ഡല്‍ഹി: ഹരിയാനയിലെ നൂഹില്‍ സംഘ്പരിവാര്‍ നേതാക്കള്‍ മുസ്ലിംകള്‍ക്കെതിരെ സാമ്പത്തിക ബഹിഷ്‌കരണത്തിന് ആഹ്വാനം ചെയ്ത നടപടിയെ വിമര്‍ശിച്ച് സുപ്രീം കോടതി. ഇത് ഒരു നിലക്കും അംഗീകരിക്കാനാവില്ലെന്നാണ് കഴിഞ്ഞ ദിവസം കോടതി അഭിപ്രായപ്പെട്ടത്.
അക്രമത്തിന് ശേഷം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട വിദ്വേഷ പ്രസംഗങ്ങള്‍ സംബന്ധിച്ച പരാതികള്‍ പരിശോധിക്കാന്‍ ഹരിയാന ഡയറക്ടര്‍ ജനറല്‍ ഓഫ് പോലീസ് അധ്യക്ഷനായ ഒരു കമ്മിറ്റി രൂപീകരിക്കാന്‍ ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, എസ്വിഎന്‍ ഭട്ടി എന്നിവരടങ്ങിയ ബെഞ്ച് നിര്‍ദ്ദേശിക്കുകയും ചെയ്തു. ആരോപണങ്ങള്‍ ശരിയാണെന്ന് കണ്ടെത്തിയാല്‍, കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കാന്‍ പോലീസ് അധികാരികള്‍ക്ക് നിര്‍ദ്ദേശം നല്‍കുമെന്ന് ജഡ്ജിമാര്‍ പറഞ്ഞു.
‘പ്രശ്‌നം, എസ്എച്ച്ഒ (സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍) തലത്തിലോ അല്ലെങ്കില്‍ പോലീസ് സ്റ്റേഷന്‍ തലത്തിലോ, നിയമത്തിന്റെ സൂക്ഷ്മതകളെക്കുറിച്ചുള്ള ധാരണയില്‍ അല്‍പം വ്യത്യാസമുണ്ട്. എന്നാല്‍ മുതിര്‍ന്ന അല്ലെങ്കില്‍ മിഡ് ലെവല്‍ ഓഫീസര്‍മാര്‍ക്ക് ഇക്കാര്യത്തില്‍ അവരെ ബോധവല്‍ക്കരിക്കാന്‍ കഴിയുമെന്നും സഞ്ജീവ് ഖന്ന പറഞ്ഞു.
ജൂലൈ 31 ന് ബജ്റംഗ്ദളും വിശ്വഹിന്ദു പരിഷത്തും സംഘടിപ്പിച്ച ബ്രിജ് മണ്ഡല് ജലാഭിഷേക് യാത്രയ്ക്കിടെയാണ് നൂഹില്‍ മുസ്ലിംകള്‍ക്കെതിരായി സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. അത് പിന്നീട് അതിവേഗം നൂഹിന് പുറത്തേക്കും വ്യാപിച്ചു. ഹിന്ദുത്വ സംഘം ഗുരുഗ്രാമില്‍ അക്രമാസക്തരായി കലാപമഴിച്ചുവിടുകയായിപുന്നു. സെക്ടര്‍ 57 ല്‍ ഒരു പള്ളി കത്തിച്ച് ഡെപ്യൂട്ടി ഇമാമിനെ കൊലപ്പെടുത്തി, അടുത്ത ദിവസം സെക്ടര്‍ 70 ല്‍ മുസ്ലീം കുടിയേറ്റ തൊഴിലാളികളുടെ കടകളും കുടിലുകളും കത്തിക്കുകയും തകര്‍ക്കുകയും ചെയ്തു.
ഈ അക്രമത്തിനും വിവിധ നേതാക്കളുടെ വിദ്വേഷ പ്രസംഗത്തിനും ശേഷം വിവിധ സംസ്ഥാനങ്ങളിലായി 27 ലധികം റാലികള്‍ സംഘടിപ്പിച്ചതായി മാധ്യമപ്രവര്‍ത്തകന്‍ ഷഹീന്‍ അബ്ദുള്ള സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ പറയുന്നു.