“ഇബ്നുഅബ്ബാസ്(റ)ന്റെ മാതൃസഹോദരി ഉമ്മുഹുഫൈദ് നബി(സ)ക്ക് കുറച്ച് പാൽക്കട്ടിയും നെയ്യും ഉടുമ്പ് മാംസവും സമ്മാനമായി നൽകി. നബി(സ) പാൽക്കട്ടിയും നെയ്യും കഴിച്ചു. അറപ്പ് കാരണം ഉടുമ്പിന്റെ മാംസം കഴിച്ചില്ല. ഇബ്നുഅബ്ബാസ്(റ) പറയുന്നു: എന്നാൽ നബി(സ)യുടെ മുമ്പിലുള്ള സുപ്രയിൽ വെച്ച് മറ്റുള്ളവർ അത് തിന്നു. അതു നിഷിദ്ധമാണെങ്കിൽ നബി(സ)യുടെ സുപ്രയിൽ വെച്ച് മറ്റുള്ളവർ തിന്നുകയില്ലായിരുന്നു.”
ഞാന്‍ കഴിക്കാത്ത ഒരു പാട് മീനുകള്ണ്ട് . നിങ്ങള്‍ കഴിക്കാത്തതും കാണും. ചിലര്‍ ബീഫ് കഴിക്കില്ല. മറ്റു ചിലര്‍ കോഴി മാംസം കഴിക്കില്ല. അതെല്ലാം അവരുടെ കാര്യം. നാം കഴിക്കില്ല എന്നത് അത് കഴിക്കാന്‍ പാടില്ല എന്ന് പറയാന്‍ കാരണമല്ല. ഫ്രൂട്ട് കഴിക്കാത്ത ആളുകളെ എനിക്കറിയാം. അത് നിഷിദ്ധമാണ് എന്ന നിലയിലല്ല. തനിക്ക് താല്‍പര്യമില്ല എന്ന കാരണത്താല്‍ മാത്രം. അത് കൊണ്ട് തന്നെ തനിക്കു താല്പര്യമില്ല എന്നിരിക്കിലും തന്റെ മുന്നില്‍ വെച്ച് ഉടുമ്പ് മാംസം ഭക്ഷിക്കുന്നത് പ്രവാചകന്‍ എതിര്‍ക്കാതിരിന്നത്. അതായത് നിഷിദ്ധം അനുവദനീയം എന്നതിന് തന്റെ ഇച്ചക്ക് സ്ഥാനമില്ലെന്ന് പ്രവാചകന്‍ പോലും സമ്മതിക്കുന്നു. അത് പൂര്‍ണമായി അല്ലാഹുവിന്റെ തീരുമാനം. പ്രവാചകന്‍ അത് ജനത്തിനു വിശദീകരിച്ചു കൊടുക്കുന്നു എന്നുമാത്രം.
പ്രവാചകന്‍ ഒരു സാഹചര്യത്തില്‍ വ്യക്തി പരമായി താന്‍ ഇനി മുതല്‍ തേന്‍ കഴിക്കില്ല എന്ന് നടത്തിയ പ്രയോഗത്തെ വളരെ ഗൗരവമായിത്തന്നെയാണ് ഖുര്‍ആന്‍ കണ്ടത്. പ്രവാചകന്റെ വാക്കുകള്‍ക്കു അത്രമേല്‍ സമൂഹത്തില്‍ സ്വാദീനമുണ്ട്. തന്റെ ഭാര്യമാരുമായി ബന്ധപ്പെട്ട സ്വകാര്യതയായിട്ടും അത് തിരുത്താതിരുന്നാല്‍ ഭാവിയില്‍ ഉണ്ടാകാന്‍ ഇടയുള്ള ഭവിഷ്യത്ത് ഖുര്‍ആന്‍ കണ്ടെത്തി. ഹറാം ഹലാലുകള്‍ ഇസ്ലാമിന്റെ അടിസ്ഥാന കാര്യങ്ങളില്‍ പെട്ടതാണ്. നിഷിദ്ധമായത് ഇസ്ലാം എടുത്തു പറയുന്നു. ഇസ്ലാമില്‍ അനുവദനീയമാണ് കൂടുതല്‍. ഒരു വിശ്വാസിയെ സംബന്ധിച്ചിടത്തോളം “ ഹറാം ഹലാലുകള്‍” അറിഞ്ഞിരിക്കുക എന്നതു നിര്‍ബന്ധവും.
അല്ലാഹു അല്ലാതെ ഇലാഹില്ല എന്നത് കൊണ്ട് വിവക്ഷിക്കപ്പെടുന്നത് തന്റെ ജീവിതത്തില്‍ പടുള്ളതും ഇല്ലാത്തതുമായ കാര്യങ്ങള്‍ നിര്‍ണയിക്കാനുള്ള അവകാശവും അല്ലാഹുവിനു വകവെച്ചു കൊടുക്കുക എന്നത് കൂടിയാണ്. ഇന്ന് വളരെ ലാഘവത്തോടെ കൈകാര്യം ചെയ്യപ്പെടുന്ന ഒന്നാണ് “ ഹറാം ഹലാലുകള്‍” . വ്യക്തിയുടെ ഇച്ചയാണ് അവിടെയും പ്രാധാന്യം. പ്രവാചകന്മാര്‍ ആ കാലത്തെ സമൂഹത്തില്‍ സ്വാദീനമുള്ളവരായിരുന്നു എന്നത് പോലെ പണ്ഡിതര്‍ക്കും അവരുടെ കാലത്ത് ജനങ്ങളുടെ മേല്‍ സ്വാദീനമുണ്ട്. അത് കൊണ്ട് തന്നെ അവരും ഇത്തരം കാര്യങ്ങളില്‍ സൂക്ഷ്മത പുലര്‍ത്തണം. അല്ലാഹു പാടില്ല പാടുണ്ട് എന്ന് പറഞ്ഞതൊഴികെ മറ്റെല്ലാം വളരെ ചിന്തിച്ചും പഠിച്ചും മാത്രം പറയേണ്ട ഒന്നാണ്. സലഫുകള്‍ ആ രീതിയാണ് സ്വീകരിച്ചത്.
“ നിങ്ങള്‍ക്ക് അറിയില്ലെങ്കില്‍ വിവരമുള്ളവരോട് ചോദിക്കണം” എന്നാണ് ഖുര്‍ആന്‍ കല്‍പ്പിച്ചത്. അപ്പോള്‍ ആരോടൊക്കെ വിധി അന്വേഷിക്കാം എന്നതും നിര്‍ണിതമാണ്. താന്‍ ചോദിക്കുന്നത് അതിനു അര്‍ഹതയുള്ളവരോട് തന്നെയാണ് എന്ന് ഉറപ്പ് വരുത്തല്‍ ചോദ്യ കര്‍ത്താവിന്റെ ഉത്തരവാദിത്തമായി വരും.
Also read: ഇസ്രയേല്‍-യുഎഇ കരാര്‍: മിഡില്‍ ഈസ്റ്റിലെ പുതിയ ആധിപത്യം
നമ്മുടേത് മുന്‍ നൂറ്റാണ്ടുകളില്‍ നിന്നും തീര്‍ത്തും ഭിന്നമായ കാലമാണ്. നമുക്ക് ചുറ്റും ശാസ്ത്രം അത്രമേല്‍ വളര്‍ന്നിരിക്കുന്നു. പുതിയ ജീവിത സാഹചര്യങ്ങളും അനുബന്ധ കാര്യങ്ങളും പുതിയ വിധികള്‍ തേടുന്നതിനു വിശ്വാസികളെ നിര്‍ബന്ധിക്കും. മതവും ശാസ്ത്രവും തമ്മിലുള്ള മുഖ്യ വ്യത്യാസമായി നാം കാണുന്നത് ഒന്ന് പൂര്‍ത്തിയാക്കി എന്ന് വിളംബരം ചെയ്യപ്പെട്ടതും മറ്റേതു ഒരിക്കലും പൂര്‍ത്തിയാകാത്തതുമാണ് എന്നതാണ്. മതത്തിന്റെ നിയമങ്ങളും നിബന്ധനകളും പൂര്‍ണമായി എന്നത് ഖുര്‍ആന്‍ പറഞ്ഞതാണ്. ഇനി ഒരു കൂട്ടിച്ചേര്‍ക്കല്‍ അതില്‍ ആവശ്യമില്ല. അതിന്റെ അടിസ്ഥാനത്തില്‍ കാലാകാലങ്ങളില്‍ ഉണ്ടാകുന്ന ജീവിത സാഹചര്യങ്ങള്‍ക്ക് വിശദീകരണം നല്‍കുക എന്നതാണു പണ്ഡിതര്‍ ചെയ്യേണ്ടത്. അത് കൊണ്ട് തന്നെ പണ്ഡിതന്‍ എന്നതിനു ചുറ്റുപാടുകളെ അറിയുന്നവന്‍ എന്ന് കൂടി അര്‍ഥം വരും.
അതെ സമയം ശാസ്ത്രം ആത്യന്തിക സത്യമല്ല. സത്യം കണ്ടെത്താനുള്ള വഴി എന്നാണു അതിനു നല്‍കുന്ന വ്യാഖ്യാനം. ശാസ്ത്രം എന്നും അഭിപ്രായങ്ങള്‍ മാറ്റി കൊണ്ടിരിക്കും. ശാസ്ത്രം മനുഷ്യന് നല്ല മാര്‍ഗങ്ങളും തുറന്നു തരുന്നു. നന്മയില്‍ സഹകരിക്കുക, മുന്നേറുക എന്നീ കല്‍പ്പനകള്‍ സ്വീകരിച്ചു അതിനെ സ്വായത്തമാക്കുന്നതില്‍ ഇസ്ലാമും തെറ്റ് കാണുന്നില്ല. ഒരുവേള അത് അനിവാര്യതയായി മാറുന്നു. ഒരു ആത്മാവിനെ രക്ഷിക്കല്‍ മനുഷ്യ കുലത്തെ മുഴുവന്‍ രക്ഷിക്കുന്നതിനു തുല്യമാണ് എന്ന നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ മുമ്പ് ഇല്ലാത്ത രക്തദാനവും അവയവ ദാനവും ഇന്ന് സജീവമായി നടക്കുന്നു.
Also read: മുഹര്‍റം; പുതിയ തീരുമാനങ്ങളുടേതാവണം
ഒരാളുടെ ജീവിതത്തില്‍ അയാള്‍ എന്ത് സ്വീകരിച്ചാലും അഞ്ചു കാര്യങ്ങളില്‍ അതുള്‍പ്പെടും. നിര്‍ബന്ധം, നിഷിദ്ധം, ഐച്ഛികം, അനഭിലഷണീയം, അനുവദനീയം എന്നിവയാണ് ആ അഞ്ചു കാര്യങ്ങള്‍. പ്രാമാണങ്ങള്‍ നേര്‍ക്ക് നേരെ പറഞ്ഞിട്ടില്ലാത്ത പുതിയ കാര്യങ്ങള്‍ ഏതൊക്കെ ഏതു സ്ഥാനത്തു വരും എന്നതു പ്രമാണങ്ങളുടെ വെളിച്ചത്തില്‍ കണ്ടെത്തുക എന്നതാണ് പണ്ഡിതന്മാരുടെ മുന്നിലുള്ള ജോലി. തികച്ചും സൂക്ഷ്മതയോടെ കൈകാര്യം ചെയ്യേണ്ട ഒന്നാണിത്. അവര്‍ പുതിയ വിധി ഉണ്ടാക്കുന്നില്ല. വിധികര്‍ത്താവ് നിയമമാക്കിയ അടിസ്ഥാനത്തെ മനസ്സിലാക്കി പ്രതികരിക്കുക എന്നതാണ് അവര്‍ ചെയ്യേണ്ടത്. അടുത്ത കാലത്തായി കേരളത്തില്‍ വളരെ വിവാദമായ പലതില്‍ ഒന്നാണ് പഴ വര്‍ഗങ്ങളുമായി ബന്ധപ്പെട്ടു ഒരു പണ്ഡിതന്‍ നടത്തിയ വിവാദ പരാമര്‍ശം. ഭക്ഷണം വസ്ത്രം എന്നതിലെ നിഷിദ്ധതയും അനുവദനീയവും കൃത്യമായി ഇസ്ലാം പറയുന്നു. ഇവ രണ്ടും ജീവിത സാഹചര്യവുമായി ബന്ധപ്പെട്ടതാണ്. അതില്‍ ഇസ്ലാം കല്‍പ്പിച്ച “ ഹലാല്‍, ത്വയ്യിബ്” എന്നിവ ഉണ്ടെങ്കില്‍ ഭക്ഷണം അനുവദനീയം. ദേഹം മറക്കുക എന്നതാണ് വസ്ത്രം ചെയ്യുന്നത് . അതും ഇസ്ലാം അനുവദിച്ച പരിധി അംഗീകരിച്ചാല്‍ അതും അനുവദനീയം.
ജന ജീവിതവുമായി നേര്‍ക്ക് നേര്‍ ബന്ധപ്പെതാണ് ഭക്ഷണവും തൊഴിലും. അവിടെ വിധി പറയുമ്പോള്‍ സൂക്ഷ്മത അതിന്റെ അറ്റത്തില്‍ തന്നെ ഉണ്ടാവണം. ജനത്തിന് എളുപ്പമാണ് ഇസ്ലാം ആഗ്രഹിക്കുന്നത്. ബുദ്ധിമുട്ടുള്ള ഒന്നും ഇസ്ലാം ആഗ്രഹിക്കുന്നില്ല. മനുഷ്യരുടെ കഴുത്തില്‍ ബന്ധിച്ച ചങ്ങലക്കെട്ടുകള്‍ പൊട്ടിച്ചെറിയുന്നവന്‍ എന്നാണ് പ്രവാചകനെ ഖുര്‍ആന്‍ വിശേഷിപ്പിച്ചത്. അവരുടെ കഴുത്തിലും ജീവിതത്തിലും ഭാരം നിറക്കാന്‍ പലപ്പോഴും പൌരോഹിത്യം വ്യഗത കാണിക്കും. അത് തിരിച്ചറിയുന്നിടത്താണു ജീവിതത്തിന്റെ ജയപരാജയങ്ങള്‍ കുടികൊള്ളുന്നത്.