ദേഷ്യമോ ദുഖമോ തോന്നാത്ത, നിര്‍വ്വികാരനായി നിന്നു പോയ ഹാരിസിന് സംഭവത്തെക്കുറിച്ച് ഒന്നേ ഓര്‍ത്തെടുക്കാനുള്ളൂ. താന്‍ കണ്ടതില്‍ വച്ച് ഏറ്റവും വലിയ ദുരന്തമാണിത് എന്നാണത്. അമേരിക്കയിലേക്ക് തിരിച്ചു പോയി കുടുംബജീവിതം നയിക്കാന്‍ തുടങ്ങിയ ഹാരിസിനും ജാമിക്കും പക്ഷെ നടുക്കം വിട്ടുമാറിയിരുന്നില്ല. തങ്ങള്‍ അനുഭവിക്കുന്ന മാനസിക നടുക്കത്തില്‍ നിന്നും വിടുതല്‍ നേടുക എന്ന ഉദ്ദേശ്യത്തോടുകൂടിയാണ് ജെര്‍ഷന്‍ സംഭവം ഓര്‍ത്തെടുത്ത് പുസ്തകമെഴുതാന്‍ തീരുമാനിച്ചത്. ആ ബോംബിങ്ങിനെക്കുറിച്ച തന്റെ അന്വേഷണത്തിനിടയില്‍ ജെര്‍ഷന്‍ അസോസിയേറ്റ് പ്രസ്സിന്റെ റിപ്പോര്‍ട്ട് കാണാനിടയായി. അതില്‍, അതിനുപിന്നില്‍ പ്രവര്‍ത്തിച്ച അധിനിവിഷ്ട കിഴക്കന്‍ ജറുസലമിലെ സില്‍വാന്‍ പ്രദേശത്തെ മുഹമ്മദ് ഔദ എന്ന വ്യക്തിയെക്കുറിച്ച് വായിക്കാനിടയായി. അദ്ദേഹം സ്‌ഫോടനത്തില്‍ പരിക്കുപറ്റിയവരോടും കൊല്ലപ്പെട്ടവരോടും തന്റെ ദുഖം രേഖപ്പെടുത്തിയതായി കണ്ടു. തന്റെ പുസ്തകത്തിന്റെ ആദ്യത്തില്‍ ഇത്തരം പ്രവൃത്തികള്‍ ചെയ്യുന്നവരുടെ മനുഷ്യത്വ വിരുദ്ധതയെക്കുറിച്ച് സംസാരിക്കുന്ന ജെര്‍ഷന്‍ പക്ഷെ മുന്നോട്ടു പോകുന്താറും ഫലസ്തീനികളുടെ നിസ്സഹായാവസ്ഥയെയും അവര്‍ അനുഭവിക്കുന്ന ദുരിതങ്ങളെയും തുറന്ന് സമ്മതിക്കുന്നു.
ഇത് അദ്ദേഹത്തെ ലൈബ്രറിയിലെ ചരിത്രപുസ്തക അലമാരയുടെ അടുത്തേക്കാണ് നയിച്ചത്. 1948 ലെ ഇസ്രായേല്‍ രൂപവല്‍ക്കരണം മുതല്‍ കോളനിവല്‍ക്കരണത്തിന്റെ ഇരകളാക്കപ്പെടുകയാണ് ഫലസ്തീനികളെന്ന വസ്തുത തന്റെ പഠനത്തിലൂടെ അദ്ദേഹത്തിന് ബോധ്യപ്പെടുന്നു. എന്നാല്‍ വളരെ രാഷ്ട്രീയമായ പ്രദേശത്തെ സംഘര്‍ഷത്തെ മുസ്‌ലിം ജൂത വൈരമായി ചിത്രീകരിക്കാന്‍ അദ്ദേഹം ശ്രമിക്കുന്നുണ്ട്. തന്റെ വായനക്കാരിലധികവും ജൂതന്‍മാരാണെന്നതാണ് അതിനുള്ള ന്യായമെന്നു തോന്നുന്നു. എന്നിരുന്നാലും. ഫലസ്തീനികളെക്കുറിച്ച് താന്‍ വച്ചു പുലര്‍ത്തിയിരുന്ന പല ധാരണകളും തെറ്റായിരുന്നുവെന്ന് അദ്ദേഹം തുറന്നു സമ്മതിക്കുന്നുണ്ട്. മുഹമ്മദ് ഔദയുടെ വീട് സന്ദര്‍ശിക്കാന്‍ പോയ അദ്ദേഹത്തെ ഇസ്രായേലി പൗരന്‍മാര്‍ നിരുത്സാഹപ്പെടുത്തുകയുണ്ടായി. എന്നാല്‍ മാനസികമായി തളര്‍ന്നിരിക്കുന്ന അവസ്ഥയിലും അവര്‍ വളരെ ഹൃദ്യമായി തന്നെ സ്വീകരിച്ചതായും ഇനിയും വരണമെന്ന് പറഞ്ഞ് മടക്കി അയച്ചതായും അദ്ദേഹം പറയുന്നു. ഫലസ്തീനികള്‍ നാം പേടിക്കേണ്ട പിശാചുക്കളാണെന്ന കാഴ്ചപ്പാട് തനിക്കുണ്ടായിരുന്നതായി ജെര്‍ഷന്‍ പറയുന്നു. എന്നാല്‍ മനുഷ്യത്വമുള്ള നിസ്സഹായരാണ് അവരെന്നും അദ്ദേഹം സമ്മതിക്കുന്നു. 2013 ആഗസ്റ്റ് 22 ന് അമേരിക്കയിലെ വണ്‍വേള്‍ഡ് പബ്ലിക്കേഷന്‍സാണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്.