Current Date

Search
Close this search box.
Search
Close this search box.

ഹിന്ദിയും ഹിന്ദുവും: മതം ഇന്ത്യൻ ഭാഷകളെ സ്വാധീനിക്കുന്ന വിധം

ബംഗാളിക്ക് ഇന്ത്യയുടെ മികച്ച ഭാഷയാകാൻ അവസരമുണ്ടായിരുന്നു എന്നത് പലർക്കും ആശ്ചര്യമുണ്ടാക്കിയേക്കാമെങ്കിലും അത് യാഥാർഥ്യമാണ്.പേർഷ്യൻ ഭാഷയെ അനുകൂലിക്കുന്ന സമ്പന്നരും ശക്തരുമായ ബംഗാളികളിൽ നിന്ന് തന്നെ കടുത്ത പ്രതിരോധം നേരിട്ടതിനെത്തുടർന്ന് ബംഗാളി ഭാഷക്കായുള്ള ഈ ആശയം നശിപ്പിക്കപ്പെടുകയായിരുന്നു.

ബംഗാളി-പേർഷ്യൻ ഭാഷ വഴക്ക് അവസാനിച്ചിരിക്കാം, പക്ഷേ ആദ്യ എപ്പിസോഡ് കഴിഞ്ഞ് ഏകദേശം 200 വർഷങ്ങൾക്ക് ശേഷം ഇന്നും ഭാഷയുടെ രാഷ്ട്രീയം ഇന്ത്യയിൽ സജീവമാണ്. രാജ്യത്തെ ജനസംഖ്യയുടെ 75 ശതമാനം വരുന്ന ഹിന്ദി ഇതര ഭാഷ സംസാരിക്കുന്നവരുടെ ശക്തമായ എതിർപ്പിന്റെ പശ്ചാത്തലത്തിൽ, ഇന്ത്യയുടെ ദേശീയ ഭാഷയായി ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭാരതീയ ജനതാ പാർട്ടിയുടെ (ഹിന്ദു കേന്ദ്രീകൃത ) നേതൃത്വത്തിലുള്ള ശ്രമം തൽക്കാലികമായി ഉപേക്ഷിച്ചുവെങ്കിലും പ്രശ്നങ്ങൾ ഇപ്പോഴും രൂക്ഷമാണ്.

ബ്രിട്ടീഷുകാർ ഇന്ത്യയെ ദീർഘകാലം ഭരിക്കാൻ പോകുന്നുവെന്ന് ചിന്തിക്കാൻ തുടങ്ങിയ 1800 കളിൽ തന്നെ ഈ പോരാട്ടത്തിന് ഒരു ചരിത്രമുണ്ട്.അതിനുള്ള തയ്യാറെടുപ്പിനായി, ഇന്ത്യക്കാരെ കർശന നിയന്ത്രണത്തിലാക്കാനും അതേ സമയം അവരിൽ നിന്ന് കനത്ത നികുതി വരുമാനം നേടാനും കഴിയുന്ന ഒരു ഭരണസംവിധാനം അവർ ആരംഭിച്ചു.

ഇന്ത്യയുടെ ഏറ്റവും സമ്പന്നമായ ഭാഗമായിരുന്ന ബംഗാൾ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ പിടിയിലായിരുന്ന സമയമായിരുന്നു ഇത്. അവരുടെ പ്രധാന ലക്ഷ്യം അതിന്റെ ഉടമകൾക്ക് ടൺകണക്കിന് പണമുണ്ടാക്കുക എന്നതായിരുന്നു. എലിസബത്ത് രാജ്ഞിയുടെ കീഴിൽ സ്ഥാപിതമായ ഈ ഭീമൻ കോർപ്പറേഷൻ, വിദേശ വ്യാപാരത്തിൽ ഏർപ്പെട്ടിരുന്ന ലോകത്തിലെ ഏറ്റവും വലിയ സ്ഥാപനമായിരുന്നു. 1600 ഡിസംബർ 31-ന് സംയോജിപ്പിച്ച കമ്പനി, ഒരു അർധ വ്യാപാര സംഘടനയായും അർധ ദേശ രാഷ്ട്ര സംവിധാനമായും പ്രവർത്തിക്കുകയും 200 വർഷത്തിലേറെയായി ഇന്ത്യ, ചൈന, പേർഷ്യ, ഇന്തോനേഷ്യ എന്നിവയുമായുള്ള വ്യാപാരത്തിൽ നിന്ന് വലിയ ലാഭം നേടുകയും ചെയ്തു.

ബംഗാളിൽ കമ്പനി നേരിട്ട ബുദ്ധിമുട്ടുകളിൽ പ്രധാനപ്പെട്ട ഒന്ന് ഭൂമിയുടെ ഉടമസ്ഥാവകാശം, കരാറുകൾ, നികുതി പിരിവ് എന്നിവയുമായി ബന്ധപ്പെട്ട തർക്കങ്ങൾ പരിഹരിക്കുന്നതാണ്. 1700-കളുടെ മധ്യത്തിൽ ഈ പ്രദേശത്തിന്റെ നിയന്ത്രണം ഏറ്റെടുത്ത ശേഷം, ബ്രിട്ടീഷുകാർ മുഗൾ ഔദ്യോഗിക ഭാഷയായ പേർഷ്യൻ തങ്ങളുടെ ഔദ്യോഗിക ഭാഷയായി നിലനിർത്തി. എന്നാൽ കാലക്രമേണ, ആളുകൾ അവരുടെ ഭൂമിയും നികുതി രേഖകളും അവരുടെ പ്രാദേശിക ഭാഷകളിൽ സൂക്ഷിക്കുന്നത് അവർക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നതായി അവർ മനസ്സിലാക്കി.കൂടാതെ ഉടമസ്ഥാവകാശത്തിലോ കരാറുകളിലോ തർക്കങ്ങളുണ്ടാകുമ്പോഴെല്ലാം അവർ പ്രാദേശിക രേഖകൾ കോടതികളിൽ സമർപ്പിക്കാറുണ്ടായിരുന്നു.

ഇത് ന്യായാധിപൻമാർക്ക് ഒരു പേടിസ്വപ്നമായി മാറി . പ്രാദേശിക രേഖകൾ മനസ്സിലാക്കുന്നതിനും യുദ്ധം ചെയ്യുന്ന കക്ഷികളുടെ പ്രസ്താവനകൾ വ്യാഖ്യാനിക്കുന്നതിനും അവർക്ക് ധാരാളം വിവർത്തകരെ നിയമിക്കേണ്ടതായി വന്നു. ഇത് കമ്പനിക്ക് ഒരു സംഖ്യ ചിലവാക്കുന്ന തായി മാറി,ഇതിൽ കമ്പനി ഡയറക്ടർമാർ അത്ര സന്തുഷ്ടരായിരുന്നില്ല. അതിനാൽ കോടതികളിലും നികുതി പിരിവിലും ഉപയോഗിക്കുന്ന ഭാഷകൾ ക്രമീകരിക്കാൻ കമ്പനി തയ്യാറായി.

ഭാഷാ അപാകതകൾ നീക്കം ചെയ്യാനുള്ള കമ്പനിയുടെ ശ്രമങ്ങൾക്ക് പിന്നിലെ പ്രധാന ലക്ഷ്യം തീർച്ചയായും ലാഭമുണ്ടാക്കുക എന്നതാണെങ്കിലും, അതിന്റെ മുൻനിര നേതാക്കൾക്ക് മറ്റ് ആശങ്കകളുണ്ടായിരുന്നു. ചില ലിബറൽ ട്രസ്റ്റികൾ ന്യായാധിപനും പൊതുജനങ്ങൾക്കും പരിചിതമായ ഭാഷയിൽ നീതി നടപ്പാക്കണമെന്ന് ആഗ്രഹിച്ചു. ജനങ്ങളുടെ ഭാഷ കോടതികളുടെ ഭാഷയാകണമെന്ന് മറ്റു ചിലർ കരുതി. എന്നിരുന്നാലും, അത് സംഭവിക്കുന്നത് യഥാർത്ഥത്തിൽ ഒരു സുഖകരമായ കാര്യമായിരുന്നില്ല .

ഏത് പ്രാദേശിക ഭാഷ അല്ലെങ്കിൽ ഏത് ലിപി ഉപയോഗിക്കണം എന്ന കാര്യത്തിൽ കൊളോണിയൽ മേധാവികൾക്കിടയിൽ വ്യത്യസ്ത വീക്ഷണങ്ങളുണ്ടായിരുന്നു. ചിലർ ഫാർസി ഭാഷ നിലനിർത്താൻ അനുകൂലിച്ചപ്പോൾ മറ്റുള്ളവർ പേർഷ്യൻ [ഉറുദു] ഹിന്ദുസ്ഥാനിയെ പിന്തുണക്കുകയും മറ്റുചിലർ നാഗരിയിൽ [ഹിന്ദി] ഹിന്ദുസ്ഥാനിയെ പിന്തുണക്കുകയും ചെയ്തു.പക്ഷേ, പൊതുവായി തങ്ങളുടെ ഭരണാധികാരികളുടെ സൗകര്യത്തേക്കാൾ ജനങ്ങളുടെ സൗകര്യത്തിനാണ് മുൻഗണന നൽകേണ്ടതെന്ന് അവർ സമ്മതിച്ചു.

1830-കളിൽ, കമ്പനി ഒടുവിൽ ഫാർസിക്ക് പകരം വ്യത്യസ്ത ഭാഷകൾ ഉപയോഗിച്ച് തുടങ്ങിയപ്പോൾ, ഇന്ത്യയിൽ ഉടനീളം സംഘർഷങ്ങൾ പൊട്ടിപ്പുറപ്പെട്ടു. പുതിയ സ്ക്രിപ്റ്റിലേക്ക് മാറിയാൽ, കോടതിയുമായി ബന്ധപ്പെട്ട ജോലികൾ ചെയ്യുന്ന തങ്ങളുടെ ആളുകളിൽ പലരും ജോലിയില്ലാത്തവരാകുമെന്ന് ചില പ്രദേശവാസികൾ ഭയപ്പെട്ടു; മറ്റുള്ളവർ അത് തങ്ങളുടെ മതത്തിനെതിരായ ആക്രമണമായി കണക്കാക്കി.

ബോംബെ, മദ്രാസ് പ്രസിഡൻസികളിൽ 1832-ഓടെ ഇംഗ്ലീഷും പ്രാദേശിക ഭാഷകളും പേർഷ്യൻ ഭാഷയ്ക്ക് പകരമായി ഉപയോഗിച്ച് തുടങ്ങി. ബംഗാളിൽ 1837-ൽ പാസാക്കിയ ഒരു നിയമം കോടതി കേസുകളിലും നികുതി തർക്കങ്ങളിലും പേർഷ്യൻ ഉപയോഗിക്കണമെന്ന ആജ്ഞ എടുത്തുകളഞ്ഞു.ഫാർസിക്ക് പകരമായി പുതിയ ഭാഷ സൃഷ്ടിക്കുന്നതിനുള്ള ആശയങ്ങൾ കൊണ്ടുവരാനുള്ള അധികാരവും നിയമം ഗവർണർക്ക് നൽകി.

1838-ൽ ബംഗാൾ, ബീഹാർ, ഒറീസ്സ എന്നിവിടങ്ങളിൽ പ്രാദേശിക ഭാഷകൾ ഉപയോഗിക്കാൻ ഗവർണർ തീരുമാനിച്ചു. ഗവർണറുടെ ഉദ്യോഗസ്ഥർ ഭാഷകൾക്കും ലിപികൾക്കുമായി നിരവധി ഓപ്ഷനുകൾ രൂപപ്പെടുത്തി .പേർഷ്യൻ ലിപികളിൽ പേർഷ്യനും; പേർഷ്യൻ ലിപികളിൽ ഹിന്ദുസ്ഥാനിയും ( ഉറുദു ) റോമൻ ലിപിയിൽ ഇംഗ്ലീഷും, നാഗരിയിൽ ഹിന്ദിയും ബംഗാളി ലിപിയിൽ ബംഗാളിയും ക്രമപെടുത്തി.

പലരെയും അത്ഭുതപ്പെടുത്തിക്കൊണ്ട്, ഏകദേശം 500 ധാക്ക നിവാസികൾ 1839-ൽ തങ്ങളുടെ മാതൃഭാഷയായ ബംഗാളിക്കെതിരെ പേർഷ്യൻ ഭാഷയ്ക്ക് അനുകൂലമായി സർക്കാരിന് അപേക്ഷ നൽകി. ഇന്നത്തെ ബംഗാളികൾ അവരുടെ മാതൃഭാഷയുടെ മഹത്വത്തിൽ വളരെയധികം അഭിമാനിക്കുന്നവരാണ്.എന്നാൽ തലമുറകൾക്ക് മുമ്പ് അവരുടെ സഹോദരങ്ങൾ വ്യത്യസ്ത രൂപത്തിലുള്ളവരായിരുന്നു. അവരെ ഭൗതികവാദികളോ ചിന്താശൂന്യരോ എന്ന് വിളിക്കണം, അവർ ഭാഷയെക്കാൾ പണത്തെ സ്നേഹിക്കുകയായിരുന്നു. ഇവിടെ പൊതു ബംഗാളി താൽപ്പര്യം മതപരമായ വിഭജനത്തെ മറികടന്നുവെങ്കിലും അത് പണത്തിലേക്ക് വരുമ്പോൾ എല്ലാവരും സംസാരിക്കുന്നത് ഒരേ ഭാഷയാണ്!

ബംഗാളി ലിപി ഓരോ സ്ഥലത്തും വ്യത്യസ്തമാണെന്ന് അവർ വാദിച്ചു; പേർഷ്യൻ ഭാഷയുടെ ഒരു വരിക്ക് ബംഗാളിയുടെ പത്ത് വരികളുടെ ജോലി ചെയ്യാൻ കഴിയും. ബംഗാളിയുടെ വിചിത്രമായ എഴുത്ത് ശൈലി പേർഷ്യൻ ഭാഷയേക്കാൾ പതുക്കെ വായിക്കുന്നതാണ്, ഒരു ജില്ലയിൽ നിന്നുള്ള ആളുകൾക്ക് മറ്റൊരു ജില്ലയിൽ നിന്നുള്ളവരുടെ ഭാഷ മനസ്സിലാക്കാൻ കഴിയുന്നില്ല എന്നുള്ള വാദഗതികളും അവർ നിരത്തി.

ബംഗാളികൾ അവരുടെ മാതൃഭാഷയ്‌ക്കെതിരായി വാദിച്ചതിനാൽ മാത്രമല്ല, മുസ്‌ലിംകളും ഹിന്ദുക്കളും ഒരുമിച്ച് ഫാർസിയെ അനുകൂലിച്ചതിനാലും ഈ ഹർജി പലരെയും അത്ഭുതപ്പെടുത്തി. ഒപ്പിട്ടവരിൽ 200 പേർ ഹിന്ദുക്കളും ബാക്കിയുള്ളവർ മുസ്ലീങ്ങളുമായിരുന്നു.

ഹിന്ദുക്കൾക്കും മുസ്‌ലിംകൾക്കും, പ്രത്യേകിച്ച് ഭൂവുടമകൾക്കും കോടതി വ്യവഹാരങ്ങൾ ചെയ്യേണ്ടി വന്നവർക്കും പേർഷ്യൻ, അറബിക് ഭാഷകൾ ബംഗാളിക്ക് വളരെയധികം സംഭാവന നൽകിയ സംസ്‌സ്‌കൃതത്തിലെ ഏത് പദപ്രയോഗങ്ങളേക്കാളും വളരെ നന്നായി മനസ്സിലാകുന്നവയായിരുന്നു.

പല ഉപഭാഷകളും ബംഗാളിയെ കോടതി ഭാഷയാക്കാൻ യോഗ്യമല്ലാതാക്കുന്നു എന്ന വാദം ബംഗാളിലെ സദർ കോടതി സ്വീകരിച്ചു.കോടതിക്ക് ഭാഷാഭേദങ്ങളുടെ അത്രയും വിവർത്തകരെ ആവശ്യമുണ്ടായിരുന്നു. ബംഗാളി, ഹിന്ദി ലിപികൾ എഴുതാൻ കൂടുതൽ സമയമെടുക്കുമെന്ന കാരണത്താൽ ജുഡീഷ്യൽ നടപടികൾ ബംഗാളിയിലോ ഹിന്ദിയിലോ രേഖപ്പെടുത്താൻ പേർഷ്യൻ ഭാഷയിലേക്കാൾ മൂന്നിലൊന്ന് കൂടുതൽ സമയം വേണ്ടിവരുമെന്നും കോടതി ചൂണ്ടിക്കാട്ടി.

അതിനാൽ എല്ലാ സിവിൽ, ക്രിമിനൽ കേസുകളിലെയും വാദികൾക്കും പ്രതികൾക്കും ഉറുദുവോ ബംഗാളിയോ ഉപയോഗിക്കുന്ന ജില്ലകളിൽ അവർക്കിഷ്ടമുള്ള ഏത് ഭാഷയിലും രേഖകൾ സമർപ്പിക്കാൻ കോടതി അനുവദിച്ചു. ചുരുക്കത്തിൽ ഫാർസിയെ പ്രാദേശിക ഭാഷകൾ ഉപയോഗിച്ച് മാറ്റിസ്ഥാപിക്കാനുള്ള മുൻ തീരുമാനത്തെ കോടതി ഇല്ലാതാക്കി, പകരം പ്രാദേശിക ഭാഷകൾ പേർഷ്യൻ ഭാഷയിലേക്ക് ചേർത്തി ഔദ്യോഗിക വ്യവഹാരം നടത്താൻ അനുവദിക്കുകയും ചെയ്തു.

എന്നാൽ ഒരു ഭാഷ തിരഞ്ഞെടുക്കുന്നതിനെച്ചൊല്ലിയുള്ള പോരാട്ടങ്ങൾ തുടർന്നുകൊണ്ടിരുന്നു. വ്യത്യസ്ത കക്ഷികൾ അവരുടെ നിലപാടിനെ പിന്തുണച്ച് വ്യത്യസ്ത വാദങ്ങൾ നൽകി. തൽഫലമായി, ഉന്നതരുടെ മുൻകൂർ അനുമതിയില്ലാതെ ജില്ലാ കോടതികൾ നഗരി ഉപയോഗിക്കുന്നതിനെ 1940-ൽ സർക്കാർ വിലക്കി. അവസാനം, ഭൂരിഭാഗം ജഡ്ജിമാരും ഉറുദുവിന് അനുകൂലമായതിനാൽ, പ്രവിശ്യാ ഭരണാധികാരികളുമായി കൂടിയാലോചിച്ച് ഇന്ത്യാ ഗവൺമെന്റ് നാഗരിയെ പൂർണ്ണമായും എതിർത്തു.

ബംഗാളിയോടുള്ള ബംഗാളി പ്രതിരോധം ശുദ്ധമായ സാമ്പത്തിക ശാസ്ത്രമായിരുന്നെങ്കിൽ, ഇന്ത്യയുടെ മറ്റു ഭാഗങ്ങളിൽ കഥ തികച്ചും വ്യത്യസ്തമായിരുന്നു. ഉദാഹരണത്തിന്, ഉത്തരേന്ത്യയിൽ, സംഘർഷം ഭൗതികതയെക്കാൾ മതപരമായിരുന്നു.

ഇസ്ലാം ഇന്ത്യയിൽ പ്രവേശിച്ചതിന് തൊട്ടുപിന്നാലെ ഭാഷയിലേക്ക് മതം കടന്നുകയറി. മുസ്ലീം ജേതാക്കൾക്ക് അവരുടെ പുതിയ കാര്യങ്ങളുമായി പൊതുവെ പഠിക്കാൻ പ്രയാസമുള്ള സംസ്‌കൃതത്തിൽ സംസാരിക്കാൻ ബുദ്ധിമുട്ടായിരുന്നു, മാത്രമല്ല പലപ്പോഴും കാര്യങ്ങളെ വ്യക്തമായി പ്രകടിപ്പിക്കാൻ അവരുടെ പ്രാദേശിക ഭാഷകൾ ഉപയോഗിക്കുകയും ചെയ്തു.

ഈ സമ്മിശ്ര ഭാഷ ആദ്യമായി നാഗോറി ലിപിയിൽ പ്രത്യക്ഷപ്പെട്ടപ്പോൾ, ബ്രാഹ്മണർ അവഗണന കാണിച്ചു [ഒരു ഭാഷ, രണ്ട് ലിപികൾ, ക്രിസ്റ്റഫർ കിംഗ്, OUP ഇന്ത്യ, 1994]. വേദ പണ്ഡിതന്മാർക്ക്, നാഗോറി എഴുത്ത് വളരെ പ്രയാസമേറിയതായിരുന്നു.

അതുകൊണ്ട് അവർ അവരുടെ വിശുദ്ധ ഗ്രന്ഥങ്ങൾ “മിനുക്കിയ” നാഗോറി, അല്ലെങ്കിൽ ദാബ് നാഗോറി, [ഇപ്പോൾ ദേബനാഗരി] അല്ലെങ്കിൽ ദൈവങ്ങളുടെ രചനയിൽ പ്രസിദ്ധീകരിച്ചു. ഗംഗാ ഡെൽറ്റയിൽ വളരെ സജീവമായിരുന്ന ഹിന്ദു ബാങ്കർമാർ ഈ പുസ്തകങ്ങൾ ബംഗാൾ ഉൾക്കടലിലേക്ക് പ്രചരിപ്പിച്ചു. എന്നിരുന്നാലും, ബ്രിട്ടീഷുകാർ പിന്നീട് അത് മാറ്റുന്നതുവരെ ഫാർസി ഇന്ത്യയുടെ ഔദ്യോഗിക ഭാഷയായി തുടർന്നു.
1757-ൽ ബ്രിട്ടീഷുകാർ മുസ്ലീങ്ങളെ പരാജയപ്പെടുത്തി ബംഗാളിന്റെ ഭരണാധികാരിയായി. ബ്രിട്ടീഷുകാരുടെ കീഴിൽ, സവർണ്ണ-വർഗ ഹിന്ദു യഥാസമയം ശക്തമായി നിലയുറപ്പിക്കുകയും ബംഗാളിയെ ഷാൻസ്‌ക്രിറ്റ് അച്ചിൽ ഉയർന്നു വരുന്ന ഒരു ആവിഷ്‌കാര മാധ്യമമാക്കി മാറ്റുകയും ചെയ്തു.

കൽക്കട്ട സർവകലാശാലയിലെ ഫെലോ ആയ ശ്യാമചരൺ ഗാംഗുലി ബംഗാളിയെ സംസ്‌കൃത വൽക്കരിക്കുന്നതിൽ പ്രതിഷേധിച്ചു.സംസ്‌കൃതത്തിനു പകരം, വിദ്യാസമ്പന്നരായ ബംഗാളികളുടെ ദൈനംദിന സംസാരങ്ങളിൽ നിന്നും എഴുതപ്പെടുന്ന ബംഗാളിയുടെ പദാവലി സ്വാംശീകരിക്കാൻ അദ്ദേഹം പ്രേരിപ്പിച്ചു [ശ്യാമചരൺ ഗാംഗുലിയുടെ ഉപന്യാസങ്ങളും വിമർശനങ്ങളും, കേംബ്രിഡ്ജ് യൂണിവേഴ്സിറ്റി പ്രസ്സ്, 2009.] രബീന്ദ്രനാഥ് ഠാക്കൂർ, ഹരപ്രസാദ് ശാസ്ത്രി, ത്രിബെ രാമേന്ദ്രസുണ്ട് എന്നിവരുൾപ്പെടെ നിരവധി ബംഗാളി സാഹിത്യ ഭീമന്മാർ ഗാംഗുലിയോടൊപ്പം നിലയുറപ്പിച്ചു.

ഉയർന്ന് നിൽക്കുന്ന ഈ ഭാഷ സാധാരണക്കാർക്ക് പ്രാപ്യമായിരുന്നില്ല, കാരണം അതിൽ സംസ്കൃത പദങ്ങൾ നിറഞ്ഞിരുന്നു. ഗാംഗുലിയുടെ വിദ്യാസമ്പന്നരുടെ ബംഗാളിയും സാധാരണക്കാരുടെതായിരുന്നില്ല. കാരണം നിരക്ഷരരായ കർഷകരും നെയ്ത്തുകാരും മത്സ്യത്തൊഴിലാളികളും പ്രാദേശിക ഭാഷകൾ സംസാരിക്കുന്നവരായിരുന്നു. [ഭാഷാ പണ്ഡിതൻ സുനിതി കുമാർ ചാറ്റർജിയുടെ അഭിപ്രായത്തിൽ ഏകദേശം 50 ശതമാനം ബംഗാളി വാക്കുകളും വികൃതമാക്കിയ ഷാൻസ്‌ക്രിറ്റ് ൽ നിന്നാണ് 45 ശതമാനം ശുദ്ധ സംസ്‌ക്രിറ്റിൽ നിന്നും ബാക്കിയുള്ളവ വിദേശ ഭാഷകളിൽ നിന്നുമാണ്.]

തൽഫലമായി, ബംഗാളി ഭാഷക്ക് ദഹിപ്പിക്കാൻ കഴിയാത്ത ഒരു തരം ഭക്ഷണത്തിന്റെ ഞെരുക്കത്താൽ അതിന്റെ വളർച്ച മുരടിച്ചു. സംസ്കൃതത്തെ ഒരു ഹിന്ദു സ്ലാംഗായി വീക്ഷിച്ച മുസ്ലീമുമായി ഇത് സ്ഥിരമായ വിള്ളലുണ്ടാക്കി. ഈ വീഴ്ച വളരെ വലുതായിരുന്നു.

ഇന്ത്യയുടെ മറ്റു ഭാഗങ്ങളിൽ ഹിന്ദിയും ഉറുദുവും കേന്ദ്രീകരിച്ചായിരുന്നു തർക്കം. ഹിന്ദുവിന് ഹിന്ദിയും മുസ്ലിമിന് ഉറുദുവും വേണമായിരുന്നു. 1880-ൽ ബംഗാൾ പ്രസിഡൻസിയുടെ കീഴിലായിരുന്ന ബിഹാറിലെ ഹിന്ദുക്കളുടെ ആവശ്യം നിറവേറ്റാൻ ബ്രിട്ടീഷുകാർ സ്‌കൂളിൽ നാഗരി ലിപി മാത്രം ഉപയോഗിക്കണമെന്ന് ഉത്തരവിട്ടപ്പോൾ മുസ്ലീങ്ങൾ പ്രതിഷേധിച്ചു.

ഹിന്ദുക്കളും മുസ്ലീങ്ങളും തമ്മിൽ കലഹങ്ങൾ നീണ്ടപ്പോൾ, കൊളോണിയൽ ഭരണാധികാരികൾ ഇന്ത്യക്കാരുമായുള്ള വിവരങ്ങൾ കൈമാറുന്ന രീതിയിൽ അടിമുടി മാറ്റങ്ങൾ വരുത്തി. 1830-കളിൽ, ഉന്നത ഗവൺമെന്റ് തലത്തിൽ പേർഷ്യൻ ഭാഷക്ക് പകരം ഇംഗ്ലീഷ് ഭാഷ സ്ഥാപിക്കുകയും പ്രാദേശിക ഭാഷകൾ താഴെ കിടയിലുള്ള ഗവൺമെൻറ് ഇടപാടുകളുടെ മാധ്യമമായി മാറുകയും ചെയ്തു. ഉത്തരേന്ത്യയിൽ മിക്കയിടത്തും ഉറുദു ഔദ്യോഗിക പ്രാദേശിക ഭാഷയായി മാറി.

1800-കളുടെ അവസാനം വരെ ഹിന്ദിക്ക് ആ നിലയിലെത്താൻ കഴിഞ്ഞിരുന്നില്ല.1870-കളിൽ മധ്യ പ്രവിശ്യകളിലും 1880-കളിൽ ബിഹാറിലും 1900-ഓടെ വടക്ക്-പടിഞ്ഞാറൻ പ്രവിശ്യകളിലും ഉറുദുവിന് പകരം ഹിന്ദി വന്നുതുടങ്ങി.

ഹിന്ദി-ഉറുദു യുദ്ധം അവസാനം ഹിന്ദു-മുസ്ലിം യുദ്ധമായി പൊട്ടിപ്പുറപ്പെട്ടു. സ്വതന്ത്ര ഇന്ത്യയിൽ, ഹിന്ദി ഹിന്ദു അഭിമാനത്തിന്റെ പ്രതീകമായി ദേശീയ നിലവാരം നേടുകയും കാട്ടുതീ പോലെ രാജ്യവ്യാപകമായി പടരുകയും ചെയ്‌തു,

അതേസമയം, ബംഗാളി ഇരുണ്ട അഗാധത്തിലേക്ക് കൂപ്പുകുത്തി.ബംഗാൾ വിഭജനം ഈ പ്രദേശത്തെ ജനസംഖ്യാപരമായും സാമ്പത്തികമായും ചെറുതാക്കി , അതിന്റെ ഭാഷയെ ഒരു ശക്തികേന്ദ്രമാക്കാൻ ആവശ്യമായ വശം നിഷേധിച്ചു. ഒരു പ്രാദേശിക നിസ്സാരത എന്ന നിലയിൽ നിന്ന് ബംഗാളി ഒരിക്കലും ദേശീയ തലത്തിൽ ഇടം നേടിയില്ല എന്നത് യഥാർഥ്യമാണ്.

(‘Bangladesh Liberation War, How India, U.S., China and the USSR Shaped the Outcome’ എന്ന കൃതിയുടെ രചയിതാവാണ് ബി. ഇസഡ് ഖസ്രു )

മൊഴിമാറ്റം:മുജ്തബ മുഹമ്മദ്‌

Related Articles