബന്ധപ്പെട്ട ഒരു അനുഭവം എഴുതുന്നുണ്ട്.
വെള്ളിയാഴ്ചകളിൽ ജുമുഅ നമസ്കാരം നിർവഹിക്കാൻ ഞങ്ങളുടെ പിതാവ് കുട്ടികളായ ഞങ്ങളെയും കൂട്ടിയാണ് അഛ്റയിലെ പള്ളിയിലേക്ക് സാധാരണ പോകാറുണ്ടായിരുന്നത്.
പിതാവിനോട് കടുത്ത എതിർപ്പും വിരോധവും വെച്ചുപുലർത്തുന്ന ഒരു മൗലാനയായിരുന്നു പള്ളിയിൽ ഖതീബായി ഉണ്ടായിരുന്നത്. ഒരു വെള്ളിയാഴ്ച, ജുമുഅ ഖുത്ബ നിർവഹിക്കുന്നതിനിടയിൽ (ഞങ്ങളുടെ പിതാവ് അദ്ദേഹത്തിന്റെ നേരെ അഭിമുഖമായി ഇരിക്കുന്നുണ്ടായിരുന്നു) മൗലാനാ സാഹിബ് ഇപ്രകാരം പറയുകയുണ്ടായി:
പ്രിയപ്പെട്ട മുസ്‌ലിം സഹോദരങ്ങളേ, ഓർക്കുക, ഏതെങ്കിലുമൊരു മൗദൂദി ആശയക്കാരൻ മരണപ്പെടുകയും അയാളെ ഖബറടക്കുകയും ചെയ്തു. അങ്ങനെ അയാളുടെ ഖബറിടത്തിൽ പിന്നീട് ഒരു ചെടി വളർന്നുവരികയും ആ ചെടി ഒരു ആട് തിന്നുകയും ചെയ്താൽ ആ ആടിന്റെ പാൽ കുടിക്കൽ പോലും നിങ്ങൾക്ക് ഹറാമാണ്!
ഇത്രമാത്രം കടുത്ത വിദ്വേഷമാണ് ഞങ്ങളുടെ പിതാവിനോടും അദ്ദേഹത്തിന്റെ കൂടെയുള്ളവരോടും ഈ ഖതീബ് വെച്ചുപുലർത്തിയിരുന്നത്. എന്നിരുന്നാലും ഞങ്ങളുടെ പിതാവ് ഈ ഖതീബിന്റെ പിന്നിൽ യാതൊരു അസ്വസ്ഥതയും പ്രകടിപ്പിക്കാതെ തന്നെ ജമാഅത്ത് നമസ്കാരം നിർവഹിക്കാറുണ്ടായിരുന്നു.
ഈ സംഭവം നടന്ന അന്ന് വൈകുന്നേരമായപ്പോൾ ജമാഅത്ത് പ്രവർത്തകർ പിതാവിന്റെയടുക്കലെത്തി ചോദിച്ചു; താങ്കളെയും താങ്കളുടെ ചിന്താഗതികളെയും ഇത്രമാത്രം കടുത്ത ഭാഷയിൽ ചീത്തപറയുകയും അതിക്ഷേപിക്കുകയും ചെയ്യുന്ന ഇയാളുടെ പിറകിൽ നിന്നുകൊണ്ട് ഞങ്ങൾ എങ്ങനെയാണ് നമസ്കരിക്കുക?
അതിന് പിതാവ് മറുപടി പറഞ്ഞത് ഇങ്ങനെയായിരുന്നു: “അദ്ദേഹത്തിനെ പിൻതുടർന്ന് നിങ്ങൾ നമസ്കാരം നിർവഹിക്കുക. കാരണം ഖുർആനിനെയും സുന്നത്തെയും കുറിച്ച് എനിക്കറിയാവുന്നിടത്തോളം അതിലെവിടെയും മൗദൂദിയെ അധിക്ഷേപിക്കുന്ന ഒരാളെ പിൻതുടർന്ന് നമസ്കാരിക്കാൻ പാടില്ലെന്ന് രേഖപ്പെടുത്തിയിട്ടില്ല”!
കൂടുതൽ വായനക്ക് ????????: https://chat.whatsapp.com/FZFMUBbfc8KHUgxeDQuqFU