ജറൂസലം: അറസ്റ്റ് ചെയ്ത ഫലസ്തീൻ സമരനായകർ മുന അൽ കുർദിനെയും, മുഹമ്മദ് അൽ കുർദിനെയും മണിക്കൂറുകൾക്ക് ശേഷം ഇസ്രായേൽ സേന വിട്ടയച്ചു. അധിനിവേശ കിഴക്കൻ ജറൂസലമിലെ ശൈഖ് ജർറാഹ് മേഖലയിൽ ഫലസ്തീൻ കുടിയൊഴിപ്പിക്കൽ തടയുന്ന പ്രതിഷേധത്തിന്റെ മുൻനിര സമരനായകരാണവർ. അൽജസീറ മാധ്യമപ്രവർത്തകയെ അറസ്റ്റ് ചെയ്ത് ഒരു ദിവസത്തിന് ശേഷമാണ് ഇരട്ട സഹോദരങ്ങളെ ഇസ്രായേൽ അറസ്റ്റ് ചെയ്യുന്നത്.
ഞങ്ങളെ ഭയപ്പെടുത്താനും ഭീതിയിലാഴ്ത്താനുമുള്ള അവരുടെ ശ്രമങ്ങളെ വകവെക്കുന്നില്ല. അറസ്റ്റുകളൊന്നും ഞങ്ങളെ ഭയപ്പെടുത്തുന്നുമില്ല. ഞങ്ങൾ ഞങ്ങളുടെ വീടുകളിൽ തന്നെ താമസിക്കും. ഞങ്ങൾ ജനിക്കുകയും വളരുകയും ചെയ്ത ഭൂമിക്ക് വേണ്ടി പ്രതിരോധം തുടരുമെന്ന് മോചിപ്പിക്കപ്പെട്ട ശേഷം മുന അൽ കുർദ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഞങ്ങൾ ഭയപ്പെടുന്നില്ല. ഈ അനീതിക്കെതിരെ ഞങ്ങൾ തുടർന്നും ശബ്ദിക്കും. ഞങ്ങൾ ഞങ്ങളുടെ വീടുകൾ സംരക്ഷിക്കുന്നതിന് തുടർന്നും പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുമെന്ന് മുഹമ്മദ് അൽ കുർദും പറഞ്ഞു.
സമൻസ് ലഭിച്ച ശേഷം മുഹമ്മദ് അൽ കുർദ് പൊലീസ് സ്റ്റേഷനിൽ പ്രവേശിക്കുകയും, ശൈഖ് ജർറാഹിലെ വീട്ടിൽ പരിശോധന നടത്തി മുന അൽ കുർദിനെ ഇസ്രായേൽ സേന അറസ്റ്റ് ചെയ്യുകയുമായിരുന്നു.