കെ.ഇ.എൻ. ഉദ്ധരിച്ച ഹേർദാറിൻറെ ആഫ്രിക്കൻ ‘ന്യായവിധി’യിലെ അലക്സാണ്ടറുടെ പ്രതികരണം സമകാലീന ഇന്ത്യൻ അനുഭവങ്ങളെ അനുസ്മരിപ്പിക്കുന്നു.
മാസിഡോണിയയിലെ അലക്സാണ്ടർ ഒരിക്കൽ വിദൂരസ്ഥമായ ഒരാഫ്രിക്കൻ പ്രദേശം സന്ദർശിച്ചു. ധാരാളം സ്വർണ്ണമുണ്ടായിരുന്ന ആ പ്രദേശത്തെ ജനങ്ങൾ അദ്ദേഹത്തെ സ്വീകരിക്കാൻ സ്വർണ്ണപ്പഴങ്ങൾ നിറച്ച താലങ്ങളുമായി വന്നു. “ഈ പഴങ്ങൾ നിങ്ങൾ തന്നെ എടുക്കുക. ഞാൻ നിങ്ങളുടെ നിധി നിക്ഷേപങ്ങൾ കാണാനല്ല, നിങ്ങളുടെ ആചാരാനുഷ്ഠാനങ്ങൾ പഠിക്കാനാണ് ഇവിടെ വന്നത്. അപ്പോൾ അവർ അദ്ദേഹത്തെ തങ്ങളുടെ രാജാവ് നടത്തിക്കൊണ്ടിരുന്ന കോടതിയിലേക്ക് നയിച്ചു. വൈകാതെ തന്നെ ഒരു പൗരൻ അവിടെ പ്രവേശിച്ച് ഇങ്ങനെ പറഞ്ഞു:”രാജാവേ, ഞാൻ ഈ മനുഷ്യനിൽ നിന്ന് ഒരു ചാക്ക് ഉമി വാങ്ങി. ആ ഉമിച്ചാക്കിൽ വളരെയേറെ വിലപിടിച്ച ഒരു സ്വർണ്ണക്കട്ടി ഉണ്ടായിരുന്നു. ഉമി എൻറേതാണ്. എന്നാൽ ആ സ്വർണ്ണക്കട്ടി എൻറേതല്ല. പക്ഷേ, ഇയാളത് തിരിച്ചു വാങ്ങുന്നില്ല. അതിനാൽ മഹാരാജാവ് ഇയാളോട് അത് സ്വീകരിക്കാൻ പറയണം.”
ഇതുകേട്ട് മറ്റേയാൾ പറഞ്ഞു.:”നിനക്ക് അവകാശമില്ലാത്തത് എടുക്കാൻ നീ ഭയപ്പെടുന്നു. നിന്നിൽനിന്ന് എനിക്ക് അവകാശമില്ലാത്തത് സ്വീകരിക്കാൻ ഞാനും ഭയപ്പെടേണ്ടേ? ഞാൻ നിനക്ക് ഒരു ചാക്കും അതിലുണ്ടായിരുന്നതുമാണ് വിറ്റത്. അതിനാൽ അത് താങ്കളുടേതാണ്. ഞാനത് ഒരിക്കലും എടുക്കുകയില്ല.”
അപ്പോൾ രാജാവ് പരാതിക്കാരനോട് അയാൾക്ക് മകനുണ്ടോ എന്ന് ചോദിച്ചു. ഉണ്ടെന്നു പറഞ്ഞപ്പോൾ മറ്റേയാളോട് മകളുണ്ടോ എന്ന് അന്വേഷിച്ചു. അദ്ദേഹം ഉണ്ടെന്ന് അറിയിച്ചു. അപ്പോൾ രാജാവ് പറഞ്ഞു:”നിങ്ങളുടെ മക്കൾ പരസ്പരം വിവാഹം കഴിക്കട്ടെ.ഈ സ്വർണ്ണക്കട്ടി അവർക്ക് കൊടുക്കുക. ഇതാണ് എൻറെ തീരുമാനം.”
അലക്സാണ്ടർ ഈ വിധി കേട്ട് വളരെയേറെ വിസ്മയ ഭരിതനായി. അതു മനസ്സിലാക്കിയ രാജാവ് ചോദിച്ചു.”നിങ്ങൾ എന്തിനാണ് ഇത്രയേറെ അത്ഭുതപ്പെടുന്നത്? എൻറെ വിധി തെറ്റാണോ?”
അലക്സാണ്ടർ പറഞ്ഞു : “തീർച്ചയായും അല്ല. എന്നാൽ ഞങ്ങളുടെ നാട്ടിൽ ഇങ്ങനെയല്ല വിധിക്കുക.”
“പിന്നെ എങ്ങനെയാണ്” രാജാവ് അന്വേഷിച്ചു.
“കക്ഷികൾ ഇരുവരും കൊല്ലപ്പെടും. നിധി രാജാവിൻറെ കയ്യിലെത്തുകയും ചെയ്യും.”അലക്സാണ്ടർ പ്രതിവചിച്ചു.”
അപ്പോൾ ഇരു കൈകളും കൂട്ടിപ്പിടിച്ചു കൊണ്ട് രാജാവ് ചോദിച്ചു:” നിങ്ങളുടെ നാട്ടിൽ സൂര്യൻ പ്രകാശിക്കാറുണ്ടോ? മേഘം മഴ വർക്കാറുണ്ടോ?”
“ഉണ്ട്.”അലക്സാണ്ടർ പറഞ്ഞു.
“എങ്കിൽ അത് അവിടെ ജീവിക്കുന്ന നിഷ്കളങ്കരായ മൃഗങ്ങൾ ഉള്ളത് കൊണ്ടായിരിക്കണം. കാരണം ഇത്തരം മനുഷ്യർ ജീവിക്കുന്നിടത്ത് സൂര്യൻ പ്രകാശിക്കാനോ മഴ വർഷിക്കാനോ ഇടയില്ല.”