സെന്റര്‍ ഫോര്‍ ഇന്ത്യന്‍ കമ്യൂണിറ്റി (സി.ഐ.സി), ഇന്ത്യൻ ഡോക്‌ടേഴ്‌സ് ക്ലബുമായി സഹകരിച്ച് സംഘടിപ്പിച്ച 19ാമത് ഏഷ്യന്‍ മെഡിക്കല്‍ ക്യാമ്പ് ഐന്‍ ഖാലിദ് ഉമ്മുല്‍ സനീം ഹെല്‍ത്ത് സെന്ററില്‍ പി.എച്ച്.സി.സി എക്‌സിക്യൂട്ടീവ് ഡയറക്‌ടര്‍ ഡോ.സംയ അഹമ്മദ് അല്‍ അബ്‌ദുല്ല ഉദ്‌ഘാടനം നിര്‍വഹിച്ചു.ഏഷ്യന്‍ രാജ്യങ്ങളിലെ താഴ്ന്ന വരുമാനക്കാരായ തൊഴിലാളികള്‍ക്കും ജീവനക്കാര്‍ക്കുമായി ഒരുക്കിയ വിപുലമായ ക്യാമ്പ് ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍, പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പറേഷന്‍ എന്നിവയുടെ മേല്‍നോട്ടത്തിലായിരുന്നു ഒരുക്കിയത്.
മുന്‍ കരുതലാണ് ചികിത്സയെക്കാള്‍ അഭികാമ്യം എന്ന ആപ്‌തവാക്യം അനുസ്‌മരിച്ചു കൊണ്ടായിരുന്നു.ഡോ.സംയ അഹമ്മദ് അല്‍ അബ്‌ദുല്ല സംസാരിച്ചു തുടങ്ങിയത്.ആരോഗ്യ ബോധവത്കരണത്തിനും ആധുനിക ജീവിത ശൈലീ രോഗങ്ങള്‍ കൊണ്ട് പ്രയാസപ്പെടുന്നവരുമായ അര്‍ഹരായവര്‍ക്കുള്ള സുവര്‍ണ്ണാവസരവുമാണ് ഈ ബൃഹത്തായ മെഡിക്കല്‍ കേമ്പ്.അവര്‍ അടിവരയിട്ടു.
രാവിലെ ആരംഭിച്ച ക്യാമ്പിൽ വിവിധ സ്‍പെഷലിസ്റ്റ് വിഭാഗങ്ങളിലായി ഡോക്‌ടര്‍മാരുടെയും നഴ്‌സുമാരുടെയും സേവനങ്ങള്‍ ലഭ്യമായിരുന്നു.നേത്ര പരിശോധന, ഓർത്തോപീഡിക് , ഫിസിയോ തെറാപ്പി, കാർഡിയോളജി, ഇ എൻ ടി എന്നിവയിൽ വിദഗ്‌ധ ഡോക്‌ടർമാരുടെ സേവനങ്ങളോടൊപ്പം ഇ.സി.ജി, അൾട്രാ സൗണ്ട് സ്കാനിംഗ് , കൊളസ്ട്രോൾ, യൂറിൻ പരിശോധന, ഓഡിയോ മെട്രി, ഓറൽ ചെക്കപ്പ് തുടങ്ങിയ ക്ലിനിക്കൽ ടെസ്റ്റുകളും സജ്ജമാക്കിയിരുന്നു.ആരോഗ്യ ബോധവത്കരണ ക്ലാസുകളും, രക്തദാനം, അവയവ ദാനം, കൗൺസലിംഗ് എന്നിവക്കുള്ള അവസരവും ക്യാമ്പിലെത്തിയവര്‍ ഉപയോഗപ്പെടുത്തി.
ഒരു തണലിലെത്തിയ പ്രതീതിയില്‍ ഗുണഭോക്താക്കളായ രോഗികളും ഒരു സുവര്‍ണ്ണാവസരം ലഭിച്ച സംതൃപ്‌തിയില്‍ സേവന സന്നദ്ധരായ പ്രവര്‍ത്തകരും ഏറെ അഭിമാനം തോന്നിയ അതിമഹനീയമായ മുഹൂര്‍ത്തങ്ങളായിരുന്നുവെന്ന് വിശിഷ്‌ട വ്യക്തിത്വങ്ങള്‍ ക്യാമ്പിനെ വിലയിരുത്തി.
ഒരു സേവന സംരംഭത്തിന്റെ തുടര്‍ച്ച എന്നത് തന്നെ ഏറെ പ്രശംസനീയമാണ്.2002 മുതല്‍ 2023 വരെ വര്‍ഷം തോറും നടന്നു പോരുന്നതിന്നിടയില്‍ കോവിഡ് മഹാമാരിയുടെ പ്രതിസന്ധി 3 വര്‍ഷങ്ങളുടെ ഇടവേളക്ക് കാരണമായി.സാധ്യതകളും സാഹചര്യങ്ങളും ഒത്തുവന്നപ്പോള്‍ വീണ്ടും ഈ മഹാസംരംഭം സംയുക്തമായി സംഘടിപ്പിക്കാനായത് അഭിമാനാര്‍ഹമായ കാര്യമാണ്.ഇന്ത്യൻ ഡോക്ടേഴ്‌സ് ക്ലബ് പ്രസിഡന്റ് ഡോ.ബിജു ഗഫൂര്‍ വിശദീകരിച്ചു.
ജനോപകരപ്രദമായ ഒരു വലിയ സേവന സംരംഭത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്നും ഇത്തരം സേവന പ്രവര്‍ത്തനങ്ങളുടെ വേദിയായി ഉമ്മുല്‍സനീം ആരോഗ്യ കേന്ദ്രത്തിന് അവസരം ലഭിച്ചതില്‍ സന്തോഷമുണ്ടെന്നും ഉമ്മുൽ സനീം ഹെൽത്ത് സെന്റർ ഡയറക്‌ടര്‍ അംനാ അബ്‌ദുല്‍ റഹീം അഭിപ്രായപ്പെട്ടു.
അപരന്റെ പ്രയാസങ്ങള്‍ക്ക് പരിഹാരവും,സമൂഹത്തിലെ അര്‍ഹരായവരെ കണ്ടെത്തിയുള്ള സേവന സംരംഭവും പ്രശംസയര്‍ഹിക്കുന്നു.നേപ്പാള്‍ അമ്പാസിഡര്‍ ഡോ. നരേഷ് ബിക്രം ദകൽ പറഞ്ഞു.
ഏറെ പ്രശംസയര്‍ഹിക്കുന്ന സാന്ത്വന സേവന സംരംഭം. കൂട്ടുത്തരവാദിത്തത്തോടെ സംഘടിപ്പിക്കുന്ന ഈ മഹദ് ആരോഗ്യ സേവന പരിപാടിയുടെ മുന്‍ നിരയില്‍ നില്‍ക്കുന്ന സി.ഐ.സി യുടെ ആത്മാര്‍ഥ സേവനം എടുത്തു പറയേണ്ടതാണ്.പ്രവാസ ലോകത്തെ ഏഷ്യന്‍ വംശജരായ വിവിധ ദേശ ഭാഷാ സംസ്‌ക്കാരങ്ങളിലുള്ളവരുടെ ഒത്തു ചേരല്‍ പോലും ഏറെ മനോഹരമാണ് എന്നും വളരെ ഹ്രസ്വമായ വാക്കുകളിലൂടെ ഐ.സി.സി പ്രസിഡണ്ട് ഇ.വി മണികണ്‌ഠന്‍ വിശദീകരിച്ചു.
മാനവിക മാനുഷിക മൂല്യങ്ങളുടെ അതി ശ്രേഷ്‌ടമായ കാഴ്‌ചയാണ് ഈ മെഡിക്കല്‍ കേമ്പിലൂടെ ദൃശ്യമാകുന്നത്.ശ്രീലങ്കന്‍ അമ്പാസിഡര്‍ മഫാസ് മുഹിയദ്ദീന്‍ തന്റെ സന്തോഷം പങ്കുവെച്ചു.
ആരോഗ്യ സേവന രംഗത്ത് മധ്യേഷ്യയിലെ പ്രസിദ്ധമായ ഒരു സംരംഭമാണ് ഏഷ്യന്‍ മെഡിക്കല്‍ കേമ്പ്.ഇതിന്റെ പ്രവര്‍ത്തനത്തിന്റെ പ്രോത്സാഹനവും പ്രചോദനവും വിശ്വാസത്തിന്റെ തന്നെ ഭാഗമാണ്.ഒരു രോഗിയെ സന്ദര്‍ശിക്കുന്നതിലൂടെ ലോക പരിപാലകനായ ദൈവത്തെ സന്ദര്‍ശിച്ചത് പോലെ എന്ന് പ്രകാശിപ്പിക്കുന്ന തിരുവചനം വിവരിച്ചു കൊണ്ട്. ക്യാമ്പ് വൈസ് ചെയർമാൻ കെ.സി അബ്‌ദുല്‍ ലത്വീഫ് തന്റെ അധ്യക്ഷ പ്രസംഗം ധന്യമാക്കി.
മെഡിക്കല്‍ കേമ്പിന്റെ തുടക്കവും തുടര്‍ച്ചയും,ഈ സംരംഭത്തിന്റെ വിജയ രഹസ്യവും കെ.സി വിശദീകരിച്ചു.ഖത്തറിലെ ആരോഗ്യ വിഭാഗത്തിലെ വിവിധ ഘടകങ്ങളും സന്നദ്ധ സേവന തല്‍പരരായ സംഘങ്ങളുടേയും സംഘടനകളുടെയും സഹകരണത്തോടൊപ്പം സി.ഐ.സി അംഗങ്ങളുടെ നിസ്വാര്‍ഥമായ സേവനം കൂടെ ആകുമ്പോള്‍ അവിശ്വസിനീയമായ വിജയഗാഥയാണ് ഈ സംരംഭത്തിനുള്ളത്.
അബ്‌ദുല്‍ റഹീം സാഹിബിന്റെ ഖുര്‍ആന്‍ പാരായണത്തോടെയായിരുന്നു തുടക്കം.സി.ഐ.സി ജനറല്‍ സെക്രട്ടറി നൗഫല്‍ പാലേരി സ്വാഗതം ആശംസിച്ചു.സംഘാടക സമിതി വൈസ് ചെയർമാൻ പി.പി അബ്‌ദുല്‍ റഹീം നന്ദി പ്രകാശിപ്പിച്ചു.
???? കൂടുതൽ വായനക്ക് ????????: https://chat.whatsapp.com/E0i3pHf7tQV46Y5jpKdwCE