നാടെങ്ങും ഒരു പുതുവര്‍ഷത്തെ കൂടി സ്വീകരിക്കാനുള്ള ആഹ്ലാദത്തിലും ആവേശത്തിലുമാണുള്ളത്. ഈയൊരവസരത്തില്‍ ഇസ്‌ലാമിലെ കലണ്ടറിന്റെ ചരിത്രത്തെ കുറിച്ച് നാമെങ്കിലും അറിഞ്ഞിരിക്കേണ്ടതുണ്ട്. ഖലീഫ ഉമറിന്റെ(റ) ഭരണകാലത്ത്, ഹിജ്‌റ വര്‍ഷം 17-ല്‍ ബസ്വറയിലെ അദ്ദേഹത്തിന്റെ ഗവര്‍ണറായിരുന്ന അബൂമൂസല്‍ അശ്അരിക്ക് ഔദ്യോഗിക കൃത്യനിര്‍വഹണത്തിന് ഉമറുമായുള്ള കത്തിടപാടുകളില്‍ കൊല്ലവര്‍ഷം ചേര്‍ക്കാത്തത് ഒരു പോരായ്മയായും പ്രയാസമായും തോന്നി. അശ്അരിയായിരുന്നു സ്വന്തമായ ഒരു കാലഗണനയും കലണ്ടറും വേണമെന്ന ആവശ്യം ആദ്യമായി ഖലീഫയുടെ ശ്രദ്ധയില്‍ കൊണ്ടുവന്നത്. മാസാരംഭം മുഹര്‍റത്തില്‍ തുടങ്ങാന്‍ നിര്‍ദേശിച്ചത് ഉഥ്മാന്‍ ബിന്‍ അഫ്ഫാനായിരുന്നു. ഇസ്‌ലാമിക ചരിത്രത്തില്‍ നിസ്തുലമായ ഹിജ്‌റയെ അടിസ്ഥാനമാക്കിയാണ് ഇസ്‌ലാമിക കലണ്ടര്‍ രൂപംകൊണ്ടത്. അറേബ്യയില്‍ പണ്ട് നിലവിലുണ്ടായിരുന്ന അറബിമാസ കണക്കില്‍ മക്കയില്‍ നിന്ന് ഹിജ്‌റ ആരംഭിച്ചത് സഫറിലെ അവസാന നാളുകളിലായിരുന്നുവെന്നും നബിയും സഹാബിമാരും മദീനയിലെത്തിയത് റബീഉല്‍ അവ്വല്‍ 8-നായിരുന്നുവെന്നുമാാണ് ചരിത്രം. പഴയ അറേബ്യന്‍ കലണ്ടറിലെ മുഹര്‍റം ഒന്നാം തിയതിയും ഹിജ്‌റ നടന്ന ദിവസവുമായി 67 ദിവസത്തെ വ്യത്യാസമുണ്ടായിരുന്നു ചരിത്രത്തിന്റെ ഗതിവിഗതികളെ മാറ്റിമറിച്ച ഈ പാലായനം കാലഗണനയെ പുനര്‍നിര്‍വചിക്കേണ്ടത് അനിവാര്യമാക്കിത്തീര്‍ത്തു. പഴയ കലണ്ടര്‍ 67 ദിവസം പിന്നോട്ടാക്കുകയും പുതിയ ഹിജ്‌റ വര്‍ഷം ഒന്ന് എന്ന് ആരംഭിക്കുകയും ചെയ്തു. സഹാബിവര്യനും ഖലീഫയുമായിരുന്ന ഉമറുബ്‌നുല്‍ ഖത്താബായിരുന്നു വ്യത്യസ്ത കാലഗണനകളെ കുറിച്ച് പണ്ഡിതന്മാരോട് കൂടിയാലോചിച്ച് ഈ നിര്‍ണായക തീരുമാനമെടുത്തത്. സൗരവര്‍ഷ കലണ്ടറില്‍ എ.ഡി. 622 ജൂലായ് 16 വെള്ളിയാഴ്ചയായിരുന്നു ഹിജ്‌റ ഒന്നാം വര്‍ഷത്തെ മുഹര്‍റം 1 എന്നാണ് ചരിത്രകാരന്മാര്‍ രേഖപ്പെടുത്തിയിരിക്കുന്നത്.
മുസ്‌ലിം സമൂഹത്തിന്റെ വള്രര്‍ച്ചയില്‍ മഹത്തായൊരു വഴിത്തിരിവായിരുന്നു മക്കയില്‍നിന്ന് മദീന (യഥ്‌രിബ് – പഴയപേര്‍) യിലേക്കുള്ള പാലായനം. സാമൂഹിക, രാഷ്ട്രീയ, സാമ്പത്തിക മണ്ഡലങ്ങളില്‍ സ്വതന്ത്രചിന്തയും തനതായ ഇച്ഛാശക്തിയുമുള്ള വേറിട്ടൊരു സമൂഹമായി അവര്‍ മാറുകയായിരുന്നു. പലായനം നടത്തിയത് പ്രവാചകന്‍ മുഹമ്മദ്(സ) മാത്രമായിരുന്നില്ല. ഒരു സാഹചര്യത്തിലല്ലെങ്കില്‍ മറ്റൊരു സാഹചര്യത്തില്‍ നാടും വീടും ഉപേക്ഷിച്ചവരാണ് ഒട്ടുമിക്ക പ്രവാചകന്മാരും. എന്നാല്‍, മുഹമ്മദ് നബി(സ) യുടെ ഹിജ്‌റ വേറിട്ടുനില്‍ക്കുന്നത് ആത്മക്ഷാര്‍ത്ഥമുള്ള അഭയം തേടല്‍ എന്ന നിലയിലല്ല. മറിച്ച് ആദര്‍ശനിഷ്ഠയുള്ളതും, മാതൃകാപരവുമായ മായ ഒരു സംസ്‌കൃതിയും സമൂഹവും സൃഷ്ടിച്ചെടുക്കലായിരുന്നു ലക്ഷ്യം. ഭരണസാരഥ്യം ഏറ്റെടുക്കാതെ തന്നെ ഒരു നാടിന്റെ പുനര്‍നിര്‍മാണത്തില്‍ രചനാത്മകമായി എങ്ങനെ പങ്കുകൊള്ളാം എന്ന് കാണിച്ചുകൊടുക്കുകയായിരുന്നു ഹിജ്‌റ. ആഴത്തില്‍ വേരൂന്നിയ വിശ്വാസമുള്ള സമൂഹത്തിനു മാത്രമേ മാനവസാംസ്‌കാരിക മണ്ഡലങ്ങളില്‍ തലുയര്‍ത്തി നില്‍ക്കാനുള്ള അര്‍ഹതയുള്ളു. ഏകദൈവവിശ്വാസത്തിന്റെ നൈര്‍മല്യം സംരക്ഷിക്കപ്പെടാനായി ഇസ്‌ലാമിക സാംസ്‌കാരികകേന്ദ്രം കൂടിയായ പരിശുദ്ധ ദൈവഭവനം പണിയുകയായിരുന്നു ആദ്യം പ്രവാചകന്‍ അവിടെ ചെയ്തത്.
അറേബ്യന്‍ ഉപദ്വീപിലെ വെറും 200 മൈല്‍ അകലങ്ങളില്‍ കിടക്കുന്ന ഒരു പട്ടണത്തില്‍നിന്ന് മറ്റൊരു പട്ടണത്തിലേക്കള്ള കുടിയേറ്റമോ അഭയാര്‍ഥിയാത്രയോ മാത്രമായി ഹിജ്‌റയെ കാണാനാവില്ലെന്ന് ചരിത്രകാരന്മാര്‍ അഭിപ്രായപ്പെട്ടത് വെറുതെയല്ല.