ജറൂസലം: വെടിനിർത്തലിന് ധാരണയിലെത്തിയതായി ഇസ്രായേലും ഹമാസും വ്യക്തമാക്കി. 11 ദിവസത്തെ പോരാട്ടത്തിന് ശേഷമാണിത്. പോരാട്ടത്തിൽ ഗസ്സയിൽ 232 ഫലസ്തീനികളും ഇസ്രായേലിൽ 12 പേരും കൊല്ലപ്പെട്ടു. ഈജിപ്തിന്റെ മധ്യസ്ഥതയിൽ നിർദേശിച്ച ‘പരസ്പരവും നിരുപാധിക’വുമായ ഗസ്സ ഉടമ്പടിക്ക് അനുകൂലമായി ഐക്യകണ്ഠേന വോട്ടെടുപ്പ് നടത്തിയതായി ഇസ്രായേൽ സുരക്ഷാ കാബിനറ്റ് വ്യഴാഴ്ച വ്യക്തമാക്കി.
‘പരസ്പരവും നിരുപാധിക’വുമായ വെടനിർത്തൽ അംഗീകരിച്ചതായി ഗസ്സയിൽ ഭരണം നടത്തുന്ന ഹമാസും, പി.ഐ.ജെ (Palestinian Islamic Jihad ) സായുധ വിഭാഗവും സ്ഥിരീകരിച്ചു. വെള്ളിയാഴ്ച പുലർച്ചെ രണ്ട് മണിയോടെയാണ് വെടിനിർത്തൽ പ്രാവർത്തികമായത്.
ഗസ്സയിൽ ഇസ്രായേൽ നടത്തികൊണ്ടിരിക്കുന്ന ആക്രമണത്തിനെതിരെ ലോക തലത്തിൽ വിമർശനം ഉയർന്നുകൊണ്ടിരിക്കുന്നതിനിടയിലാണ് പുരോഗതിയുണ്ടായിരിക്കുന്നത്. യു.എസ് പ്രസിഡന്റ് ജോ ബൈഡൻ ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാവഹുവിനോട് വെടിനിർത്തലിന് ആവശ്യപ്പെട്ടിരുന്നു. ഈജിപ്ത്, ഖത്തർ, യു,എൻ മധ്യസ്ഥത ശ്രമത്തിലാണ് വെടിനിർത്തൽ യാഥാർഥ്യമായിരിക്കുന്നത്.
ഇസ്രായേലിലേക്കും അധിനിവേശ ഫലസ്തീൻ പ്രദേശങ്ങളിലേക്കും വെടിനിർത്തൽ യാഥാർഥ്യമാക്കുന്നതിനായി രണ്ട് സുരക്ഷാ പ്രതിനിധികളെ ഈജിപ്ത് നിയോഗിച്ചതായി ഈജിപ്ഷ്യൻ പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഗസ്സയിൽ വ്യാപകമായ നാശത്തിന് കാരണമാവുകയും, ഇസ്രായേലിലെ ദൈന്യംദിന ജീവിതം അവതാളത്തിലാക്കുകയും ചെയ്ത 2014ന് ശേഷമുള്ള ശക്തമായ പോരാട്ടങ്ങൾ ഈ ഉടമ്പടിയിലൂടെ അവസാനിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.