ഡല്‍ഹി: രാമനവമി ആഘോഷവുമായി ബന്ധപ്പെട്ട് ഹിന്ദുത്വ സംഘടനകള്‍ അഴിച്ചുവിട്ട ആക്രമണങ്ങള്‍ അവസാനിക്കുന്നില്ല. കഴിഞ്ഞ ദിവസം ജാംഷഡ്പൂരില്‍ ഇത് ഹിന്ദു-മുസ്ലിം വര്‍ഗീയ സംഘര്‍ഷത്തിലേക്ക് വരെയെത്തിച്ചേര്‍ന്നിരിക്കുകയാണ്.
ജാര്‍ഖണ്ഡിലെ ജംഷഡ്പൂരില്‍ രാമനവമി പതാകയെ അവഹേളിച്ചെന്നാരോപിച്ചാണ് ഞായറാഴ്ച ഹിന്ദുക്കളും മുസ്ലീങ്ങളും തമ്മില്‍ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. തുടര്‍ന്ന് മേഖലയില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചു. ഇവിടെ നിരോധനാജ്ഞയും നിലവിലുണ്ട്.
ഇരു സമുദായങ്ങളിലെയും അംഗങ്ങള്‍ ശാസ്ത്രിനഗറില്‍ വെച്ച് പരസ്പരം കല്ലെറിയുകയും വാഹനങ്ങള്‍ നശിപ്പിക്കുകയും ചെയ്തു. കദ്മ മേഖലയില്‍ ജനക്കൂട്ടം ഒരു ഓട്ടോറിക്ഷ കത്തിച്ചു. തുടര്‍ന്ന് പോലീസ് കണ്ണീര്‍ വാതക ഷെല്ലുകള്‍ പ്രയോഗിച്ചു. അവഹേളിച്ച പതാക കണ്ടെത്തിയതിനെ തുടര്‍ന്ന് ശനിയാഴ്ച മുതല്‍ ശാസ്ത്രിനഗറില്‍ സംഘര്‍ഷാവസ്ഥ നിലനിന്നിരുന്നു.
പ്രതികളെ 24 മണിക്കൂറിനുള്ളില്‍ അറസ്റ്റ് ചെയ്യണമെന്ന് വിവിധ ഹിന്ദുത്വ സംഘടനകള്‍ പോലീസിനോട് ആവശ്യപ്പെട്ടതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍, പോലീസും നഗരഭരണകൂടവും നിഷ്‌ക്രിയമാണെന്ന് നാട്ടുകാര്‍ ആരോപിച്ചു.
അധികാരികളുടെ ഭാഗത്തുനിന്ന് എന്തെങ്കിലും വീഴ്ചയുണ്ടായാല്‍ അന്വേഷിക്കുമെന്ന് ജാര്‍ഖണ്ഡ് പോലീസ് ഡയറക്ടര്‍ ജനറല്‍ അജയ് സിംഗ് ദി ഇന്ത്യന്‍ എക്സ്പ്രസിനോട് പറഞ്ഞു. അക്രമവുമായി ബന്ധപ്പെട്ട് പ്രഥമവിവര റിപ്പോര്‍ട്ട് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും സംസ്ഥാന ഭാരതീയ ജനതാ പാര്‍ട്ടി നേതാവ് അഭയ് സിംഗ് ഉള്‍പ്പെടെ 50 ഓളം പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും സീനിയര്‍ പോലീസ് സൂപ്രണ്ട് പ്രഭാത് കുമാര്‍ പറഞ്ഞു.
സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്നും കുമാര്‍ പറഞ്ഞു. എന്നാല്‍ ക്രിമിനല്‍ നടപടിച്ചട്ടത്തിലെ സെക്ഷന്‍ 144 പ്രകാരം നാലോ അതിലധികമോ ആളുകള്‍ ഒത്തുചേരുന്നത് അധികൃതര്‍ നിരോധിച്ചിട്ടുണ്ട്.
#WATCH | Jamshedpur police conducts patrolling in the violence-hit area of Shastri Nagar in the city, in Jharkhand pic.twitter.com/IugNZrOozE
— ANI (@ANI) April 10, 2023