അങ്കാറ: 2016ലെ സൈനിക അട്ടിമറി ശ്രമത്തിന്റെ ഭാഗമായി 82 സൈനികരെ അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ട് തുർക്കി. അട്ടിമറി ശ്രമത്തിന്റെ സൂത്രധാരനെന്ന് തുർക്കി ആരോപിക്കുന്ന മുസ്‌ലിം പ്രഭാഷകൻ ഫത്ഹുല്ല ഗുലനെ പിന്തുണക്കുന്നവരെന്ന് സംശയിക്കുന്നവരെ ലക്ഷ്യംവെച്ചുള്ള നടപടിയുടെ ഭാഗമായാണ് ഉത്തരവ് -ദേശീയ വാർത്താ ഏജൻസി അനദോലു റിപ്പോർട്ട് ചെയ്തു. യു.എസിൽ താമസമാക്കിയ മതനേതാവും ബിസിനസ്സുകാരനുമായ ഫത്ഹുല്ല ഗുലന്റെ ശൃംഖലയെ ലക്ഷ്യംവെച്ച് തുർക്കി നാലുവർഷമായി നടപടി തുടർന്നുകൊണ്ടിരിക്കുകയാണ്. 2016 ജൂലൈലാണ് പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാനെ അട്ടിമറിക്കാനുള്ള സൈനിക ശ്രമം നടക്കുന്നത്.
2016ലെ അട്ടിമറി ശ്രമത്തിൽ 250 പേർ കൊല്ലപ്പെട്ടിരുന്നു. അതിൽ തനിക്ക് പങ്കില്ലെന്ന് ഫത്ഹുല്ല ഗുലൻ വ്യക്തമാക്കുകയും ചെയ്തിരുന്നു. ഉർദുഗാന്റെ മുൻ സഖ്യക്ഷിയായ ഫത്ഹുല്ല ഗുലൻ 1999 മുതൽ യു.എസിലെ പെനിസിൽവാനിയയിലാണ് താമസിക്കുന്നത്. 39 പ്രവിശ്യകളിലാണ് ചൊവ്വാഴ്ച നടപടി അരങ്ങേറിയത്. 63 പേർ നിലവിൽ അറസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്.