കഴിഞ്ഞ വര്‍ഷം ജൂണ്‍ ആറിനാണ് പൂനെ പൊലിസ് അഞ്ച് മനുഷ്യാവകാശ പ്രവര്‍ത്തകരെയും അഭിഭാഷകരെയും അറസ്റ്റു ചെയ്യുന്നത്. ഇന്ത്യയിലുടനീളം നടന്ന കൃത്യമായ ആസൂത്രണത്തോടെയുള്ള അറസ്റ്റിന്റെ ഭാഗമായിരുന്നു ഇത്. നക്സലേറ്റ് പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു എന്നാരോപിച്ചായിരുന്നു അറസ്റ്റ്. ഇതിനു പിന്നാലെയുള്ള മാസങ്ങളില്‍ മറ്റു നിരവധി പേരെയും അറസ്റ്റു ചെയ്തു.
കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് കുറ്റം ചുമത്തുന്നതെന്നാണ് പൊലിസ് പറയുന്നത്. പ്രത്യേകിച്ചും ഇലക്ട്രോണിക് തെളിവുകള്‍. കഴിഞ്ഞ വര്‍ഷം ജനുവരി ഒന്നിന് ഈ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ഭീമ കൊറഗോവ് സന്ദര്‍ശിക്കുകയും ദലിതുകളെ ആക്രമങ്ങള്‍ക്ക് പ്രേരിപ്പിച്ചുവെന്നുമാണ് ഇവര്‍ക്കെതിരെ ചുമത്തിയ കുറ്റം. ഒരു വര്‍ഷം പിന്നിടുമ്പോള്‍ പൊലിസ് നടപടിക്കെതിരെ കടുത്ത വിമര്‍ശനമാണുയരുന്നത്. 62 വിചാരണകളാണ് ഇക്കാലയളവില്‍ പൂര്‍ത്തിയായത്. കുറ്റമാരോപിക്കപ്പെട്ടവരെല്ലാം നല്കിയ ജാമ്യാപേക്ഷയില്‍ തീരുമാനമാകാതെ കാത്തിരിപ്പ് തുടരുകയാണ്.
ആദ്യ റൗണ്ട് അറസ്റ്റിന് പിന്നാലെ തന്നെ കുറ്റമാരോപിതര് ജാമ്യം തേടി പൂനെ കോടതിയെ സമീപിച്ചിരുന്നു. കേസില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നതിന് മുന്‍പ് തന്നെ ജാമ്യാപേക്ഷ മാറ്റി വെച്ചു. എല്ലാം പൊലിസ് സൃഷ്ടിച്ച ആരോപണങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു. അതിനു ശേഷം 60 തവണയെങ്കിലും വാദം കേള്‍ക്കാനായി അപേക്ഷ സമര്‍പ്പിച്ചിരുന്നു. എന്നാല്‍ അതില്‍ കോടതി തീരുമാനമെടുത്തില്ല- അഭിഭാഷകനായ നിഹാല്‍ സിങ് റാത്തോഡ് പറഞ്ഞു.
അറസ്റ്റുകള്‍
കഴിഞ്ഞ വര്‍ഷം മഹാരാഷ്ട്ര പൊലിസ് രാജ്യത്തുടനീളം മനുഷ്യാവകാശ പ്രവര്‍ത്തകരെയും അഭിഭാഷകരെയും യു.എ.പി.എ ആക്റ്റ് പ്രകാരമാണ് അറസ്റ്റു ചെയ്തത്. മുംബൈ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ദലിത് ആക്റ്റിവിസ്റ്റ് സുധീര്‍ ദാവല്‍,സുരേന്ദ്ര ഗാഡ്ലിങ്,മഹേഷ് റാവത്,ഷോമ സെന്‍,റോണ വില്‍സണ്‍,അരുണ്‍ ഫെറാറിയ,സുധ ഭരദ്വാജ്,വരവര റാവു,വെര്ണോ ഗോണ്‍സാലസ് എന്നിവരെയാണ് കഴിഞ്ഞ വര്‍ഷം ജൂണ്‍ ആറു മുതല്‍ അറസ്റ്റു ചെയ്തത്.
കഴിഞ്ഞ നവംബറിലാണ് പൊലിസ് ആദ്യമായി കുറ്റപത്രം സമര്‍പ്പിച്ചത്. 5000 പേജുള്ള കുറ്റപത്രത്തില്‍ ഇവര്‍ക്ക് നിരോധിത മാവോയിസ്റ്റ് സംഘടനയായ സി.പി.ഐ-മാവോയിസ്റ്റുമായി സജീവ ബന്ധമുണ്ടെന്നും 2017 ഡിസംബര്‍ 31ന് എല്‍ഗാര്‍ പരിഷത്തിന്റെ നേതൃത്വത്തില്‍ പൂനെയിലെ ഭീമ കൊറഗോവില്‍ നടന്ന പ്രതിഷേധ സംഗമത്തെ സഹായിച്ചു എന്ന കുറ്റവുമാണ് ചുമത്തിയിട്ടുള്ളത്.
ബി.ജെ.പിയുടെ ‘ബ്രാഹ്മിണ്‍ ഓറിയന്റഡ്-ആര്.എസ്.എസ്’ എന്ന സങ്കല്പത്തിനെതിരെയാണ് പൂനെയിലെ ശനിവര്വദ പ്രദേശത്ത് ദലിത് യുവാക്കളുടെ നേതൃത്വത്തില്‍ പ്രതിഷേധം സംഘടിപ്പിച്ചത്. എന്നാല്‍ സംഭവത്തിന്റെ പ്രതികാരമെന്നോണം സംസ്ഥാനതത്തുടനീളം ആര്.എസ്.എസ് കലാപമഴിച്ചുവിടുകയായിരുന്നു.
എന്നാല്‍ സംഭവത്തിന് പിന്നില്‍ എല്‍ഗര്‍ പരിഷത്തും മാവോയിസ്റ്റ് നേതാവായിരുന്ന ഗണപതിയുമാണെന്ന് ആരോപിച്ചാണ് പൊലിസ് കുറ്റപത്രം സമര്‍പ്പിച്ചത്. പ്രക്ഷോഭ സമരത്തില്‍ പങ്കെടുത്തവര്‍ക്കെതിരെ കുറ്റം ചുമത്തുകയും ഇവരുടെ ലാപ്ടോപ്പുകളും മൊബൈലുകളും തെളിവുകളെന്ന പേരില്‍ പിടിച്ചെടുക്കുകയും ചെയ്തു. എന്നാല്‍ ഈ തെളിവുകളുടെ പകര്‍പ്പുകള്‍ കുറ്റാരോപിതര്‍ക്കോ അവരുടെ അഭിഭാഷകര്‍ക്കോ പൊലിസ് ഇതുവരെ നല്‍കിയിട്ടുമില്ല. ഇത്തരം തെളിവുകള്‍ കോടതിയില്‍ ഹാജരാക്കണമെന്ന് പൊലിസിനോട് പലതവണ ആവശ്യപ്പെട്ടിട്ടും അവര്‍ നിരസിക്കുകയാണ് ചെയ്തത്. അവസാനം മെയ് 27ന് കോടതി ഈ തെളിവുകളുടെ കോപ്പി സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഇതിന് ഇനിയും സമയം നല്‍കണമെന്നാണ് പൊലിസ് ആവശ്യപ്പെട്ടത്.
കേസിന്റെ മെല്ലെപ്പോക്ക്
ആക്റ്റിവിസ്റ്റുകള്‍ക്ക് നക്സല്‍ കണ്ണികളുമായി ബന്ധമുണ്ടെന്നതിന് ഒരു പ്രധാന വഴിത്തിരിവിലെത്തിയിട്ടുണ്ടെന്ന് പ്രോസിക്യൂഷന് വാദിക്കുമ്പോഴും നഗരപ്രദേശങ്ങളില്‍ ഇപ്പോഴും നക്സലുകളുടെ ഒരു വലിയ ശൃംഖല തുറന്നു കിടക്കുന്നുണ്ട്. അതിനാല്‍ തന്നെ ഈ ആക്റ്റിവിസ്റ്റുകളുടെ അറസ്റ്റ് അടിസ്ഥാനരഹിതവും നീതീകരിക്കാനാവാത്തതുമാണെന്നാണ് അഭിഭാഷകര്‍ പറയുന്നത്.
അറസ്റ്റു മുതല്‍ ഇതുമായി ബന്ധപ്പെട്ട മുഴുവന്‍ നടപടിക്രമങ്ങളിലും പൊലിസ് മെല്ലപ്പോക്ക് നയമാണ് തുടരുന്നത്. ജയിലുകളിലും അവര്‍ കടുത്ത മനുഷ്യാവകാശ നിഷേധമാണ് നേരിടുന്നത്. ജയിലുകളില്‍ നിന്ന് ഓപണ്‍ സര്‍വകലാശാല വഴി കോഴ്സുകള്‍ പഠിക്കാന്‍ തടവുകാര്‍ക്ക് അനുവാദമുണ്ട്. ഇത് മുഖേന ഗാഡ്ലിങും റാവതും ഇഗ്നോ വഴി ഹ്യൂമന്‍ റൈറ്റ്സ് ഡിപ്ലോമ കോഴ്സിന് അപേക്ഷിക്കാന്‍ തീരുമാനിച്ചു. എന്നാല്‍ അധികൃതര്‍ ഇതും പല കാരണങ്ങള്‍ പറഞ്ഞ് നിഷേധിക്കുകയാണ് ചെയ്തത്.
വാദം പൂര്‍ത്തിയാവാന്‍ ആകുമ്പോഴേക്കും കേസ് പുതിയ ജഡ്ജിയിലേക്ക് മാറ്റി വിധിന്യായം വൈകിപ്പിക്കുന്നു. ജാമ്യാപേക്ഷ നടപടികളും അകാരണമായി നീട്ടിവെക്കുകയും തള്ളുകയും ചെയ്യുന്നു. ഏതെല്ലാം വഴിയിലൂടെ ഇവര്‍ക്ക് ജാമ്യം നല്‍കുന്നത് തടയാനാകുമോ അതെല്ലാം ചെയ്യുകയാണ് പ്രോസിക്യൂഷന്. ഇതിനായി പുതിയ രീതികള്‍ അവതരിപ്പിക്കുകയും ചെയ്യുന്നു. ആക്റ്റിവിസ്റ്റുകളും അഭിഭാഷകരും ജയിലില്‍ അവരുടെ സമയം കൂടുതല്‍ പ്രയോജനകരമാക്കാന്‍ ശ്രമിക്കുകയാണിപ്പോള്‍.
അവലംബം: thewire.in