അന്ത്യപ്രവാചകന്‍ (സ) ക്ക് വേണ്ടി സ്വലാത് ചൊല്ലുക എന്നത് ഇസ്ലാമിക സംസ്കൃതിയുടെ അനിവാര്യ ഭാഗമാണ്. അല്ലാഹു ഖുര്‍ആനിലൂടെ പ്രവാചകന് വേണ്ടി സത്യവിശ്വാസികളോട് സ്വലാത് ചൊല്ലാന്‍ കല്‍പിക്കുകയും അതിന് വലിയ പുണ്യം കല്‍പിക്കുകയും ചെയ്തത് കൊണ്ടാണ് ലോകത്തുള്ള എല്ലാ മുസ്ലിംങ്ങളുടേയും നാവില്‍ സദാ സ്വലാത്തിന്‍റെ പശിമ ഉണ്ടാവുന്നത്. ഖുര്‍ആനില്‍ അല്‍ അഹ്സാബ് അധ്യായം 56 ാം സൂക്തം കാണുക: അല്ലാഹു പ്രവാചകനെ അനുഗ്രഹിക്കുന്നു. അവന്‍റെ മലക്കുകള്‍ അനുഗ്രഹത്തിനായി പ്രാര്‍ഥിക്കുന്നു. സത്യവിശ്വാസികളേ, നിങ്ങളും അദ്ദഹത്തേിന് കാരുണ്യവും ശാന്തിയുമുണ്ടാകാന്‍ പ്രാര്‍ഥിക്കുക.
അല്ലാഹു തനിക്ക് സ്വയം നിര്‍ബന്ധമാക്കുകയും മലക്കുകളോട് അത് പകര്‍ത്താന്‍ പറയുകയും പിന്നീട് സത്യവിശ്വാസികളോട് കല്‍പിക്കുകയും ചെയ്ത കാര്യമാണ് മുഹമ്മദ് നബി (സ) യുടെ പേരില്‍ സ്വലാത്ത് ചൊല്ലുക എന്നത്. ഇവിടെ അല്ലാുഹുവും മലക്കുകളും സത്യവിശ്വാസികളും ഉച്ചരിക്കുന്ന വാക്കുകള്‍ ഒന്ന് തന്നെയാണെങ്കിലും അതിന്‍റെ അര്‍ത്ഥവിവക്ഷയില്‍ വിത്യാസമുണ്ട്. അപ്പോള്‍ അല്ലാഹു തനിക്ക് സ്വയം നിര്‍ബന്ധമാക്കിയ സ്വലാതിന്‍റെ അര്‍ത്ഥമെന്താണ്? മലക്കുകള്‍ സ്വലാത് പറയുന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് എന്താണ്? സത്യവിശ്വാസികള്‍ പ്രവാചകന്‍റെ പേരില്‍ സ്വലാത് ചൊല്ലുമ്പോൾ ഉദ്ദേശിക്കുന്നത് എന്താണ്?
സ്വലാത് എന്നതിന് അറബി ഭാഷയില്‍ പ്രാര്‍ത്ഥന, ബന്ധം, അനുഗ്രഹം എന്നെല്ലാം അര്‍ത്ഥമുണ്ട്. അപ്പോള്‍ പ്രവാചകന്‍റെ പേരിലുള്ള അല്ലാഹുവിന്‍റെ സ്വലാതിന്‍റെ വിവിക്ഷ പ്രപഞ്ച സൃഷ്ടാവായ അല്ലാഹു മനുഷ്യരാശിയുടെ സന്മാര്‍ഗ്ഗത്തിനായി അന്ത്യനാള്‍വരേക്കും നിയോഗിച്ച തന്‍റെ പ്രവാചകപുംഗുവനെ പുകഴ്തുകയാണെന്ന് പണ്ഡിതന്മാര്‍ വ്യക്തമാക്കീട്ടുണ്ട്. തന്‍റെ സൃഷ്ടികളില്‍വെച്ച് ഏറ്റവും നല്ല സൃഷ്ടിയായി അദ്ദേഹത്തെ തെരെഞ്ഞെടുത്തു. അല്ലാഹുവിന്‍റെ റഹ്മതും മഗ്ഫിറത്തും അന്ത്യനാള്‍ വരേയുള്ള പ്രവാചകന്‍ (സ) യുടെ കീര്‍ത്തിയേയും അതുള്‍കൊള്ളുന്നു.
രണ്ടാമതായി മുകളില്‍ ഉദ്ധരിച്ച സൂക്തത്തില്‍ പറഞ്ഞ മലക്കുകള്‍ പ്രവാചന്‍റെ മേല്‍ ചൊല്ലുന്ന സ്വലാതിന്‍റെ വിവിക്ഷ എന്താണ്? മലക്കുകള്‍ പ്രവാചകനെ പുകഴ്തുകയും അദ്ദേഹത്തിന്‍റെ പദവിയും ഉയര്‍ച്ചയും എന്നെന്നും വര്‍ധിപ്പിക്കണമെന്നുമാണ് മലാക്കമാരുടെ പ്രാര്‍ത്ഥനയുടെ പൊരുള്‍. മൂന്നാമതായി പ്രവാചകന്‍റെ പേരില്‍ സത്യവിശ്വാസികള്‍ പറയുന്ന സ്വലാത്തിന്‍റെ ഉദ്ദേശം എന്താണ്? കൃപാവരനും കാരുണ്യനിധിയുമായ പ്രപഞ്ച സൃഷ്ടാവേ, അവിടുന്ന് പ്രവാചകന്‍റെ മേല്‍ അനുഗ്രഹങ്ങള്‍ ചൊരിയണമെന്നും അത്യുന്നതങ്ങളില്‍ പ്രവാചകനെ അനുസ്മരിക്കണമെന്നുമാണ് സത്യവിശ്വാസികള്‍ സ്വലാതിലൂടെ ആഴശ്യപ്പെടുന്നത്.
ഇത്തരത്തിലുള്ള പ്രാര്‍ത്ഥന ഇബ്റാഹീം നബിയുടേയും മേല്‍ അല്ലാഹു ചൊരിഞ്ഞിരുന്നു. അതിനാലാണ് നബി (സ) പഠിപ്പിച്ച സ്വലാതിന്‍റെ പൂര്‍ണ്ണ രൂപത്തില്‍ ഇബ്റാഹീം നബിയുടേയും പേര് പരാമര്‍ശിക്കുന്നത്. ചെറിയ ഏറ്റവിത്യാസത്തോടെ സ്വലാതിന് വിവിധ രൂപങ്ങളിലൂണ്ടെങ്കിലും നബി (സ) പഠിപ്പിച്ച് തന്ന സ്വലാത്തിന്‍റെ രൂപം ഇതാണ്:
اللهم صل على محمد وعلى آل محمد كما صليت على إبراهيم وعلى آل إبراهيم إنك حميد مجيد، اللهم بارك على محمد وعلى آل محمد كما باركت على إبراهيم وعلى آل إبراهيم إنك حميد مجيد
അല്ലാഹുവേ, മുഹമ്മദ് നബി (സ) ക്ക് നീ ഗുണം ചെയ്യേണമേ. മുഹമ്മദ് നബി (സ)യുടെ കുടുംബത്തിനും. ഇബ്റാഹീം നബിക്ക് നീ ഗുണം ചെയ്തത് പോലെ. ഇബ്റാഹീം നബിയുടെ കുടുംബത്തിനും. മുഹമ്മദ് നബി (സ) ക്ക് അനുഗ്രഹം ചെയ്യേണമേ. മുഹമ്മദ് നബി (സ)യുടെ കുടുംബത്തിനും. ഇബ്റാഹീം നബിക്ക് നീ അനുഗ്രഹം ചെയ്തത് പോലെ. ഇബ്റാഹീം നബിയുടെ കുടുംബത്തിനും. നീ സര്‍വ്വലോകരില്‍ വെച്ച്, സ്തുതിക്കപ്പെട്ടവനും ശ്രേഷ്ടനുമാകുന്നു.
പ്രയോജനങ്ങള്‍
ഉദ്ദേശമറിഞ്ഞ് ചെയ്യുമ്പോഴാണ് ഏതൊരു കര്‍മ്മവും ചൈതന്യവത്താകുന്നതെന്ന കാര്യത്തില്‍ സംശയമില്ല. അപ്പോള്‍ സത്യവിശ്വാസികളോട് അല്ലാഹു നിര്‍ബന്ധമാക്കിയ ഈ സ്വലാത്ത് ചൊല്ലുന്നതിന്‍്റ പ്രയോജനങ്ങള്‍ എന്താണ്? അത് പറയാന്‍ മടികാണിക്കുന്നവരെ കടുത്ത ഭാഷയില്‍ അധിക്ഷേപിക്കുകയും ചെയ്തിട്ടുണ്ട്. പ്രവാചകന്‍ (സ) ക്ക് അല്ലാഹുവിന്‍റെ മറ്റ് സൃഷ്ടികളുടെ മേലുള്ള പദവിയുടെ സ്രേഷ്ടതയാണ് അത് പ്രഥമമായി വ്യക്തമാക്കുന്നത്. അദ്ദേഹത്തിന്‍റെ പ്രശസ്തിയില്‍ നൈര്യന്തര്യമുണ്ടാവാനും എല്ലാകാലത്തും പ്രവാചകനെ പിന്തുടരുന്നവരില്‍ അതിരറ്റ സ്നേഹം ജനിപ്പിക്കാനുമാണ് സ്വലാത് ചൊല്ലാന്‍ അല്ലാഹു നമ്മെ നിര്‍ബന്ധിപ്പിച്ചത്. ഖുര്‍ആന്‍ പറയുന്നു: നിന്‍റെ കീര്‍ത്തി നാം ഉയര്‍ത്തിത്തരികയും ചെയ്തു.( 94:4 )
പ്രവാചകനെ സദാ പിന്തുടരുമെന്ന പ്രതിജഞ എടുക്കലാണ് സ്വലാത് ചൊല്ലലിന്‍റെ ഒരു വിവിക്ഷ. നബി (സ) യുടെ പേരില്‍ സ്വലാത് ഉരുവിടുന്ന ഒരു വിശ്വാസി പാപകൃത്യങ്ങളില്‍ ഏര്‍പ്പെടുകയില്ലെന്ന് മാത്രമല്ല, അദ്ദേഹം സമര്‍പ്പിച്ച മാതൃക പിന്തുടരുമെന്നുമാണ് നാം പ്രഖ്യാപിക്കുന്നത്. പ്രവാചകനോടുള്ള വര്‍ധിത സ്നേഹത്തിന്‍റെ പ്രകടനരൂപമാണത്. അവിടുത്തെ മഹത്വം എപ്പോഴും മനസ്സിന്‍റെ ഉള്ളില്‍ സൂക്ഷിച്ചിരിക്കുന്നു എന്നതിന്‍റെ അടയാളപ്പെടുത്തല്‍ കൂടിയാണ് നബിയുടെ പേരില്‍ സ്വലാത്ത്ഉച്ചരിക്കല്‍.
സത്യവിശ്വാസികള്‍ സ്വലാത്ത് ചൊല്ലുന്നത് അദ്ദേഹത്തോടുള്ള ഒരു ബാധ്യതാ നിര്‍വ്വഹണം കൂടിയാണ്. അല്ലാഹു കല്‍പിച്ച ഒരു നിര്‍ബന്ധ ബാധ്യതയാണത്. പ്രവാചകന്‍ നമുക്ക് കാണിച്ച് തന്ന സന്മാര്‍ഗ്ഗ ദര്‍ശനത്തിനും അല്ലാഹുവിന്‍റെ സന്ദേശം എത്തിച്ച് തന്നതിനുള്ള നന്ദിപ്രകടനം കൂടിയാണത്. ഉമ്മത് മുസ്ലിമയുടെ സത്യസന്ധമായ നന്ദിപ്രകടനമാണ് സ്വലാത്ത് ചൊല്ലല്‍.
പ്രവാചക പുംഗവന്‍റെ പേരില്‍ സ്വലാത്ത് ചൊല്ലുന്നതിലൂടെ സത്യവിശ്വാസിയുടെ തപിച്ച ഹൃദയം പെടുന്നനെ ശാന്തമാവുന്നു. അറബികള്‍ക്കിടയില്‍ അസ്വാരസ്യമുണ്ടായാല്‍ ഉടന്‍ അവര്‍ പറയുക പ്രവാചകന്‍റെ പേരില്‍ സ്വലാത് ചൊല്ലു എന്നാണ്. അതോടെ രംഗം ശാന്തമാവുന്നു. ചര്‍ച്ച വഴിമാറുന്നു. ഇടിമിന്നലുകള്‍ നിലച്ച് മഴവില്ലുകള്‍ പ്രത്യക്ഷപ്പെടുന്നു. അല്‍ഭുതമാണ് സ്വലാതിന്‍റെ ശക്തിവിശേഷമെന്ന് അറബികളോടൊപ്പം ജീവിച്ച് അനുഭവിച്ചവര്‍ക്ക് അറിയാം. അതിനാല്‍ മനസ്സ് അശ്വസ്ഥമാവുമ്പോഴും പരസ്പരം തര്‍ക്കവിതര്‍ക്കങ്ങളില്‍ ഏര്‍പ്പെടുമ്പോഴും നബിയുടെ പേരില്‍ സ്വലാത്ത് ചൊല്ലാന്‍ മറക്കാതിരിക്കുക.
സ്വലാത് നിര്‍ബന്ധമാവുന്ന സന്ദര്‍ഭങ്ങള്‍
സ്വലാത് പൊതുവെ നിര്‍ബന്ധമാവുന്ന സന്ദര്‍ഭങ്ങള്‍ നാലാണ്. ആ കര്‍മ്മങ്ങളില്‍ സ്വലാത് ചൊല്ലല്‍ അനിവാര്യമാണ്. അത്തരം നാല് സന്ദര്‍ഭങ്ങള്‍ ചുവടെ:
1. നമസ്കാരത്തിലെ അവസാന തശഹുദില്‍ നബിയുടെ സ്വലാത്ത് ചൊല്ലേണ്ടതാണ്.
2. മയ്യത് നമസ്കാരത്തില്‍ രണ്ടാമത്തെ തക്ബീറത്തുല്‍ ഇഹ്റാമില്‍ നബിയുടെ പേരില്‍ സ്വലാത്ത് ചൊല്ലല്‍ നിര്‍ബന്ധം.
3. ജുമുഅ ഖുതുബയിലും നബിയുടെ പേരില്‍ സ്വലാത് ചൊല്ലല്‍ നിര്‍ബന്ധം.
4. രണ്ട് പെരുന്നാള്‍ ഖുതുബകളിലും നബിയുടെ പേരില്‍ സ്വലാത് ചൊല്ലല്‍ നിര്‍ബന്ധം.
സമയങ്ങള്‍
എപ്പോഴാണ് നബിയുടെ പേരില്‍ സ്വലാത്ത് ചൊല്ലുന്നത് അനിവാര്യമാകുന്നത്? പ്രവാചകന്‍ (സ) യുടെ പേര് കേള്‍ക്കുന്ന മാത്രമയില്‍ നബിയുടെ പേരില്‍ സ്വലാത് ചൊല്ലല്‍ മുസ്ലിം സംസ്കാരത്തിന്‍റെ അനിവാര്യ ഭാഗമാണെന്ന് നേരത്തെ സൂചിപ്പിക്കുകയുണ്ടായി. ചെറുപ്പം മുതലേ പ്രവാചകന്‍റെ പേരില്‍ സ്വലാത്ത് ചൊല്ലാന്‍ നാം കുട്ടികളെ ശീലിപ്പിക്കുന്നത് അത്കൊണ്ടാണ്. കൂടാതെ താഴെ പറയുന്ന സന്ദര്‍ഭങ്ങളില്‍ പ്രവാചകന്‍റെ പേരില്‍ സ്വലാത്ത് ചൊല്ലേണ്ടതാണ്.
1. നമസ്കാരനന്തരവും മറ്റ് സന്ദര്‍ഭങ്ങളിലും നാം അല്ലാഹുവിനോട് നമ്മുടെ വിവിധാവശ്യങ്ങളുടെ പൂര്‍ത്തീകരണത്തിനായി പ്രാര്‍ത്ഥിക്കാറുണ്ടല്ലോ ? ആ പ്രാര്‍ത്ഥന ആരംഭിക്കുന്നത് അല്ലാഹുവിനെ സ്തുതിച്ച് കൊണ്ടും അതിന് ശേഷം പ്രവാചകന്‍റെ പേരില്‍ സ്വലാത് ചൊല്ലികൊണ്ടുമാണ്. കാരണം അദ്ദേഹമാണ് നമുക്കത് പഠിപ്പിച്ചുതന്നത്.
2. പള്ളികളില്‍ നിന്നും അഞ്ച് നേരം ബാങ്ക് വിളി ഉയരുന്നത് മുസ്ലിംങ്ങളുടെ നിത്യജീവിതത്തിന്‍റെ ഭാഗമാണ്. അത് അവസാനിക്കുമ്പോള്‍ പ്രവാചകന്‍റെ പേരില്‍ സ്വലാത് ചൊല്ലല്‍ പതിവാണ്.
3. സദസ്സുകളില്‍ ഒരുമിച്ച് കൂടിയിരിക്കുകയും വേര്‍പിരിയുന്നതിന് മുമ്പായില്‍ തിരുമേനിയുടെ പേരില്‍ സ്വലാത്ത് ചൊല്ലുന്നത് ഉത്തമാമണ്.
4. ജീവിതത്തില്‍ ദു:ഖങ്ങളും പ്രയാസങ്ങളുണ്ടാവുക സ്വാഭാവികമാണ്. അപ്പോള്‍ പ്രവാചകന്‍റെ പേരില്‍ സ്വലാത് ചൊല്ലുന്നത് രംഗം ശാന്തമാക്കാന്‍ സഹായിക്കും.
5. ഖുനൂത് പ്രാര്‍ത്ഥനയില്‍ നബി (സ) യുടെ പേരില്‍ സ്വലാത്ത് ചൊല്ലേണ്ടതാണ്.
സ്വലാത്തിന്‍റെ ശ്രേഷ്ടതകള്‍
നബി (സ) യുടെ പേരില്‍ സ്വലാത്ത് ചൊല്ലുന്നത് കൊണ്ടുള്ള പ്രയോജനങ്ങള്‍ നിരവധിയാണ്. അല്ലാഹു നമ്മോട് നിര്‍ബന്ധമായും അനുഷ്ടിക്കാന്‍ പറഞ്ഞ ഒരു കാര്യമെന്ന നിലയില്‍ സ്വലാത്ത് ചൊല്ലുന്നത് അല്ലാഹുവിന്‍റെ കല്‍പന അനുസരിക്കുന്നതിന് തുല്യമാണ്. അതിന് അല്ലാഹുവിന്‍റെ അടുക്കല്‍ മഹത്തായ പ്രതിഫലം ലഭിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. നബി (സ) യില്‍ നിന്ന് ഉദ്ധരിക്കുന്ന ഒരു ഹദീസ് ഇങ്ങനെ: എന്‍റെ പേരില്‍ ആരെങ്കിലും ഒരു സ്വലാത്ത് പറഞ്ഞാല്‍ അല്ലാഹു അവന് വേണ്ടി പത്ത് അനുഗ്രഹങ്ങള്‍ ചൊരിയുന്നതാണ്.
സ്വലാത്ത് പറയുന്നതിലൂടെ പാപങ്ങള്‍ പൊറുക്കപ്പെടുന്നതാണ്. ദുശിച്ച ചിന്തകള്‍ മനസ്സില്‍ കടന്ന് വരുന്നതിനെ പ്രതിരോധിക്കാന്‍ സ്വലാത് ഉരുവിടലിന് സാധിക്കും. ദീനി പരവും ദുന്‍യവിയായതുമായ എല്ലാ വിഷമങ്ങളും അകലാന്‍ സ്വലാത് ചൊല്ലുന്നത് സഹായകമായിരിക്കും. അന്ത്യനാളില്‍ ആദ്യ പരിഗണന ലഭിക്കുക നബിയുടെ പേരില്‍ സ്വലാത്ത് ചൊല്ലിയവര്‍ക്കായിരിക്കുമെന്ന് പ്രവാചക വചനങ്ങള്‍ നമ്മെ ബോധ്യപ്പെടുത്തുന്നു.
സ്വലാതിന്‍റെ പരിധിയില്‍ വരുന്നവര്‍
സ്വലാത്തിന്‍റെ അര്‍ത്ഥം, ഉദ്ദേശം, പ്രതിഫലം തുടങ്ങിയ കാര്യങ്ങള്‍ മുകളില്‍ പരാമര്‍ശിച്ചുവല്ലോ ? ഇനി നമുക്ക് പ്രവാചാകനും അദ്ദേഹത്തിന്‍റെ കുടുംബത്തിനുമുള്ള സ്വലാതിന്‍റെ പരിധിയില്‍ ആരെല്ലാമാണ് ഉള്‍പ്പെടുക എന്നതിനെ കുറിച്ച് ആലോചിക്കാം. പണ്ഡിതന്മാര്‍ക്കിടയില്‍ വിത്യസ്ത അഭിപ്രായങ്ങളുള്ള ഒരു കാര്യമാണിതെങ്കിലും, നബി (സ) യും അദ്ദേഹത്തിന്‍റെ കുടുംബാംഗങ്ങളുമാണ് സ്വലാതിന്‍റെ പരിതിയില്‍ വരിക എന്നാണ് ഒരു അഭിപ്രായം. അഥവാ അദ്ദേഹത്തിന്‍റെ സന്താനങ്ങള്‍,പത്നിമാര്‍, ബനൂഹാഷിം, അബൂതാലിബ് തുടങ്ങിയവരുടെ സന്താന പരമ്പര, എല്ലാ കാലത്തേയും നബിയുടെ അനുചരന്മാര്‍ എല്ലാം ഉള്‍പ്പെടുന്നതാണ് എന്നാണ് പൊതുവായ അഭിപ്രായം.
സ്വലാത് ഉപേക്ഷിക്കല്‍
നബി (സ) യുടെ പേര് കേള്‍ക്കുമ്പോഴും മേൽപറഞ്ഞ സ്ഥലങ്ങളിലും സന്ദര്‍ഭങ്ങളിലും സ്വലാത്ത് ചൊല്ലാതിരിക്കുന്നത് വലിയ ശിക്ഷക്ക് കാരണമാവുന്നതാണ്. ഒരിക്കല്‍ മിമ്പറില്‍ കയറിയപ്പോള്‍ നബി (സ) ആമീന്‍ പറയുന്നതായി സഹാബിമാര്‍ കേള്‍ക്കുകയുണ്ടായി. പതിവില്ലാത്ത ഈ സംഭവം കണ്ട് പരിഭ്രമിച്ച സഹാബികള്‍ ചോദിച്ചു: താങ്ങള്‍ പ്രസംഗപീഠത്തില്‍ കയറിയപ്പോള്‍ ആമീന്‍ പറയുന്നത് കേട്ടുവല്ലോ ?
നബി (സ) പറഞ്ഞു: ജിബ്രീല്‍ എന്‍റെ അടുക്കല്‍ വന്ന് പറഞ്ഞു: റമദാനില്‍ നോമ്പ് അനുഷ്ടിക്കുകയും എന്നിട്ട് അയാള്‍ പാപമോചനം നേടുകയും ചെയ്തിട്ടില്ലെങ്കില്‍ അയാള്‍ക്ക് നാശം. ആമീന്‍ പറയു എന്ന് പറയൂ എന്ന് ജിബ്രീല്‍ കല്‍പിച്ചപ്പോള്‍ ഞാന്‍ ആമീന്‍ പറിഞ്ഞു.
രണ്ടാമത് ആമീന്‍ പറഞ്ഞതിന്‍റെ കാരണം ഇതായിരുന്നു: രക്ഷിതാക്കളില്‍ രണ്ട് പേരൊ അല്ലെങ്കില്‍ ഒരാളൊ ജീവിച്ചിരിപ്പുണ്ട്. എന്നിട്ടും അവര്‍ക്ക് നന്മ ചെയ്യാതെ മരിച്ചാല്‍ അയാള്‍ നരഗത്തില്‍ പ്രവേശിക്കട്ടെ. ആമീന്‍ പറയു എന്ന് പറയൂ എന്ന് ജിബ്രീല്‍ കല്‍പിച്ചപ്പോള്‍ ഞാന്‍ ആമീന്‍ പറിഞ്ഞതാണ്.
മൂന്നമാത് ആമീന്‍ പറഞ്ഞതിന്‍റെ കാര്യം ഇതായിരുന്നു: പ്രവാചകന്‍ (സ) യുടെ പേര് പരാമര്‍ശിക്കുകയും എന്നിട്ട് സ്വലാത് ചൊല്ലാത്തവര്‍ നരഗത്തില്‍ പ്രവേശിക്കട്ടെ. ആമീന്‍ പറയു എന്ന് പറയൂ എന്ന് ജിബ്രീല്‍ കല്‍പിച്ചപ്പോള്‍ ഞാന്‍ ആമീന്‍ പറിഞ്ഞതാണ്.
അബുദര്‍റ് (റ) പറഞ്ഞു: ഒരു ദിവസം ഞാന്‍ നബിയുടെ അടുക്കല്‍ വന്നു. നബി (സ) പറഞ്ഞു: ജനങ്ങളില്‍ ഏറ്റവും പിശുക്ക് കാണിക്കുന്നവനെ കുറിച്ച് പറഞ്ഞ് തരട്ടയൊ? നിങ്ങളിൽ ഒരാളുടെ അടുക്കല്‍ എന്‍റെ പേര് പരാമര്‍ശിച്ചപ്പോള്‍ സ്വലാത് ചൊല്ലാത്തവനാണ് ജനങ്ങളില്‍ ഏറ്റവും വലിയ പിശുക്കന്‍.
അന്ധകാരത്തില്‍ നിന്ന് വെളിച്ചത്തിലേക്ക് നയിക്കുകയും പീഡിത ജനവിഭാഗത്തെ ഉയര്‍ത്തുകയും ചെയ്ത പ്രവാചകന് വേണ്ടി പ്രാര്‍ത്ഥിക്കുന്നില്ലെങ്കില്‍ നാം കടുത്ത നന്ദികേടില്‍ അകപ്പെട്ട്പോവും. അതാകട്ടെ പരലോകത്ത് അദ്ദേഹത്തിന്‍റെ ശിപാര്‍ശക്കര്‍ഹനാവാതിരിക്കാനും അങ്ങനെ സ്വര്‍ഗ്ഗ ലബ്ദി ലഭിക്കാതിരിക്കാനും കാരണമായേക്കാം. അതിനെക്കാള്‍ മറ്റെന്ത് ദൗര്‍ഭാഗ്യമാണ് നമുക്ക് ഈ ജീവിതത്തില്‍ നേടാനുള്ളതെന്ന് ചിന്തിക്കുക. അല്ലാഹു നമ്മെ അനുഗ്രഹിക്കുമാറാകട്ടെ.