ജറൂസലം: അധിനിവേശ കിഴക്കൻ ജറൂസലമിൽ രണ്ടാം ദിവസവും ഫലസ്തീനികളോട് ഏറ്റുമുട്ടി ഇസ്രായേൽ പൊലീസ്. ആളുകൾ ഒത്തുചേരുന്നതിന് വെള്ളിയാഴ്ച വിലക്കേർപ്പെടുത്തിയ സാഹചര്യത്തിലാണ് മേഖലയിൽ അസ്വസ്ഥത വർധിക്കുന്നത്. ആക്രമണ വീഡിയോ പോസ്റ്റ് ചെയ്യപ്പെട്ടതിനെ തുടർന്നാണ് ഏറ്റുമുട്ടൽ ശക്തിപ്പെടുന്നത്. വ്യാഴാഴ്ച രാത്രിയിലെ ഏറ്റുമട്ടിലിന് ശേഷമാണ് പുതിയ ആക്രമണം ഉണ്ടായിരിക്കുന്നത്. സംഘട്ടനത്തിൽ 105 പേർക്ക് പരിക്കേൽക്കുകയും, ഏകദേശം 20 പേരെ ആശുപത്രിയിലേക്ക് മാറ്റിയതായും ഫലസ്തീൻ റെഡ് ക്രസന്റ് റിപ്പോർട്ട് ചെയ്തു. 20 ഉദ്യോഗസ്ഥർക്ക് പരിക്കേറ്റതായി ഇസ്രായേൽ അറിയിച്ചു.
മുസ്ലിം നോമ്പുകാലമായ റമദാൻ മാസത്തിൽ ഫലസ്തീനികൾ വലിയ തോതിൽ കൂടിചേരുന്ന ചില മേഖലകളിലേക്കുള്ള പ്രവേശനം വ്യാഴാഴ്ച പൊലീസ് തടഞ്ഞിരുന്നു. മാർച്ച് അവസാനത്തിൽ തീവ്ര വലതുപക്ഷ ഇസ്രായേൽ ജൂത വിഭാഗങ്ങൾ മേഖലയിൽ പ്രവേശിക്കുകയും, ഫലസ്തീനികളെ പീഢിപ്പിക്കുകയും, അറബികൾക്ക് മരണം എന്ന് അക്രോശിക്കുകയും ചെയ്തതോടെ സംഘർഷം രൂക്ഷമാവുകയായിരുന്നു.