എഴുപതുകളില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും അറേബ്യന്‍ ഗള്‍ഫ് നാടുകളിലേക്ക് ജീവിതത്തിന്റെ പച്ചപ്പ് തേടി പറന്നു വന്നു തുടങ്ങിയതിന് വേഗത കൂടിക്കൊണ്ടിരുന്ന നാളുകളായിരുന്നു. ഇന്ത്യയില്‍ നിന്നും വിശേഷിച്ച് മലയാളക്കരയില്‍ നിന്നും വലിയ തോതില്‍ വിദ്യാസമ്പന്നരും അല്ലാത്തവരും കുടിയേറിക്കൊണ്ടിരുന്ന കാലം.
ഏറെ പ്രയാസമനുഭവിച്ച് ഗള്‍ഫിലെത്തുന്ന പ്രവാസികളില്‍ അധിക പേര്‍ക്കും ഏതുവിധേനയും സമ്പാദിക്കാനുള്ള ത്വരയും ജ്വരവും മാത്രമായിരുന്നു എന്നത് അതിശയോക്തിയോടെയുള്ള പരാമര്‍ശമല്ല. കൂടാതെ ഒഴിവു വേളകള്‍ കേവല വിനോദങ്ങളും നേരമ്പോക്കുകളുമായി കഴിഞ്ഞു കൂടുകയുമായിരുന്നു.
ദാരിദ്ര്യത്തിന്റെ കൈപ്പിനെക്കാള്‍ ഐശ്വര്യകാലം ജീവിതത്തിന്റെ സകല മേഖലകളെയും താളം തെറ്റിക്കുന്ന സ്ഥിതി വിശേഷം അതി സങ്കീര്‍ണ്ണമായിരുന്നു.ജീവിത പ്രാരാബ്‌ധങ്ങളില്‍ നിന്നും പ്രയാസങ്ങളില്‍ നിന്നും കുറെയൊക്കെ കരകയറിയവര്‍ എന്നാല്‍ ദിശാബോധമില്ലാത്ത വലിയ ഒരു ജനക്കൂട്ടം.ഈ ജനവിഭാഗത്തെ വ്യക്തമായ പാന്ഥാവിലേക്ക് നയിക്കുക എന്ന ഉദാത്തമായ ലക്ഷ്യത്തിനു വേണ്ടി നന്മേഛുക്കളായ ഒരു സംഘം 1977 ല്‍ രൂപീകരിച്ചതായിരുന്നു ഇന്ത്യന്‍ ഇസ്‌ലാമിക് അസോസിയേഷന്‍ ഖത്തര്‍.പ്രവാസികളുമായി ബന്ധപ്പെട്ട എല്ലാമേഖലകളിലും അസോസിയേഷന്റെ സാന്നിധ്യമില്ലാത്ത ഇടങ്ങളുണ്ടായിരുന്നില്ല.
ക്രിയാത്മകവും സര്‍ഗാത്മകവുമായി അടയാളപ്പെടുത്തപെട്ട നാലര പതിറ്റാണ്ടുകളുടെ മഹത്തായ പാരമ്പര്യമുള്ള ഈ സംഘടനയാണ് 2018 മുതല്‍ സെന്റര്‍ ഫോര്‍ ഇന്ത്യന്‍ കമ്മ്യൂണിറ്റി എന്ന പുതിയ വിലാസത്തില്‍ അറിയപ്പെടുന്ന സി.ഐ.സി.കാലോചിതമായ മാറ്റങ്ങള്‍ക്ക് വിധേയമാക്കി ഈ സംവിധാനം പ്രവാസികളായ മലയാളികള്‍ക്ക് വേണ്ടി പ്രവര്‍ത്തന നിരതമാണ്.
പ്രവാസികള്‍ക്കിടയില്‍ സ്നേഹവും സൗഹൃദവും സാഹോദര്യവും ഊട്ടിയുറപ്പിക്കാനാകും വിധമുള്ള സൗഹൃദ സദസ്സുകളും സംഗമങ്ങളും ഒരുക്കുന്നതിലും സി.ഐ.സി പ്രതിജ്ഞാബദ്ധമാണ്.
സാങ്കേതിക വിദ്യയുടെ അതിപ്രസരത്തില്‍ മുങ്ങിപ്പോകുന്ന വായനാ സംസ്‌ക്കാരത്തെ സജീവമാക്കുന്നതിനും,മീഡിയകളെ മാതൃകാപരമായി പരിപാലിക്കാനും പരിപോഷിപ്പിക്കാനുമുള്ള സി.ഐ.സിയുടെ പരിശ്രമങ്ങള്‍ ഏറെ ശ്ലാഘനീയമാണെന്ന് വിലയിരുത്തപ്പെടുന്നു.
സാന്ത്വന സേവന പ്രവര്‍ത്തനങ്ങള്‍ രാജ്യത്തെ അംഗീകൃത ഏജന്‍സികളുമായി സഹകരിച്ചും അല്ലാതെയും സ്‌തുത്യര്‍ഹമായ പാരമ്പര്യം പരിരക്ഷിച്ചു പോരുന്നുണ്ട്.
മര്‍ഹൂം മുഹമ്മദ് സലീം മൗലവി അടക്കമുള്ള പ്രാരംഭ കാല മഹാരഥന്‍മാര്‍ വെട്ടിത്തെളിയിച്ച സാംസ്‌ക്കാരിക പാതയിലൂടെ സമൂഹത്തിന് വെളിച്ചവും തെളിച്ചവും നല്‍കി ഈ പ്രസ്ഥാനത്തിന്റെ ജൈത്രയാത്ര തുടരുകയാണ്.
മൗലവിയെക്കുറിച്ചുള്ള ഓര്‍മ്മകളിലൂടെ സഞ്ചരിച്ചപ്പോള്‍ അദ്ദേഹത്തെ പോലെയുള്ള മഹാരഥന്‍മാര്‍ ദീര്‍ഘ വീക്ഷണത്തോടെ പടുത്തുയര്‍ത്തിയ സംവിധാനവും അത് സമൂഹത്തിന് നല്‍കിയ സംഭാവനകളുടെ നഖ ചിത്രങ്ങളും വരച്ചു വെച്ചത് വായനക്കാര്‍ക്ക് വായിച്ചെടുക്കാന്‍ സാധിച്ചുവെങ്കില്‍ ഈ ലേഖകന്‍ കൃഥാര്‍ഥനാണ്.
( അവസാനിച്ചു )
????കൂടുതൽ വായനക്ക് ????????: https://chat.whatsapp.com/LOeNnwBHadrGqajJzvbLUW