ബഗ്ദാദ്: ദക്ഷിണ ഇറാഖിലെ കൊറോണ വൈറസ് വാര്‍ഡ് ആശുപത്രിയിലെ തീപിടുത്തത്തില്‍ മരിച്ചവരുടെ എണ്ണം 92 ആയി ഉയര്‍ന്നതായി ആരോഗ്യ ഉദ്യോഗസ്ഥര്‍. മൂന്ന് മാസത്തിനിടെ രണ്ടാമതുണ്ടായ തീപിടുത്തത്തില്‍ മരിച്ചവരുടെ കുടുംബം സര്‍ക്കാറിനെതിരെ ശക്തമായ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ്. പതിറ്റാണ്ടുകളായ യുദ്ധവും ഉപരോധവും കാരണമായി രാജ്യത്തെ ആരോഗ്യ സംവിധാനം തകരാറിലാണ്.
വയറിങ്ങില്‍ നിന്ന് തീപ്പൊരി ഓക്‌സിജന്‍ ടാങ്കിലേക്ക് പടരുകയും തുടര്‍ന്ന് പൊട്ടിത്തെറിക്കുകയുമായിരുന്നുവെന്ന് അന്വേഷണത്തില്‍ കണ്ടെത്തയതായി പൊലീസും സിവല്‍ ഡിഫന്‍സും പറഞ്ഞു. തിങ്കളാഴ്ച രാത്രി നാസിരിയ്യയിലെ ഹുസൈന്‍ ടീച്ചിങ് ആശുപത്രിയിലുണ്ടായ തീപിടുത്തത്തില്‍ 100ലധികം പേര്‍ക്ക് പരിക്കേറ്റതായി അധികൃതര്‍ അറിയിച്ചു.
പ്രധാനമന്ത്രി മുസ്തഫ അല്‍ കാദിമി അടിയന്തര യോഗം വിളിച്ച് ദി ഖാര്‍ പ്രവിശ്യയിലെ ആരോഗ്യ ഡയറക്ടറെയും, ആശുപത്രി ഡയറക്ടറെയും, നഗര സിവില്‍ ഡിഫന്‍സ് മേധാവിയെയും സസ്‌പെന്‍ഡ് ചെയ്യാനും, അറസ്റ്റ് ചെയ്യാനും ഉത്തരവിട്ടു. മുഴുവന്‍ ഇറാഖികളുടെയും മനസ്സിലെ ആഴത്തിലുള്ള മുറിവാണ് തീപിടുത്തമെന്ന് അല്‍ കാദിമി പറഞ്ഞു. ദേശീയ അനുശോചനം അറിയിച്ച് പ്രധാനമന്ത്രിയുടെ ഓഫീസ് പ്രസ്താവനയിറക്കുകയും ചെയ്തു. തീപിടുത്തവുമായി ബന്ധപ്പെട്ട 13 ഉദ്യോഗസ്ഥരെ അറസ്സ് ചെയ്യാന്‍ നാസിരിയ്യ കോടതി ഉത്തരവിട്ടിരിക്കുകയാണ്.