Current Date

Search
Close this search box.
Search
Close this search box.

റമദാനിലെ പുണ്യ സമയം സോഷ്യല്‍ മീഡീയക്കുള്ളതാവരുത്

റമദാനില്‍ വിശേഷിച്ചും മറ്റു ദിവസങ്ങളില്‍ പൊതുവെയും കണ്ട് വരുന്ന എല്ലാ ദുശ്ശീലങ്ങളും ഇസ്ലാമിന്‍റെ മൂല്യങ്ങള്‍ക്ക് ഒരിക്കലും നിരക്കുന്നതല്ല. അത് വര്‍ജ്ജിക്കപ്പെടേണ്ടതാണ്. കാരണം മനുഷ്യനെ സംസ്കരിക്കുകയാണല്ലോ നോമ്പിന്‍റെ പ്രധാന ലക്ഷ്യം. എന്നാല്‍ ദുശ്ശീലങ്ങള്‍ മന:സംസ്കണത്തിനും പുണ്യം ആര്‍ജ്ജിക്കുന്നതിനും തടസ്സമാണ്. അതിനാല്‍ മനുഷ്യരെന്ന നിലക്ക് സംഭവിക്കുന്ന ദുശ്ശീലങ്ങളെ കുറിച്ച് ബോധവനാവുകയും അതിനെ വര്‍ജ്ജിക്കുകയും ചെയ്യേണ്ടത് അനിവാര്യമാണ്.

അത്തരത്തില്‍പ്പെട്ട ദുശ്ശീലമാണ് സമയം പാഴാക്കി കളയല്‍. ജീവിതം തന്നെയാണ് സമയം. അപ്പോള്‍ സമയം പാഴാക്കുന്നത് ജീവിതം പാഴാക്കുന്നതിന് തുല്യമാണ്. വിശപ്പ് മൂലമുള്ള ക്ഷീണം കൊണ്ട് ഉറങ്ങിയും അനാവശ്യ സംസാരത്തിലും പ്രവര്‍ത്തനങ്ങളിലും സമയം പാഴാക്കുന്ന പ്രവണത നോമ്പുകാലത്ത് അല്‍പം കൂടുതലാണെന്ന് പറയാം. നബി (സ) പറഞ്ഞു: ജനങ്ങളില്‍ അധിക ആളുകളും രണ്ട് കാര്യങ്ങളെ കുറിച്ച് അശ്രദ്ധരാണ്. അത് ഒഴിവ് സമയവും ആരോഗ്യവുമാണ്.

റമദാനിലെ പുണ്യ സമയത്തെ കാര്‍ന്ന് തിന്നുന്നതില്‍ സോഷ്യല്‍ മീഡീയക്കുള്ള പങ്ക് എല്ലാവര്‍ക്കും ബോധ്യമുള്ള കാര്യമാണ്. സോഷ്യല്‍മീഡീയകളിലെ ‘റീലു’കളും ‘ഷോര്‍ട്ടു’കളും കണ്ട് രസിക്കുമ്പോള്‍ നഷ്ടപ്പെടുന്നത് പരലോക വിജയം കൈവരിക്കാനുള്ള സമയമാണ് എന്ന കാര്യം വിസ്മരിക്കരുത്. ഭക്ഷണം, തൊഴില്‍, നമസ്കാരം ഇത് കഴിഞ്ഞാല്‍ പിന്നെ സമയം മുഴുവനും സോഷ്യല്‍ മീഡിയയില്‍. റമദാനില്‍ സോഷ്യല്‍ മീഡിയയില്‍ ചിലവഴിക്കുന്ന സമയം പരമാവധി കുറക്കുകയും കുടുതല്‍ സല്‍കര്‍മ്മങ്ങള്‍ ചെയ്യുന്നതിന് സമയം നീക്കിവെച്ച് ഒരു മാറ്റത്തിന് സ്വയം തയ്യാറാവേണ്ടതാണ്.

റമദാനിലെ ഒഴിവാക്കപ്പെടേണ്ട മറ്റൊരു ദുശ്ശീലമാണ് ധൂര്‍ത്തും ദുര്‍വ്യയവും. റമദാനില്‍ ഇത് രണ്ടും പതിന്മടങ്ങ് വര്‍ധിക്കുന്നു. ഈ രണ്ട് ദുശ്ശീലങ്ങളേയും ഖുര്‍ആന്‍ വളരെ ശക്തമായ ഭാഷയില്‍ അപലപിക്കുകയും നിരോധിക്കുകയും ചെയ്തിട്ടുണ്ട്. ആവശ്യമുള്ളതിനെക്കാള്‍ അധികം ചിലവഴിക്കുന്നതിനാണ് ധൂര്‍ത്ത്, ദുര്‍വ്യയം എന്ന് പറയുക. ഖുര്‍ആന്‍ പറയുന്നു: ആദം സന്തതികളേ, എല്ലാ ആരാധനകളിലും നിങ്ങള്‍ നിങ്ങളുടെ അലങ്കാരങ്ങളണിയുക. തിന്നുകയും കുടിക്കുകയും ചെയ്യുക.എന്നാല്‍ അമിതമാവരുത്. അമിതവ്യയം ചെയ്യുന്നവരെ അല്ലാഹു ഇഷ്ടപ്പെടുന്നില്ല. 7:32

ഉപവാസം വിശപ്പ് ഉണ്ടാക്കുന്നതിനാല്‍ അതിലൂടെ സംഭവിക്കുന്ന മറ്റെരു ദുശ്ശീലമാണ് പെരുമാറ്റ ദൂശ്യവും മുന്‍കോപവും. സത്യവിശ്വാസികളുടെ സ്വഭാവമായി ഖുര്‍ആന്‍ വിശേഷിപ്പിക്കുന്ന ഒരു ഗുണം അവര്‍ കോപം കടിച്ചമര്‍ത്തുന്നവരാണ് എന്നാണ്. ഒരു സഹാബി പ്രവാചകനോട് ഉപദേശം തേടിയപ്പോള്‍, അവിടുന്ന് അരുളിയത് നീ കോപിക്കരുത് എന്നായിരുന്നു. മല്‍പിടുത്തത്തില്‍ വിജയിക്കുന്നവനല്ല കോപമടക്കുന്നവനാണ് യഥാര്‍ത്ഥ വിജയി എന്ന തിരുവചനവും പ്രസക്തമാണ്.

അനാവശ്യമായ വാക്കുകളും പ്രവര്‍ത്തികളും ആര്‍ ഉപേക്ഷിക്കുന്നില്ലയോ, അയാള്‍ ഭക്ഷണമോ പാനീയമോ ഉപേക്ഷിക്കണമെന്ന് അല്ലാഹുവിന് യാതൊരു നിര്‍ബന്ധവുമില്ലെന്ന് നബി (സ) പറഞ്ഞിട്ടുണ്ട്. ദേഹേച്ഛയെ പിന്‍പറ്റാതിരിക്കുക എന്നത് വളരെ പ്രധാനമാണ്. ഖുര്‍ആന്‍ പറയുന്നു: അല്ലാഹു നിങ്ങളുടെ പാശ്ചാത്താപം സ്വീകരിക്കുവാനുദ്ദേശിക്കുന്നു. എന്നാല്‍ ദേഹേച്ഛയെ പിന്‍പറ്റി ജീവിക്കുന്നവര്‍ ഉദ്ദേശിക്കുന്നത് നിങ്ങള്‍ (നേര്‍വഴിയില്‍ നിന്ന്) ബഹുദൂരം അകന്ന് പോകണമെന്നാണ്. 4:27

ദുശ്ശീലങ്ങള്‍ വര്‍ജ്ജിച്ച് ഉത്തമ ശീലങ്ങള്‍ പതിവാക്കുകയാണ് ഇഹ പര വിജയത്തിന് നിദാനം. അതിനുള്ള പരിശീലനമാണ് റമദാനിലെ വ്രതാനുഷ്ടാനത്തിലൂടെ നാം നേടി എടുക്കുന്നതെന്ന കാര്യം വിസ്മരിക്കരുത്. തഖ് വ, കാരുണ്യം, ദയ, സഹാനുഭൂതി, സഹകരണം തുടങ്ങിയ മൂല്യങ്ങള്‍ ജീവിതത്തില്‍ പകര്‍ത്താന്‍ പഠിപ്പിക്കുന്നതോടൊപ്പം മുകളില്‍ സൂചിപ്പിച്ചതും അല്ലാത്തതുമായ എല്ലാ ദുശ്ശീലങ്ങള്‍ വര്‍ജ്ജിക്കാനും റമദാന്‍ വിശ്വാസികളെ നിര്‍ബന്ധിക്കുന്നു.

Related Articles