മാനവ സമൂഹത്തിന് ദിശാബോധം നൽകാറുള്ളത് പ്രഗൽഭരായ പണ്ഡിതന്മാരും പരിഷ്കർത്താക്കളുമാണ്. അവർ ഇരുളടഞ്ഞ ഇടനാഴികളിൽ പ്രകാശം പരത്തുന്നു. തലമുറകളുടെ ജീവിതത്തിന് തെളിച്ചമേകുന്നു. നിഷ്കാമ കർമ്മികൾക്ക് മാത്രമേ ഈ നിലവാരത്തിലേക്കുയരാൻ കഴിയുകയുള്ളൂ. അത്തരം മഹൽ വ്യക്തികളുടെ ജീവിതം തുറന്നു വെച്ച പുസ്തകം പോലെയായിരിക്കും. അതിലൊട്ടും നിഗൂഢതയുണ്ടാവുകയില്ല. ആധുനികകാലത്തെ ഇത്തരം പ്രഗൽഭരായ പണ്ഡിതന്മാരുടെ മുന്നണിയിൽ നിലയുറപ്പിച്ച യശോധന്യമായ വ്യക്തിത്വത്തിൻറെ ഉടമയാണ് ഡോക്ടർ യൂസഫുൽ ഖർദാവി.
അതുകൊണ്ടു തന്നെയാണ് അദ്ദേഹത്തിന് തന്നെക്കുറിച്ച് ഇങ്ങനെ തുറന്നു പറയാൻ കഴിഞ്ഞത്:”ഞാൻ ജീവിതത്തിലെപ്പോഴെങ്കിലും കാപട്യം കാണിച്ചുവെന്ന് എന്നെക്കുറിച്ച് ആർക്കും ആരെയും തെറ്റിദ്ധരിപ്പിക്കാൻ കഴിയുകയില്ല…
ഞാൻ കപടതയെ ഇഷ്ടപ്പെട്ടിരുന്നുവെങ്കിൽ,അധികാരത്തിൻറെ പിറകെ പോകാനിഷ്ടപ്പെട്ടിരുന്നുവെങ്കിൽ നിങ്ങൾക്കെന്നെ എൻറെ ജന്മനാട്ടിൽ തന്നെ കാണാമായിരുന്നു…
അൽപ്പം വിട്ട് വീഴ്ച്ച ചെയ്തിരുന്നുവെങ്കിൽ മറ്റുള്ളവരെപ്പോലെ, ഞാനൊരുപാട് പദവികളിൽ എത്തിപ്പെടുമായിരുന്നു. എന്നാൽ ഞാൻ എൻറെ ആദർശത്തെ സംരക്ഷിക്കുന്നതിനും അതിൻറെ അടിത്തറയിലൂന്നി നിൽക്കുന്നതിനും,എൻറെ നിലപാട് മുറുകെപ്പിടിക്കുന്നതിനുമാണ് മുൻഗണന നൽകിയത്. അതിനാൽ എല്ലാ സ്വേഛാധിപതികളേയും അധാർമികരായ അതിക്രമകാരികളേയും വെല്ലുവിളിച്ച് കൊണ്ട് തന്നെ പറയട്ടെ ; നിങ്ങൾക്കെൻറെ കയ്യിൽ ആമം വെക്കാം, ചാട്ടവാർ കൊണ്ട് എൻറെ വാരിയെല്ലുകൾ അടിച്ച് തകർക്കാം, എന്നാൽ നിങ്ങൾക്ക് ഒരു നിമിഷ നേരത്തേക്ക് പോലും എൻറെ ചിന്തയെ നിയന്ത്രിക്കാനോ ആദർശ വിശ്വാസത്തെ ദുർബലപ്പെടുത്താനോ വിശ്വാസത്തിൻറെ വെളിച്ചത്തെ ഊതിക്കെടുത്താനോ സാധ്യമല്ല; തീർച്ച. എൻറെ വെളിച്ചം എൻറെ ഹൃദയത്തിലാണ്.എൻറെ ഹൃദയം എൻറെ നാഥൻറെ കരങ്ങളിലും. എൻറെ നാഥൻ എന്നെ സഹായിക്കും. എൻറെ ആദർശ വിശ്വാസത്തെ മുറുകെപ്പിടിച്ച് ഞാൻ ജീവിക്കും,പുഞ്ചിരിയോടെ മരിക്കും.”