Current Date

Search
Close this search box.
Search
Close this search box.

പ്രപഞ്ച നാഥന്റെ കലാമിന് അക്ഷരങ്ങളില്ല, ശബ്ദവും!

മഹാ സ്രഷ്ടാവിന്റെ കലാമും അവനവതരിപ്പിച്ച ഗ്രന്ഥവുമാണ് വിശുദ്ധ ഖുർആൻ. അത് ബുദ്ധിക്ക് സുബദ്ധമായ വഴി കാണിച്ച് അതിന്റ പരിധികൾക്കുള്ളിൽ സ്വതന്ത്രമായി പ്രവർത്തിക്കാൻ വിടുന്നൊരു ഭരണഘടനയും, സമൂഹത്തെ നേർവഴിക്കു നയിക്കുന്ന ജീവിത വ്യവസ്ഥയുമാണ്. ധിഷണയോടും ഹൃദയത്തോടും സംവദിക്കുകയും മനുഷ്യന്റെ സ്വഛ പ്രകൃതത്തോട് പ്രതികരിക്കുകയും ചെയ്യുന്ന ജീവിതത്തിന്റെ സമ്പൂർണ്ണമായ മാർഗ ദർശന രേഖ. ഏത് കാലത്തും ചിന്താപരമായ സജീവത നിലനിർത്തുന്ന അനിതര സാധാരണമായ വശ്യ വചസ്സ്.!

സംസാരം, ഭാഷണം, അല്ലെങ്കിൽ സംവേദനം എന്നൊക്കെത്തന്നെയാണ് കലാം എന്നതിന്റെ ഭാഷാർത്ഥം. പക്ഷെ, ഈ പ്രപഞ്ചം മുഴുവൻ അടക്കി ഭരിക്കുന്ന അല്ലാഹു, സ്വഭാവികമായും അവനല്ലാത്തവരെപ്പോലെ അല്ലാത്തതു കൊണ്ടു തന്നെ, അവന്റ സംസാരം ഒരു നിലക്കും അവനല്ലാത്തവരുടെ സംസാരം പോലെ ആകാൻ പാടില്ല. ليس كمثله شيء എന്നാണ് റബ്ബിനെക്കുറിച്ച് വിശുദ്ധ ഖുർആൻ അതി സൂക്ഷ്മമായി പ്രയോഗിച്ചിട്ടുള്ളത്. ك، مثل എന്നീ രണ്ടു തശ്ബീഹിന്റെ പദങ്ങൾ നമുക്കവിടെ കാണാം. അതുകൊണ്ടു തന്നെ അല്ലാഹുവിനെപ്പോലെ മറ്റൊന്നും തന്നെയില്ല എന്ന് മാത്രമല്ല, അല്ലാഹുവിനെപ്പോലെയുള്ളതിനെപ്പോലെയുള്ളതുമില്ല എന്നതാണ്. നമുക്കറിയാം ഏകദൈവ വിശ്വാസത്തിലെ മോണോതിസത്തിലെ ദൈവ സങ്കല്പ്പം എന്നത്; ” He should be Omnipotent and Omniscient and Omnipresent ” എന്നുള്ളതാണ്. ഓരോന്നും വളരെ കൃത്യമായി വെസ്റ്റേൺ പണ്ഡിതൻ ഡോ: അഹ്മദ് മുസവ്വിർ അദ്ധേഹത്തിന്റെ ‘ God is Everything’ എന്ന കൃതിയിൽ വ്യക്തമാക്കുന്നുണ്ട്.

Omnipotence: means all-powerful. Monotheistic theologians regard God as having supreme power. This means God can do what he wants. It means he is not subject to physical limitations like man is. Being omnipotent, God has power over wind, water, gravity, physics, etc. God’s power is infinite, or limitless.

Omniscience: means all-knowing. God is all all-knowing in the sense that he is aware of the past, present, and future. Nothing takes him by surprise. His knowledge is total. He knows all that there is to know and all that can be known.

Omnipresence: means all-present. This term means that God is capable of being everywhere at the same time. It means his divine presence encompasses the whole of the universe. There is no location where he does not inhabit. This should not be confused with pantheism, which suggests that God is synonymous with the universe itself; instead, omnipresence indicates that God is distinct from the universe, but inhabits the entirety of it. He is everywhere at once.

ചുരുക്കത്തിൽ സ്ഥലകാല മാധ്യമ മാപിനികളുടെ സഹായമോ അതിനെ ആശ്രയിക്കേണ്ടി വരുന്ന ശക്തി ക്ഷയമോ പ്രപഞ്ച നാഥന് ഉണ്ടാവാൻ പാടില്ല. സ്വാഭാവികമായി ഒരു വസ്തുവിന്റെയും ജീവിയുടേയും ഒന്നിന്റേയും സംവേദനം പോലെ ആകരുത് അല്ലാഹുവിന്റെ സംസാരം.

അക്ഷരങ്ങളും ശബ്ദങ്ങളും ഉപയോഗിച്ചാണ് മനുഷ്യൻ ആശയവിനിമയം നടത്തുന്നത്. പ്രാചീന കാലത്തെ മനുഷ്യന്മാർ കൂവി വിളിച്ചൊക്കെ സംവേദനം നടത്തിയിരുന്നു. പരിഷ്കൃത മനുഷ്യന്റെ കണ്ടെത്തലുകളാണ് അല്ലെങ്കിൽ അല്ലാഹു അവന് നൽകിയ സിദ്ധിയാണ് അക്ഷരജ്ഞാനം. ആ അക്ഷരങ്ങൾ മുഖേന മനുഷ്യർ വാക്കുകളും വാക്യങ്ങളും വാചകങ്ങളുമുണ്ടാക്കി ആശയങ്ങൾ കൈമാറുന്നു. അക്ഷരം എന്നത് ആപേക്ഷികമാണ്, അടയാളങ്ങൾ മാത്രമാണ്. സ്വരമോ സ്വരം ചേർന്ന വ്യഞ്ജനമോ പൂർണമായ ഉച്ചാരണമുള്ള വർണമോ വർണങ്ങളുടെ കൂട്ടമോ ആണ് അക്ഷരം. അല്ലെങ്കിൽ വ്യഞ്ജനത്തോടു കൂടിയതോ അനുസ്വാരത്തോടു കൂടിയതോ ആയ വർണമാണ് അക്ഷരം. ഇംഗ്ലീഷിൽ ഇതിനെ ‘സിലബിൾ’ (syllable) എന്നു പറയുന്നു. അത് ഒരു ഭാഷയിൽ ഒരു ശബ്ദത്തെ പ്രതിനിധാനം ചെയ്യുന്ന അടയാളം, മറ്റൊരു ഭാഷയിൽ മറ്റൊരു ശബ്ദത്തെ പ്രതിനിധാനം ചെയ്യുന്നു. ഇത്രയേ അക്ഷരത്തിന് കഥയുള്ളൂ. ശബ്ദം എന്നതും നമുക്കറിയാം ഭൗതികമായ ആശയവിനിമയത്തിന്റെ മാധ്യമമാണ്. കമ്പനമുണ്ടാക്കുന്ന വസ്തു വായുവിൽ സൃഷ്ടിക്കുന്ന മർദ്ദ വ്യതിയാനം കർണ്ണപുടത്തിൽ തട്ടുകയും അത് വൈദ്യുത തരംഗങ്ങളായി തലച്ചോറിലെത്തി ശബ്ദം അനുഭവ ഭേദ്യമാവുകയും ചെയ്യുന്നു. ശബ്ദത്തിന്റെ ഉത്ഭവസ്ഥാനവും ശ്രോതാവും തമ്മിലുള്ള ആപേക്ഷിക ചലനം മൂലം ശബ്ദ തരംഗത്തിന്റെ ഫ്രീക്വൻസിയിൽ ഉണ്ടാകുന്ന മാറ്റം ആണ് ഇന്ന് ഭൗതിക ശാസ്ത്രജ്ഞന്മാർ ഡോപ്ലർ പ്രഭാവം എന്ന പേരിൽ വിളിക്കുന്നത്.

1842ൽ ഓസ്ട്രിയൻ ശാസ്ത്രജ്ഞനായ ക്രിസ്റ്റ്യൻ ഡോപ്ലർ ആണ് ഇത് കണ്ടെത്തിയത്. മാത്രവുമല്ല, മെക്കാനിക് വേവ്സ് എന്ന ഗണത്തിൽപ്പെടുന്നതിനാൽ തന്നെ ശബ്ദത്തിന് സഞ്ചരിക്കാൻ സോളിഡോ, ലിക്വിഡോ ആയിട്ടുള്ള മാധ്യമങ്ങൾ ആവശ്യമാണ്. അങ്ങനെ പ്രധാനമായും ഈ രണ്ട് മാധ്യമങ്ങൾ ഉപയോഗിച്ചാണ് മനുഷ്യർ സംവേദനം നടത്തുന്നത്. മൃഗങ്ങൾക്ക് സംവേദനമുണ്ട്, മത്സ്യങ്ങൾക്ക് സംവേദനമുണ്ട്, സമുദ്രത്തിലൂടെ ശബ്ദമുപയോഗിച്ച് നീലത്തിമിംഗലങ്ങളെപ്പോലെയുള്ള അല്ലാഹുവിന്റെ മഹാ സൃഷ്ടികൾ സംവേദനം നടത്താറുണ്ട്. സസ്യലതാദികൾക്കു പോലും സംവേദനമുണ്ട്, മൈക്രോ റസൽ തരംഗങ്ങൾ വഴി അവ സംസാരിക്കുന്നു. മരങ്ങൾ കരയുന്നു, പറയുന്നു, ഒരു പച്ചക്കറി വെട്ടിക്കഴിഞ്ഞാൽ അത് വിലപിച്ച് കരയും എന്നൊക്കെയുള്ള വലിയ പഠനങ്ങൾ നമുക്ക് മുന്നിലുണ്ട്. കൂടുതൽ പഠനത്തിന് ഇക്കോളജിസ്റ്റ് സൂസന്നാസിമാടിന്റെ റിസർച്ചുകൾ പരിശോധിക്കുക. മാത്രവുമല്ല, നാം അചേതനമെന്ന് വിളിക്കുന്ന സൂക്ഷ്മമോ ഭീകരമോ ആയ എല്ലാ തരു താരാതികൾക്കും അതിന്റേതായ സംവേദനമുണ്ട്, പ്രാർത്ഥനയുണ്ട്, അതെല്ലാം പ്രപഞ്ച നാഥനോടുള്ള സങ്കീർത്തനത്തിലും പ്രകീർത്തനത്തിലുമാണ്.

( كُلࣱّ قَدۡ عَلِمَ صَلَاتَهُۥ وَتَسۡبِیحَهُ.)
വാനഭൂവനങ്ങളിലെ സകലതും പ്രപഞ്ച സൃഷ്ടാവിനോടുള്ള സങ്കീർത്തനത്തിലാണെന്ന കാര്യം ഖുർആൻ തന്നെ വളരെ സ്പഷ്ടമായി വ്യക്തമാക്കുന്നുണ്ട്.

تُسَبِّحُ لَهُ ٱلسَّمَـٰوَ ٰ⁠تُ ٱلسَّبۡعُ وَٱلۡأَرۡضُ وَمَن فِیهِنَّۚ وَإِن مِّن شَیۡءٍ إِلَّا یُسَبِّحُ بِحَمۡدِهِۦ وَلَـٰكِن لَّا تَفۡقَهُونَ تَسۡبِیحَهُمۡۚ إِنَّهُۥ كَانَ حَلِیمًا غَفُورࣰا .
( ഏഴ് ആകാശങ്ങളും ഭൂമിയും അവയിലുള്ളവരും അവന്‍റെ പരിശുദ്ധിയെ പ്രകീര്‍ത്തിക്കുന്നു യാതൊരു വസ്തുവും അവനെ സ്തുതിച്ച് കൊണ്ട് (അവന്‍റെ) പരിശുദ്ധിയെ പ്രകീര്‍ത്തിക്കാത്തതായി ഇല്ല. പക്ഷെ അവരുടെ കീര്‍ത്തനം നിങ്ങള്‍ ഗ്രഹിക്കുകയില്ല. തീര്‍ച്ചയായും അവന്‍ സഹനശീലനും ഏറെ പൊറുക്കുന്നവനുമാകുന്നു.) ഈ വചനത്തിന്റെ ആത്മാവറിഞ്ഞു കൊണ്ടുള്ള വ്യാഖ്യാനം വളരെ വശ്യവും മനോഹരവുമായ രീതിയിൽ മഹാനായ ശഹീദ് സയ്യിദ് ഖുത്ബ് (റ) അദ്ധേഹത്തിന്റെ പ്രസിദ്ധമായ ഫീളിലാലിൽ ഖുർആനിൽ ആവിഷ്കരിക്കുന്നുണ്ട്:

” و هو تعبير تنبض به كل ذرة في هذا الكون الكبير‏ ،وتنتفض روحا حية تسبح الله‏. فإذا الكون كله حركة وحياة‏ ، وإذا الوجود كله تسبيحة واحدة شجية رخية‏ ، ترتفع في جلال إلي الخالق الواحد الكبير المتعال‏. وإنه لمشهد كوني فريد‏ . حين يتصور القلب. كل حصاة وكل حجر‏. كل حبة وكل ورقة‏ . كل زهرة وكل ثمرة‏ وكل نبتة وكل شجرة‏، كل حشرة وكل زاحفة‏ ،كل حيوان وكل إنسان‏ ، كل دابة علي الأرض وكل سابحة في الماء أو الهواء‏ ..‏ومعها سكان السماء‏…‏ كلها تسبح الله وتتوجه إليه في علاه‏.. وإن الوجدان ليرتعش وهو يستشعر الحياة تدب في كل ما حوله مما يراه ومما لا يراه ، وكلما همت يده أن تلمس شيئا ، وكلما همت رجله أن تطأ شيئا سمعه يسبح لله وينبض بالحياة. ”

( ഈ മഹാ പ്രപഞ്ചത്തിലെ ഓരോ അണുവിനും രോമാഞ്ചമുണ്ടാക്കുന്ന ആവിഷ്കാരം! അല്ലാഹുവിനു കീർത്തനമാലപിക്കുന്ന ആത്മചേതനകളെ കോർമയിൽ കൊള്ളിക്കുന്ന ആഖ്യാനം!! അങ്ങനെ പ്രപഞ്ചമഖിലം ചലിക്കുന്നത് പോലെ.. ജീവിക്കുന്നത് പോലെ.. സർവലോകവും ഒരേ മനസ്സോടെ ഏറ്റു പാടുന്ന ഒരു കീർത്തനമുണ്ട്, അതാണ് ‘അല്ലാഹു അക്ബർ’. ഏകനായ സൃഷ്ടികർത്താവിലേക്ക് സകലതും അങ്ങനെ ബഹുമാനപൂർവ്വം ഉയർന്നുപോകുന്നു. ഹൃദയം വിചാര നിർഭരമാവുമ്പോൾ പ്രപഞ്ചമതാ സവിശേഷമായൊരു ദൃശ്യം കണക്കെ രൂപാന്തരപ്പെടുന്നു! അതിലെ ഓരോ കല്ലും, ഓരോ മണൽ തരിയും, ഓരോ ധാന്യമണിയും, ഓരോ ഇലയും, ഓരോ പൂവും, ഓരോ കായും, ഓരോ ചെടിയും, ഓരോ മരവും, ഓരോ പുഴുവും, ഓരോ മൃഗവും ഓരോ മ,നുഷ്യനും, ഭൂമിയിലും വെള്ളത്തിലും അന്തരീക്ഷത്തിലുമെല്ലാമുള്ള ഓരോ ജീവിയും, ഓരോ ആകാശവാസിയും, അല്ലാഹുവിലേക്കു തിരിഞ്ഞു നിന്ന് കീർത്തനമാലപിക്കുന്നു!! തനിക്കു ചുറ്റുമുള്ള ദൃശ്യവും അദൃശ്യവുമായ ജീവജാലങ്ങളിൽ ജീവന്റെ തുടിപ്പുകളുണ്ട് എന്നറിയുന്നതോടെ മനുഷ്യന്റെ മനസ്സ് കോരിത്തരിക്കുന്നു. വല്ലതും കൈകൊണ്ട് തൊടാൻ ഭാവിക്കുമ്പോഴോ, കാലുകൊണ്ട് ചവിട്ടാൻ മുതിരുമ്പോഴോ ജീവസ്പന്ദങ്ങളോടെ അവ ദൈവ കീർത്തനം പാടുന്നത് അവന് കേൾക്കാനാവുന്നു.)

മഹാനവർകൾ ഹൃദ്യമായി ആവിഷ്കരിച്ചിരിക്കുകയാണ് പ്രകൃതിയുടെ സങ്കീർത്തനങ്ങളെ. ചുരുക്കത്തിൽ വാനഭൂവനങ്ങളിലെ സകല ചരാചരങ്ങളും അവനോടുള്ള പ്രകീർത്തനത്തിലാണ്. ഇങ്ങനെ മാധ്യമങ്ങൾ ഉപയോഗിച്ചാണ് അല്ലാഹുവല്ലാത്തവരുടെ സംസാരവും സംവേദനവും. പ്രപഞ്ചമെന്നതിന് മനോഹരമായ നിർവ്വചനം ഹുജ്ജത്തുൽ ഇസ്ലാം ഇമാം ഗസ്സാലി (റ) അദ്ധേഹത്തിന്റെ ‘ തഹാഫത്തുൽ ഫലാസിഫയിൽ ‘ സൂചിപ്പിക്കുന്നുണ്ട്. എന്താണ് പ്രപഞ്ചമെന്ന് ഒരാൾ ചോദിച്ചാൽ, ‘ماسي والباري ‘ എന്നതാണ് അതിന്റെ ഉത്തരം. അഥവാ, സ്രഷ്ടാവല്ലാത്ത ഉണ്മകൾക്കാണ് പ്രപഞ്ചമെന്ന് പറയുക. ലോകത്തെ ഒരു ഫിലോസഫിയിലും ഇത്ര മനോഹരമായ നിർവ്വചനം കാണാൻ കഴിയില്ല. പ്രപഞ്ചത്തിലുള്ള സകലതും പ്രപഞ്ച നാഥനോടുള്ള സങ്കീർത്തനത്തിലാണ്, അതിന്റേതായ സംവേദനത്തിലുമാണ്.

പക്ഷെ, അല്ലാഹുവിന്റെ സംസാരത്തെക്കുറിച്ച് നാം അതിനതീതമായും അതി സൂക്ഷ്മമായും മനസ്സിലാക്കേണ്ടതുണ്ട്. ഒറ്റ വാക്കിൽ പറഞ്ഞാൽ അല്ലാഹുവിന്റെ സംസാരത്തിന് അക്ഷരങ്ങളുമില്ല, ശബ്ദവുമില്ല. ഒരിക്കലും ഉണ്ടാവാൻ പാടില്ല. കാരണം വളരെ വ്യക്തമാണ്, ഞാൻ തുടക്കം സൂചിപ്പിച്ചത് പോലെ അല്ലാഹു മറ്റുള്ളവയുടെ സംസാരം പോലെ സംസാരിക്കുന്നവനാകുമ്പോൾ ദൈവമാവുകയില്ല. ഇസ്ലാമിക വിശ്വാസ ശാസ്ത്രത്തിന്റെ പണ്ഡിതന്മാർ നമ്മെ പഠിപ്പിക്കുന്നത്, സ്രഷ്ടാവിന്റെ സംസാരം അക്ഷരങ്ങളും ശബ്ദവും മുഖേനയാണെങ്കിൽ ഉരിയാടപ്പെടുന്ന വാചകങ്ങളിൽ ഉപയോഗിക്കപ്പെടുന്ന അക്ഷരങ്ങളെ നാമൊന്ന് പരിശോധിച്ച് നോക്കുക. ഒരക്ഷരത്തിന്റെ ആദ്യവും അതിനു ശേഷവും മറ്റ് അക്ഷരങ്ങൾ ഉപയോഗിക്കപ്പെടുന്നു.

അതായത്, ഒരക്ഷരം തൊട്ട് മുമ്പുള്ളതിന്റെ പിറകിലും തൊട്ട് പിറകിലുള്ളതിന്റെ മുമ്പിലുമാണ്. മുമ്പ്, ശേഷം, ആദ്യം, അവസാനം എന്നൊക്കെയുള്ളത് നാം ജീവിക്കുന്ന പ്രപഞ്ചത്തിലെ സമയവുമായി ബന്ധിക്കുന്ന ചില അളവു മാപിനികളാണ്. സമയമാകട്ടെ കാലത്തിന്റെ ഒരടരും കാലം എന്നത് അല്ലാഹുവിന്റെ സൃഷ്ടിയുമാണ്. അപ്പോൾ അല്ലാഹുവിന്റെ സൃഷ്ടിയുടെ പരിധിയിൽ വരുന്ന സമയം, അതിന്റെ ചില മാനദണ്ഡങ്ങൾ പ്രകാരം സ്രഷ്ടാവായ അല്ലാഹുവിന്റെ അസ്ഥിത്വത്തോട് ബന്ധപ്പെട്ട വിശേഷണമായ അവന്റെ കലാമിനെ നാം മനസ്സിലാക്കേണ്ടി വരിക അല്ലെങ്കിൽ അതായിത്തീരുക എന്നത് വിശ്വാസ ശാസ്ത്രപരമായി അതിഭീകര പിഴവാണെന്നാണ് ലോകത്തെ അശ്അരീ മാതുരിദി വിശ്വാസ സരണി മുന്നോട്ട് വെക്കുന്നത്. മാത്രവുമല്ല, അബൂസയ്ദുൽ കീർവാനിയെപ്പോലുള്ള വിശ്വാസ പണ്ഡിതന്മാർ പറഞ്ഞത് പോലെ, ഈ എഴുതപ്പെടുന്ന മുസ്ഹഫുകളിലെ അക്ഷരങ്ങൾ, വാചകങ്ങൾ, വാക്യങ്ങൾ പാരായണം ചെയ്യപ്പെടുന്ന പാരായകന്മാരുടെ ശബ്ദങ്ങൾ, അല്ലെങ്കിൽ ഭിന്ന ശേഷിക്കാർക്ക് വേണ്ടി തയ്യാറാക്കിയ മുസ്ഹഫുകളിലെ പ്രത്യേകമായ ചിഹ്നങ്ങൾ, അടയാളങ്ങൾ, ആംഗ്യ വിക്ഷേപങ്ങൾ ഇതെല്ലാം തന്നെ അല്ലാഹുവിന്റെ അനാദിത്വമുള്ള കലാമാണെങ്കിൽ ഒരു പക്ഷെ ഏതെങ്കിലും കാരണത്താൽ അത് തീയിൽ കരിഞ്ഞ് പോയാലോ, അല്ലെങ്കിൽ വെള്ളത്തിൽ അടഞ്ഞുടഞ്ഞ് ജീർണ്ണിച്ച് പോയാലോ അല്ലാഹുവിന്റെ കലാം നശിച്ചെന്ന് പറയേണ്ടിവരും. അതുകൊണ്ട് തന്നെ, ആരുടെയും ആശയങ്ങൾ അതിന്റെ അടയാളങ്ങൾ എന്നതിലുപരി വാക്കുകളോ, വാക്യങ്ങളോ, ശബ്ദങ്ങളോ പ്രതിനിധീകരിക്കുന്നില്ല.

ഞാനിവിടെ എഴുതുന്ന ഓരോ വരിയും എന്റെ ആശയത്തിന്റെ അടയാളങ്ങളാണ്, പ്രതീകങ്ങളാണ്, എന്ന് പറഞ്ഞ പോലെ അല്ലാഹുവിന്റെ കലാം എന്നത് അവന്റെ സ്വത്വവുമായി ബന്ധപ്പെട്ട അവന്റെ വിശേഷണമാണ്. അതുകൊണ്ട് തന്നെ അല്ലാഹു സംവദിക്കുന്ന രീതി അല്ലാഹുവല്ലാത്തവർ സംവദിക്കുന്ന രീതി പോലെയല്ല എന്നതാണ് ചുരുക്കം. കാലവുമായോ, മാധ്യമങ്ങളുമായോ അതിന് ആശ്രയത്വം വരിക എന്നത് സൃഷ്ടാവിനോട് ചേരുന്നതല്ല. മറ്റൊരു രീതിയിൽ നാം മനസ്സിലാക്കിയാൽ, സംസാരിക്കുക എന്നത് ഒരു ചലനമാണ്. ചലനമെന്നാൽ നിശ്ചലാവസ്ഥയുടെ വിരാമമാണ്. അഥവാ, നിശബ്ദതയുടെ വിരാമമാണ് സംസാരം. നിശ്ചലമായ ഒരു വസ്തുവിനെ ചലിപ്പിക്കാനോ, ചലിക്കുന്ന ഒരു വസ്തുവിനെ നിശ്ചലമാക്കുവാനോ ബാഹ്യമായ ഒരു ബലം ഇടപെടണം എന്നത് പ്രകൃതി നിയമമാണ്. നാം പഠിച്ച ഒന്നാം ജഡത്വ നിയമം (law of inertia) അനുസരിച്ച് ഒരു ബാഹ്യമായ ഇടപെടലുകൾ ഉണ്ടാവണം. Whare there is an action, there is an equal and opposite reaction. സ്വാഭാവികമായി ഒരു ബാഹ്യ ഇടപെടൽ അല്ലാഹുവിന്റെ കലാമിനെ സ്വാധീനിക്കുന്നുണ്ടെന്ന് പറയുന്നത് അബദ്ധമാണ്. പ്രപഞ്ച നാഥന്റെ അവസ്ഥയെന്നത് അകാലവസ്ഥയെന്ന അനാദിത്വമുള്ള അസലിയ്യത്താണ്.

പലരും മനസ്സിലാക്കിയത് പോലെ സാഹിത്യ സമ്പുഷ്ടനായ ഒരാൾ അറിയപ്പെടാത്ത ആകാശങ്ങളുടെ അതിർത്തികൾക്കപ്പുറത്തു വെച്ച് ഗദ്യവും പദ്യവുമല്ലാത്ത രീതിയിൽ ശബ്ദിക്കുകയും അത് മാലാഖ ജിബ് രീൽ (അ) കേൾക്കുകയും പ്രവാചകൻ (സ)യ്ക്ക് എത്തിച്ചു കൊടുക്കുകയുമായിരുന്നുവെന്ന അതിന്റെ പ്രത്യക്ഷ അർത്ഥമാണ് പലരും മനസ്സിലാക്കിയത്.

അശ്അരികൾ പറയുന്നു: അങ്ങനെയല്ല, അങ്ങനെയാണെങ്കിലും ഭാവിയിലും അല്ലാഹുവിന്റെ കലാം ഉണ്ടാക്കാമല്ലോ മനുഷ്യർക്ക്. ഇനി എഴുതാൻ പോകുന്ന ഖുർആൻ, മുസ്ഹഫിലെ ലിപികൾ, പാരായണം ചെയ്യപ്പെടാൻ പോകുന്ന ഈരടികൾ, വ്യത്യസ്ഥ പാരായണങ്ങൾ അതൊക്കെയും അല്ലാഹുവിന്റെ അനാദിത്വമുള്ള കലാമാണെന്ന മൗഢ്യത നാം പറയേണ്ടിവരും. ഈ ലിപികളുടെ കാര്യത്തിൽ തന്നെ കാലാനുസൃതമായ എത്ര പരിഷ്കാരങ്ങൾ നടന്നു. അതിന്റെ ചരിത്രം ഇവിടെ കുറിക്കാൻ ഉദ്ദേശിക്കുന്നില്ല. അറബി ഭാഷക്ക് മാത്രമല്ല, എല്ലാ ഭാഷകൾക്കും അതിന്റേതായ കാലാനുസൃതമായ പരിഷ്കാരങ്ങളും വ്യത്യാസങ്ങളും സംഭവിച്ചിട്ടുണ്ട്, അതുകൊണ്ടാണ് ഇസ് ലാമിന്റെ ഇൽമുൽ കലാമിന്റെ പണ്ഡിതന്മാർ വളരെ സൂക്ഷ്മമായി ഇത് വ്യക്തമാക്കിയത്. അല്ലാഹുവിന്റെ കലാമിന് അക്ഷരങ്ങളുമില്ല, നാം മനസ്സിലാക്കി വെച്ചിരിക്കുന്നത് പോലെയുള്ള ഒരു ശബ്ദവുമില്ല.

ഈ വിശ്വാസ ശാസ്ത്രത്തിൻ്റെ നേതാവ് അബുൽ ഹസൻ അൽ അശ്അരി (റ) ഇതിനെ സംബന്ധിച്ച് രേഖപ്പെടുത്തുന്നു:
” كلام الله صفة له قديمة لا يزال قائماً بذاته رافع اللسكوت والخرث والعافة عنها وذلك ليس بالصوت والأحرف ولا متعلق بالعدوات والمخارج ”
( അല്ലാഹുവിന്റെ സംസാരം എന്നത് മറ്റുള്ളവയുടെ സംസാരം പോലെയല്ല. അതവന്റെ സ്വത്വത്തോട് ബന്ധപ്പെട്ടിരിക്കുന്ന ഒരു വിശേഷണമാണ്. അതിൽ നിന്നും ഒരിക്കലും അതടർന്നു പോകുന്നില്ല. അതിന് ശബ്ദമില്ല, അക്ഷരങ്ങളുമില്ല, മാധ്യമങ്ങളോടും ഉച്ചാരണ സ്ഥാനങ്ങളോടും ബന്ധമില്ല.)

മഹാ പണ്ഡിതൻ സഅ്ദുദ്ധീൻ അൽ തഫ്താസാനി (റ) കൂടിച്ചേർത്തു:
പിന്നെങ്ങനെയാണ് അല്ലാഹുവിന്റെ ഈ സംസാരത്തെ നമുക്ക് തിരിയുക.:
” ويدل عليها بالعبارة أو الكتابة أو الإشارة..”
അത് മാധ്യമ പ്രവർത്തകന്മാർ, പ്രവാചകന്മാർ മലക്കുകളിൽ നിന്നും മനസ്സിലാക്കി അത് ജനങ്ങൾക്ക് വ്യക്തമായി മൊഴിഭേദപ്പെടുത്തി കൊടുക്കുകയാണ് വാസ്തവത്തിൽ ഉണ്ടായത്.
” فإن عبر بها بالعربية فقرآن أو بالسريان أو باليونانية والإنجيل أو بالإبرانية فالتورات أو بالسريانية فالزبور.”
അത് അറബിയിലാണെങ്കിൽ ഖുർആനും, യവന ഭാഷയിലാണെങ്കിൽ ഇൻജീലും, ഗ്രീക്ക് ഭാഷയിലാണെങ്കിൽ തൗറാത്തും, സുർയാനി ഭാഷയിലാണെങ്കിൽ അത് സബൂറുമാണ്. ഇവിടെ ചേർത്തു മനസ്സിലാക്കേണ്ട ഒരു കാര്യം ഒരേ കലാം തന്നെയാണ് വ്യത്യസ്ഥ ഭാഷയിലായി മാറിയത് എന്നല്ല, ഓരോ സമൂഹത്തോടും എന്താണ് അറിയിച്ചു കൊടുക്കേണ്ടതെന്ന് കൃത്യമായി പടച്ച റബ്ബിനറിയാം. അതനുസരിച്ചു മനുഷ്യരിലേക്ക് ചേർത്ത് അവരുടെ കാലം വ്യത്യസ്ഥമാവുമ്പോൾ അവർക്കാവശ്യമുള്ളത് മാത്രം ജീബ് രീൽ (അ) വഴി എത്തിച്ചു കൊടുക്കുകയായിരുന്നു. അതത് പ്രവാചകന്മാരുടെ ഭാഷയിൽ അത് മൊഴിഭേദപ്പെടുത്തി ജനങ്ങൾക്ക് വ്യക്തമായി പറഞ്ഞു കൊടുക്കുകയായിരുന്നു. യഥാർത്ഥത്തിൽ ചെയ്തത്. ഓരോ സമൂഹത്തിനും അവരുടെ ഭാഷ സംസാരിക്കുന്ന പ്രവാചകന്മാരാണ് ഉണ്ടായത്.

” وَمَاۤ أَرۡسَلۡنَا مِن رَّسُولٍ إِلَّا بِلِسَانِ قَوۡمِهِۦ لِیُبَیِّنَ لَهُمۡۖ فَیُضِلُّ ٱللَّهُ مَن یَشَاۤءُ وَیَهۡدِی مَن یَشَاۤءُۚ وَهُوَ ٱلۡعَزِیزُ ٱلۡحَكِیمُ.”
( യാതൊരു ദൈവദൂതനെയും തന്‍റെ ജനതയ്ക്ക് (കാര്യങ്ങള്‍) വിശദീകരിച്ച് കൊടുക്കുന്നതിന് വേണ്ടി, അവരുടെ ഭാഷയില്‍ (സന്ദേശം നല്‍കിക്കൊണ്ട്‌) അല്ലാതെ നാം നിയോഗിച്ചിട്ടില്ല. അങ്ങനെ താന്‍ ഉദ്ദേശിക്കുന്നവരെ അല്ലാഹു ദുര്‍മാര്‍ഗത്തിലാക്കുകയും, താന്‍ ഉദ്ദേശിക്കുന്നവരെ നേര്‍വഴിയിലാക്കുകയും ചെയ്യുന്നു. അവനത്രെ പ്രതാപിയും യുക്തിമാനുമായിട്ടുള്ളവന്‍.) മറ്റാർക്കും മനസ്സിലാക്കാൻ കഴിയാത്ത രൂപത്തിലാണ് ജീബ് രീൽ (അ) ൽ നിന്ന് റസൂൽ (സ) അത് മനസ്സിലാക്കിയത്.

മണിയടിക്കുന്നത് പോലെയുള്ള ശബ്ദമാണ് മറ്റുള്ളവർ കേട്ടെതെന്ന് ഹദീസിൽ കാണാം:
” قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ أَحْيَانًا يَأْتِينِي مِثْلَ صَلْصَلَةِ الْجَرَسِ وَهُوَ أَشَدُّهُ عَلَيَّ فَيُفْصَمُ ” (رواه البخاري).
സാധാമനുഷ്യന്റെ മാനുഷികതയിൽ നിന്നം അമാനുഷികതയിലേക്ക് പ്രവാചകൻ ഭാവം കൊണ്ടും ചേഷ്ടകൾ കൊണ്ടും ശാരീരിക വ്യത്യാസങ്ങൾ കൊണ്ടും ഉയരുകയായിരുന്നു. നെറ്റിത്തടം വിയർപ്പിന്റെ മുത്തുമണികളാൽ തിളങ്ങിയെന്നും ഭാരം വർദ്ധിച്ചുവെന്നും, മറ്റൊരു അവസ്ഥയിലേക്ക് പ്രവാചകൻ പരിവർത്തനായി എന്നുമൊക്കെ ഹദീസുകളിൽ കാണാം. മാത്രവുമല്ല, ലോക അറബി ക്ലാസ്സിക്കുകളിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്നൊരു സാഹിത്യ കൃതി എന്ന രൂപത്തിൽ മാത്രം വിശുദ്ധ ഖുർആനെ അവതരിപ്പിക്കുകയും തുടർന്നുണ്ടാകുന്ന വലിയ സന്ദേഹങ്ങളുടെയും സംശയങ്ങളുടെയും പരിഹാരം എന്നത്, ഇതിനെ ഇസ്ലാമിന്റെ വിശ്വാസ ശാസ്ത്ര പണ്ഡിതന്മാർ അവതരിപ്പിച്ച രീതിയിൽ മനസ്സിലാക്കലാണ്. അങ്ങനെ മനസ്സിലാക്കുമ്പോഴേ അതിന്റേതായ ബഹുമാനവും വിലയും നിലയുമൊക്കെ നമുക്ക് ബോധ്യപ്പെടുക.

ലോകത്ത് ഏറ്റവും കൂടുതൽ മുസ് ലിംകൾ പിൻപറ്റുന്ന വിശ്വാസ ശാസ്ത്രത്തിലെ അശ്അരി മാതുരിതി സരണികളുടെ അഭിപ്രായമാണിത്. ഈ കൂട്ടത്തിൽ തന്നെ വിജ്ഞാന കുലപതികളായ മഹാ പണ്ഡിതന്മാർ ഉൾകൊള്ളുന്നുണ്ട്. ഇതല്ലാതെയും വളരെ ചിന്തനീയമായ അഭിപ്രായങ്ങൾ പങ്കുവെച്ച മഹാ പണ്ഡിതരുണ്ട്. വിശ്വ വിഖ്യാത പണ്ഡിതൻ ശൈഖുൽ ഇസ്ലാം ഇബ്നു തൈമിയ്യ പറയുന്നതായി ഇബ്നു ഖുദാമ അദ്ദേഹത്തിന്റെ ശറഹുൽ മുഖ്നിയിൽ വിവരിക്കുന്നത് കാണാം:

يقول ابن تيمية مبيناً رأي السلف في هذه المسألة: ” وكما لم يقل أحد من السلف إنه مخلوق فلم يقل أحد منهم إنه قديم، لم يقل واحداً من القولين أحد من الصحابة ولا التابعين لهم بإحسان ولا من بعدهم من الأئمة ولا غيرهم، بل الآثار متواترة عنهم بأنهم كانوا يقولون: القرآن كلام الله”
‘സ്വഹാബത്തും മുൻഗാമികളും താബിഉകളും അഇമ്മത്തുകളും മുൻകാല പണ്ഡിതന്മാരും, ഇവരാരും തന്നെ പറഞ്ഞിട്ടില്ല, അല്ലാഹുവിന്റെ കലാം സൃഷ്ടിയാണെന്നോ അതോടൊപ്പം തന്നെ അത് അനാദിയാണെന്നോ എന്നൊന്നും’ അവരെല്ലാവരും വ്യക്തമാക്കിയത് വിശുദ്ധ ഖുർആൻ അല്ലാഹുവിന്റെ വചനങ്ങളാണെന്നാണ്. ഈ വിഷയത്താൽ ചിന്തനീയമായ അഭിപ്രായങ്ങൾ പ്രഗൽഭരായ മുഅ്തസിലി പണ്ഡിതന്മാരും പറഞ്ഞിട്ടുണ്ട്. അതവരുടെ ഗ്രന്ഥങ്ങളിൽ നിങ്ങൾക്ക് വായിക്കാം. അബുൽ ഹസൻ അശ്അരി(റ) തന്നെ പറഞ്ഞത് പോലെ “ഞാനവരുടെ വാദങ്ങളുടെ മുനയൊടിക്കാൻ ഏറെ പാടുപെട്ടത് അവരുടെ ഭാഗത്തും ഖുർആനും സുന്നത്തും തന്നെയായിരുന്നു എന്നതുകൊണ്ടാണ്”. ചരിത്രം പരിശോധിച്ചാൽ നമുക്ക് കാണാൻ കഴിയും ആ കാലഘട്ടത്തിൽ സൗര രാഷ്ട്രർക്കെതിരെയും ത്രിയേകത്വം വിളിച്ചു കൂവിയ ക്രിസ്ത്യാനികൾക്കെതിരെയും മുനാഫിഖുകൾക്കെതിരെയും ഖദ് രിയ്യ പോലുള്ള ചിന്താധാരകൾക്കെതിരെയും ആദ്യം ആഞ്ഞു കൊട്ടിയത് ഇന്ന് ലോകം തള്ളിയെന്നു പറയുന്ന ഈ മുഅ്തസിലി വിഭാഗക്കാർ തന്നെയാണ്. എന്തെല്ലാം അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടെങ്കിലും ഇല്ലെങ്കിലും വിശുദ്ധ ഖുർആൻ അജയ്യവും അമാനുഷികവുമാണ്, അല്ലാഹു അവതരിപ്പിച്ച വിശുദ്ധ ഗ്രന്ഥവുമാണ്. അതുകൊണ്ട് തന്നെ, അറബി ഭാഷയുടെ ചക്രവർത്തിമാർക്കും ആ കാലഘട്ടത്തിലെ സാഹിത്യ സാമ്രാട്ടു കൾക്കും ഇത് പോലൊന്ന് രചിക്കാൻ പോയിട്ട് അതിന്റെ ഏഴകലത്ത് പോലും വരാൻ സാധിക്കാതിരുന്നത്. കാലാതീതവും, സുബദ്ധവും സുദൃഢവും സുതാര്യവും സുവ്യക്തവുമായ ഈ ഖുർആൻ മനുഷ്യന്റെ സ്വഛമായ പ്രകൃതത്തോട് നിരന്തരം സംവദിച്ചു കൊണ്ടിരിക്കുന്നതുമാണ്.!

Reference:
– القرآن الكريم.
– صحيح البخاري .
– تفسير الكبير ( الرازي) .
– في ظلال القرآن (سيد قطب).
– تهافة الفلاسفة (الغزالي).
– شرح المغني لابن قدامة
– متن المقدمة القيروانية في العقيدة الإسلامية ابن أبي (زيد القيرواني).

???? വാട്സാപ് ഗ്രൂപ്പില്‍ അംഗമാവാൻ????: https://chat.whatsapp.com/FZFMUBbfc8KHUgxeDQuqFU

Related Articles