ജനീവ: രാജ്യത്തെ വിഭാഗങ്ങൾക്കടിയിൽ നടക്കുന്ന ചർച്ച പൂർണമായ വെടിനിർത്തലിന് കാരണമാകുമെന്ന് നല്ല ശുഭാപ്തിവിശ്വാസമുണ്ടെന്ന് യു.എന്നിന്റെ ലിബിയയിലെ ആക്ടിങ് പ്രതിനിധി. നിലവിലെ ശാന്തമായ അവസ്ഥ നിലനിർത്താനും, സൈനിക നീക്കം ഒഴിവാക്കാനും ഇരു വിഭാഗങ്ങളും ധാരണയിലെത്തിയതായി യു.എന്നിന്റെ ലിബിയയിലെ ആക്ടിങ് പ്രതിനിധി സ്റ്റെഫാനി വില്യംസ് ബുധനാഴ്ച വാർത്ത സമ്മേളനത്തിൽ പറഞ്ഞു.
ഞാൻ തികച്ചും ശുഭാപ്തിവിശ്വാസത്തിലാണ്. ഇവിടെ ഗൗരവത്തിന്റെയും പ്രതിബദ്ധതയുടെയും അന്തരീക്ഷമാണുള്ളത്. ലിബിയൻ ജനങ്ങളുടെ ജീവിതത്തെയും ക്ഷേമത്തെയും ബാധിക്കുന്ന പല പ്രശ്നങ്ങളിലും ഇരു വിഭാഗങ്ങളും ധാരണയിലെത്തിയതായി റിപ്പോർട്ട് ചെയ്യുന്നതിൽ ഞാൻ സന്തോഷിക്കുന്നു- യു.എന്നിന്റെ ലിബിയൻ ദൗത്യത്തിന്റെ തലവൻ സ്റ്റെഫാനി വില്യംസ് പറഞ്ഞു.
ട്രിപോളി കേന്ദ്രീകരിച്ചുള്ള അന്താരാഷ്ട്ര അംഗീകൃത ദേശീയ ഐക്യ സർക്കാർ (Government of National Accord), കിഴക്കൻ മേഖല കേന്ദ്രീകരിച്ചുള്ള ഖലീഫ ഹഫ്തറിന്റെ ലിബിയൻ ദേശീയ സൈന്യം (Libyan National Army) എന്നിങ്ങനെ ഇരുവിഭാഗങ്ങളായി 2014ൽ രാജ്യം വിഭജിക്കപ്പെടുകയായിരുന്നു. ജി.എൻ.എയും, എൽ.എൻ.എയും തമ്മിലെ ഈ ആഴ്ചത്തെ ചർച്ചക്ക് ശേഷം നവംബർ 9ന് തുനീഷ്യയിൽ രാഷ്ട്രീയ ചർച്ച നടക്കുമെന്ന് വില്യംസ് പറഞ്ഞു.