Current Date

Search
Close this search box.
Search
Close this search box.

ഫത് വ നൽകുമ്പോൾ മുഫ്തിമാർ ശ്രദ്ധിക്കേണ്ടത്

സ്വഹാബികൾ അവരുടെ ആദ്യ ഗുരുവായ മുഹമദ് നബി (സ) യിൽ നിന്ന് ദീനീ വിധികളും ശരീഅത്തും ആരാധനാ കർമങ്ങളും സ്വഭാവചര്യകളും ഇടപാടുകളിൽ അനുവർത്തിക്കേണ്ട രീതികളും മാത്രമല്ല പഠിച്ചത്. മറ്റൊന്നു കൂടി അവർ കൃത്യമായി പഠിച്ചു. പല പല താരതമ്യങ്ങൾ നടത്തി എങ്ങനെ ഒരു ധൈഷണിക – ചിന്താരീതി ശാസ്ത്രം വികസിപ്പിച്ചെടുക്കാം എന്നതാണത്. ഏത് കാര്യത്തിൽ വിധി പ്രസ്താവം നടത്തേണ്ടിവരുമ്പോഴും ഈ ചിന്താ മൂശയിലിട്ട് അവരതിനെ പാകപ്പെടുത്തുകയും പരുവപ്പെടുത്തുകയും ചെയ്യുന്നു. അപ്പോഴേ നിയമദാതാവ് എന്താണോ ഒരു നിയമം കൊണ്ട് ഉദ്ദേശിച്ചത് ആ ലക്ഷ്യത്തിലേക്ക് എത്തിച്ചേരാനാവുകയുള്ളൂ. ഒരു വിധി നൽകുമ്പോൾ എന്തായിരിക്കും അതിന്റെ പ്രത്യാഘാതം എന്നതാണ് ഇവിടെ ഏറ്റവും പ്രധാനം.

പണ്ഡിതൻമാരും ഫഖീഹുകളും മുഫ്തിമാരും വിധി പ്രസ്താവങ്ങൾ നടത്തുമ്പോഴും ഫത് വ നൽകുമ്പോഴും ഈ രീതി ശാസ്ത്രം അവഗണിച്ചു കൂടാത്തതാണ്. ഫത് വ തേടുന്നവരുടെ അവസ്ഥ എന്തെന്ന് നോക്കണം. അവരുടെ പ്രേരണകൾ എന്തൊക്കെയെന്ന് തിരിച്ചറിയണം. വ്യക്തിക്ക് പ്രത്യേകമായും സമൂഹത്തിന് പൊതുവായും ആ ഫത് വ ഉണ്ടാക്കുന്ന ക്രിയാത്മകവും നിഷേധാത്മകവുമായ ഫലങ്ങൾ എന്തായിരിക്കുമെന്ന് തിരിച്ചറിയാൻ കഴിയണം.

ഇസ്ലാമിക ഫിഖ്ഹിൽ പഠനവും വ്യവഹാരങ്ങളും നടത്തുന്നത് ഏറ്റവും ശ്രേഷ്ഠമായ വൈജ്ഞാനിക പ്രവർത്തനമായി കണക്കാക്കപ്പെടുന്നു. അതേസമയം ആ സവിശേഷ പഠന മേഖല വളരെ അപകടം നിറഞ്ഞതുമാണ്. ഇമാം ഇബ്നു തൈമിയ അത് പറഞ്ഞിട്ടുണ്ട് : ‘ ധൈഷണികത എന്നു പറഞ്ഞാൽ നൻമയെ തിൻമയിൽ നിന്ന് വേർതിരിച്ചറിയൽ മാത്രമല്ല. രണ്ട് നല്ലതുകളിൽ ഏറ്റവും നല്ലതേതെന്നും രണ്ട് തിൻമകളിൽ ഏറ്റവും കൂടിയ തിൻമയേതെന്നും അറിയൽ കൂടിയാണത്. താൽപര്യങ്ങൾ പൂർണ്ണതയോടെ എങ്ങനെ സംരക്ഷിക്കാമെന്നും തിൻമകൾക്ക് തടയണയൊരുക്കി അത് എത്രകണ്ട് കുറക്കാനാവുമെന്നും അറിഞ്ഞിരിക്കണം. ചെയ്യുന്നതിലും ഉപേക്ഷിക്കുന്നതിലുമുള്ള നൻമ തിൻമ സംബന്ധിയായ ഈ സംതുലനം പാലിക്കാനാവാതെ വന്നാൽ അയാൾ നിർബന്ധ കാര്യങ്ങൾ ഉപേക്ഷിക്കുകയും നിരോധിക്കപ്പെട്ടത് ചെയ്യുകയുമാണെന്ന് പറയേണ്ടിവരും.’

നമ്മുടെ കാലത്ത് ഹറാമേത്, ഹലാലേത് എന്ന് തിരിച്ചറിയുക എന്നതല്ല യഥാർഥ പ്രശ്നം. നമുക്കെല്ലാം അതറിയാം. അത്തരം അറിവുകൾ ആർജ്ജിക്കുക ഇപ്പോൾ എളുപ്പവുമാണ്. താൽപര്യങ്ങളും വേണ്ടാതീനങ്ങളും ( മസ്വാലിഹും മഫാസിദും) പരസ്പരം തിക്കിത്തിരക്കുമ്പോൾ , നല്ലതും തീയതും ഇടകലർന്നു വരുന്നത് ജനങ്ങളെ വലിയ ആശയക്കുഴപ്പത്തിൽ ചാടിക്കുമ്പോൾ വളരെ സൂക്ഷ്മമായി അവയെ പഠിച്ച് വിധി പറയാനാവുക എന്നതാണ് മർമ പ്രധാനമായിട്ടുള്ളത്. രാഷ്ട്രീയം, സാമൂഹികം, സൈനികം, മതകാര്യം തുടങ്ങി എല്ലാ മേഖലകൾക്കും ബാധകമായ കാര്യമാണിത്.

ഇവിടെയാണ് ഒരു മുഫ്തിയുടെ പ്രാധാന്യവും അയാളുടെ ജോലിയുടെ സങ്കീർണ്ണതയും വെളിപ്പെടുന്നത്. നിയമദാതാവിന്റെ ഉദ്ദേശ്യങ്ങൾക്കനുസൃതവും ജനങ്ങളുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കാനുതകുന്നതുമായ ഫത് വയാണ് / മതവിധിയാണ് നൽകേണ്ടത്. ഒരു ഫഖീഹിന് ഒരിക്കലും അവഗണിച്ചു കൂടാൻ പറ്റാത്ത പല പരിഗണനകളും അപ്പോൾ കാര്യഗൗരവത്തിലെടുക്കേണ്ടിവരും. അതിൽ പ്രധാനം ഈ ഫത് വയുടെ അനന്തരഫലങ്ങൾ എന്തായിരിക്കുമെന്ന് മുൻകൂട്ടി കാണുകയാണ്. ഉണ്ടാകാൻ പോകുന്ന നൻമതിൻമകളെ തുലനം ചെയ്ത് മനസ്സിലാക്കാനാവണം. ബന്ധപ്പെട്ട ആളുകൾ താമസിക്കുന്ന സ്ഥലവും കാലവും കണക്കിലെടുക്കണം. സമ്പ്രദായങ്ങളെയും നാട്ടുരീതികളെയും അവഗണിക്കരുത്. അങ്ങ നെ ഫിഖ്ഹി ഉൾക്കാഴ്ചയോടെ, പ്രമാണങ്ങളിൽ വിധി വന്നിട്ടില്ലാത്ത വിഷയങ്ങളെ സമീപിക്കാനാവണം.

പ്രവാചക ശിഷ്യൻ ഇബ്നു അബ്ബാസിനെപ്പറ്റി പറയാം. നബി അദ്ദേഹത്തിന് വേണ്ടി ഇങ്ങനെ പ്രാർഥിച്ചിട്ടുണ്ടല്ലോ: ‘ അല്ലാഹുവേ, അദ്ദേഹത്തിന് നീ ദീനിൽ അഗാധ ഗ്രാഹ്യം നൽകേണമേ, വ്യാഖ്യാന കുശലത പഠിപ്പിക്കുകയും ചെയ്യേണമേ.’ ഒരിക്കൽ ഇബ്നു അബ്ബാസിനോട് ഒരാൾ വന്ന് ചോദിച്ചു: ‘ വിശ്വാസിയെ കൊന്നവന് പശ്ചാതാപത്തിന് / തൗബക്ക് അവസരമുണ്ടോ?’. ഇബ്നു അബ്ബാസ് പറഞ്ഞു: ‘ ഇല്ല, അവൻ നരകത്തിലേക്ക് പോയത് തന്നെ.’ അയാൾ പോയ ശേഷം ഒപ്പമുണ്ടായിരുന്നവർ ഇബ്നു അബ്ബാസിനോട് ചോദിച്ചു:’ ഇങ്ങനെയല്ലല്ലോ താങ്കൾ ഞങ്ങളെ പഠിപ്പിച്ചിരുന്നത്. ഇന്നെന്ത് പറ്റി?’. ഇബ്നു അബ്ബാസിന്റെ മറുപടി :’ നിങ്ങൾ കണ്ടില്ലേ, ആ മനുഷ്യൻ വളരെ കോപാകുലനാണ്. അയാൾ ശരിക്കും ഒരു വിശ്വാസിയെ കൊല്ലാൻ പോവുകയാണ്.’ അന്വേഷിച്ചപ്പോൾ ഇബ്നു അബ്ബാസ് പറഞ്ഞത് ശരിയാണെന്ന് അവർക്ക് ബോധ്യമാവുകയും ചെയ്തു.

നബി ശിഷ്യനായ ഇബ്നു അബ്ബാസിലെ പ്രഗത്ഭനായ ഫഖീഹിനെയാണ് നാമിവിടെ കാണുന്നത്. ഫത് വ ചോദിച്ച് വന്നയാളുടെ അവസ്ഥയും ഉദ്ദേശ്യവും അദ്ദേഹം മനസ്സിലാക്കി. എന്താണ് സംഭവിക്കാൻ പോവുകയെന്ന് അദ്ദേഹം മുൻകൂട്ടി കണ്ടു. ഒരാളെ കൊല്ലാൻ മാത്രമുള്ള പക വന്നയാളുടെ കണ്ണുകളിൽ കത്തിനിൽക്കുന്നത് ഇബ്നു അബ്ബാസ് ശ്രദ്ധിച്ചു. താനിപ്പോൾ കൊല നടത്താൻ പോവുകയാണ്; അത് നടത്തിക്കഴിഞ്ഞാൽ തൗബ സ്വീകാര്യമാവുമോ എന്നാണ് ചോദിക്കുന്നത്. അപ്പോൾ ഇയാളെ ആ കൊലപാതകത്തിൽ നിന്ന് തടയുന്ന മറുപടിയാണ് കൊടുക്കേണ്ടത്. ഇനി കൊല നടത്തിയ ശേഷമാണ് അയാൾ വന്നിരുന്നതെങ്കിൽ പശ്ചാതപിച്ച് മടങ്ങുന്നതിനെപ്പറ്റിയാവും ഇബ്നു അബ്ബാസ് സംസാരിക്കുക. നമ്മുടെ ചോദ്യം ഇതാണ്. ഉലമാഇന്റെയും ഫുഖഹാഇന്റെയും മുമ്പിൽ ഇതിന് സമാനമായ ഒട്ടനവധി പ്രശ്നങ്ങൾ വരാറില്ലേ, എന്ത് നിലപാടാണ് അവർ സ്വീകരിക്കാറ്? സ്വഹാബികളുടെ ഈ മാതൃകയും രീതിശാസ്ത്രവും അവർ സ്വീകരിക്കാറുണ്ടോ? അതോ സന്ദർഭവും സാഹചര്യവുമൊന്നും നോക്കാതെ കേവല ഫത് വകളാണോ അവർ നൽകിക്കൊണ്ടിരിക്കുന്നത്?

വിഷയം ആഴത്തിൽ പഠിച്ചിട്ടല്ലാതെ, ഫത് വ ചോദിച്ചു വരുന്നവന്റെ അവസ്ഥകൾ മനസ്സിലാക്കിയല്ലാതെ ഫത് വ നൽകരുത്. പ്രശ്നം ഭാവിയിൽ എന്തായി പരിണമിക്കുമെന്ന ധാരണയും ഉണ്ടായിരിക്കണം. ഫത് വ എന്നുള്ളത് ശരീഅത്ത് വിധിപോലെ ഒന്നല്ല. മതവിധി ചോദിച്ചു വരുന്നവനോട് അനുവദനീയമായ കാര്യം അനുവദനീയമല്ല എന്ന് പറയേണ്ടി വന്നേക്കാം. ഭാവിയിൽ അയാളോ സമൂഹമോ ചെന്ന് ചാടാനിടയുളള അപകടങ്ങൾ ഒഴിവാക്കാൻ വേണ്ടി. ഇതാണ് സദ്ദുദ്ദറാഇഅ് അഥവാ അപകടത്തിൽ പെടാതിരിക്കാൻ വഴിയടക്കൽ. ആയുധ വിൽപന ഉദാഹരണമായി പറയാറുണ്ട്. സാധാരണ ഗതിയിൽ അനുവദനീയമായ കാര്യമാണത്. ആയുധം വാങ്ങുന്നയാൾ അത് വിശ്വാസികൾക്ക് നേരെ പ്രയോഗിക്കുമെന്ന തോന്നലുണ്ടായാൽ ആ വിൽപ്പന ഹറാമായാത്തീരും. സുന്നത്തോ അഭികാമ്യമോ ആയ ചിലത് ചെയ്യൽ നിർബന്ധമായിത്തീരുന്ന സന്ദർഭവും ഉണ്ടാവും. ഉദാഹരണത്തിന്, വിവാഹം കഴിച്ചില്ലെങ്കിൽ ഒരാൾ അസാന്മാർഗിക വൃത്തികളിൽ ഏർപ്പെട്ടേക്കുമെന്ന് ഭയപ്പെടുന്ന സന്ദർഭത്തിൽ വിവാഹം അയാളെ സംബന്ധിച്ചിടത്തോളം വേണമെങ്കിൽ ചെയ്യാവുന്ന സുന്നത്തായ ഒരു കർമ്മമല്ല. വിവാഹം കഴിക്കൽ അയാൾക്കപ്പോൾ നിർബന്ധമായിത്തീരും. അപ്പോൾ മുഫ്തി ശ്രദ്ധിക്കേണ്ടത് , ഫത് വ തേടി വരുന്നവരുടെ ഇഹപര മോക്ഷവും സൗഭാഗ്യവുമാണ്. പ്രവാചക ശിഷ്യൻമാരുടെ മെത്തഡോളജി പ്രാവർത്തികമാക്കിയാലേ ഈ വിധത്തിൽ ഫത് വ നൽകാൻ സാധ്യമാവുകയുള്ളൂ.

ഭാവിയിൽ എന്തൊക്കെ സംഭവിച്ചാലും അവസ്ഥകളും സന്ദർഭങ്ങളും നോക്കാതെ കേവല ശറഈ നിയമങ്ങൾ പറഞ്ഞു കൊടുത്താൽ മതി എന്ന് വാദിക്കുന്ന മുഫ്തിമാരുണ്ട്. പക്ഷെ ഇത്തരം കേവല പ്രസ്താവങ്ങൾ പ്രവാചക ശിഷ്യർ അനുവർത്തിച്ച രീതിക്കെതിരാണ്. പണ്ഡിതൻമാർ വ്യക്തമാക്കിയിട്ടുള്ളത് പോലെ, അത് ശറഈ നിയമങ്ങളുടെ അന്തസ്സത്തക്ക് വിരുദ്ധമായിത്തീരാനിടയുണ്ട്. ഇസ്ലാമിക നിയമങ്ങൾ എവിടെയും മനുഷ്യനൻമയുടെ വൃത്തത്തിനകത്താണ് കറങ്ങുന്നത്. താൻ കൊടുക്കുന്ന ഫത് വ വിലക്കപ്പെട്ട കാര്യങ്ങളിലേക്ക് ഒരാളെ കൊണ്ടെത്തിക്കുമെന്ന് ന്യായമായും സംശയിച്ചാൽ പിന്നെ അത്തരമൊരു ഫത് വ കൊടുക്കാൻ എങ്ങനെയാണ് അയാൾക്ക് കഴിയുക ?

ശരിയാണ്, ഇസ്ലാമിക നിയമങ്ങൾ എന്നു പറഞ്ഞാൽ കാരുണ്യവും വിട്ടുവീഴ്ചയും സഹിഷ്ണുതയും പാപമുക്തിയുമെല്ലാം നിറഞ്ഞു തുളുമ്പി നിൽക്കുന്നതാണ്. ആർക്കുമതിൽ ഭിന്നാഭിപ്രായമില്ല. അതേസമയം ഈ നിയമങ്ങൾ കൊണ്ട് പന്താടാനുള്ള അവസരവും ഒരുക്കിക്കൊടുക്കരുത്. ജനത്തോട് സന്തോഷ വർത്തമാനങ്ങൾ (തബ്ശീർ , തർഗീബ് ) മാത്രം പറഞ്ഞാൽ മതിയെന്നും അതാണവരെ ആകർഷിക്കുകയെന്നും ചിലയാളുകൾ കരുതുന്നു. ഇസ്ലാമിനെ സംബന്ധിച്ചിടത്തോളം ഇതിലൊരു കഴമ്പുമില്ല. സന്തോഷ വൃത്താന്തങ്ങളോടൊപ്പം മുന്നറിയിപ്പുകളും അപകട സൂചനകൾ നൽകലും (തഖ് വീഫ്, തഹ്ദീദ്) ഖുർആനിക സൂക്തങ്ങളുടെ അവിഭാജ്യ ഘടകമാണ്. സന്തോഷ വർത്തമാനങ്ങളോടൊപ്പം മുന്നറിയിപ്പുകളും നൽകുമ്പോഴേ ഇസ്ലാം ദീൻ സമഗ്രമാവുന്നുള്ളൂ. അവിടെ കാരുണ്യം മാത്രമല്ല ശിക്ഷയുമുണ്ട്. ഗ്രന്ഥവും (കിതാബ് ) തുലാസും (മീസാൻ) ഇരുമ്പും (ഹദീദ്) ഇറക്കി തന്നതിനെക്കുറിച്ച് ഖുർആൻ (അൽ ഹദീദ് : 25 ) പറയുന്നുണ്ടല്ലോ. ഇബ്നുകസീറിന്റെ വ്യാഖ്യാന പ്രകാരം ഗ്രന്ഥം എന്നാൽ, മനുഷ്യരാശിക്ക് അല്ലാഹു ഇത് വരെ നൽകിയിട്ടുള്ള വേദ ഗ്രന്ഥങ്ങളാണ്. തുലാസ് എന്നാൽ പ്രവാചകൻമാർ നടപ്പിൽ വരുത്തിയ നീതി, അവർ നിലകൊണ്ട സത്യം. അതിനെയാണ് പിൻപറ്റേണ്ടത്. ഇരുമ്പ് പ്രതിനിധീകരിക്കുന്നത് തിൻമയുടെ ശക്തികൾക്കെതിരെയുള്ള പ്രതിരോധത്തെയാണ്. ഇതെല്ലാം ചേർന്നതാണ് ദീനെന്ന് മനസ്സിലാക്കിയാണ് ഫത് വ നൽകേണ്ടത്. നിരാശപ്പെടുത്തുന്നതും പേടിപ്പിക്കുന്നതും ആകരുത്, പ്രതീക്ഷ നൽകുന്നതാവണം ഫത് വ എന്നു പറയുമ്പോൾ തന്നെ മുന്നറിയിപ്പ് നൽകേണ്ടിടത്ത് അത് നൽകുക തന്നെ വേണം.

ഇസ്ലാം നിയമമാക്കിയ ശിക്ഷാവിധികൾ (ഹുദൂദ്) ആകട്ടെ, ഭരണാധികാരി ഓരോ സന്ദർഭത്തിലും സ്വീകരിക്കുന്ന ശിക്ഷാവിധികൾ (തഅസീറാത്ത്) ആവട്ടെ, ഇതിലെല്ലാം മഹത്തായ യുക്തി അടങ്ങിയിട്ടുണ്ട്. വിലക്കപ്പെട്ടതിൽ നിന്ന് ജനങ്ങളെ തടയുക എന്നതാണത്. കുറ്റകൃത്യങ്ങളിൽ നിന്ന് ഇസ്ലാമിക സമൂഹത്തെ സംരക്ഷിക്കാൻ അതാണ് വഴി. ഭീഷണിയുടെയും മുന്നറിപ്പിന്റെയും സ്വരത്തിലുള്ള ഖുർആനിക സൂക്തങ്ങളുടെയും ലക്ഷ്യവും മറ്റൊന്നല്ല. ഇതെല്ലാം ആത്യന്തികമായ അല്ലാഹുവിന്റെ അടിയാറുകളുടെ ഇഹപര മോക്ഷത്തിനും സൗഖ്യത്തിനും വേണ്ടിയുള്ളതും.

ഇതിവിടെ സൂചിപ്പിച്ചത് മുഫ്തിമാർ ഫത് വ നൽകുമ്പോൾ ബാലൻസ്ഡ് ആയ നിലപാടിലേക്ക് വരണമെന്ന് ഉണർത്താനാണ്. ഫത് വകൾ പ്രതീക്ഷ നൽകുന്നതോടൊപ്പം വേണ്ട അവസരങ്ങളിൽ മുന്നറിയിപ്പിന്റെ സ്വരത്തിലും സംസാരിക്കണം. ശിക്ഷയെ പേടിക്കുന്നില്ലെങ്കിൽ മനുഷ്യന്റെ സ്വഭാവം മോശമാകും; അതവനെ സകല വേണ്ടാതീനങ്ങളിലും കൊണ്ട് ചാടിക്കുകയും ചെയ്യും.

(ഫലസ്തീനി ഗവേഷകയും കോളമിസ്റ്റുമാണ് ലേഖിക.)

വിവ : അശ്റഫ് കീഴുപറമ്പ്

????വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍????: https://chat.whatsapp.com/ElWKbMwC52LBPoEJ9Tbrkp

Related Articles