രാജ്യത്തെ അടക്കിഭരിക്കുന്നത് ധ്രുവീകരണത്തിന്റെയും സംഘര്‍ഷത്തിന്റെയും രാഷ്ട്രീയമാണ്. അധികാരത്തിലേക്കും ആധിപത്യത്തിലേക്കുമെത്താനുള്ള മൂലധനമായി സാമൂഹികവും സാംസ്കാരികവുമായ ഏറ്റുമുട്ടലുകളെ ഉപയോഗപ്പെടുത്തുകയും ചെയ്യുന്നു. പരസ്പര ബന്ധങ്ങള്‍ക്കും കൊടുക്കല്‍ വാങ്ങലുകള്‍ക്കും മനുഷ്യജീവിതത്തിലും നിലനില്‍പ്പിലുമുള്ള പ്രാധാന്യം തിരസ്കരിച്ചുകൊണ്ടാണ് ഇന്ന് അധികാരികള്‍ മുന്നോട്ടുപോകുന്നത്. ഇത്തരമൊരു ലോകസാഹചര്യത്തില്‍ തികച്ചും വ്യത്യസ്തവും വൈവിധ്യവുമായൊരു ചരിത്രപാഠം നല്‍കുന്നതായിരുന്നു രണ്ട് ദിവസങ്ങളിലായി ജെ.ഡി.റ്റി കാമ്പസില്‍ നടന്ന ഹിസ്റ്ററി കോണ്‍ഫറന്‍സ്. വിദ്വേഷത്തിന്റെയും പകയുടെയും രാഷ്ട്രീയ നീക്കങ്ങളെ സഹവര്‍ത്തിത്വത്തിലൂടെ സാഹോദര്യമൂല്യങ്ങള്‍ വളര്‍ത്തി പ്രതിരോധിക്കണമെന്നാണ് കേരളത്തിന്റെ ചരിത്രം നല്കുന്ന പാഠം. ഈ പാഠത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്നതും പ്രായോഗിക മാതൃകകള്‍ ഓര്‍മിപ്പിക്കുന്നതുമായിരുന്നു ‘സാമൂഹിക സഹവര്‍ത്തിത്വം: കേരള ചരിത്രപാഠങ്ങള്‍’ എന്ന തലക്കെട്ടില്‍ മുസ്ലും ഹെറിറ്റേജ് ഫൗണ്ടേഷന് സംഘടിപ്പിച്ച പരിപാടി.
ഫെബ്രുവരി 10,11 (ശനി,ഞായര്‍) ദിവസങ്ങളിലാണ് ഹിസ്റ്ററി കോണ്‍ഫറന്‍സ് നടന്നത്. ചരിത്രത്തിന്റെ വിവിധ ഉള്പിരിവുകളില് സാമൂഹിക സാഹോദര്യത്തിനും സമുദായ സഹവര്‍ത്തിത്വത്തിനും നല്കപ്പെട്ട പ്രാധാന്യവും വൈവിധ്യമാര്‍ന്ന പ്രതിസന്ധികള്‍ക്കും പ്രയാസങ്ങള്‍ക്കുമിടയിലും ആത്മീയത, സാമൂഹികസാംസ്കാരിക മണ്ഡലങ്ങള്‍, രാഷ്ട്രീയ സമരങ്ങള്‍, കല, സാഹിത്യം, സിനിമ എന്നീ മേഖലകളില്‍ വിവിധ ജനവിഭാഗങ്ങള്‍ കാണിച്ച മാതൃകകളും വിവരിക്കുന്ന ഏഴ് അക്കാദമിക സെഷനുകളാണ് മൂന്ന് വേദികളിലായി നടന്നത്. ഇതിന് പുറമേ രാഷ്ട്രീയ സാംസ്കാരിക നേതാക്കള്‍ പങ്കെടുത്ത ഉദ്ഘാടന സമാപന സമ്മേളനങ്ങളും നടന്നു.
ശനിയാഴ്ച്ച രാവിലെ നടന്ന ഉദ്ഘാടന സെഷനില്‍ സാംസ്കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖരുടെ സാന്നദ്ധ്യത്താല് ശ്രദ്ധേയമായിരുന്നു. രാജ്യത്തിന്റെ ചരിത്രം തിരുത്തിയെഴുതുന്ന സംഘ്പരിവാര്‍ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ രാജ്യത്തെ തങ്ങളുടെ താല്പര്യങ്ങള്ക്കനുസരിച്ച് ദുര്‍വ്യാഖ്യാനിക്കുകയാണെന്ന് കോണ്‍ഫറന്‍സ് ഉദ്ഘാടനം ചെയ്ത പി.കെ കുഞ്ഞാലിക്കുട്ടി എം.പി പറഞ്ഞു. രാജ്യം സ്വാതന്ത്ര്യം നേടിയതുപോലും വൈവിധ്യങ്ങളുടെ കൂടിച്ചേര്‍ന്ന് രൂപപ്പെടുത്തിയ പോരാട്ടത്തിലൂടെയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കേരളത്തിന്റെ ഭൂപ്രകൃതിയും പടിഞ്ഞാറുവശത്തെ സമുദ്ര സാന്നിധ്യവും വിദേശികളെ ആകര്‍ഷിക്കുകയും ഇതിലൂടെ വിവിധ സമൂഹങ്ങള്‍ തമ്മിലുള്ള കൂടിച്ചേരലുകള്‍ക്ക് വഴിയൊരുക്കുകയും ചെയ്തെന്ന് ചിരിത്രകാരന്‍ ഡോ. എം.ജി.എസ് നാരായണന് അഭിപ്രായപ്പെട്ടു. പുരാതന കാലത്ത് ആഗോള കമ്പോളത്തില്‍ കേരളത്തിനുണ്ടായിരുന്ന സ്വാധീനം സാമൂഹ്യ സഹവര്‍ത്തിത്വത്തിന് നിമിത്തമായെന്നും അദ്ദേഹം പറഞ്ഞു.
കലാപങ്ങളിലൂടെ നൂറ് കണക്കിന് ന്യൂനപക്ഷവിഭാഗത്തില്‍ പെട്ടവരെ അരുംകൊല ചെയ്ത സംഘ്പരിവാര്‍ മുത്വലാഖിലൂടെ മുസ്ലിം സ്ത്രീകളുടെ കണ്ണീരൊപ്പാന്‍ ശ്രമിക്കുന്നത് കാപട്യമാണെന്ന് എം.ഐ ഷാനവാസ് എം.പി അഭിപ്രായപ്പെട്ടു. ആഴത്തിലുള്ള സൗഹാര്‍ദ്ദമാണ് കേരളത്തെ രൂപപ്പെടുത്തിയതെന്നും വിവിധ സമുദായങ്ങളുടെ സാഹോദര്യത്തിന് മികച്ച മാതൃകയാണ് കേരളത്തിന്റെ പുരാതന ചരിത്രമെന്നും ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി ഉദാഹരണങ്ങളുടെ വെളിച്ചത്തില്‍ സമര്‍ഥിച്ചു. മതനിരപേക്ഷതയിലും ബഹുസ്വരതയിലും വൈവിധ്യങ്ങളിലും ഊട്ടിയുറപ്പിക്കപ്പെട്ട രാജ്യം ഫാഷിസ്റ്റ് ഭീഷണി നേരിടുമ്പോള്‍ സംഘടിതമായി ചെറുത്തു തോല്പിക്കാന് ശ്രമിക്കണമെന്ന് ബിനോയ് വിശ്വം പറഞ്ഞു.
ചരിത്രത്തെ വക്രീകരിക്കുന്നതും വികൃതമാക്കുന്നതും എക്കാലത്തും രാഷ്ട്രീയത്തിന്റെ അതിപ്രസരമാണെന്ന് മുന്‍ എം.പി ടി.കെ ഹംസ പറഞ്ഞു. രാഷ്ട്രീയ താല്പര്യങ്ങള്ക്കനുസരിച്ചാണ് എന്നും ചരിത്ര രചന നടന്നിട്ടുള്ളത്. കേരളവും അതില്‍ നിന്ന് ഭിന്നമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചരിത്രത്തില്‍ അസന്നിഹിതമാക്കപ്പെട്ട ദലിത് സമൂഹങ്ങളെ വീണ്ടും അപ്രത്യക്ഷമാക്കാനുള്ള ശ്രമമാണ് സാമ്പത്തിക സംവരണം നടപ്പിലാക്കണമെന്ന് ആവശ്യത്തിന് പിന്നിലുള്ളതെന്ന് പ്രമുഖ ആക്ടിവിസ്റ്റും ചരിത്രകാരനുമായ കെ. കെ കൊച്ച് പറഞ്ഞു.
ചരിത്രത്തിലെ സാമുദായിക സഹവര്‍ത്തിത്വം പോലും നിരപേക്ഷമല്ലെന്നും അതാത് കാലങ്ങളിലെ അധികാര കേന്ദ്രങ്ങളുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് നിര്‍മിക്കപ്പെട്ടതാണെന്ന അന്വേഷണം കൂടി പ്രസക്തമാണെന്ന് കാലിക്കറ്റ് യൂനിവേഴ്സിറ്റി ചരിത്ര വിഭാഗം തലവന്‍ ഡോ കെ.എസ് മാധവന് ചൂണ്ടിക്കാട്ടി. ജനാധിപത്യ സമൂഹത്തിന്റെ നിലനില്പിനനിവാര്യമായ വൈജ്ഞാനിക ശ്രമമാണ് ചരിത്ര കോണ്‍ഫറന്‍സ് എന്നും അദ്ദേഹം പറഞ്ഞു.
വൈജ്ഞാനിക അന്വേഷണങ്ങള്‍ സംഘ് പരിവാര്‍ കാലത്ത് ഒരു സാമൂഹ്യ പ്രവര്‍ത്തനവും രാഷ്ട്രീയ ആയുധവുമാണെന്ന് ജമാഅത്തെ ഇസ്ലാമി കേരള ഉപാധ്യക്ഷന്‍ പി മുജീബ്റഹ്മാന്‍ പറഞ്ഞു. ഉദ്ഘാടന ചടങ്ങില്‍ കേരള മുസ്ലിം ഹെറിറ്റേജ് ഫൗണ്ടേഷന് ഡയറക്ടര്‍ ശൈഖ് മുഹമ്മദ് കാരകുന്ന് അധ്യക്ഷത വഹിച്ചു. കോഡിനേറ്റര്‍ ശിഹാബ് പൂക്കോട്ടൂര്‍ സ്വാഗതവും ഫൈസല്‍ പൈങ്ങോട്ടായി നന്ദിയും പറഞ്ഞു.
ആദ്യ ദിനം ഉച്ചക്ക് ശേഷം ‘കേരളത്തിന്റെ സൗഹൃദ പാരമ്പര്യവും ചരിത്ര പാഠങ്ങളും’ എന്ന വിഷയത്തില്‍ നടന്ന സെഷന് ശ്രദ്ധേയമായി. സാമൂഹ്യ ബന്ധങ്ങളില്‍ വിള്ളലും സ്പര്‍ധയും നിലനില്‍ക്കുന്ന സാഹചര്യമാണിന്നുള്ളതെന്നും സോഷ്യല്‍ മീഡിയ ജനങ്ങളെ ബന്ധിപ്പിക്കുന്നതിനു പകരം ബന്ധങ്ങള്‍ മുറിച്ചു കളയുകയാണ് ചെയ്യുന്നതെന്നും സെഷനില്‍ അധ്യക്ഷത വഹിച്ച മാധ്യമം എക്സിക്യൂട്ടീവ് എഡിറ്റര്‍ വി.എം ഇബ്രാഹിം പറഞ്ഞു. വിദേശ വിനോദ സഞ്ചാരികളെ കേരളത്തിലേക്ക് ആകര്‍ഷിപ്പിക്കുന്നതിനുള്ള ‘കേരളം: ദൈവത്തിന്റെ സ്വന്തം നാട്’ എന്ന മുദ്രാവാക്യം കേരളത്തിന്റെ സംസ്കാരം, പൈതൃകം, ചരിത്രം എന്നിവയിലൂന്നി നില്‍ക്കുന്നതാണെന്ന് പി.എസ്.എം.ഒ കോളേജ് ചരിത്രവിഭാഗം മുന്‍ തലവന്‍ ഡോ. കെ.കെ അബ്ദുസത്താര്‍ പറഞ്ഞു. സഹകരണത്തിലൂടെയും സഹവര്‍ത്തിത്വത്തിലൂടെയും രൂപപ്പെട്ട നല്ല അന്തരീക്ഷമായിരുന്നു കേരള തുറമുഖം ഇന്ത്യയിലെ മറ്റു തുറമുഖങ്ങളെ അപേക്ഷിച്ച് സുരക്ഷയുള്ളതാണെന്ന് വിദേശികള്‍ പറയാനുള്ള കാരണം. ഗാന്ധിജിയുടെ സ്വരാജ് നടപ്പാക്കാനാണ് ഞങ്ങള്‍ യുദ്ധം ചെയ്യന്നതെന്നാണ് വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി ബ്രിട്ടീഷുകാരോട് പറഞ്ഞതും ഈ സഹവര്‍ത്തിത്വത്തിന്റെ പ്രകടനമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
മിത്തുകള്‍ നമ്മുടെ രാജ്യത്ത് പ്രതിബന്ധം സൃഷ്ടിക്കാന്‍ ശ്രമിക്കുന്നതിന്റെ ഉദാഹരണമാണ് അഫ്രസുല്‍ ഖാന്റെ കൊലപാതകമെന്ന് മുക്കം എം.എ.എം.ഒ കോളേജ് അസി.പ്രൊഫസര്‍ ഡോ. അജ്മല്‍ മുഈന്‍ അഭിപ്രായപ്പെട്ടു. തീവ്രവാദവും ലൗജിഹാദും ഒരു തരത്തിലുള്ള മിത്ത് ആണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംഘ്പരിവാറിനെ പോലെ തന്നെ എതിര്‍ക്കപ്പെടേണ്ട ഒന്നാണ് ഇടതുപക്ഷ സാംസ്കാരികതയെന്ന് സംഗീതജ്ഞനും ആക്റ്റിവിസ്റ്റുമായ എ.എസ് അജിത്കുമാര്‍ പറഞ്ഞു. സഹവര്‍തിത്വം എന്ന പദം ഇന്ത്യയില്‍ ഉണ്ടായിരുന്നു എന്നു പറയേണ്ട സാഹചര്യമാണിന്നുള്ളതെന്ന് ചെന്നൈ ന്യൂ കോളജ് അസി.പ്രൊഫസര്‍ ഇ.എസ് അസ്ലം അഭിപ്രായപ്പെട്ടു. മലബാര്‍ മേഖലകളില്‍ വ്യാപകമായി നടന്ന മതപരിവര്‍ത്തനങ്ങള്‍ സഹവര്‍ത്തിത്വത്തിന്റെ വലിയ അടയാളമാണ്. മതംമാറ്റത്തിലൂടെ തങ്ങള്‍ക്ക് നേടാനാകുന്ന സാമൂഹിക നേട്ടങ്ങള്‍ ഒന്നിച്ചുജീവിച്ച് മനസ്സിലാക്കിയാണ് ജാതിവിവേചനത്തിനിരയായിരുന്ന വിവിധ ജനവിഭാഗങ്ങള്‍ മതപരിവര്‍ത്തനം നടത്തിയതെന്നും അസ്ലം സൂചിപ്പിച്ചു.
ഹൈദരാലിയുമായി ബന്ധപ്പെട്ട സൗഹൃദങ്ങള്‍ രേഖപ്പെടുത്തുന്ന ഒരുപാട് കഥകള്‍ ചരിത്രങ്ങളില്‍ കാണാമെന്ന് കാലിക്കറ്റ് സര്‍വകലാശാല അസി.പ്രൊഫസര്‍ ഡോ എം.പി മുജീബ് റഹ്മാന് അഭിപ്രായപ്പെട്ടു.
അയല്‍ രാജ്യങ്ങള്‍ ശത്രുക്കളായത് മതപരമായ കാരണങ്ങള്‍ കൊണ്ടല്ല, സാമ്പത്തികമായ പ്രശ്നങ്ങള്‍ കൊണ്ടാണ്. ജാതീയമായി താഴെയുള്ളവരെ ഉയര്‍ത്തികൊണ്ടുവരാന്‍ ഹൈദരലിയും പിന്‍ഗാമികളും ശ്രമിച്ചിരുന്നു. ക്ഷേത്രങ്ങള്‍ക്കും മറ്റും മുസ്ലിം ഭരണാധികാരികള്‍ സഹായങ്ങള്‍ നല്‍കിയതായും കാണാമെന്നും അദ്ദേഹം പറഞ്ഞു. ജി.ഐ.ഒ സംസ്ഥാന പ്രസിഡന്റ് അഫീദ അഹ്മദ് ചര്‍ച്ചയുടെ കോഡിനേറ്ററായിരുന്നു.
ആദ്യദിനം ഉച്ചക്ക് ശേഷം സമാന്തര സെഷനില്‍ ‘കേരളം: സാമൂഹിക സഹവര്‍ത്തിത്വത്തിന്റെ ചരിത്രവും വായനയും’ എന്ന തലക്കെട്ടില്‍ നടന്ന ചര്‍ച്ച കേരള ചരിത്രം പകര്‍ന്ന് നല്കുന്ന സഹവര്‍ത്തിത്വ പാഠങ്ങളെ കേള്‍വിക്കാര്‍ക്ക് പകര്‍ന്ന് നല്‍കുന്നതായിരുന്നു. ജമാഅത്തെ ഇസ്ലാമി, കേരള ജനറല്‍ സെക്രട്ടറി എം.കെ മുഹമ്മദലി സെഷനില്‍ അധ്യക്ഷത വഹിച്ചു. സമകാലിക പ്രശ്നങ്ങളെ എങ്ങനെ അഭിമുഖീകരിക്കുന്നു എന്നതിനെ ആശ്രയിച്ചാണ് ഒരു സമൂഹം ചരിത്രത്തില്‍ വിജയം നേടുന്നത്. എന്നാല്‍ വിദ്വേഷത്തിന്റെ തീക്കനലുകള്‍ സൃഷ്ടിച്ച് തങ്ങളുടെ നിക്ഷിപ്ത താല്പര്യങ്ങള്ക്ക് വേണ്ടി ചരിത്രത്തെ മുതലെടുക്കുന്ന പ്രവണതകള്‍ മേല്‍ക്കോയ്മ നേടുന്ന കാലത്ത് സഹവര്‍ത്തിത്വത്തെക്കുറിച്ച ഏടുകള്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ടുമാത്രമേ പ്രതിരോധം തീര്‍ക്കാനാകൂ എന്ന് തിരുവിതാംകൂറിലെ സാമൂഹികസഹവര്‍ത്തിത്വത്തെക്കുറിച്ച് സംസാരിച്ച ഡോ. ടി ജമാല്‍ മുഹമ്മദ് അഭിപ്രായപ്പെട്ടു. നവീനരാമായണം, ശ്രീകൈരളി ഭഗവദ്ഗീത തുടങ്ങി ബൃഹദ്കൃതികള്‍ മുസ്ലിം പണ്ഡിതന്മാരും, വിശുദ്ധഖുര്‍ആന്റെ അഞ്ചോളം പരിഭാഷകള്‍ ഹൈന്ദവ പണ്ഡിതന്മാരും നിര്‍വഹിച്ച സമ്പന്ന പാരമ്പര്യമാണ് കേരളത്തിനുള്ളതെന്നും എന്നാല്‍ അവപ്രകാശിപ്പിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നതില്‍ നാം ചരിത്രപരമായ വലിയവീഴ്ച വരുത്തിയിരിക്കുകയാണെന്നും പ്രശസ്ത ചരിത്രസൂക്ഷിപ്പുകാരന്‍ അബ്ദുര്‍റഹ്മാന്‍ മങ്ങാട് അഭിപ്രായപ്പെട്ടു.
മതപരിവര്‍ത്തനങ്ങള്‍ സമൂഹനിര്‍മിതിയില്‍ വലിയ പങ്കുവഹിച്ച ചരിത്രപാരമ്പര്യമാണ് നമുക്കുള്ളതെന്നും സാമൂഹിക ധ്രുവീകരണത്തിന് ഇതിനെ ഉപയോഗപ്പെടുത്തുന്നതിനെ നാം കരുതിയിരിക്കണമെന്നും ദക്ഷിണകേരളത്തിലെ സാമൂഹികസഹവര്‍ത്തിത്വത്തിന്റെ ചരിത്രം അവതരിപ്പിച്ച പ്രബോധനം സബ് എഡിറ്റര്‍ സദറുദ്ദീന്‍ വാഴക്കാട് പറഞ്ഞു. കേരളം കത്തിയെരിയുന്ന കാലത്ത് സാമൂഹിക സഹവര്‍ത്തിത്വത്തിന്റെ ഉദ്ബുദ്ധപാഠങ്ങള്‍ പകര്ന്നുനല്കിക്കൊണ്ട് രചിക്കപ്പെട്ട ചരിത്രഗ്രന്ഥങ്ങളാണ് സൈനുദ്ധീന്‍ മഖ്ദൂമിന്റെ തുഹ്ഫതുല്‍ മുജാഹിദീനും ഖാദി മുഹമ്മദിന്റെ ഫത്ഹുല്‍ മുബീനുമെന്ന് തിരൂരങ്ങാടി പി.സ്.എം.ഒ കോളേജ് അസി.പ്രൊഫസര്‍ ഡോ.ശരീഫ് ഹുദവി അഭിപ്രായപ്പെട്ടു. കേരളത്തിന്റെ സാഹോദര്യസംസ്കൃതിയില്‍ മഹിളാരത്നങ്ങളുടെ ഉല്കൃഷ്ടപാരമ്പര്യമാണുള്ളതെന്ന് സാമൂഹികസഹവര്ത്തിത്വത്തില് സ്ത്രീകളുടെ പങ്ക് എന്ന വിഷയം അവതരിപ്പിച്ച ആരാമം സബ്എഡിറ്റര്‍ ഫൗസിയ ഷംസ് പറഞ്ഞു. ജമാഅത്തെ ഇസ്ലാമി മീഡിയാസെക്രട്ടറി ടി ശാക്കിര്‍ ആമുഖഭാഷണം നിര്‍വഹിച്ചു.
‘രാഷ്ട്രീയ സൗഹൃദം: സമവായവും സംഘര്‍ഷവും’ എന്ന തലക്കെട്ടില്‍ തുടര്‍ന്ന് നടന്ന സെഷന് കേരള ചരിത്രത്തിലുണ്ടായ സമവായങ്ങളിലും സംഘര്‍ഷങ്ങളിലും രാഷ്ട്രീയ താലപര്യങ്ങള്‍ക്കും നേട്ടങ്ങള്‍ക്കുമുള്ള സ്വാധീനം വ്യക്തമാക്കുന്നതായിരുന്നു. വ്യത്യസ്തമായ ആശയങ്ങളും സിദ്ധാന്തങ്ങളും ഉള്ളതുകൊണ്ടാണ് വ്യത്യസ്തമായ രാഷ്ട്രീയ പാര്‍ട്ടികളുടെ സാന്നിദ്ധ്യം ഇന്ത്യാമഹാരാജ്യത്ത് ഉണ്ടാവുന്നതെന്ന് അദ്ധ്യക്ഷത വഹിച്ച വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം സദസ്സുമായി പങ്കുവെച്ചു. ഈ വ്യത്യസ്ത ആശയങ്ങള്‍ രാഷ്ട്രത്തിന്റെ സാമൂഹികവും രാഷ്ട്രീയവുമായ പുരോഗതിക്കുവേണ്ടിയുള്ളതാവണമെന്നും ആശയപരമായ വിയോജിപ്പുകള്‍ നിലനിര്‍ത്തി സമൂഹ നന്മക്കായി രാഷ്ട്രീയ പാര്‍ട്ടികള്‍ ഓന്നിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒരു ചെറിയ ശതമാനം വിഭാഗമാണ് എല്ലാകാലത്തും രാഷ്ട്രീയത്തില്‍ അക്രമമുണ്ടാക്കാന്‍ ശ്രമിക്കുന്നതെന്ന് മുസ്ലിം ലീഗ് നേതാവും പാര്ലമെന്ററിയനുമായ പി.വി അബ്ദുല്‍ വഹാബ് അഭിപ്രായപ്പെട്ടു. രാഷ്ട്രീയാധികാരം നേടിയെടുക്കാനുള്ള മാര്‍ഗമായി ധ്രുവീകരണങ്ങള്‍ ഉപയോഗിക്കുന്നതിന്റെ അടയാളമാണ് അടുത്ത തെരഞ്ഞെടുപ്പ് കണ്ട് സംഘ്പരിവാര്‍ ഇപ്പോള്‍ നടത്തികൊണ്ടിരിക്കുന്ന പ്രചാരണങ്ങളെന്നും അദ്ദേഹം പറഞ്ഞു.
രാഷ്ട്രീയ ബോധത്തെ ഇല്ലാതാക്കുന്ന ശൈലിയാണ് ആഗോളവല്കരണത്തിലൂടെ നടപ്പിലാക്കപ്പെട്ടത്. രാഷ്ട്രീയബോധമാണ് ആളുകളെ സാഹോദര്യത്തിലേക്കും സൗഹൃദത്തിലേക്കും നയിക്കുന്നത്. അപ്പോള്‍ കൂടുതല്‍ രാഷ്ട്രീയബോധമുണ്ടാക്കലാണ് സാഹോദര്യവും സഹവര്‍ത്തിത്വവും വര്‍ധിപ്പിക്കാനുള്ള മാര്‍ഗമെന്നും തുടര്‍ന്ന് സംസാരിച്ച ഡോ പി.ജെ വിന്‍സന്റ് പറഞ്ഞു. രാഷ്ട്രത്തിന്റെ രീതിശാസ്ത്രമാണ് രാഷ്ട്രീയം. വളരെസുപ്രധാനമായ ദൗത്യമാണ് രാഷ്ട്രീയത്തിനുള്ളത്. ഈ ദൗത്യം വിസ്മരിക്കപ്പെടുമ്പോഴാണ് രാഷ്ട്രീയം സംഘര്ഷങ്ങളിലെത്തുന്നത്. കാമ്പസുകളില്‍ നിന്ന് രാഷ്ട്രീയം എടുത്തുക്കളയാനുള്ള ശ്രമവും അരാഷ്ട്രീയവല്‍ക്കരണത്തെയാണ് ത്വരിതപ്പെടുത്തുകയെന്നും പ്രഫ. എ.പി അബ്ദുല്‍ വഹാബ് പറഞ്ഞു.
ഇന്ത്യയുടെ രാഷ്ട്രീയത്തിന് ആഗോളതലത്തില്‍ വലിയ സ്ഥാനമുണ്ടായിരുന്നുവെന്ന് തുടര്‍ന്ന് സംസാരിച്ച ഡി.സി.സി പ്രസിഡന്റ് ടി. സിദ്ധീഖ് പറഞ്ഞു. ഇന്ത്യയുടെ മാതൃകാരാഷ്ട്രീയത്തിന് അപചയം സംഭവിച്ചുകൊണ്ടിരിക്കുകയാണ്. സുപ്രീം കോടതിയിലെ മുതിര്‍ന്ന നാലു ജഡ്ജിമാര്‍ ജനാധിപത്യം അപകടത്തിലാണ് എന്ന് വിളിച്ചു പറയേണ്ട സാഹചര്യമുണ്ടായത് ഇന്ത്യന്‍ രാഷ്ട്രീയം നേരിടുന്ന വെല്ലുവിളിയെയാണ് സൂചിപ്പിക്കുന്നതെന്നും ടി.സിദ്ധീഖ് കൂട്ടിച്ചേര്‍ത്തു. അരാഷ്ട്രീയമായ സൗഹൃദത്തിലൂടെ സംഘ്പരിവാര്‍ ഫാഷിസത്തെ തടയാനാവില്ല. രാജ്യത്തെ ഇരകളോട് ഐക്യപ്പെടുന്ന സൗഹൃദമായിരിക്കണം വളര്‍ന്നുവരേണ്ടതെന്നും എഫ്.ഐ.ടി.യു ദേശീയ സെക്രട്ടറി റസാഖ് പാലേരി പറഞ്ഞു.
ശക്തമായ ഭരണഘടനയും ജനാധിപത്യ സംവിധാനങ്ങളുമുണ്ടെന്നതാണ് ഇന്ത്യയുടെ പ്രത്യേകതയായി പറയപ്പെടാറുള്ളത്. അവയെ ഇല്ലാതാക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. ഇത്തരം നീക്കങ്ങള്‍ക്കെതിരെ, കോടതിക്കെതിരെ ജഡ്ജിമാര്‍ ഉയര്‍ത്തിയതുപോലുള്ള ചോദ്യങ്ങള്‍ ഈ വ്യവസ്ഥക്കുള്ളില്‍നിന്നുതന്നെ ഉയരുന്നുണ്ടെന്നതാണ് പ്രതീക്ഷ നല്‍കുന്നതെന്നും മീഡിയാവണ്‍ മാനേജിംഗ് എഡിറ്റര്‍ സി. ദാവൂദ് പറഞ്ഞു. പുതുതായി വളര്‍ന്നു വരുന്ന ഇസ്ലാമോഫോബിയ പോലുള്ള പ്രശ്നങ്ങളെ അഭിമുഖീകരിക്കാന്‍ പരമ്പരാഗത രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സാധിക്കുന്നില്ലെന്ന് ഫ്രറ്റേണിറ്റി സംസ്ഥാന വൈസ് പ്രസിഡണ്ട് ഷംസീര്‍ ഇംബ്റാഹിം അഭിപ്രായപ്പെട്ടു. കേരളത്തിലും ജാതിയും മറ്റു വെല്ലുവിളികളും വീണ്ടും സജീവമാവുകയാണെന്നാണ് സമീപകാല സംഭവങ്ങള്‍ വ്യക്തമാക്കുന്നത്. തങ്ങള്‍ക്ക് ഉള്‍ക്കൊള്ളാനാവാത്ത രാഷ്ട്രീയത്തെ പൈശാചികവല്‍ക്കരിക്കാനാണ് കേരളത്തിലെ മുഖ്യധാരാ പാര്‍ട്ടികള്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്നും ഷംസീര്‍ കൂട്ടിച്ചേര്‍ത്തു. സോളിഡാരിറ്റി സംസ്ഥാന പ്രസിഡണ്ട് പി.എം. സ്വാലിഹ് സെഷന് കോഡിനേറ്ററായിരു്നനു.
ഹിസ്റ്ററി കോണ്‍ഫറന്‍സിന്റെ രണ്ടാം ദിവസമായ ഞായറാഴ്ച്ച ആദ്യ സെഷന് ചരിത്ര രചനകളില്‍ കേന്ദ്രീകരിച്ചുള്ളതായിരുന്നു. ‘ചരിത്ര രചനയും സൗഹൃദത്തിന്റെ വീണ്ടെടുപ്പുകളും’ എന്ന തലക്കെട്ടില്‍ നടന്ന ചര്‍ച്ചയില്‍ ചരിത്ര രചനകളുടെ പശ്ചാതലങ്ങളും പ്രതിസന്ധികളും അക്കാദമികമായി അവതരിപ്പിക്കപ്പെട്ടു. ഭാവിയിലെ സംഭവവികാസങ്ങളെ നിര്‍ണായകമായി സ്വാധീനിക്കാന്‍ സാധിക്കുന്ന നിയാമകശക്തിയുടെ റോള്‍ ചരിത്രത്തിനുണ്ട്. ക്രിയാത്മാകമായി ചരിത്രത്തെ എങ്ങനെ ഉപയോഗപ്പെടുത്താം എന്നതിനെക്കുറിച്ചാണ് നാം ആലോചിക്കേണ്ടത്. ആളുകള്‍ക്കിടയില്‍ സഹവര്‍ത്തിത്വം സാധ്യമാക്കുന്ന തരത്തില്‍ അവയെ ഉപയോഗപ്പെടുത്താനാകണമെന്നും സെഷനില്‍ അധ്യക്ഷത വിഹിച്ച ഡോ കൂട്ടില്‍ മുഹമ്മദലി പറഞ്ഞു.
ചരിത്രം ആത്മനിഷ്ഠമായാണ് നിലകൊള്ളുന്നതെന്നും വസ്തുതാപരമായ ചരിത്രം കണ്ടെത്തല്‍ അസാധ്യമാണെന്നും അതിനാല്‍ തന്നെ ചരിത്രത്തിന്റെ കാര്യത്തില്‍ സൂക്ഷ്മമായ അപഗ്രഥനവും അപനിര്‍മാണവുമാണ് ഉണ്ടാവേണ്ടതെന്നും നോവലിസ്റ്റും കഥാകൃത്തുമായ യു.കെ. കുമാരന് അഭിപ്രായപ്പെട്ടു. വീണ്ടും വീണ്ടും വായിച്ചുകൊണ്ടേയിരിക്കേണ്ട വിഷയമാണ് ചരിത്രം. അതിനോട് അന്ധമായ സമീപനമല്ല ഉണ്ടാവേണ്ടത്. ചരിത്രവും സാഹിത്യവും വേര്‍ത്തിരിഞ്ഞ് നില്ക്കുന്ന മണ്ഡലങ്ങളല്ല. പരസ്പരം പൂരകമായി വര്‍ത്തിക്കുന്ന ആശയങ്ങളാണ്. നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന സൗഹൃദത്തെ ചരിത്രപഠനത്തിലൂടെ വീണ്ടെടുക്കാന്‍ സാധിക്കുക തന്നെ ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആധുനികതക്ക് തുടക്കം കുറിച്ച ഭരണാധികാരിയായാണ് ടിപ്പുസുല്‍ത്താനെ ചരിത്രകാരന് ഇര്ഫാന് ഹബീബ് കാണുന്നത്. എന്നാല്‍ ഈ കാര്യത്തെ പത്ത് കള്ളക്കഥകളിലൊന്നായാണ് മറ്റൊന്നു ചരിത്രകാരന് എം.ജി.എസ് നാരായണന് കാണുന്നത്. ചരിത്ര തമസ്കരണത്തിലും ചരിത്ര വെളിപ്പെടുത്തലിലും കൃത്യമായ രാഷ്ട്രീയമുണ്ട്. അവ തിരിച്ചറിഞ്ഞുകൊണ്ടാണ് ചരിത്ര രചനയില്‍ വ്യാപൃതമാവേണ്ടതെന്ന് എഴുത്തുകാരന് കെ.ടി ഹുസൈന് സൂചിപ്പിച്ചു. ചരിത്രവും ചരിത്രരചനയും സത്യസന്ധതയുടെയും സര്‍ഗാത്മകതയുടെയും വേദിയാണെന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ച അധ്യാപകനും എഴുത്തുകാരനുമായ പി.ടി. കുഞ്ഞാലി അഭിപ്രായപ്പെട്ടു. പഴശ്ശിരാജാ വീരനാവുന്നതും ടിപ്പുസുല്‍ത്താന്‍ മനോരോഗിയാവുന്നതും അങ്ങനെയാണെന്ന് പി.ടി. കുഞ്ഞാലി കൂട്ടിച്ചേര്‍ത്തു.
ഹിന്ദുമുസ്ലിം ബൈനറി ആധുനികതയുടെ നിര്‍മിതിയാണ്. ഈ ബൈനറിവെച്ച് ചരിത്രത്തെ സമീപിക്കുന്നതില്‍ ഒട്ടേറെ പരിമിതികളുണ്ട്. കാരണം, മുസ്ലിംകളോടൊപ്പം എപ്പോഴും ഉണ്ടായിരുന്നത് കീഴാള വിഭാഗമായിരുന്നെന്നും തുടര്‍ന്ന് സംസാരിച്ച പി.എസ്.എം.ഒ കോളേജ് അസി.പ്രൊഫ വി.ഹിക്മത്തുല്ല കൂട്ടിച്ചേര്‍ത്തു. ഇന്ത്യന്‍ ചരിത്രത്തില്‍ മുസ്ലിംകളുടെ സ്ഥാനം എവിടെയാണ് എന്ന പരിശോധനയാണ് ചര്‍ച്ചയില്‍ ഇടപ്പെട്ട് സംസാരിച്ച ഹൈദരാബാദ് യൂണിവേഴ്സിറ്റി ഗവേഷകന് ത്വാഹിര്‍ ജമാല്‍ നടത്തിയത്. സെഷന് കോഓഡിനേറ്റര്‍ വി.എം. ബദീഉസ്സമാന് ചര്‍ച്ച നിയന്ത്രിച്ചു.
ഞായറാഴ്ച രാവിലെ ‘സാമൂഹിക സഹവര്‍ത്തിത്വം: പ്രദേശങ്ങളും സംഭവങ്ങളും’ എന്ന തലക്കെട്ടില്‍ നടന്ന സമാന്തര സെഷനില്‍ പി.പി അബ്ദുറഹ്മാന് പെരിങ്ങാടി അധ്യക്ഷത വഹിച്ചു. രാഷ്ട്രീയ പ്രാധാന്യമുള്ള സംഘര്‍ഷങ്ങള്‍ക്കും സഹവര്‍ത്തിത്വത്തിനും ഇടയിലാണ് ചരിത്രം വികസിച്ചത്. പഴശ്ശിയും കുറ്റിയാടിയിലെ വിവിധ സാമൂഹിക നേതൃത്വവും തമ്മില്‍ മികച്ച ബന്ധം നിലനിര്‍ത്തിയിരുന്നു. ഇത്തരം സഹവര്‍ത്തിത്വത്തിന്റെ കഥയാണ് കുറ്റിയാടിക്ക് പറയാനുള്ളതെന്നും ജമാഅത്തെ ഇസ്ലാമി സംസ്ഥാന കൂടിയാലോചന സമിതി അംഗം ഖാലിദ് മൂസ നദ്വി അഭിപ്രായപ്പെട്ടു. ചരിത്ര പഠനത്തില്‍ തുല്യതയില്ലാത്ത ഏടാണ് പൊന്നാനിയുടേതെന്ന് ഗ്രന്ഥകാരനും ചരിത്രകാരനുമായ ടി.വി അബ്ദുറഹ്മാന്‍കുട്ടി അഭിപ്രായപ്പെട്ടു. വിദേശരാജ്യത്തു നിന്നും ബിരുദം സ്വന്തമാക്കിയ കേരളത്തിലെ ആദ്യത്തെ വ്യക്തിയാണ് ശൈഖ് സൈനുദ്ദീന്‍ മഖ്ദൂം. പക്ഷെ അത് മുഖ്യധാര ചരിത്രങ്ങളില്‍ രേഖപ്പെടുത്തിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഭൂതകാലത്തെക്കുറിച്ചുള്ള ഊഹങ്ങളെ തങ്ങളുടെ താല്പര്യങ്ങള്ക്കനുസരിച്ച് വ്യാഖ്യാനിച്ച് എഴുതിയതാണ് ചരിത്രമെന്ന് മലപ്പുറം ഗവ.കോളേജ് അസി. പ്രൊഫസര്‍ ഡോ. ജമീല്‍ അഹ്മദ് അഭിപ്രായപ്പെട്ടു. ‘ഹിന്ദുമുസ്ലിം സഹജീവിതം ശുഹദാക്കളുടെ ചരിത്രപശ്ചാതലത്തില്‍’ എന്ന തലക്കെട്ടിലുള്ള പ്രബന്ധം അവതരിപ്പിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരള മുസ്ലിം ചരിത്രങ്ങള്‍ക്ക് ബലമുള്ള തെളിവുകള്‍ വേണമെന്നാണ് ചിലര്‍ വാശിപിടിക്കുന്നത്. ഹിന്ദു സവര്‍ണ ചരിത്രത്തിന് അതിന്റെ ആവശ്യമില്ല. ഖബറുകള്‍ തെളിവായെടുക്കാതിരിക്കുകയും നന്നങ്ങാടികള്‍ തെളിവായി സ്വീകരിക്കുന്നതും ഇതിന്റെ ഉദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു. ജന്മി-കുടിയാന് പ്രശ്നമാണ് നാദാപുരം സംഘര്‍ഷങ്ങളുടെ അടിസ്ഥാനമെന്ന് ജമാഅത്തെ ഇസ്ലാമി സംസ്ഥാന ശൂറ അംഗം ടി. മുഹമ്മദ് വേളം അഭിപ്രായപ്പെട്ടു. ജന്മിമാര് മുസ്ലിംകളും കുടിയാന്മാര് കീഴ് ജാതിക്കാരുമായിരുന്നു. പിന്നീടത് ഹിന്ദുമുസ്ലിം, സി.പി.എംആര്‍.എസ്.എസ്, ലീഗ്സി.പി.എം സംഘര്‍ഷങ്ങളായി പ്രശ്നവല്ക്കരിക്കപ്പെടുകയായിരുന്നു.
നമ്മുടെ രാജ്യത്ത് വിവിധ മതങ്ങളും ജാതികളും സമുദായങ്ങളുമുണ്ടെന്ന് വരുത്തിത്തീര്‍ക്കുകയും പിന്നീട് അവര്‍ക്കിടയില്‍ ഏകത്വം കൊണ്ടുവരാന്‍ ശ്രമിക്കുന്നതുമാണ് ‘നാനാത്വത്തില്‍ ഏകത്വം’ എന്ന ആശയമെന്ന് റിസര്‍ച്ച് സ്കോളര്‍ ഡോ മുഹമ്മദ് ശഫീഖ് പറഞ്ഞു.
ബ്രിട്ടീഷുകാര്‍ക്കെതിരെ നടന്ന പോരാട്ടത്തില്‍ ഹിന്ദുക്കളും മുസ്ലിംകളും പരസ്പരം സഹായിച്ചിരുന്നതായി മുസ്ലിം ഹെരിറ്റേജ് പ്രൊജക്ട് കോര്‍ഡിനേറ്റര്‍ എ.ടി യൂസുഫലി പറഞ്ഞു. ജമാഅത്തെ ഇസ്ലാമി സംസ്ഥാന സെക്രട്ടറി കെ.കെ ഫാത്തിമ സുഹറ സെഷന് കോഡിനേറ്ററായിരുന്നു.
ഞായറാഴ്ച ഉച്ചക്ക് ശേഷം നടന്ന സെഷനില്‍ കല, സാഹിത്യം, സിനിമ എന്നീ ജനപ്രിയ സംസ്കാരങ്ങളുടെ ചരിത്രമാണ് വിലയിരുത്തപ്പെട്ടത്. ‘സാഹിത്യവും സൗഹൃദവും’ എന്ന തലക്കെട്ടില്‍ നടന്ന ചര്‍ച്ചയില്‍ ഒ അബ്ദുറഹ്മാന് അധ്യക്ഷനായിരുന്നു. സാഹിത്യത്തിലൂടെയും കലയിലൂടെയും വിശ്വമാനവികതയുടെ സന്ദേശമാണ് കൈമാറപ്പെടേണ്ടതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ലോകത്തിന്റെ ശാപം ദാരിദ്ര്യമല്ല, സമ്പത്താണെന്ന് പ്രമുഖ സാഹിത്യകാരന് പി.കെ ഗോപി അഭിപ്രായപ്പെട്ടു. എന്റെ പ്രാണന്റെ പ്രചോദനമാണ് എന്റെ നാവ് സംസാരിക്കുന്നതെന്നും അതാണ് കലയുടെ ആത്മാവെന്നും അതിനെ നിയന്ത്രിക്കുന്നത് ഫാഷിസമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഹോം സിനിമകള്‍ കേരളത്തിലും ഘാനയിലും മാത്രമേ കാണാന്‍ കഴിയൂവെന്ന് പ്രശസ്ത ഹോം സിനിമ സംവിധായകന് സലാം കൊടിയത്തൂര്‍ പറഞ്ഞു. ഇത്തരം ഹോംസിനിമകളിലൂടെ സമൂഹത്തിന് നന്മയുടെ സന്ദേശങ്ങള്‍ നല്‍കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം സൂചിപ്പിച്ചു.
സമുദായങ്ങള്‍ തമ്മില്‍ ആശയവിനിമയം നടക്കാത്തതാണ് ഉത്തരേന്ത്യയിലെ കലാപങ്ങള്‍ക്ക് കാരണമെന്ന് പ്രബോധനം എക്സിക്യൂട്ടീവ് എഡിറ്റര്‍ അഷ്റഫ് കീഴുപറമ്പ് അഭിപ്രായപ്പെട്ടു.
അധിനിവേശ ശക്തികളുടെ ഉത്പന്നങ്ങള്‍ മാത്രമല്ല, അവരുടെ ഭാഷയും ബഹിഷ്കരിക്കണമെന്ന തീരുമാനമാണ് ഇംഗ്ലീഷ് ഭാഷയുടെ ബഹിഷ്കരണത്തിന് കാരണമായത്. സംഘടന പക്ഷപാതമില്ലാത്ത പണ്ഡിതരെയാണ് ഇന്ന് ഇസ്ലാമിക സര്‍വകലാശാലകള്‍ വാര്‍ത്തെടുക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സിനിമക്കു പുറമെ സംഗീതവും നാടകവും മാനവികതയുടെ തത്വശാസ്ത്രങ്ങള്‍ പ്രചരിപ്പിക്കുന്നുണ്ടെന്ന് ഗ്രന്ഥകാരനും പ്രഭാഷകനുമായ ടി.പി മുഹമ്മദ് ശമീം പറഞ്ഞു. മാനവിക മൂല്യങ്ങളെ ഉയര്‍ത്തിപ്പിടിക്കുന്ന കൃതികളാണ് വൈക്കം മുഹമ്മദ് ബഷീറിന്റേതെന്ന് ഗവേഷക വിദ്യാര്‍ഥിനി കെ.ജി നിദ ലുലു അഭിപ്രായപ്പെട്ടു. എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്റ് സി.ടി സുഹൈബ് സെഷന് കോഡിനേറ്ററായിരുന്നു.
ഹിസ്റ്ററി കോണ്‍ഫറന്‍സിന്റെ ഭാഗമായി നടന്ന അവസാന അക്കാദമിക സെഷനില്‍ ആത്മീയതയുടെ ചരിത്രമാണ് ചര്‍ച്ച ചെയ്തത്. ‘ആത്മീയതയും സൗഹൃദവും, മതങ്ങളും ദര്‍ശനങ്ങളും’ എന്ന തലക്കെട്ടില്‍ നടന്ന സെഷനില്‍ സമൂഹങ്ങള്‍ക്കും സമുദായങ്ങള്‍ക്കുമിടയിലെ സഹവര്‍ത്തിത്വത്തിന് ഊര്‍ജം പകരുന്നത് മതങ്ങളും ആത്മീയ ദര്‍ശനങ്ങളുമാണെന്ന് അഭിപ്രായമുയര്‍ന്നു. മതങ്ങളെല്ലാം മനുഷ്യ സൗഹാര്‍ദത്തിനും മൈത്രിക്കും വിഘാതമാണെന്നും മതങ്ങളെ കുറിച്ചുള്ള പൊതുസംസാരം അവസാനിപ്പിച്ചുകൊണ്ട് മാത്രമേ സമാധാനം സാധ്യമാകൂ എന്നുമുള്ള പൊതുബോധം ബോധപൂര്‍വം സൃഷ്ടിക്കപ്പെടുന്നതാണെന്നും സെഷനില്‍ സംസാരിച്ചവര്‍ അഭിപ്രായപ്പെട്ടു.
അടിസ്ഥാനപരമായി മതങ്ങളെല്ലാം മനുഷ്യ നന്മയാണ് ലക്ഷ്യമിടുന്നതെന്നും വിവിധ കാലങ്ങളില്‍ അതിന്റെ കൈകാര്യകര്‍തൃത്വം നിര്‍വഹിച്ചവരും ബാഹ്യ ഇടപെടല്‍ നടത്തിയവരുമാണ് മതങ്ങളെ വക്രീകരിച്ചതെന്നും ചടങ്ങില്‍ അധ്യക്ഷത വഹിച്ച ജമാഅത്തെ ഇസ്ലാമി കേരള അസിസ്റ്റന്റ് അമീര്‍ വി.ടി അബ്ദുല്ലക്കോയ തങ്ങള്‍ പറഞ്ഞു. ഇസ്ലാം ബലാല്‍ക്കാരത്തെ അംഗീകരിക്കുന്നില്ലെന്നും ആശയ, വിശ്വാസ വൈവിധ്യങ്ങളോടൊപ്പം മനുഷ്യപാരസ്പര്യത്തെയും ആചാരാനുഷ്ഠാനങ്ങളെയും സഹൃദയത്തോടെ ഉള്‍ക്കൊള്ളാനാണ് ഇസ്ലാമിക അധ്യാപനമെന്നും ഇസ്ലാമിക വിജ്ഞാനകോശം അസിസ്റ്റന്റ് എഡിറ്റര്‍ ഡോ. എ.എ ഹലീം പറഞ്ഞു. മതങ്ങളുടെ അടിസ്ഥാന അധ്യാപനങ്ങളോടൊപ്പം സാമൂഹികവും സാമ്പത്തികവുമായ പരിപ്രേക്ഷ്യങ്ങളില്കൂടി മതങ്ങളെ മനസ്സിലാക്കാന്‍ സാധിക്കേണ്ടതുണ്ടെന്ന് ഡോ. ഫൈസല്‍ ഹുദവി അഭിപ്രായപ്പെട്ടു. പ്രാദേശികാചാരങ്ങളില്‍ പോലും പരസ്പരം പങ്കുചേര്‍ന്നതാണ് കേരളത്തിന്റെ മതസമുദായങ്ങളുടെ ചരിത്രമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മനുഷ്യന് എന്ന കേന്ദ്രാശയത്തിലേക്ക് ആശയസംവാദങ്ങളെ കൊണ്ട് വരേണ്ടത് അനിവാര്യമാണെന്ന് പി.എം.എ ഗഫൂര്‍ ചൂണ്ടിക്കാട്ടി. മതമാണ് മാനവിക മൂല്യങ്ങള്‍ പ്രദാനം ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. പി വി റഹ്മാബി ചര്‍ച്ച നിയന്ത്രിച്ചു.
രണ്ട് ദിവസത്തെ അക്കാദമിക സെഷനുകളിലും സദസ്സിന്റെ സജീവ പങ്കാളിത്വത്തിലും ഉയര്‍ന്നുവന്ന വിവിധ ആശയങ്ങള്‍ അടിവരയിടുന്നതും പ്രായോഗിക മാര്‍ഗങ്ങള്‍ നിര്‍ദേശിക്കുന്നതുമായിരുന്നു സമാപന സമ്മേളനം. നീതിയിലും സൗഹാര്‍ദത്തിലുമധിഷ്ഠിതമായ സാമൂഹ്യ നിര്‍മിതിക്ക് ആഹ്വാനം ചെയ്താണ് കോണ്‍ഫറന്‍സ് സമാപിച്ചത്. സമൂഹത്തില്‍ വെറുപ്പും വിദ്വേഷവും പടര്‍ത്തുന്നതിനുള്ള ശ്രമങ്ങള്‍ ഭരണകൂടത്തിന്റെ ഭാഗത്ത് നിന്നും സജീവമാകുമ്പോള്‍ ജനതയുടെ സഹവര്‍ത്തിത്വത്തിന്റെ പാരമ്പര്യം കണ്ടെടുക്കുന്നത് രാഷ്ട്രീയ പ്രതിരോധമാണെന്നും കോണ്‍ഫ്രന്‍സ് അഭിപ്രായപ്പെട്ടു.
ഏകാധിപത്യത്തിനും വെറുപ്പിന്റെ രാഷ്ട്രീയത്തിനുമെതിരായ ജനകീയ പ്രതിരോധമായി ചരിത്ര പഠനം മാറണമെന്ന് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ എം.ഐ അബ്ദുല്‍ അസീസ് പറഞ്ഞു. രാജ്യത്തിന്റെ ചരിത്രാനുഭവം തങ്ങളുടെ ഹിംസാത്മക തത്വസംഹിതകളെ സാധൂകരികരിക്കാത്തതിനാലാണ് സംഘ്പരിവാര്‍ ചരിത്രം തിരുത്താന്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ജമാഅത്തെ ഇസ്ലാമി അസിസ്റ്റന്റ് അമീര്‍ പി മുജീബ്റഹ്മാന്‍ അധ്യക്ഷത വഹിച്ചു.
സംഘ് പരിവാര്‍ അധികാരത്തിലെത്തിയതോടെ ജനാധിപത്യത്തെ പോലും ജനങ്ങള്‍ ഭയക്കുന്നുവെന്ന് അഡ്വ. കെ.എന്‍.എ ഖാദര്‍ പറഞ്ഞു. പൗരന്റെ മേലുള്ള ഭരണകൂടത്തിന്റെ അധികാര പ്രയോഗത്തിനെതിരായ പ്രതിരോധമാണ് അനിവാര്യമെന്ന് കെ.ഇ.എന്‍ പറഞ്ഞു. സി.പി കുഞ്ഞുമുഹമ്മദ്, കെ.അംബുജാക്ഷന്, എ റഹ്മത്തുന്നിസ, ഹാഫിസ് അനസ് മൗലവി, ശൈഖ് മുഹമ്മദ് കാരക്കുന്ന്, വി.പി ബഷിര്‍, പി.സി. അന്‍വര്‍, എം.പി. അബ്ദുല്‍ഗഫൂര്‍ എന്നിവര്‍ സംസാരിച്ചു. കേരള മുസ്ലിം ഹെറിറ്റേജ് ഫൗണ്ടേഷന് കോ ഓര്‍ഡിനേറ്റര്‍ ശിഹാബ് പൂക്കോട്ടൂര്‍ സ്വാഗതവും ടി പി യൂനുസ് നന്ദിയും പറഞ്ഞു.
രണ്ട് ദിവസം എട്ട് വേദികളിലായി 50 പ്രബന്ധങ്ങളാണ് ഹിസ്റ്ററി കോണ്‍ഫറന്‍സില്‍ അവതരിപ്പിക്കപ്പെട്ടത്. ചരിത്ര പഠനത്തിലും അതിന്റെ വിശകലനങ്ങളിലും സംഘര്ഷങ്ങളുള്ളതുപോലെ സഹവര്‍ത്തിത്വത്തിനും വലിയ സ്ഥാനമുണ്ടായിരുന്നു. എന്നാല്‍ അധികാരം നിലനിര്‍ത്താനും ജനങ്ങളെ ഭിന്നിപ്പിച്ചി ഭരിക്കാനും എല്ലാ കാലത്തും സംഘര്‍ഷങ്ങളെയും ഭിന്നിപ്പുകളെയും ഉപയോഗപ്പെടുത്തുകയാണ് അധീശശക്തികള്‍ ചെയ്തത്. ഇന്നും നടന്നുകൊണ്ടിരിക്കുന്നത് ഇതുതന്നെയാണ്.
അതുകൊണ്ട് ചരിത്രത്തില്‍ ശക്തന് ദുര്‍ബലനെ ഇല്ലാതാക്കുന്ന വൈരുദ്ധ്യാധിഷ്ഠിത സംഘട്ടനങ്ങള്‍ മാത്രമല്ല സംവാദങ്ങളിലൂടെ സഹവര്‍ത്തിത്വത്തിലൂടെ ദുര്‍ബലരെ കൈപിടിച്ചുയര്‍ത്തിയ ശക്തരും സ്വന്തം അക്രമങ്ങള്‍ക്കൊണ്ട് നശിച്ചുപോയ പ്രബലരും ദൈവികമായ ഇടപെടലുകളിലൂടെ സംരക്ഷിക്കപ്പെട്ട ദുര്‍ബലരും ലോകംജയിച്ചടക്കിയ പീഡിതരുമുണ്ടായിട്ടുണ്ട്. ഇബ്നു ഖല്ദൂന് പറയുന്നത് പോലെ ചരിത്രമെന്നത് സമൂഹങ്ങളുടെ ഉഥാനപതനങ്ങളുടെ തുടര്‍ച്ചയാണ്.
ചരിത്രത്തെ തങ്ങളുടെ നേട്ടങ്ങള്‍ക്കായി മാറ്റിയെഴുതാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്ന അധികാര ശക്തികള്‍ക്കെതിരായ ഏറ്റവും വലിയ പ്രതിരോധമാണ് ചരിത്രത്തിലെ സഹവര്‍ത്തിത്വ പാഠങ്ങള്‍ ഓര്‍ക്കുകയും പുനരുജ്ജീവിപ്പിക്കുകയും ചെയ്യുകയെന്നത്. ഇങ്ങനെ വ്യത്യസ്തമായൊരു ചരിത്രാന്വേഷണത്തിനുള്ള ആഹ്വാന്നമായിരുന്നു ഹിസ്റ്ററി കോണ്‍ഫറന്‍സ്.