Current Date

Search
Close this search box.
Search
Close this search box.

ഫലസ്തീന്‍ ; നമ്മുടെ മക്കള്‍ അറിയേണ്ടത്

ഫലസ്തീനില്‍ നിന്നുള്ള വാര്‍ത്തകള്‍ക്ക് നിങ്ങള്‍ ഇത്രമാത്രം പ്രധാന്യം നല്‍കാന്‍ കാരണമെന്തെന്ന് നിങ്ങളുടെ മകന്‍ ചോദിച്ചാല്‍ എന്തായിരിക്കും നിങ്ങളുടെ മറുപടി. ഇങ്ങനെ ഒരു ചോദ്യം മകന്‍ ചോദിച്ചാല്‍ അതിന് നല്‍കേണ്ട മറുപടിയെ കുറിച്ച് നമുക്ക് അല്‍പം ആലോചിക്കാം. ബൈത്തുല്‍ മുഖദ്ദസിനെയും ഫലസ്തീനെയും കുറിച്ച ഈ കാര്യങ്ങള്‍ നിങ്ങളെയതിന് സഹായിക്കും. നമ്മുടെ മക്കള്‍ അനിവാര്യമായും അറിഞ്ഞിരിക്കേണ്ടവയാണവ. എന്തുകൊണ്ട് നാം ഫലസ്തീന് ഇത്ര പ്രാധാന്യം നല്‍കുന്നുവെന്നും അവിടെ നടക്കുന്നത് എന്താണെന്നും അതിലൂടെ അവര്‍ക്ക് അറിയാം. ഈ ലേഖനം നിങ്ങള്‍ മക്കള്‍ക്ക് വായിച്ചു കൊടുക്കണം അല്ലെങ്കില്‍ ഇതിന്റെ ലിങ്ക് വാട്ട്‌സ് ആപ്പിലൂടെയും മറ്റോ അവരിലേക്ക് എത്തിക്കണം. ജീവിതത്തില്‍ എത്ര തിരക്കുണ്ടെങ്കിലും ഫലസ്തീന്‍ നമ്മുടെ മുഖ്യവിഷയം തന്നെയാണെന്നത് അവരറിയേണ്ടതുണ്ട്.

താങ്കള്‍ മകനോട് പറയുക, മോനേ ഫലസ്തീന്‍ പ്രവാചകന്‍മാരുടെ ഭവനമാണത്. നമ്മുടെ പ്രവാചകനായ ഇബ്‌റാഹീം നബി ഫലസ്തീനിലേക്കായിരുന്നു പലായനം ചെയ്തത്. ലൂത്വ് നബിയുടെ സമൂഹത്തിന് മേല്‍ ദൈവിക ശിക്ഷ വന്നപ്പോള്‍ അദ്ദേഹത്തെ രക്ഷപ്പെടുത്തിയത് ആ വിശുദ്ധ മണ്ണിലേക്കായിരുന്നു. ദാവൂദ് നബി ജീവിച്ചതും അദ്ദേഹത്തിന്റെ പ്രസിദ്ധമായ മിഹ്‌റാബ് ഒരുക്കിയതും അവിടെയായിരുന്നു. സുലൈമാന്‍ നബി ലോകം ഭരിച്ചതും ആ വിശുദ്ധ മണ്ണില്‍ നിന്നായിരുന്നു. ഉറുമ്പുമായി സംസാരിച്ച അദ്ദേഹത്തിന്റെ ചരിത്രം വളരെ പ്രസിദ്ധമാണ്. പ്രസ്തുത സംഭവം നടന്ന അസ്ഖലാനിനടുത്ത പ്രദേശമാണ് ‘വാദി നംല്’ (ഉറുമ്പിന്‍ താഴ്‌വര) എന്ന പേരില്‍ അറിയപ്പെടുന്നത്. സകരിയ നബിയുടെ മിഹ്‌റാബും അവിടെ തന്നെയാണ്. പ്രസ്തുത വിശുദ്ധ ഭൂമിയില്‍ പ്രവേശിക്കാനാണ് മൂസാ നബി തന്റെ സമൂഹത്തോട് ആവശ്യപ്പെട്ടത്. ബഹുദൈവാരാധനയില്‍ നിന്നും ശുദ്ധീകരിച്ച് പ്രവാചകന്‍മാരുടെ ഗേഹമാക്കിയതിനാലൂടെയാണ് അത് വിശുദ്ധ ഭൂമിയായത്. നിരവധി ദൈവിക ദൃഷ്ടാന്തങ്ങള്‍ക്ക് സാക്ഷിവഹിച്ച പ്രദേശം കൂടിയാണത്. ഈസാ നബിക്ക് അദ്ദേഹത്തിന്റെ മാതാവ് മര്‍യം ജന്മം നല്‍കിയത് അവിടെ വെച്ചായിരുന്നു. ഇത്തരം നിരവധി കഥകളുടെയും ചരിത്രത്തിന്റെയും ദേശമാണ് ഫലസ്തീന്‍.

പ്രവാചകന്‍ മുഹമ്മദ് നബി(സ)ക്ക് ഫലസ്തീനുമായി എന്ത് ബന്ധമാണുള്ളതെന്ന് മകന്‍ ചോദിക്കുന്നു. ആദ്യത്തില്‍ അതായിരുന്നു മുസ്‌ലിംകളുടെ ഖിബ്‌ല. അവിടേക്ക് തിരിഞ്ഞായിരുന്നു പ്രവാചകന്‍(സ) നമസ്‌കരിച്ചിരുന്നത്. നബി തിരുമേനി മിഅ്‌റാജ് യാത്രക്ക് മുമ്പായി പോയ പ്രദേശമാണത്. മക്കയില്‍ നിന്നും യാത്ര തിരിച്ച നബി തിരുമേനി പൂര്‍വ പ്രവാചകന്‍മാരുടെ ആസ്ഥാനമായ അവിടെ ഇറങ്ങിയാണ് ആകാശയാത്ര നടത്തിയത്.

മോനേ, അബൂബകര്‍(റ) ഖലീഫയായിരിക്കെ അറേബ്യയില്‍ മുര്‍ത്തദ്ദുകള്‍ ഉണ്ടാക്കിയ അസ്വസ്ഥകള്‍ ഏറെയായിട്ടും ശാമിലേക്ക് അയക്കാന്‍ നബി(സ) ഉത്തരവിട്ട സൈന്യത്തെ അദ്ദേഹം റദ്ദാക്കിയില്ല. മുര്‍തദ്ദുകളുമായി യുദ്ധം ചെയ്യുന്നതിനും അറേബ്യന്‍ ഉപഭൂഖണ്ഡത്തെ സുസ്ഥിരമായ അവസ്ഥയിലെത്തിക്കുന്നതിനും എല്ലാ ശേഷിയും ഉപയോഗിക്കേണ്ട സമയമായിട്ടും ശാമിലേക്കുള്ള സൈന്യത്തെ അതില്‍ നിന്ന് മാറ്റി നിര്‍ത്തിയത് വ്യക്തമാക്കുന്നത് അതിന്റെ പ്രാധാന്യമാണ്. ഇസ്‌ലാമിക വിജയങ്ങളുടെ സുവര്‍ണകാലമായ ഉമര്‍(റ) ഖിലാഫത്തില്‍ നിരവധി നാടുകള്‍ ഇസ്‌ലാമിന് കീഴില്‍ വന്നെങ്കിലും അവയില്‍ ഒന്നിന്റെ പോലും ആഘോഷത്തിന് അദ്ദേഹം മദീനക്ക് പുറത്ത് കടന്നിരുന്നില്ല. എന്നാല്‍ ഫലസ്തീന്‍ അദ്ദേഹം തന്നെ നേരിട്ട് ചെന്ന് സന്ധിയിലൂടെ അതിനെ വിജയിക്കുകയാണ് ചെയ്ത്. റോമക്കാരുടെ അതിക്രമത്തില്‍ നിന്ന് ക്രിസ്ത്യാനികളെ രക്ഷിക്കുന്നതിന് അദ്ദേഹം തന്നെ അതിന്റെ താക്കോല്‍ ഏറ്റുവാങ്ങി. പിന്നീട് ഹിജ്‌റ 583-ല്‍ സലാഹുദ്ദീന്‍ അയ്യൂബി ഒരിക്കല്‍ കൂടി അത് ജയിച്ചടക്കി.

എന്തു കൊണ്ടാണ് ബൈത്തുല്‍ മുഖദ്ദസ് എന്ന പേര് വിളിക്കുന്നതെന്ന മകന്‍ ചോദിക്കുന്നു. വിശുദ്ധ ഖുര്‍ആന്‍ അവതരിക്കുന്നതിന് മുമ്പുള്ള നാമമാണത്. ഖുര്‍ആന്‍ അവതരിച്ചപ്പോള്‍ അതിനെ മസ്ജിദുല്‍ അഖ്‌സ എന്നാണ് വിളിച്ചത്. ആ പ്രദേശത്തിനുള്ള വിശുദ്ധി കാരണമാണ് ‘വിശുദ്ധമാക്കപ്പെട്ട’ എന്ന അര്‍ഥമുള്ള മുഖദ്ദസ് എന്ന പേര്‍ വന്നത്. ഫലസ്തീനും ശാമും പോരാളികളുടെ നാടാണ്. റോമക്കാരുടെ അതിക്രമത്തില്‍ നിന്ന് ഫലസ്തീനും ബൈത്തുല്‍ മുഖദ്ദസും മോചിപ്പിക്കാന്‍ നടത്തിയ പോരാട്ടത്തില്‍ 5000 ത്തോളം സഹാബിവര്യമാന്‍ രക്തസാക്ഷികളായിട്ടുണ്ട്. ഇന്നും അവിടെ രക്തസാക്ഷികള്‍ ജനിച്ചു കൊണ്ടേയിരിക്കുന്നു. നിശ്ചയം പോരാളികളുടെയും രക്തസാക്ഷികളുടെയും ഭൂമിയാണത്.

മകന്‍ ചോദിക്കുന്നു: മക്കയിലെയും മദീനയിലെയും ഇരു ഹറമുകള്‍ക്കുമുള്ള പോലെ പ്രാധാന്യം മസ്ജിദുല്‍ അഖ്‌സക്കും ശാമിനും ഉണ്ടോ? അതെ, പ്രാധാന്യമുണ്ട്. അല്ലാഹു അവയെ ചേര്‍ത്താണ് പരാമര്‍ശിച്ചിരിക്കുന്നത്. ‘അത്തിയാണ, ഒലീവാണ, സീനായിലെ തൂര്‍ മലയാണ, നിര്‍ഭയമായ ഈ നഗരം (മക്ക)ആണ് സത്യം.’ ഇബ്‌നു അബ്ബാസ് ഇതിനെ വിശദീകരിച്ചു കൊണ്ട് പറയുന്നു : അത്തി കൊണ്ടുദ്ദേശിക്കുന്നത് ശാം പ്രദേശവും ഒലിവ് കൊണ്ടുദ്ദേശിക്കുന്നത് ഫലസ്തീനും സീനായിലെ തൂര്‍ പര്‍വതം കൊണ്ട് മൂസാ നബിയോട് അല്ലാഹു സംസാരിച്ച ഈജിപ്തിലെ പര്‍വതമാണ്.
അല്ലാഹു പറയുന്നത് കാണുക: ‘സബൂറില്‍ ഉദ്‌ബോധനത്തിനു ശേഷം നാം രേഖപ്പെടുത്തിയിട്ടുണ്ട്; എന്തെന്നാല്‍, ഭൂമിയുടെ അവകാശികള്‍ നമ്മുടെ സജ്ജനങ്ങളായ ദാസന്മാരായിരിക്കും.’ മുഹമ്മദ് നബിയുടെ ഉമ്മത്ത് വിശുദ്ധ ഭൂമി അന്തരമെടുക്കുമെന്ന ഒരു വിശദീകരണം അതിനുണ്ട്. ഫലസ്തീന്റെയും മസ്ജിദുല്‍ അഖ്‌സയുടെയും പ്രാധാന്യം എനിക്ക് ബോധ്യമായി എന്ന് മകന്‍. മസ്ജിദുല്‍ അഖ്‌സയില്‍ വെച്ചുള്ള നമസ്‌കാരത്തിന് അഞ്ഞൂറിരട്ടി പ്രതിഫലമുണ്ടോ എന്നാണ് അവന് അറിയേണ്ടത്. ആ പറയുന്നത് ശരിയാണെന്ന് ഞാന്‍ അവനോട് പറഞ്ഞു. മോനെ, സര്‍വശക്തനോടുള്ള നിന്റെ പ്രാര്‍ഥനയില്‍ ഫലസ്തീനെയും ഫലസ്തീന്‍ മക്കളെയും ഒരിക്കലും മറക്കരുത്.

Related Articles