തീവ്ര ഇടതുപക്ഷ പ്രവർത്തകൻ പൊന്ന്യത്തെ രാമകൃഷ്ണൻ ആത്മഹത്യ ചെയ്തു. അദ്ദേഹത്തിൻറെ സുഹൃത്തും സഹപ്രവർത്തകനുമായ എ. സോമൻ മൃതശരീരത്തിന് കാവൽ നിൽക്കുകയായിരുന്നു. തൂങ്ങിക്കിടക്കുന്ന മൃതശരീരത്തിനടുത്ത് ഏകനായി കഴിയവേ തനിക്കുണ്ടായ അനുഭവം അദ്ദേഹം ഇങ്ങനെ കുറിച്ചിടുന്നു.
“അല്ലാഹു അക്ബർ….
ഞാനുണർന്നു. അടുത്ത പള്ളിയിലെ ബാങ്ക് വിളി കേട്ടു കൊണ്ട്. ആ സ്വരത്തിലെ അഭൗമ ധാര പൊടുന്നനെ എന്നെ സ്വസ്ഥ ചിത്തനാക്കി. ആത്മഹത്യക്കും അതി ജീവനത്തിനുമിടയിൽ ആ ദൈവസ്തുതിയിലടങ്ങിയ സരളത,പിറന്നതും പിറക്കാനിരിക്കുന്നതുമായ മഹാ കാലത്തിൻറെ ഓർമ്മകൾ ചുരത്തി എന്നിൽ. പിന്നീട് ഏറെക്കാലം എന്നിൽ ഘനീ ഭൂതമായി കിടന്നു ആ ബാങ്ക് വിളി. പല ആപദ്ഘട്ടങ്ങളിലും സ്വൈരം നശിക്കുമ്പോൾ എൻറെ ഉപബോധം എനിക്കയക്കാനുള്ള സന്ദേശം.”(ഉദ്ധാരണം: ആത്മഹത്യ, ഭൗതികത’ഇസ്ലാം.പുറം47)
Also read: ദുല്‍ഹജ്ജ് മാസത്തില്‍ ചെയ്യേണ്ട പത്ത് കാര്യങ്ങള്‍
ഡോക്ടർ യൂസുഫുൽ ഖറദാവി എഴുതുന്നു:”വാന ലോകത്ത് നിന്ന് ഒഴുകി വരുന്ന തെന്നലാണ് ശാന്തി. ജനങ്ങൾ ചഞ്ചല മനസ്ക്കരാകുമ്പോൾ വിശ്വാസികൾ ദൃഢചിത്തരാകുവാൻ , ജനങ്ങൾ സംശയിക്കുമ്പോൾ വിശ്വാസികളിൽ ദാർഢ്യം പകരുവാൻ, ജനങ്ങൾ വെപ്രാളം കാണിക്കുമ്പോൾ വിശ്വാസികൾക്ക് സഹനശക്തിയരുളുവാൻ, ജനങ്ങൾ അതിക്രമം കാണിക്കുമ്പോൾ വിശ്വാസികൾ സഹിഷ്ണുത പാലിക്കുവാൻ, ദൈവം വിശ്വാസികളിൽ മനഃശാന്തിയുടെ ഇളം തന്നെലയക്കുന്നു……
“ഈ മനശ്ശാന്തി ദിവ്യ ചൈതന്യത്തിൻറെ ഭാഗമാണ്. അതിൻറെ പ്രകാശമാണ്. അതിൽ പരിഭ്രാന്തൻ ആശ്വാസം കണ്ടെത്തന്നു. അസ്വസ്ഥൻ സ്വസ്ഥനാകുന്നു. ദുഃഖിതൻ ആശ്വസിക്കുന്നു. ക്ഷീണിതൻ വിശ്രമിക്കുന്നു. ദുർബലൻ ശക്തി നേടുന്നു. വഴിതെറ്റിയവൻ വഴി കാണുന്നു.(വിശ്വാസവും ജീവിതവും. പുറം 89’90)