Current Date

Search
Close this search box.
Search
Close this search box.

ഒന്നു പ്രേമിച്ചു പോയാല്‍

പ്രേമം എടുത്തുകളയേണ്ട അനിവാര്യതയാണ് ചിലര്‍ക്ക്. നിര്‍ബന്ധമായും സാക്ഷാത്ക്കരിക്കപ്പെടേണ്ടതാണ് മറ്റുചിലര്‍ക്കത്. ചിലരതിന്റെ മാധുര്യം മാത്രമെടുത്ത് ഉപേക്ഷിച്ചുകളയുന്നു. സ്‌നേഹിക്കുന്നതും സ്‌നേഹിക്കാതിരിക്കുന്നതും ഓരോ വ്യക്തിയുടെയും ഇഷ്ടാനിഷ്ടങ്ങളെ കേന്ദ്രീകരിച്ചിരിക്കും. എന്നാല്‍ മറ്റുള്ളവരുടെ പ്രേമവിഷയത്തില്‍ വലിയ പ്രസ്ഥാവനകളോ പ്രവൃത്തികളോ കൊണ്ടുവരുന്നവര്‍ ഒന്നുകില്‍ കഥാപാത്രങ്ങളുടെ രക്ഷിതാക്കളോ അടുത്ത ബന്ധുക്കളോ സുമനസ്സുകളുടെ ഉടമകളോ ആയിരിക്കണം. അതല്ലാതെ ലൗ ജിഹാദെന്ന ബോംബിന്റെ വാഹകരാണെങ്കില്‍ അതിന്റെ കാര്യം പോക്കാണ്.

മുസഫര്‍ നഗറിലെ ബി.ജെ.പിക്കാരനായ ഒരു വക്കീലങ്കിള്‍ പറഞ്ഞപോലെ നല്ല രീതിയില്‍ വസ്ത്രധാരണം ചെയ്ത് കൈയില്‍ ചെഞ്ചരടുകള്‍ കെട്ടി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് മുമ്പില്‍ കാത്തുനിന്ന് ഏതെങ്കിലും ഒരു ഹിന്ദു സുന്ദരിപ്പെണ്‍കൊടിയുടെ മനസ്സില്‍ ചാടിവീണ് അങ്ങ് പ്രേമിച്ചുകളയുന്നതാണോ അതിന്റെ രീതി. അതങ്ങനെയങ്ങ് ചുളുവില്‍ കൈക്കലാക്കാന്‍ പറ്റുന്നതാണെന്ന് തോന്നുന്നേയില്ല. റസ്‌റ്റോറന്റിലിരുന്ന് സ്‌നേഹം പകുത്ത് ജ്യൂസുപോലെ നുണഞ്ഞുകൊണ്ടിരിക്കുന്ന കമിതാക്കള്‍ക്കുമേല്‍ ചാടിവീണ് മുഖത്ത് കരിതേച്ചും പ്രേമവിവാഹത്തിനുശേഷം ഭര്‍തൃഗൃഹത്തില്‍ നിന്ന് ബലംപ്രയോഗിച്ച് ഇറക്കിക്കൊണ്ടുവന്ന് സ്വന്തം ഗൃഹത്തിലെത്തിച്ചും സായൂജ്യമടയുന്ന ‘ഏമാന്മാരുടെ’ പിരിശപ്രജകളുടെ ചെയ്തികൊണ്ട് നുള്ളിക്കളയാന്‍ പറ്റുന്ന ഒന്നല്ല ഈ ശുദ്ധപ്രേമം.

ഹിന്ദുസ്ത്രീകളെ ഹിന്ദുപുരുഷന്മാര്‍ക്ക് മാത്രം അനുഭവിക്കാനുള്ളതാണെന്ന് ‘ബാഹു ബേട്ടി ബച്ചാവോ ആന്തോളന്‍ (പെണ്‍മക്കളെയും മരുമക്കളെയും സംരക്ഷിക്കുന്ന പ്രസ്ഥാനം)’ എന്നോ ‘ലൗ ജിഹാദ്’ എന്നോ എന്തുപേരിട്ടവര്‍ എന്തു തന്നെ വിളിച്ചാലും ഈ പേരുകള്‍ക്കെല്ലാമപ്പുറം ഒരു സാധാരണ സ്ത്രീമനസ്സ് എന്ത് ആഗ്രഹിക്കുന്നുവെന്നത് ആരും കാണാതെ പോകുന്നു.

‘ഒരു വ്യക്തി ഏതു വ്യക്തിയെ വിവാഹം കഴിക്കണമെന്ന സ്വാതന്ത്ര്യം അവരവര്‍ക്കുണ്ടെങ്കിലും അത് മുഴുവനും മതപരിവര്‍ത്തനം ലക്ഷ്യമിട്ട് എങ്ങനെയെങ്കിലും മതത്തില്‍ ആളുകളുടെ എണ്ണം കൂട്ടുക എന്ന ലക്ഷ്യംവെച്ച് നടക്കുന്നവരാണ് മുസ്‌ലിംകളും ക്രിസ്ത്യാനികളും. ചെറുപ്പക്കാരായ ആണുങ്ങള്‍ മാത്രമല്ല പര്‍ദയിട്ട സ്ത്രീകളും സജീവമായി അതിനു പിന്നിലുണ്ടെന്ന്’ ഒരു തെളിവുമില്ലാതെ പച്ചയില്‍ പറയാന്‍ Indian Institute of Scientific Heritage-ന്റെ ഡയറക്ടറും ശാസ്ത്രജ്ഞനുമായ ഗോപാലകൃഷ്ണന്‍ നാരായണനല്ലാതെ മറ്റാര്‍ക്കാണ് കഴിയുക. മറ്റൊന്നോര്‍ണം, ഈ വാക്യമെങ്ങാനും ഒരു മുസ്‌ലിമിന്റെ വായില്‍ നിന്നെങ്ങാനുമാണ് ഉതിര്‍ന്നിരുന്നതെങ്കില്‍ അയാള്‍ നമുക്ക് ദൃശ്യമായ പല അനുഭവസ്ഥരെയും പോലെ ജാമ്യമില്ലാതെ ഏതെങ്കിലും അഗ്രഹാര ജയിലറകള്‍ക്കുള്ളില്‍ ഇല്ലാത്തതും ഉളളതും ചാര്‍ത്തപ്പെട്ട് മലര്‍ന്ന് കിടക്കേണ്ടി വരും.

മുസ്‌ലിം ചെറുപ്പക്കാര്‍ ഹിന്ദു യുവതികളെ കല്ല്യാണം കഴിച്ച് മതം മാറ്റുകയും അങ്ങനെയവര്‍ ഗര്‍ഭം ധരിച്ച് പ്രസവിക്കുകയും ചെയ്യും തോറും, ഹിന്ദുക്കുട്ടികളെ പ്രസവിക്കുന്ന സ്ത്രീകളുടെ എണ്ണം കുറയുന്നുണ്ടെന്നാണ് ഒരു ബി.ജെ.പി നേതാവ് മുസഫര്‍ നഗറില്‍ കണ്ടുപിടിച്ചത്. ഹിന്ദുകുട്ടികളുടെ എണ്ണം കൂട്ടാന്‍ നാമൊന്ന് നമുക്കൊന്ന് എന്നോ നാം രണ്ട് നമുക്ക് രണ്ട് എന്നോ പറഞ്ഞ് മാതൃത്വം താല്‍ക്കാലികമായി നിര്‍ത്തിവെച്ച ഈ നേതാക്കളുടെ തന്നെ ഭാര്യമാരെക്കൊണ്ട് ഓരോ പത്തെണ്ണം കൂടി പ്രസവിപ്പിച്ചാല്‍ പോരെ. എണ്ണക്കുറവുകൊണ്ടായിരിക്കാം ഏതെങ്കിലും ഒരു ഹിന്ദുപ്പെണ്ണ് മുസ്‌ലിം ചെറുപ്പക്കാരനെ പ്രേമിക്കുമ്പോഴേക്ക് അംഗസംഖ്യയെക്കുറിച്ച് ഭയപ്പെടേണ്ടി വരുന്നത്.

ഉള്ള കുട്ടികളെ തന്നെ തീറ്റിക്കാനും പഠിപ്പിക്കാനും ഉടുപ്പിക്കാനും പെടാപാട് പെടുമ്പോഴാണ് ഈ നിര്‍ബന്ധ വര്‍ഗീയ ജനസംഖ്യാ വര്‍ധനവിലൂടെ പെടാപാട് പെടേണമോ എന്ന് പെണ്ണുങ്ങള്‍ അറിയാതെ ചോദിച്ചുപോയാല്‍ ഭയപ്പെടേണ്ടതില്ല. മുസ്‌ലിം ചെറുപ്പക്കാര്‍ ഹിന്ദുപെണ്‍കുട്ടികളെ കാണുമ്പോഴേക്ക് ഉടുമ്പുസമാനം വിടാതെ പിടികൂടി വലയില്‍വീഴ്ത്തിയിട്ട് പ്രജനനം നടത്തിയെടുക്കുന്നതാണ് ലൗ ജിഹാദ് അല്ലെങ്കില്‍ റോമിയോ ജിഹാദെന്ന് (വിക്കിപീഡിയയുടെ ഭാഷ) പറയുന്നവര്‍ ഓര്‍ക്കുക, പെണ്‍വര്‍ഗം ഹിന്ദുക്കള്‍ക്ക് ഹിന്ദു മക്കളെയും മുസ്‌ലിംകള്‍ക്ക് മുസ്‌ലിം മക്കളെയും ഉല്‍പാദിപ്പിക്കാനുള്ള ഒരു വ്യക്തിത്വവുമില്ലാത്ത യന്ത്രങ്ങളല്ല.

Related Articles