Current Date

Search
Close this search box.
Search
Close this search box.

വിഭവത്തിനല്ല, വിളമ്പുന്ന ശൈലിക്കാണ് കുഴപ്പം

majlisarab.jpg

ഒരിക്കല്‍ ദോഹയില്‍ ഒരു വിരുന്നില്‍ പങ്കെടുത്ത അനുഭവം എന്തുകൊണ്ടോ പങ്കു വെയ്ക്കണമെന്നു തോന്നുന്നു. ഒരു പെരുന്നാള്‍ ദിവസം ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ ഡയറക്ടറെ സന്ദര്‍ശിച്ച് ആശംസകള്‍ നേരാന്‍ അദ്ദേഹത്തിന്റെ മജ്‌ലിസില്‍ പോയി. വിശാലമായ മജ്‌ലിസ് സമുച്ചയത്തിനു ചുറ്റും വാഹനങ്ങളുടെ വലിയ നിരയും തിരക്കും. ജനങ്ങള്‍ വന്നു പോയിക്കൊണ്ടിരിക്കുന്നു. മജ്‌ലിസില്‍ കയറി അഭിവാദ്യങ്ങളും അനുമോദനങ്ങളും ഒക്കെ കൈമാറി തിരിച്ചു പോരാമെന്നാണുദ്ദേശിച്ചിരുന്നത്. ഭക്ഷണം കഴിച്ചിട്ട് പോയാല്‍ മതിയെന്ന ആതിഥേയന്റെ ക്ഷണം നിരസിക്കാന്‍ പ്രയാസമുള്ളതിനാല്‍ സമ്മതിച്ചു. അങ്ങിനെ തൊട്ടടുത്ത ഈത്തപ്പന തോട്ടത്തിന്റെ ഭാഗത്തേയ്ക്ക് നീങ്ങി. അവിടെ ഒറ്റയ്ക്കും കൂട്ടമായും അറബികളും അനറബികളും ഒക്കെ ഉണ്ടായിരുന്നു. തോട്ടത്തിന്റെ ഒരു മൂലയില്‍ ഉപേക്ഷിക്കപ്പെട്ട ഒരു സോഫയില്‍ സഹ പ്രവര്‍ത്തകനായ മധ്യേഷ്യക്കാരന്‍ ചുരുട്ടു പുകച്ചിരിക്കുന്നു. തുണക്ക് ഒരാളെ കിട്ടിയ സന്തോഷത്തില്‍ അങ്ങോട്ട് ചെന്നു. അദ്ദേഹവും ഭക്ഷണം വിളമ്പുന്നതും കാത്തിരിക്കുകയായിരുന്നു.

ഞങ്ങള്‍ കുശലം പറഞ്ഞിരിക്കേ ഇറാന്‍ വംശജനായ മധ്യവയസ്‌കന്‍ ഒരു കൂടയുമായി ഓടി നടന്നു ഈത്തപ്പഴം വിതരണം ചെയ്യുന്നുണ്ടായിരുന്നു. കൂട്ടത്തില്‍ എന്തൊക്കെയോ പിറുപിറുക്കുകയും ഒച്ച വെക്കുകയും ചെയ്യുന്നുണ്ട്. തന്നെ ഈ ദൗത്യം ഏല്‍പിച്ചതിലുള്ള അസംതൃപിതിയാണെന്നു ഞങ്ങള്‍ മനസ്സിലാക്കി. കൂട്ടത്തില്‍ ഞങ്ങള്‍ക്കും തന്നു. വര്‍ണ്ണക്കടലാസ്സില്‍ പിസ്തയും ബദാമും നിറച്ച ഈത്തപ്പഴം. ഏറെ സ്വാദുണ്ടായിരുന്നു. ഒരു ശ്വാസത്തിലെന്നോണം എനിക്ക് കിട്ടിയ മൂന്നു പഴവും ഞാന്‍ കഴിച്ചു. സുഹൃത്ത് ഒരെണ്ണം കയ്യിലെടുത്ത് എന്നെ നോക്കി. എന്തോ ചിലത് സംസാരിച്ചു തുടങ്ങാനാണെന്നു എനിക്ക് മനസ്സിലായി.

ഗൗരവമുള്ള കാര്യം പറയാനെന്നവണ്ണം അദ്ദേഹം എന്നെ വിളിച്ചു. എന്നിട്ട് പറഞ്ഞു തുടങ്ങി. നീ കണ്ടോ അതു വിളമ്പിയവന്റെ ശീലും ശൈലിയും. ഒരു റോയല്‍ ഇനമാണിത്. വിളമ്പുകാരനോടുള്ള താല്‍പര്യത്തിലല്ല ആരും അതു സ്വീകരിക്കുന്നതും കഴിക്കുന്നതും. മറിച്ച് ആ നല്ല മനുഷ്യനെ ഓര്‍ത്തു കൊണ്ടായിരിക്കും. വിഭവം രുചികരവും ആസ്വാദ്യകരവുമാവുക എന്നതു പോലെ തന്നെ പ്രധാനമാണ് അതു വിളമ്പുന്ന ശീലും ശൈലിയും.

ചര്‍ച്ച അങ്ങിനെ പല തലങ്ങളിലേക്കും വ്യാപിച്ചു. സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയവും, വിശിഷ്യാ വിശുദ്ധ ഖുര്‍ആനും വിശ്വാസി സമൂഹവും ഒക്കെ ചര്‍ച്ചയെ സജീവമാക്കി. വിശുദ്ധ ഖുര്‍ആനിനെ വെല്ലുന്ന ഒരു ഗ്രന്ഥവും ഇന്നു ഭൂമുഖത്തില്ല. എന്നിട്ടും അതിന്റെ ആയിരം കാതം അകലെ നില്‍ക്കാന്‍ പോലും കെല്‍പില്ലാത്ത പലതും സമൂഹത്തിനിടയില്‍ ആകര്‍ഷകമായി വിരാചിക്കുന്നു. കാരണം ലളിതം ഇതു വിളമ്പുന്ന ശീലും ശൈലിയും തന്നെ. ക്രൈസ്തവ മുസ്‌ലിം മിശ്ര കുടുംബാംഗമായ സുഹൃത്ത് ഏറെ വാചാലമായി.

ഇസ്‌ലാമിനെ പുകഴ്ത്താറുള്ള ബര്‍ണാഡ്ഷ ഇതു സ്വീകരിക്കപ്പെടാതെ പോയതിന്റെ കാരണങ്ങളില്‍ കാതലായത് ഈ ദര്‍ശനത്തിന്റെ അനുയായികളാണത്രെ. ഇസ്‌ലാമിനെ പുണരുന്നതുനു മുമ്പ് ഈ സമുഹത്തെ പരിജയപ്പെട്ടിരുന്നെങ്കില്‍ ഒരു പക്ഷെ ഈ മഹാസൗഭാഗ്യം നഷ്ടപ്പെട്ടു പോകുമായിരുന്നെന്ന പ്രസിദ്ധനായ എഴുത്തുകാരന്റെ ആത്മഗതവും ഗൗരപൂര്‍വ്വം ഗൗനിക്കപ്പെട്ടിട്ടില്ല. അയാള്‍ വിശദീകരിച്ചു. ഈ സമൂഹം രത്‌നവ്യാപാരിയുടെ മക്കളെപ്പോലെയാണ് മൂല്യമറിയാത്ത അവര്‍ അത് പരസ്പരം എറിഞ്ഞ് കളിക്കുന്നു. തല്‍കാലം ചര്‍ച്ച ഇങ്ങനെ ക്രോഡീകരിക്കപ്പെട്ടു.

ഇസ്‌ലാമികമായ പഠന പാഠങ്ങളിലേയും ശിക്ഷാ ശിക്ഷണങ്ങളിലേയും സൗന്ദര്യം നല്ല ശതമാനം പേരും ഉള്‍കൊള്ളുന്നില്ല. എല്ലാം യാന്ത്രികമാണ്. ഇമാമിന്റെ ഓര്‍മപ്പെടുത്തല്‍ പ്രകാരം വരിയൊപ്പിച്ചു നിന്നില്ലെങ്കില്‍ നമസ്‌കാരം സാധുവാകാതെ പോകും എന്നു മനസ്സിലാക്കുന്നു. എന്നാല്‍ ജീവിതത്തിലെ തിരക്കുകളില്‍ വരിയൊപ്പിക്കാതിരിക്കുമ്പോള്‍ സംസ്‌കാരം കെട്ടു പോകും എന്ന് ഗ്രഹിക്കാതെ പോകുന്നു.

വരിയും വരയും ഒപ്പിച്ച് തോളോട് തോള്‍ ചേര്‍ന്ന് നമസ്‌കരിക്കാന്‍ നിന്നവന്‍ പള്ളിയില്‍ നിന്നും പുറത്തിറങ്ങുന്നത് അത്ഭുതം ജനിപ്പിക്കും. നമസ്‌കാര മുസ്വല്ലയില്‍ പാലിച്ചതിന്റെ ആയിരം കാതം ദൂരത്തു പോലും അച്ചടക്കം കാണാനൊക്കുകയില്ല. ഒരിക്കല്‍ പള്ളി ഉദ്ഘാടനത്തോടനുബന്ധിച്ച് നമസ്‌കാരം വീഡിയോവില്‍ പകര്‍ത്തിയ ഒരു ചാനല്‍ ക്യാമറക്കാരന്‍ പ്രാര്‍ഥന കഴിഞ്ഞിറങ്ങുന്നതും പകര്‍ത്തിയത്രേ. തിക്കിത്തിരക്കി വരുന്നവരെ കണ്ടപ്പോള്‍ അദ്ദേഹം ചോദിച്ചു പോലും, ഇപ്പോള്‍ പ്രാര്‍ഥനയില്‍ പങ്കെടുത്തവരല്ലേ ഈ പുറത്തിറങ്ങി വരുന്നതെന്ന്. പഞ്ചകര്‍മ്മങ്ങളായി അനുശാസിക്കപ്പെട്ട ഓരോന്നും ഇപ്രകാരം പ്രത്യേകം പ്രത്യേകം പരിശോധിച്ചാല്‍ ഇത്തരം വൈപരീത്യങ്ങള്‍ കാണാനാകും.

കല്‍പിക്കപ്പെട്ട കര്‍മ്മങ്ങള്‍ ജീവിതത്തെ അടിമുടി ചിട്ടപ്പെടുത്തുമെന്നൊ അല്ലെങ്കില്‍ ചിട്ടപ്പെടുത്തിയിരിക്കണമെന്നൊ മനസ്സിലാക്കപ്പെടുന്നില്ല. താനൊരു പ്രതീകമാണെന്നൊ പ്രതിനിധിയാണെന്നൊ മാതൃകാ പുരുഷനാണെന്നൊ ബോധ്യമുണ്ടാവുന്നില്ല. അചഞ്ചലമായ വിശ്വാസ ദാര്‍ഢ്യം നല്‍കുന്ന ആത്മാഭിമാനവും പ്രസരിപ്പും കര്‍മ്മങ്ങളില്‍ നിന്നും ആവാഹിച്ചെടുക്കുന്ന സംസ്‌കൃതിയും സംസ്‌കാരവും അത്യാകര്‍ഷകവും മാതൃകാപരവുമാണ്. അല്ലെങ്കില്‍ ആയിരിക്കണം. ഇതിനാലാണ് ചലിക്കുന്ന വിശുദ്ധ ഗ്രന്ഥം എന്ന് പ്രവചകന്‍ വിശേഷിപ്പിക്കപ്പെട്ടതും വിളിക്കപ്പെട്ടതും.

മരണാനന്തരം ഒരു പുനരുദ്ധാരണം ഉണ്ട്. അഥവാ വിധി ദിനം. അവിടെ വിചാരണ നടക്കും. സ്വര്‍ഗ പ്രവേശത്തിന് അര്‍ഹനാകാന്‍ ചില കര്‍മ്മങ്ങള്‍ ആചാരുണാനുഷ്ഠാനങ്ങള്‍. നരകാഗ്‌നിയില്‍ നിന്നും രക്ഷ നേടാന്‍ ചില പ്രതിവിധികള്‍ പ്രാര്‍ഥനകള്‍. ഇവ്വിധമാണ് ശരാശരിയൊ അതിലധികമൊ ഉള്ള വിശ്വാസി സമൂഹത്തിന്റെ ബോധ്യം.

ജീവിതത്തെ ലവലേശം ബാധിക്കാത്ത കര്‍മ്മ കാണ്ഡങ്ങളില്‍ കുഴഞ്ഞു മറിയുന്ന വിശ്വാസിയെ കൊണ്ട് ഈ ലോകത്തിനും സമൂഹത്തിനും ഒരു നേട്ടവും ഇല്ല. എന്നു മാത്രമല്ല അവര്‍ സമൂഹത്തിന് തന്നെ ഭാരമായിരിക്കും. വിശുദ്ധ ഖുര്‍ആന്‍ മഹത്തരമാണ് പ്രവാചകാധ്യാപനങ്ങള്‍ മനോഹരമാണ്. എന്നൊക്കെ വിളിച്ചു പറഞ്ഞ് വിലപിക്കുന്ന അവസ്ഥയല്ല ഇസ്‌ലാമിന്റെ വിഭാവന. വിശുദ്ധ ദര്‍ശനങ്ങളിലെ അധ്യായമോ സൂക്തമൊ പൊക്കിപ്പിടിക്കുന്നതിനേക്കാള്‍ അതിലെ ഒരു വരിയനുസരിച്ചുള്ള ജീവിതമായിരിക്കും അതി മനോഹരം. ദര്‍ശന മാഹാത്മ്യത്തിന്റെ ഭാണ്ഡവും പേറി ഒഴുകി നടക്കുന്ന കഴുതകളാകാതെ വിണ്ണില്‍ ചക്രവാള സീമകളില്‍ ഈ ദര്‍ശനത്തിന്റെ വര്‍ണ്ണരാജികള്‍ പ്രദര്‍ശിപ്പിക്കുന്ന മഴവില്ലുകളാകുക. മണ്ണില്‍ അതിനെ വരവേല്‍ക്കുന്ന മയൂരങ്ങളാകുക. അനുകൂലമായ കാറ്റില്‍ തേന്മാരിയായി പെയ്തിറങ്ങുക.

വിശ്വാസിയുടെ ജീവിതസപര്യയില്‍ അവന്റെ ഹൃദയം സ്വര്‍ഗമാകണം. അവന്റെ ഭവനം സ്വര്‍ഗമാകണം. അയാളുടെ ചുറ്റും ചുറ്റുവട്ടവും സ്വര്‍ഗീയമാകണം. അവന്‍ അധിവസിക്കുന്ന പ്രദേശം തന്നെ സ്വര്‍ഗ രാജ്യമാകണം. ഒടുവില്‍ ശാശ്വതമായ സ്വര്‍ഗത്തിന്റെ അനന്തരാവകാശിയാകണം.

ഈ ഒരു ലക്ഷ്യം മോഹിച്ചുള്ള പ്രവര്‍ത്തനവും പ്രസാരണവും പ്രായശ്ചിത്തവും പ്രാര്‍ഥനയും നടക്കട്ടെ. മാനം തുടുക്കുന്നതും മഴമേഘങ്ങള്‍ കൂട്ടി മുട്ടുന്നതും അനുഗ്രഹത്തിന്റെ വര്‍ഷം പെയ്തിറങ്ങുന്നതും കാണാം. മരിച്ചു കിടന്ന ഭൂമി ഞെട്ടി ഉണരുന്നതും ഹരിതാഭമാകുന്നതും. അതിനാല്‍ മനോഹരമായ ഒരു സ്വര്‍ഗ രാജ്യം സ്വപ്നം കാണുക. ഉറക്കിലും ഉണര്‍ച്ചയിലും.

Related Articles