കാരുണ്യത്തെക്കുറിച്ച് കേള്‍ക്കുന്നതുപോലും കൌതുകകരമത്രെ. അത് കിട്ടണമെന്ന് കൊതിക്കാത്ത ആരുമുണടാവില്ല. ജീവന് നിലനിര്‍ത്താന്‍ ദാഹജലം അനിവാര്യമായതുപോലെ സാമൂഹികബന്ധങ്ങള്‍ കിളിര്‍ക്കാന്‍ കാരുണ്യം കൂടിയേതീരൂ. നരവംശത്തിന്റെ നിലനില്പിന്നാധാരവും അതുതന്നെ. കാരുണ്യത്തിന്റെ കരുത്ത് അപാരമാണ്. മൂര്‍ച്ചയേറിയ ആയുധങ്ങള്‍ക്ക് അധീനപ്പെടുത്താനാവാത്തവരെപ്പോലും കാരുണ്യപൂര്‍വമായ പെരുമാറ്റത്തിലൂടെ കീഴ്പ്പെടുത്താന്‍ കഴിയും. മര്‍ദകന്റെ മനസ്സുമാറ്റാന്‍ പീഡിതന്റെ പകരം ചോദിക്കലുകളെക്കാള്‍ പ്രയോജനപ്രദം കരുണാര്‍ദ്രമായ സമീപനമത്രെ. കനിവ് കിനിയുന്ന കടാക്ഷം ക്രൂരന്മാരുടെ കഠിനഹൃദയങ്ങളുടെ കവാടങ്ങളെക്കൂടി തള്ളിത്തുറക്കും.
നബി തിരുമേനി കാരുണ്യത്തിന്റെ നിറകുടമായിരുന്നു. അതിനാലാണ് അവിടുന്ന് ലോകത്തിന് മുഴുവന്‍ അനുഗ്രഹമായത്. സ്ത്രീകളോടും കുട്ടികളോടും വൃദ്ധന്മാരോടും മാത്രമല്ല; മൃഗങ്ങളോടും പക്ഷികളോടും കൊച്ചു പ്രാണികളോടും വൃക്ഷങ്ങളോടുപോലും പ്രവാചകന് കാരുണ്യം കാണിക്കുകയുണടായി. യുദ്ധത്തില്‍പോലും ശത്രുക്കളുടെ സ്ത്രീകളെയും കുഞ്ഞുങ്ങളെയും പ്രായാധിക്യമുള്ളവരെയും ദ്രോഹിക്കരുതെന്ന് പഠിപ്പിച്ച പ്രവാചകന് ഫലവൃക്ഷങ്ങള്‍ വെട്ടിനശിപ്പിക്കരുതെന്ന് പ്രത്യേകം നിര്ദേശിക്കുകയുണടായി.
ഒരിക്കല്‍ പ്രവാചകന് തന്റെ പേരക്കുട്ടിയും അലിയുടെ പുത്രനുമായ ഹസനെ ചുംബിച്ചു. അതുകണട് അദ്ദേഹത്തിന്റെ അടുത്തുണടായിരുന്ന അഖ്റഉബ്നു ഹാബിസ് ആശ്ചര്യം കൂറി. അയാള്‍ പറഞ്ഞു: ‘എനിക്ക് പത്തു മക്കളുണട്. എന്നാല്‍, അവരില്‍ ഒരാളെപ്പോലും ഞാന്‍ ചുംബിച്ചിട്ടില്ല.’
‘അല്ലാഹു താങ്കളുടെ ഹൃദയത്തില്‍നിന്ന് കാരുണ്യം എടുത്തുകളഞ്ഞെങ്കില്‍ ഞാനെന്തു ചെയ്യാനാണ്? കരുണ കാണിക്കാത്തവന് കരുണ ലഭിക്കുകയില്ല’ പ്രവാചകന് പ്രതിവചിച്ചു.