Current Date

Search
Close this search box.
Search
Close this search box.

ബലിപെരുന്നാള്‍ ആഘോഷിക്കുമ്പോള്‍

ഇസ്‌ലാമിലെ രണ്ട് ആഘോഷങ്ങളും മഹത്തായ രണ്ട് ആരാധനകളുമായി ബന്ധപ്പെട്ടതാണ്. നോമ്പിന്റെ വിശുദ്ധിയുടെ നിറവിലാണ് ഈദുല്‍ ഫിത്വര്‍ (ചെറിയ പെരുന്നാള്‍) ആഘോഷിക്കപ്പെടുന്നതെങ്കില്‍ ഹജ്ജിന്റെ ത്യാഗനിര്‍ഭരമായ പശ്ചാത്തലത്തിലാണ് ഈദുല്‍ അദ്ഹാ(ബലിപെരുന്നാള്‍) കൊണ്ടാടുന്നത്. രണ്ട് ആഘോഷങ്ങളിലും ദൈവികതയും മാനവികതയും വിളക്കിച്ചേര്‍ത്തതായി കാണാം. പെരുന്നാള്‍ ദിനം സുഭിക്ഷമായ ഭക്ഷണം എല്ലാവര്‍ക്കും ലഭ്യമാകുക എന്ന അടിസ്ഥാനത്തില്‍ നിര്‍വഹിക്കപ്പെടുന്ന ഫിത്വ് ‍ർ സകാത്തും ബലി പെരുന്നാള്‍ ദിനത്തിലെ ബലിമാംസ വിതരണവും ഇതിന്റെ നിദര്‍ശനമാണ്.

പെരുന്നാള്‍ ദിനത്തില്‍ വിശ്വാസിയുടെ അധരങ്ങളില്‍ നിന്നും ഉതിര്‍ന്നു വീഴുന്ന തക്ബീര്‍ ധ്വനികള്‍ നിരവധി അര്‍ഥ തലങ്ങളുള്ളതാണ്. ഡോ. യൂസുഫുല്‍ ഖറദാവി വിവരിക്കുന്നു. ‘വിശ്വാസികളായ നാം ആഘോഷ ദിനങ്ങളെ അലംകൃതമാക്കുന്നതും നമസ്‌കാരത്തിന് പ്രാരംഭം കുറിക്കുന്നതും ബാങ്ക്, ഇഖാമത്ത് എന്നിവ ആരംഭിക്കുന്നതും യുദ്ധത്തില്‍ പടവാളേന്തുന്നതും അല്ലാഹു അക്ബര്‍ (അല്ലാഹുവാണ് മഹാന്‍) എന്ന തക്ബീര്‍ ധ്വനികളാലാണ്. ഭൂമുഖത്തേക്ക് പിറന്നുവീഴുന്ന കുഞ്ഞിന്റെ ജീവിതാരംഭം തന്നെ തക്ബീര്‍ ധ്വനി കേട്ടുകൊണ്ടാണ്. ദൈവിക ഹിതമനുസരിച്ച് ബലിയറുക്കുമ്പോഴും നാം ഉച്ചരിക്കുന്നത് ഈ തക്ബീര്‍ ധ്വനികളാലാണ്. അല്ലാഹു അക്ബര്‍ എന്നത് കേവലം ഒരു പദമോ മുദ്രാവാക്യമോ അല്ല, മറിച്ച് അല്ലാഹുവിന്റെ മുമ്പില്‍ ഈ ഐഹിക ലോകത്തുള്ളതെല്ലാം നിസ്സാരമാണ് എന്ന ധീരമായ പ്രഖ്യാപനമാണത്.’ പള്ളി മിമ്പറുകളില്‍ നിന്ന് മൈതാനത്തേക്കും എല്ലാ ഊടു വഴികളിലേക്കും പരന്നൊഴുകേണ്ട ഒരു പ്രത്യയശാസ്ത്രത്തിന്റെ വിപ്ലവാഹ്വാനമാണ് അല്ലാഹു അക്ബര്‍ എന്നത്. അതിനാലാണ് പെരുന്നാള്‍ ദിനത്തിലും തുടര്‍ന്നുള്ള മൂന്ന് ദിനത്തിലും വിശ്വാസിയുടെ അധരങ്ങള്‍ തക്ബീറുകളാല്‍ മുഖരിതമാവണമെന്ന് പ്രവാചകന്‍(സ) പഠിപ്പിച്ചത്. താനാണ് എല്ലാറ്റിനും കഴിവുള്ളവന്‍ എന്ന മനുഷ്യന്റെ സ്വാര്‍ഥതക്കുമുമ്പിലും ഈ രാഷ്ട്രത്തിലെ പരമാധികാരി ഞാനാണെന്ന സാമ്രാജ്യത്വ കാഴ്ചപ്പാടിനുമെതിരെ അല്ലാഹുവാണ് വലുത് , അവന്റെ സന്ദേശമാണ് ശരി, അതിനുവേണ്ടിയാണ് എന്റെ ജീവിതം, അവന്റെ നിയമ വ്യവസ്ഥ പുലരുന്ന നല്ലൊരു നാളെയാണ് എന്റെ സ്വപ്‌നം എന്ന പ്രഖ്യാപനമായിരിക്കണം നമ്മുടെ തക്ബീര്‍ ധ്വനികള്‍.

അറഫയാണ് ഹജ്ജിന്റെ കാമ്പും കാതലും. പ്രഥമമായി അറഫ എന്നത് വിശ്വാസികള്‍ക്ക് അറിവും തിരിച്ചറിവും പ്രധാനം ചെയ്യുന്നതാണ്. സ്വന്തത്തെയും സമൂഹത്തെയും തിരിച്ചറിയുക എന്ന അര്‍ഥ പരികല്‍പനകളുള്ള അറിയുക എന്നര്‍ഥം ഈ പദത്തിനുണ്ട്. രണ്ടാമതായി അറഫ എന്നത് ഭൂത-വര്‍ത്തമാന-ഭാവി മനുഷ്യരുടെ സംഗമസ്ഥലമാണ്. അതിന്റെ ഭൂതം ആദമും ഹവ്വയിലും ചെന്നെത്തിനില്‍ക്കുമ്പോള്‍ അതിന്റെ ഭാവി മഹ്ശറ മുറ്റത്തോളം നീണ്ടുനില്‍ക്കുന്നു. മാത്രമല്ല വര്‍ത്തമാന ലോകത്തിന്റെ ഒരു പരിച്ഛേദം അവിടെ സമ്മേളിക്കുകയും ചെയ്യുന്നു. അതാണ് ഹജ്ജ് അറഫയാണ് എന്ന പ്രവാചക വചനത്തിന്റെ ധ്വനി. മൂന്നാമതായി അനുധാവനം, കുമ്പസാരം എന്നര്‍ഥം വരുന്ന ഇഅ്തിറാഫ് എന്ന പദത്തില്‍ നിന്നാണ് അറഫ നിഷ്പന്നമായത് എന്നൊരഭിപ്രായമുണ്ട്. അത്തരത്തില്‍ ആയുഷ്‌കാലം മുഴുവന്‍ ചെയ്ത പാപങ്ങള്‍ അല്ലാഹുവിന്റെ മുമ്പില്‍ ഏറ്റുപറഞ്ഞ് നിഷ്‌കളങ്കമായ കുട്ടിയെ പോലെ തിരിച്ചുവരവാണത്. നാലാമതായി സ്വന്തം ദൗത്യത്തെ കുറിച്ചുള്ള തിരിച്ചറിവാണ് അറഫ പ്രദാനം ചെയ്യുന്നത്. ആയിരത്തിനാനൂറ് വര്‍ഷങ്ങള്‍ക്ക് മുമ്പ് അറഫയില്‍ നിന്നും പ്രവാചകന്‍(സ) ലക്ഷക്കണക്കിന് സഹാബികളെ സാക്ഷി നിര്‍ത്തി നടത്തിയ മനുഷ്യാവകാശ പ്രഖ്യാപനവും ദൗത്യത്തെകുറിച്ച ഉല്‍ബോധനവും നമ്മുടെ ഹൃദയത്തില്‍ ആന്ദോളനമുണ്ടാക്കേണ്ടതാണ്. ‘ഇവിടെ സാക്ഷിയായവര്‍ സന്നിഹിതരല്ലാത്തവര്‍ക്ക് ഈ സന്ദേശം എത്തിച്ചുകൊടുക്കുക’ എന്ന ആഹ്വാനത്തിന് നാം ജീവിതംകൊണ്ട് അര്‍ഥം പകരേണ്ടതുണ്ട്.

സ്മര്യപുരുഷനായ ഇബ്‌റാഹീം നബിയെ വിസ്മരിച്ചുകൊണ്ട് ഹജ്ജോ പെരുന്നാളോ വിശ്വാസികള്‍ക്ക് നിര്‍വഹിക്കാന്‍ കഴിയില്ല. ഇബ്രാഹീം നബിയെ ഉമ്മത്ത് സ്മരിക്കണം എന്നതിനാലാണ് ദിനേന നമസ്‌കാരത്തിലും ആഴ്ചതോറുമുള്ള ജുമുഅയിലും വര്‍ഷത്തിലുള്ള ഹജ്ജിലും ഇബ്രാഹീം നബിയുടെ പ്രാര്‍ഥന വിശ്വാസികള്‍ ഉരുവിടണമെന്ന് ഇസ്‌ലാം പഠിപ്പിക്കുന്നത്. ത്യാഗത്തിന്റെയും സമര്‍പ്പണത്തിന്റെയും ആള്‍രൂപമായിരുന്നു ഇബ്രാഹീം നബി. വ്യക്തി സമൂഹമായി മാറിയ ചരിത്രമാണ് ഇബ്രാഹീമിന്റേത്. അതിനാലാണ് അദ്ദേഹത്തെ ഒരു പ്രസ്ഥാനമായി ഖുര്‍ആന്‍ വിശേഷിപ്പിച്ചത്. വാര്‍ദ്ധക്യത്തില്‍ ആറ്റുനോറ്റുകിട്ടിയ ഇസ്മാഈലിനെ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ സമര്‍പ്പിക്കാന്‍ അല്ലാഹു ആവശ്യപ്പെട്ടപ്പോള്‍ മനസ്സങ്കോചമില്ലാതെ ദൈവകല്‍പനക്ക് ഉത്തരം നല്‍കിയ മഹാനാണ് ഇബ്രാഹീം നബി. അതിനാല്‍ ഇബ്രാഹീമി സരണി അനുധാവനം ചെയ്യുന്നവര്‍ എന്ന നിലക്ക് നമ്മുടെ ഏറ്റവും പ്രിയപ്പെട്ട ഇസ്മാഈലുകളെ ദൈവമാര്‍ഗത്തില്‍ സമര്‍പ്പിക്കാനുള്ള ആഹ്വാനമാണ് ബലിസ്മരണ നമ്മോട് ആവശ്യപ്പെടുന്നത്.

ഇബ്രാഹീം കീഴടങ്ങാത്ത പ്രവാചകനായിരുന്നു. എല്ലാ അനീതികളോടും അരുതായ്മകളോടും അദ്ദേഹം കലഹിച്ചു. അതിനാല്‍ തന്നെ തന്റെ പിതാവിനു മുമ്പിലും സമൂഹത്തിനു മുമ്പിലും ഭരണാധികാരികള്‍ക്കിടയിലും അദ്ദേഹം ധിക്കാരിയായിത്തീര്‍ന്നത്. പൗരോഹിത്യവും ഭരണകൂട സാമ്രാജ്യത്വവുമായിരുന്നു ഇബ്രാഹീമിന്റെ പ്രബോധന പ്രവര്‍ത്തനങ്ങളുടെ മുമ്പില്‍ പ്രധാനമായും പ്രതിബന്ധങ്ങള്‍ തീര്‍ത്തത്. ആധുനിക കാലഘട്ടത്തിലും പൗരോഹിത്യവും പ്രമാണിമാരും സാമ്രാജ്യത്വവും ചേര്‍ന്ന മുക്കൂട്ടുമുന്നണിയാണ് ഇസ്‌ലാമിക പ്രബോധന പ്രവര്‍ത്തനങ്ങളുടെ മുമ്പിലും വലിയ വിഘാതമായി നില്‍ക്കുന്നത്. അതിനെ എപ്രകാരം അതിജയിക്കണം എന്നതിനുള്ള ഉത്തമ നിദര്‍ശനമായിരുന്നു ഇബ്രാഹീം നബിയുടെ ത്യാഗപൂര്‍ണമായ ജീവിതം.

ബലി പെരുന്നാള്‍ ആഘോഷിക്കുമ്പോള്‍ സത്യവിശ്വാസികളെന്ന നിലയില്‍ പെരുന്നാളിന്റെ പൊരുള്‍ ഉള്‍ക്കൊണ്ട് ബന്ധങ്ങള്‍ പുഷ്പിക്കാനും സാഹോദര്യം ഊട്ടിയുറപ്പിക്കാനും ദൈവമാര്‍ഗത്തില്‍ സമര്‍പ്പണ സന്നദ്ധരായി ത്യാഗമനുഷ്ടിക്കാനുള്ള കരുത്ത് നേടിയെടുക്കാനും നമുക്ക് സാധിക്കേണ്ടതുണ്ട്. അല്ലാഹു അക്ബര്‍ ..വലില്ലാഹില്‍ ഹംദ്.

???? കൂടുതൽ വായനക്ക്‌ ????????: https://chat.whatsapp.com/E0i3pHf7tQV46Y5jpKdwCE

Related Articles