ഹൃദയത്തെ സ്വാധീനിക്കുന്ന ഉപദേശങ്ങള്‍ ആര്‍ക്കും വന്നെത്താതിരിക്കുന്നില്ല. അവ മനസ്സിനെ ശരിയായ ദിശയിലേക്ക് നയിക്കുന്ന ഉപദേശങ്ങളാണ്. കൂടാതെ, അവ മുന്നറിയിപ്പായും, അറിയിപ്പായും, താക്കീതായും, ഭയപ്പെടുത്തലായും നമ്മിലേക്ക് വന്നെത്തുന്നു. ഇതിലൂടെ മനുഷ്യന് അല്ലാഹുവിലേക്ക് അടുക്കുകയും, അല്ലാഹുവില്‍നിന്ന് പ്രതിഫലം ആഗ്രഹിക്കുകയും, അവന്റെ ശിക്ഷയെ ഭയക്കുകയുമാണ് ചെയ്യുന്നത്. അതുകൊണ്ടാണ് പൂര്‍വികര്‍ അതിനെ ‘സിയാതുല്ഖുലൂബ്’ (മനസ്സിന്റെ ചരട്) എന്ന് വിളിച്ചത്. അത് മുറുകെ പിടിക്കുന്നതിലൂടെ മനുഷ്യന് സ്വയം സംസ്കരിക്കുവാനും, ഇച്ഛകളോട് ജിഹാദ് ചെയ്യുവാനും സാധിക്കുന്നു. അപ്രകാരം സ്വന്തത്തോടുള്ള ജിഹാദ് ഓരോ വ്യക്തിയുടെ മേലും നിര്‍ബന്ധമാണെന്നും അതില്‍ ആര്‍ക്കും തെരഞ്ഞെടുപ്പിനുള്ള സ്വാതന്ത്ര്യമില്ലെന്നും ബോധ്യപ്പെടുന്നു. സ്വന്തത്തോട് ജിഹാദ് ചെയ്യുകയെന്നത് കടുത്ത പരീക്ഷമാണ്. അതിനാല്‍ നമ്മില്‍ നിന്ന് ശക്തമായ ക്ഷമയും, കടുത്ത നിലപാടും, ത്യാഗവും, കാര്യക്ഷമതയും ഉണ്ടാകേണ്ടതുണ്ട്.
Also read: പ്രതിരോധത്തിന്റെ കല: ശാഹീൻ ബാഗിലെ തുറന്ന ആർട്ട് ഗ്യാലറികൾ
മനസ്സിനെ (النفس) കുറിച്ച് നാം എന്താണ് മനസ്സിലാക്കിയിരിക്കുന്നത്? അല്ലെങ്കില്‍ എന്താണ് മനസ്സ്? ആത്മാവ് (الروح), ശരീരം (البدن), രക്തം (الدم), കണ്ണ് (العين) തുടങ്ങിയ വിശദീകരണങ്ങള്‍ മനസ്സ് എന്നതിന് നല്കപ്പെടാറുണ്ട്. ഇവയില്‍ ഏതായിരുന്നാലും ഇവയെല്ലാം പരസ്പരം യോജിച്ചുനില്‍ക്കുന്നതാണ്; വിഘടിച്ചുനില്ക്കുന്നതല്ല. സ്വന്തത്തോട് ജിഹാദ് ചെയ്യുന്നതിന്റെ (جهاد النفس) പ്രാധാന്യം വളരെ ഗൗരവത്തില്‍ നാം മനസ്സിലാക്കേണ്ടതുണ്ട്. പണ്ഡിതന്മാര് വ്യക്തമാക്കിയ നാല് ജിഹാദുകളിലൊന്നായി എന്തുകൊണ്ടാണ് സ്വന്തത്തോടുള്ള ജിഹാദ് സ്ഥാനം പിടിക്കുന്നത്?
ഒന്ന്, ശത്രുക്കളോട് ജിഹാദ് (യുദ്ധം) ചെയ്യുന്നതിനേക്കാള്‍ അനിവാര്യമായതാണ് സ്വന്തത്തോടുള്ള ജിഹാദ്. ഇബ്നുല്‍ഖയ്യിം പറയുന്നു: ശത്രുക്കളോട് ജിഹാദ് ചെയ്യുകയെന്നത് സ്വന്തത്തോടുള്ള ജിഹാദിനെ അപേക്ഷിച്ച് ശാഖപരം മാത്രമാണ്. പുറത്തുള്ള ശത്രുവിനോട് യുദ്ധം ചെയ്യുന്നതിനേക്കാള്‍ മുന്‍ഗണന നല്‍കേണ്ടത് അകത്തുള്ള ശത്രുവിനോട് യുദ്ധം ചെയ്യുന്നതിനാണ്. അത് അടിസ്ഥാനപരമായിട്ടുള്ളതാണ്. അല്ലാഹു കല്പിച്ചത് നിറവേറ്റുന്നതിനും നിരോധിച്ചത് വെടിയുന്നതിനുമായി സ്വന്തത്തോട് ജിഹാദ് ചെയ്യാതെ മാറിനില്ക്കുന്നവര് അല്ലാഹുവന്റെ മാര്‍ഗത്തില്‍ യുദ്ധം ചെയ്യുകയാണെങ്കില്‍ ശത്രുക്കളോട് വിജയം വരിക്കുകയില്ല. അതുകൊണ്ടാണ് പറയപ്പെടാറുള്ളത്; ശത്രു ഏറ്റവും അടുത്താണെങ്കില്‍ ശക്തമായ പോരാട്ടം വേണ്ടിവരും എന്നത്.
രണ്ട്, സ്വന്തത്തോടുളള ജിഹാദാണ് ഏറ്റവും വലിയ ജഹാദ്. ഒരു ഉദ്ധരണയില്‍ ഇപ്രകാരം കാണാം; ഏറ്റവും മഹത്തരമായ ജിഹാദ് എന്നത് അടിമ സ്വന്തത്തോടും ഇച്ഛയോടും നടത്തുന്ന ജിഹാദാണ്. മൂന്ന്, നിര്‍ബന്ധമായും ആദ്യം തുടങ്ങേണ്ടത് മനസ്സിനോട് ജിഹാദ് ചെയ്യുക എന്നതാണ്. അബൂബക്കര്‍(റ) ഉമര്‍(റ)വിന് നല്കിയ വസ്വിയ്യത്തില്‍ ഇപ്രകാരം കാണാവുന്നതാണ്; നിന്റെ രണ്ട് ഭാഗത്തിനിടിയിലുള്ള മനസ്സിന്റെ കാര്യത്തിലാണ് ഞാന്‍ ആദ്യമായി മുന്നറിയിപ്പ് നല്‍കുന്നത്. നാല്, സ്വന്തത്തോടുള്ള ജിഹാദ് കൊണ്ട് ഉദ്ദേശിക്കുന്നത് സൃഷ്ടിയുടെ സൃഷ്ടിയാണ്. ഇഹലോകത്ത് മനുഷ്യന് ജീവിക്കുന്നത് ആഗ്രഹത്തിനും ഭയത്തിനും, മുന്നറിയിപ്പിനും താക്കീതിനുമിടയിലാണ്. അഞ്ച്, യുദ്ധത്തിന്റെ ഫലം ഒന്നുകില്‍ വിജയം അല്ലെങ്കില്‍ പരാജയം എന്നതാണ്. ഒരുവന്റെ തീരുമാനം ഉറച്ചതാവുകയും, അങ്ങനെ ഉന്നത പദവിയിലെത്തുകയും, നരകത്തിന് മേല്‍ സ്വര്ഗത്തിന് പ്രാധാന്യം നല്‍കുകയും ചെയ്തവന് വിജയം സാക്ഷാത്കരിക്കുന്നവനും സ്വന്തം മനസ്സിനെ കീഴ്പ്പെടുത്തുന്നവനുമാണ്. ‘അപ്പോള്‍ ഏതൊരാള്‍ തന്റെ രക്ഷിതാവിന്റെ സ്ഥാനത്തെ ഭയപ്പെടുത്തുകയും മനസ്സിനെ തന്നിഷ്ടത്തില്‍ നിന്ന് വിലക്കിനിര്‍ത്തുകയും ചെയ്തുവോ അവന് സ്വര്‍ഗം തന്നെയാണ് സങ്കേതം.’ (അന്നാസിആത്ത്: 40-41). ഇത് സ്വന്തത്തോട് യുദ്ധം നടത്തിയ ശേഷം സാക്ഷാത്കരിക്കപ്പെടുന്ന വിജങ്ങളിലൊന്നാണ്. ഇത് ഉത്തമ സങ്കേതവുമാണ് (സ്വര്‍ഗം). ‘നമ്മുടെ മാര്‍ഗത്തില്‍ സമരത്തില്‍ ഏര്‍പ്പെട്ടവരാരോ, അവരെ നമ്മുടെ വഴികളിലേക്ക് നാം നയിക്കുക തന്നെ ചെയ്യുന്നതാണ്. തീര്‍ച്ചയായും അല്ലാഹു സദ്വൃത്തരോടൊപ്പമാകുന്നു.’ (അല്‍അന്‍കബൂത്: 69). ഇത് മറ്റൊരു വിജയമാണ്. അഥവാ സന്മാര്ഗം സാക്ഷാത്കരിക്കുകയെന്ന വിജയം. സ്വന്തം ഇച്ഛകളോട് പോരാടുന്നവര്‍ക്ക് രണ്ട് വിജയമാണ് കൈവരുന്നത്. ഒന്ന് ഇഹലോകത്ത് ഹിദായത്ത് ലഭിക്കുന്നു, രണ്ടാമത്തേത് അത് മുഖേന സ്വര്‍ഗം ലഭിക്കുന്നു.
Also read: ഒരു നാട് റിപ്പബ്ലിക്ക് ആവുകയെന്നാൽ
സ്വന്തം ഇച്ഛകളെ അതിജയിക്കാന്‍ കഴിയാത്തവര്‍ക്ക് പരാജയം മുന്നില്‍ കാണേണ്ടതായി വരും. ‘മനസ്സിനെയും അതിനെ സംവിധാനിച്ച രീതിയിയെയും തന്നെയാണ സത്യം. എന്നിട്ട് അതിന്ന് അതിന്റെ ദുഷ്ടതയും അതിന്റെ സൂക്ഷമതയും സംബന്ധിച്ച് അവന് ബോധം നല്‍കുകയും ചെയ്തിരിക്കുന്നു. തീര്‍ച്ചയായും അതിനെ (മനസ്സിനെ) പരിശുദ്ധമാക്കിയവന് വിജയം കൈവരിച്ചു. അതിനെ കളങ്കപ്പെടുത്തിയവന് നിര്‍ഭാഗ്യമടയുകയും ചെയ്തു.’ (അശ്ശംസ്: 7-10). പരാജയപ്പെടുന്ന മറ്റൊരു വിഭാഗത്തെയും വിശുദ്ധ ഖുര്‍ആന്‍ പരാജയപ്പെടുന്നു. ‘എന്റെ കഷ്ടമേ, അല്ലാഹുവിന്റെ ഭാഗത്തേക്ക് ഞാന്‍ ചെയ്യേണ്ടതില്‍ ഞാന്‍ വീഴ്ചവരുത്തിയല്ലോ. തീര്‍ച്ചയായും ഞാന്‍ കളിയാക്കുന്നവരുടെ കൂട്ടത്തില്‍ തന്നെ ആയിപ്പോയല്ലോ എന്ന് വല്ല വ്യക്തിയും പറഞ്ഞേക്കും എന്നതിനാലാണ്.’ (അസ്സുമര്‍: 56). ‘ജിഹാദുന്നഫ്സിനെ’ മനാവി വിശദീകരിക്കുന്നു: ഇച്ഛകള്ക്കെതിരായും ശാരീരിക സുഖങ്ങള്‍ വെടിയുന്നതിലൂടെയുള്ള ബുദ്ധിമുട്ടുകള്ക്കെതിരായും മനസ്സിനെ പിടിച്ചുവെക്കുന്നതിനാണ് സ്വന്തത്തോടുള്ള ജിഹാദ് എന്നു പറയുന്നത്. അല്ലാഹുവിനെ അനുസിരിക്കുവാനും അവന്റെ ശത്രുവിനെതിരെ പോരാടുവാനും നമുക്ക് അല്ലാഹുവിനോട് പ്രാര്‍ഥിക്കാം.
അവലംബം: al-forqan.net
വിവ: അര്‍ശദ് കാരക്കാട്