കഴിഞ്ഞ വർഷം ഈ ദിവസങ്ങളിൽ ഞാൻ എം എൻ കാരശ്ശേരി സാറിന്ന് ഇസ്ലാമിലെ പരലോക വിശ്വാസ വിഷയത്തിൽ ആദ്ദേഹം നടത്തിയ ഒരു വീഡിയോ പ്രഭാഷണത്തിന്ന് മറുകുറിപ്പ് എഴുതുകയായിരുന്നു. ഈ വർഷം ഇതേ ദിവസങ്ങളിൽ അദ്ദേഹത്തിന്റെ മകൻ NP ആഷ്ലിക്ക് അദ്ദേഹം ‘ഒരു ഭൂരിപക്ഷതാവാദത്തിന്റെ ഭ്രമകല്പനകൾ” എന്ന തലക്കെട്ടിൽ ജമാഅത്തെ ഇസ്‌ലാമിയെ വിമർശിച്ചു എഴുതിയ FB പോസ്റ്റിന്ന് മറുകുറിപ്പ് എഴുതുന്നു! ഇത് തികച്ചും യാദൃശ്ചികമായിരിക്കാം. ജമാഅത് വിരോധം ആഷ്ലിയിൽ ഒരു ജനിതക പ്രശ്നമല്ലെന്ന് അദ്ദേഹത്തിന്റെ ആ നീണ്ട കുറിപ്പ് വായിച്ചാലറിയാം. കാരശ്ശേരി സാർ എഴുതുന്നതിന്റെ ആഴമില്ലെന്ന് മാത്രമല്ല, അദ്ദേഹത്തിന്റെ വിമർശനത്തിൽ നാം എപ്പോഴും കാണുന്ന ബുദ്ധിപരമായ സത്യസന്ധതയും ആഷ്ലിയിൽ കാണുവാൻ സാധിക്കുന്നില്ല. കാരശ്ശേരി മാസ്റ്ററിൽ നിന്നും വ്യത്യസ്തമായി ജമാഅത്ത് വിമർശന വിഷയം വളരെ ഉപരിപ്ലവമായി മാത്രം കൈകാര്യം ചെയ്യുന്ന ഡൽഹി സെന്റ് സ്റ്റീഫൻസ് കോളേജിലെ ഇംഗ്ലീഷ് ആധ്യാപകനായ ആഷ്ലി, വിമർശനകലയെ കൊല ചെയ്യുകയാണ് യഥാർത്ഥത്തിൽ ചെയ്യുന്നത്. ഒരു നീണ്ട ലേഖനത്തിൽ തന്നെ ഒരു നൂറു നുണകളും അർദ്ധ സത്യങ്ങളും എഴുതിപ്പിടിപ്പിച്ചാൽ എല്ലാത്തിന്നും ഉത്തരം പറയാൻ കഴിയില്ലെന്നും അപ്പോൾ ചില നുണകളും അർദ്ധ സത്യങ്ങളും സ്ഥാപിതമാകുമെന്നും അദ്ദേഹം കരുതുന്നുണ്ടോ എന്ന് എനിക്കറിയില്ല. പക്ഷെ, അദ്ദേഹത്തിന്റെ ലേഖനത്തെ ഒറ്റ വാക്കിൽ “a pack of lies and half truths”എന്നേ പറയാൻ പറ്റൂ.
ബഷീർ വള്ളിക്കുന്നു ആ ‘ലേഖനം’കോപി പേസ്റ്റ് ചെയ്തു കണ്ട എന്റെ ഒരു കൂട്ടുകാരൻ ആണ് ആഷ്ലിയുടെ ലേഖനം എന്റെ ശ്രദ്ധയിൽ പെടുത്തിയത്. ബഷീർ വള്ളിക്കുന്നു “എന്ത് കൊണ്ടാണ് ജമാഅത്തെ ഇസ്‌ലാമിയുടെ അടിസ്ഥാന നിലപാടുകളെ എതിർക്കുന്നത് (എതിർക്കേണ്ടത്). N P Ashley എഴുതിയ ശ്രദ്ധേയമായ കുറിപ്പ്” എന്ന സൂപർസ്ക്രിപ്ഷനോട് കൂടിയാണ് അത് പോസ്റ്റ് ചെയ്തിട്ടുള്ളത്. ആഷ്ലിയുടെ ലേഖത്തിന്റെ കേന്ദ്ര പ്രമേയവും തലക്കെട്ടിന്നും ഉള്ളടക്കത്തിന്നുമിടയിലെ അന്തരവും വള്ളിക്കുന്നിന്റെ സൂപ്പർസ്ക്രിപ്ഷൻ തന്നെ കൃത്യമായും വ്യക്തമാക്കുന്നുണ്ട്. അത് ഏത് അർത്ഥത്തിലാണ് ബഷീർ വള്ളിക്കുന്നിന്ന് ‘ശ്രദ്ധേയ’മായത് എന്നറിയില്ല. ദൈർഘ്യമേറിയ വിതഥം എന്ന നിലയിൽ ഒരു വിമർശനം എങ്ങനെയാകുവാൻ പാടില്ല എന്നതിന് അത് ഒരു നിദർശനമാണ്.
————-
എന്തിനാണെന്നോ, എന്ത് കൊണ്ടാണെന്നോ വ്യക്തമല്ല, ആഷ്ലി അദ്ദേഹത്തിന്റെ ലേഖനം തുടങ്ങുന്നത് അദ്ദേഹം “എല്ലാത്തരം മതരാഷ്ട്രവാദത്തിനും എതിരാണ്” എന്ന് പറഞ്ഞു കൊണ്ടാണ്. ആ വിഷയത്തിൽ അദ്ദേഹത്തെ കുറിച്ച് ആർക്കും ഒരു തെറ്റിദ്ധാരണയും ഇല്ലെന്നിരിക്കെ ഇങ്ങനെയൊരു ഡിഫെൻസീവ് ആയ പൊസിഷൻ കൊണ്ട് അദ്ദേഹം എന്താണ് ഉദ്ദേശിച്ചത് എന്നറിയില്ല. ‘മത രാഷ്ട്ര വാദം’ എന്ന സംജ്ഞ ഏതൊരു ചരിത്ര വിദ്യാർഥിയിലും ഉണർത്തുക ഇരുണ്ട മധ്യ കാല നൂറ്റാണ്ടിൽ യൂറോപ്പിൽ നിലനിന്നിരുന്ന പോപ്പ്ഡമുകളെയാണ്. പുരോഹിതൻമാർ ദൈവം ചമഞ്ഞു നടത്തിയ ചീഞ്ഞു നാറിയ ചൂഷണ വ്യവസ്ഥയായിരുന്നു അത്. ഇപ്പോൾ ഏതെങ്കിലും ഡിനോമിനേഷനിലുള്ള ക്രിസ്തീയ വിശ്വാസികളൊ പോപ്പ് തന്നെയോ ഓർമ്മിക്കാനോ പരാമർശിക്കാനോ പോലും ഇഷ്ടപ്പെടാത്ത ചരിത്രപരമായ ദുരന്തമായിരുന്നു അത്.
അപ്പോൾ പിന്നെ ആഷ്ലി എന്തായിരിക്കും “മത രാഷ്ട്ര വാദം” എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്?
“ഭൂരിപക്ഷത്തിനു അവരുടെ വിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ അധികാരവും മേധാവിത്വവും നൽകുന്ന ഏതു വ്യവസ്ഥയ്ക്കും എതിരാണ് എന്നത് കൊണ്ട് എല്ലാത്തരം മതരാഷ്ട്രവാദങ്ങളെയും എതിർക്കുന്നു” വെന്നാണ് അദ്ദേഹം പറയുന്നത്. ഈ പരാമർശത്തിലെ ‘വിശ്വാസം’ കൊണ്ട് അദ്ദേഹം എന്താണ് ഉദ്ദേശിക്കുന്നത് എന്ന് വ്യക്തമല്ല. ഇതിനെ എങ്ങനെയാണ് അദ്ദേഹം ആധുനിക ജനായത്ത വ്യവസ്ഥയിൽനിന്നും വേർതിരിച്ചു കാണുന്നത് എന്നും വ്യക്തമല്ല. ഒരു ജനതയിൽ ഭൂരിപക്ഷത്തിന്റെ വിശ്വാസം നേടി അധികാരമേൽക്കുന്ന രാഷ്ട്രീയ ക്രമമാണെല്ലോ ആധുനിക ജനായത്ത വ്യവസ്ഥ? ഭൂരിപക്ഷം അവരുടെ ‘വിശ്വാസ’വുമായി ബന്ധപ്പെട്ട് എന്ത് ചെയ്യണമെന്നാണ് ആഷ്ലി ഉദ്ദേശിക്കുന്നത്? യഥാർത്ഥത്തിൽ ആഷ്ലി പറഞ്ഞ ‘ഭൂരിപക്ഷ വിശ്വാസം’ കാരണമായാണോ അദ്ദേഹം ആ കാരണത്താൽ വളരെ ഉപരിപ്ലവമായി ‘മത രാഷ്ട്ര’ വാദമെന്ന് ആരോപിക്കുന്നതിനെ എതിർക്കേടേണ്ടത്? അതോ, ഓരോ നാട്ടിലെയും ഭൂരിപക്ഷം കൊണ്ടു നടക്കുന്ന അവരിലെ ‘വിശ്വാസ’ത്തിന്റെ ഉള്ളടക്കം പരിശോധിച്ചാണോ? ഭൂരിപക്ഷത്തിന്റെ ‘വിശ്വാസം’ എല്ലായിടത്തും എപ്പോഴും ഒന്ന് തന്നെയാണോ? അങ്ങനെ ആയിരുന്നോ? എല്ലാ വിശ്വാസങ്ങളെയും പോപ്ഡമുകളുടെ ചരിത്രാനുഭവത്തിന്റെ അടിസ്ഥാനത്തിൽ മുൻവിധിയോടെ കാണുന്നത് ശരിയാണോ?
ആഷ്ലി തന്നെ കൃത്യമായി മനസ്സിലാക്കുകയോ നിർവചിക്കുകയോ ചെയ്തിട്ടില്ലാത്ത ‘മത രാഷ്ട്ര’ മെന്ന സംജ്ഞയെ ഉപജീവിച്ചാണ് അദ്ദേഹം തന്റെ ലേഖനം തുടരുന്നത്. ഇന്ത്യൻ സാഹചര്യത്തിൽ സംഘ് പരിവാർ മുന്നോട്ടു വെക്കുന്ന സാംസ്കാരിക ദേശീയതയിൽ അധിഷ്ഠിതമായ ഫാസിസം മധ്യ കാല നൂറ്റാണ്ടിൽ യൂറോപ്പിൽ നിലനിന്നിരുന്ന “മത രാഷ്ട്ര” വാദ സങ്കല്പമാണെന്ന തെറ്റിദ്ധാരണയിൽ അദ്ദേഹം അവ രണ്ടിനെയും സമീകരിച്ചു കാണുന്നുണ്ടോ എന്ന് സംശയിച്ചു പോകുന്നു. എങ്കിൽ, ഈ തെറ്റായ സമീകരണത്തിലൂടെ ഭീകരവും ഭീഭാത്സവുമായ ഇന്ത്യൻ സാഹചര്യത്തെ അദ്ദേഹം ഏറെ ന്യൂനീകരിച്ചു കാണുകയാണ് ചെയ്യുന്നതെന്ന് പറയാതിരിക്കാൻ നിർവാഹമില്ല. വിയോജിപ്പുകളുടെ ബിന്ദുക്കളിലെ വിത്യാസം തീരെ പരിഗണിക്കാതെ, താലിബാനെയും ഐസിസിനെയും, ഇസ്രായേൽ അധിനിവേശത്തെയും, വൈറ്റ് സൂപ്പർമാസിസത്തെയും, ഇന്ത്യയിലെ സംഘ് പരിവാർ ഫാസിസത്തെയും ഇതേ പോലെ അദ്ദേഹം തെറ്റായി സമീകരിക്കുന്നുണ്ട്. ഈ സമീകരണത്തിലും ഗൗരവമേറിയ വിഷയത്തെ ന്യൂനീകരിച്ചു നിസ്സാര വത്കരിക്കുന്നതിന്റെയും, അതല്ലാത്തതിനെ പാർവതീകരിച്ചു ഭീകരവത്കരിക്കുന്നതിന്റെയും പ്രശ്നം അന്തർലീനമായിട്ടിട്ടുണ്ട്. താലിബാനെ അഫ്ഗാനിസ്ഥാന്റെ ഭൂമി ശാസ്ത്രപരമായ പരിധിക്കുള്ളിലൊതുങ്ങുന്ന ഒരു അധിനിവേശ – സാമ്രാജ്യത്വ വിരുദ്ധ പോരാളി സംഘമായി കാണുമ്പോഴും അതിന്റെ ഇസ്ലാം വിരുദ്ധമായ നയ നിലപാടുകളുടെ പേരിൽ അതാത് കാലങ്ങളിൽ ലോകത്തിലെ മുഖ്യ ധാരാ ഇസ്ലാമിക പ്രസ്ഥാനങ്ങളൊക്കെ അതി ശക്തമായി എതിർത്തിട്ടുണ്ട്. തിരുത്തുവാൻ ശ്രമിക്കുകയും ചെയ്തിട്ടുണ്ട്.
ലിബറലുകളുടെ താലിബാൻ സിൻഡ്രവും സഖാക്കളുടെ ഹൈപോമാനിയയും
അഫ്ഗാനിസ്ഥാനിലെ പുതിയ മാറ്റങ്ങളുടെ നേരെ ജമാഅത് സ്വീകരിക്കുന്ന ഒബ്ജെക്റ്റീവ് ആയ സമീപനത്തിന്റെ പേരിൽ ആഷ്ലി അദ്ദേഹത്തിന്റെ ഫേസ്ബുക് ലേഖനത്തിന്റെ ആദിമധ്യാന്തരങ്ങളിലൊക്കെ നേരിട്ടും അല്ലാതെയും ജമാഅത്തിനെ വിമർശിക്കുന്നുണ്ട്. ലിബറലുകളുടെ താലിബാൻ സിൻഡ്‌റത്തിന്റെയും സഖാക്കളുടെ ഹൈപോമാനിയയുടെയും ട്രൈറ്റുകൾ ആ വിമർശനത്തിലുടനീളം കാണുവാൻ സാധിക്കും. ഒരു യാഥാസ്ഥിതി ക അധിനിവേശ വിരുദ്ധ മിലിഷ്യയായി ഉത്ഭവിച്ച താലിബാനെ സംബന്ധിച്ച് ജമാഅത്തിന് ഒരുപ്പാട് വിയോജിപ്പുകളുണ്ട്. ഒരു ഭരണ നേതൃത്വം ഒരിക്കലും റിക്ലൂസിവ് ആകുവാൻ പാടില്ല. സമീപനങ്ങൾ ഒരിക്കലും എക്സ്ക്ലൂസീവും റെഗ്രെസ്സീവും ആകരുത്. മൂത്ത് മുരടിച്ച യാഥാസ്ഥിതികതയോടും ഡോഗ്മാറ്റിസത്തോടും, അത് മത പരമായാലും മതേതരമായാലും, അത് താലിബാന്റേതായാലും, സംഘികളുടേതായാലും സഖാക്കളുടേതായാലും നിയോകോണുകളുടെതായാലും ജമാഅത്തെ ഇസ്‌ലാമിക്ക് വിയോജിച്ചേ പറ്റൂ. യോജിപ്പും വിയോജിപ്പുമെല്ലാം ജമാഅത്തിന്ന് ഏതൊരു പ്രശ്നത്തിലെയും മെറിറ്റ് നോക്കി മാത്രമാണ്. ഏത് രാജ്യത്തിന്റെതായാലും ജന വിഭാഗങ്ങളുടേതായാലും തല തിരിഞ്ഞ മുൻഗണന ക്രമങ്ങളും എതിർക്കപ്പെടേണ്ടതാണ്. വിയോജിപ്പുകളെ അതിന്റെ ബിന്ദുക്കളിൽ പരിമിതപ്പെടുത്തുന്ന സമീപനമാണ് ജമാഅത്ത് എല്ലാ സംഘടനകളോടും എപ്പോഴും സ്വീകരിക്കാറുള്ളത്. താലിബാനുൾപ്പടെയുള്ള ഓർഗാനിക് ആയ എല്ലാ മുസ്ലിം സംഘടനകളോടും പരിഷ്കരണ -സംസ്കരണ-നവോത്ഥാന തലത്തിൽ നിന്നുകൊണ്ടാണ് ജമാഅത് സമീപിക്കാറുള്ളത്. ഏതെങ്കിലും വിഷയത്തിൽ ഏതെങ്കിലും ചരിത്ര പുരുഷന്മാരോടോ സംഘടനകളോടോ ഉള്ള വിയോജിപ്പുകളുടെ പേരിൽ അവരെ കുറിച്ച് എന്ത് അവാസ്തവവും പറയുക എന്ന സമീപനം ധാർമിക വിപ്ലവ പ്രസ്ഥാനമായ ജമാഅത്തിന് ഇല്ല; ഉണ്ടാകുവാൻ പാടുമില്ല.
സോവിയറ്റ് യൂണിയനോ അമേരിക്കയൊ ബ്രിട്ടനോ മറ്റേതെങ്കിലും രാജ്യമോ ഏതെങ്കിലും ഒരു രാജ്യത്ത് അധിനിവേശം നടത്തിയാൽ , മുൻവിധികളുടെ അട്ടിപ്പേറിൽ അള്ളിപ്പിടിച്ചിരുന്നു എപ്പോഴും അധിനിവേശ ശക്തികളുടെ പക്ഷം നിന്നുകൊണ്ടു സ്വാതന്ത്ര്യ സമര പോരാളികളെ അധിക്ഷേപിക്കേണ്ടി വരുന്ന ദുരന്തം ജമാഅത്തിനില്ല. ലോകത്തിന്റെ ഏത് ഭാഗത്ത് നടക്കുന്ന അധിനിവേശ വിരുദ്ധ പോരാട്ടങ്ങളോടും പ്രത്യയശാസ്ത്ര തലത്തിലെ വീക്ഷണ വൈജാത്യങ്ങൾക്കതീതമായി ഐക്യ ദാർഢ്യപ്പെടുകയെന്നത് മനുഷ്യ സ്വാതന്ത്ര്യത്തോടൊപ്പം നിൽക്കുന്നവരുടെ കടമയാണെന്ന് മനസ്സിലാക്കുന്ന പ്രസ്ഥാനമാണ് ജമാഅത്തെ ഇസ്ലാമി.
20 വർഷം അമേരിക്ക താലിബാനെ ഇല്ലാതാക്കുവാൻ നടത്തിയ ശ്രമങ്ങൾക്ക് ശേഷവും അഫ്ഗാനിലെ സാഹചര്യം തെളിയിക്കുന്നത്, താലിബാൻ അവിടുത്തെ ഏറ്റവും ജനകീയതയുള്ള മിലിഷ്യയാണെന്നാണ്. അല്ലെങ്കിൽ, വെറും എമ്പതിനായിരം വരുന്ന ഒരു മിലിഷ്യക്ക് ഇന്ത്യയുടെ നാലിലൊന്ന് ഭൂവിസ്തൃതിയുള്ള അഫ്ഗാൻ പോലുള്ള ഒരു രാജ്യത്തെ ഏറെക്കുറെ രക്തരഹിതമായി കീഴടക്കാൻ സാധിക്കുമായിരുന്നോ? അഫ്ഗാനികളുടെ ചരിത്രവും സ്വഭാവവും പ്രകൃതവും അറിയുന്നവർക്ക് , അവർ അവർക്ക് യോജിക്കാൻ കഴിയാത്തവരോട് നേർക്കു നേരെ തലയുയർത്തി പോരാടുന്നവരാണെന്ന് കൃത്യമായും അറിയാം. അതാണ് 1990 കളുടെ തുടക്കത്തിൽ സോവിയറ്റ് സേന പിൻവാങ്ങിയപ്പോൾ ഉണ്ടായ ആഭ്യന്തര യുദ്ധം പോലും തെളിയിച്ചത്. ഇപ്പോൾ പഞ്ചശീർ കേന്ദ്രീകരിച്ചു നടക്കുന്ന ചെറുതെങ്കിലും സംഘടിത ചെറുത്തു നിൽപ്പും വ്യക്തമാക്കുന്നത് അത് തന്നെ. നാല് കോടിയോളം ജനസംഖ്യയുള്ള അതേ അഫ്ഗാനിസ്ഥാനിലുടനീളം പരമാവധി കേവലം 80K വരുന്ന താലിബാനോട് ആരും കാര്യമായി ഏറ്റുമുട്ടാൻ കൂട്ടാക്കിയില്ലയെന്നത് അവർക്ക് അവിടെയുള്ള ജന പിന്തുണയെ കൂടി സൂചിപ്പിക്കുന്നുണ്ട്. അമേരിക്ക train ചെയ്തെടുത്ത 300,000 ലക്ഷം സൈനികർ വേറെയും ഉണ്ടായിരുന്നുവെന്ന സത്യവും ഓർക്കണം. പിന്നെ തെരഞ്ഞെടുപ്പിലൂടെ വന്നാൽ മാത്രമേ ജനകീയമാകൂ എന്ന മിഥ്യാ ധാരണയൊന്നും ഞങ്ങൾക്കില്ല. തീർച്ചയായും മസ്‌ൽ പവറിനാലും – പണാധിപത്യത്താലും സ്വാധീനിക്കപ്പെടാത്ത സുതാര്യവും ഫ്രീ യും ഫെയറുമായ തെരഞ്ഞെടുപ്പു തന്നെയാണ് സ്വാതന്ത്രമായ ജനഹിതം അറിയാനുള്ള ഏറ്റവും നല്ല മാർഗം. പക്ഷെ, അങ്ങനെയുള്ള ഒരു തെരഞ്ഞെടുപ്പു ഇപ്പോൾ ഏതൊക്കെ ജനാധിപത്യ രാജ്യങ്ങളിലാണ് നടക്കുന്നത്? പാണാധിപത്യത്തിലും ജനങ്ങളെ പൊട്ടീസാക്കുന്ന ഉഡായിപ്പുകളിലും ഒതുങ്ങുന്ന ജനായത്തം കേവലം വോട്ടിംഗ് മെഷീനിൽ അവസാനിക്കുന്നതായല്ലേ എഴുപത് വർഷത്തെ നമ്മുടെ രാജ്യത്തെ അനുഭവം പോലും നമ്മോട് പറയുന്നത്? 70 വർഷത്തിന്ന് ശേഷവും നമ്മുടെ പോലും പാർലിമെന്റിലും നിയമസഭകളിലും തുടങ്ങി ഉദ്യോഗസ്ഥ വിഭാഗത്തിലും ജനങ്ങളിലും ഒരു സംസ്കാരമായി അത് ഇനിയും വളരാത്തത് എന്തുകൊണ്ടാണ്? അങ്ങനെയുള്ള ജനാധിപത്യ വ്യവസ്ഥ അത് കൊണ്ട് ഉദ്ദേശിക്കപ്പെടുന്ന ഫലങ്ങൾ നൽകുമോ? ലോകത്തെ ചൈനയുൾപ്പടെയുള്ള മറ്റു പല പ്രമുഖ രാജ്യങ്ങൾക്കും ബാധകമാകാത്തത് യുദ്ധത്തിന്റെ കഷ്ടനഷ്ടങ്ങൾ ഏറെ പേറുന്ന, രാഷ്ട്രീയമായ അസ്ഥിരതയുള്ള, അഫ്ഗാനിൽ മാത്രം ഇപ്പോൾ തന്നെ നിർബന്ധമായും ഉണ്ടാകണമെന്ന് ശാട്യം പിടിക്കുന്നതിൽ വലിയ അർത്ഥമൊന്നുമില്ല. ഇന്ത്യ പോലുള്ള രാജ്യങ്ങളിലെ അനുഭവം തെളിയിക്കുന്നത് പോലെ വളരെ ചെലവവേറിയ, ഏറെ costly ആയ പ്രക്രിയയാണ് തെരഞ്ഞെടുപ്പ്. Enormous size ലെ അത്തരം ഒരു ധൂർത്ത് അഫ്ഗാനെ പോലുള്ള ഒരു ദരിദ്ര രാജ്യത്തിന്ന് താങ്ങാനാവുമോ എന്നും അറിയില്ല. അങ്ങനെ നടന്നാൽ തന്നെ, അർഹരായ ആളുകളാണ് വരികയെന്ന് ഒരു ഉറപ്പുമില്ല. ബഹു കക്ഷി സമ്പ്രദായത്തിൽ ഗോത്ര വിഭാഗങ്ങൾക്കിടയിൽ ഭിന്നിപ്പ് വർധിപ്പിക്കുന്ന പ്രക്രിയയായി തെരഞ്ഞെടുപ്പു മാറിക്കൂടായ്കയുമില്ല. വോട്ടുകൾ പലരിലേക്ക് ഭിന്നിച്ചു പോകുമ്പോൾ ജയിച്ചു വരുന്നവർ ഭൂരിപക്ഷ ജനതയെ പ്രതിനിധീകരിക്കണമെന്നുമില്ല. അഫ്ഗാനികൾ meritorious ആയി നടത്തേണ്ട അത്തരം ഒരു പ്രക്രിയക്ക് പാകമായി എന്ന അഭിപ്രായവും സാമാന്യ ബുദ്ധിയുള്ളവർക്ക് ഉണ്ടാകില്ല. താലിബാൻ അധിനിവേശ വിരുദ്ധ മിലിഷ്യ എന്ന അർത്ഥത്തിൽ ലെബനോനിലെ ഹിസ്‌ബുല്ലയെ പോലെയാണെന്ന് തോന്നുന്നു. ഹിസ്ബുല്ല ഒരു well organized militia ആണെങ്കിലും, നാം ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും, ജനങ്ങളുടെ കൂടി പിന്തുണയുള്ളവരാണെല്ലോ? ഇപ്പോൾ ജനായത്ത രൂപത്തിലും അത് തെളിയിക്കുന്നുണ്ടെന്ന് മാത്രം.
ഒന്നാമത്തെ ഊഴക്കാലത്ത് അവരുടെ നിലപാടുകളെ വിമർശിച്ചു ജമാഅത്തിന്റെ കേരളത്തിലെ ഔദ്യോഗിക ജിഹ്വയായ പ്രബോധനത്തിൽ ലേഖനം എഴുതിയവനാണ് ഞാൻ. അതെയവസരത്തിൽ ഞങ്ങൾ ഞങ്ങളുടെ തന്നെ ചിന്തയുടെ ക്യാപ്റ്റീവ്സ് ആകുവാനും ഉദ്ദേശിക്കുന്നില്ല. അതിന്റെ അടിസ്ഥാനത്തിൽ മുൻവിധിയോടെ പുതിയതായ ഒരു വിഷയത്തെയും കാണുന്നുമില്ല. കാര്യങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നു. രണ്ടാം വരവിലെ നല്ല മാറ്റങ്ങളെ സ്വാഗതം ചെയ്യുന്നു. ലോകത്തിലെ ഒരു ജനകീയ പ്രസ്ഥാനവും അതിന്റെ പൂർവ സമീപനങ്ങൾ തിരുത്താറുള്ളത് പഴയ സമീപനങ്ങളിൽ മാപ്പ് പറഞ്ഞു കൊണ്ടല്ല. അങ്ങനെ പരസ്യമായി പറയണമെന്ന അനാവശ്യ ഉപാധിവെച്ചു കൊണ്ടു മാറ്റത്തിന്ന് തടസ്സം നിൽക്കുന്നതിൽ അർത്ഥവുമില്ല. മാറുവാനുള്ള സാഹചര്യം നയതന്ത്രപരമായി ഒരുക്കിക്കൊടുക്കുകയാണ് വേണ്ടത്. ഒരു evolution ന്റെ ഭാഗമായിട്ടാണ് എല്ലാവരും തിരുത്താറുള്ളത്. അങ്ങനെതന്നെയാണ് താലിബാൻ വാക്താവും പറഞ്ഞത്. അത് മുഖ വിലക്കെടുക്കാതിരിക്കാൻ ന്യായം ഉണ്ടെന്ന് തോന്നുന്നില്ല. പിന്നെ നേരത്തെ ഒന്നാം ഊഴത്തിൽ , ഒരു തരം കടുത്ത സൗദി വേർഷൻ പോലെ യായിരുന്നു താലിബാൻ എന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. സൗദി അറേബ്യ ആയിരുന്നു UAE ക്കും പാകിസ്താനും പുറമെ അംഗീകരിച്ച ഏക രാജ്യവും. 1989 ൽ ഇറാന്റെ മേൽ അടിച്ചേല്പിച്ചിരുന്ന ഇറാഖ് -ഇറാൻ യുദ്ധം അവസാനിപ്പിച്ചതിൽ പിന്നെ ഇറാന്ന് എതിരെ താലിബാനെ തിരിച്ചു വിടുവാൻ ശ്രമിക്കുകയായിരുന്നു സൗദിയും യു എ ഇ യും എന്ന നിരീക്ഷണത്തിന്ന് പശ്ചാത്തല സാംഗത്യവും ഉണ്ട്. ഇറാൻ എംബസിയിൽ ആ കാലത്ത് സ്ഫോടനം നടന്നത് ഓർക്കുക. താലിബാന്റെ ഈ രണ്ടാം ഊഴം ഖത്തർ കേന്ദ്രീകരിച്ചു നടന്ന ചർച്ചകളുടെ ഫലം കൂടിയായിട്ടാണ് ഉണ്ടായത്. ഇതിന്റെ ഭാഗമായി ഖത്തറിൽ അധിവസിക്കുന്ന ലോക ഇസ്ലാമിക പണ്ഡിതരുമായൊക്കെ താലിബാൻ നേതാക്കൾ കൂടിയിരുന്നിരിക്കണം എന്നാണ് എന്റെ വ്യക്തിപരമായ നിരീക്ഷണം. ഖത്തർ ഭരണാധികാരികൾ അത്തരം ആരോഗ്യകരമായ സംഗമങ്ങൾ ഫെസിലിറ്റേറ്റ് ചെയ്തിരുന്നിരിക്കാൻ സാധ്യതയുമുണ്ട്. ഈ രണ്ടാം ഊഴത്തിൽ മുൻവിധിക്കടിപ്പെടാത്തവർക്ക് വിത്യാസവും ഫീൽ ചെയ്യുന്നുണ്ട്. ഇറാനും ചൈനയും അംഗീകരിക്കുന്നതായി കാണുന്നുണ്ട്. ആദ്യ ഊഴത്തിൽ ഇറാൻ കാണിച്ച എതിർപ്പുകളൊന്നും ഇപ്പോൾ കാണിക്കുന്നതായി ശ്രദ്ധയിൽ പെട്ടിട്ടില്ല. ചില പോസിറ്റീവ് ആയ അടിയൊഴുക്കുകൾ ഉണ്ടാകുന്നുവെങ്കിൽ നല്ലതല്ലേ ? താലിബാൻ 2 വിനെ , ഖത്തറിന്നും സൗദിക്കുമിടയിലെ വിത്യാസം എന്ന് വേണമെങ്കിൽ ആറ്റിക്കുറുക്കി പറയാൻ പറ്റുമോ എന്ന് തീർത്തു പറയാനാവില്ല. വരാനിരിക്കുന്ന കാലം അത് തെളിയിക്കും. തെറ്റ് കാണുമ്പോൾ വിമർശിക്കാൻ എപ്പോഴും ഉണ്ടാകും. നന്മയോടും പോസിറ്റീവും കൺസ്ട്രക്റ്റീവും ആയ മാറ്റങ്ങളോടും മാത്രമാണ് ആഭിമുഖ്യം.
പ്രവാചക അധ്യാപനം തന്നെയാണ് ഇതിലും മാതൃക. പ്രവാചകൻ പറഞ്ഞു: “വർഗീയതയുള്ളവൻ നമ്മിൽ പെട്ടവനല്ല”. അനുചരന്മാർ ചോദിച്ചു : “എന്താണ് വർഗീയത, നബിയേ?” നബി പറഞ്ഞു: ” തെറ്റും അനീതിയും കാണുമ്പോൾ കക്ഷിയും സമുദായവും നോക്കി അതിന്റെ കൂടെ നിൽക്കുന്നതാണ് വർഗീയത”.
ഐസിസിനെ അതിന്റെ ദുരൂഹവും ഇനോർഗാനിക്കുമായ ഒറിജിൻ കണക്കിലെടുത്തും, പാവനമായ ഇസ്ലാമിക സംജ്ഞകളെ സംബന്ധിച്ച് പൊതു സമൂഹത്തിൽ പരമ പുച്ഛമുണ്ടാക്കുക, അബൂ ഗുറൈബിലും ബൾഗ്രാമിലും അമേരിക്കയും പാശ്ചാത്യ ശക്തികളും നടത്തിയ ക്രൂരവും ഭീകരവുമായ പീഡനങ്ങളിൽ നിന്നു ശ്രദ്ധ തിരിച്ചു വിടുക എന്നീ ലക്ഷ്യങ്ങളോടെ ഐസിസ് നടത്തിയ അതി ക്രൂര കൃത്യങ്ങളുടെ പേരിലും ലോകത്തിലെ എല്ലാ മുഖ്യ ധാരാ ഇസ്ലാമിക സംഘടനകളും മുസ്ലിം രാജ്യങ്ങളും തള്ളിപ്പറഞ്ഞിട്ടുണ്ട്. അത് ആരുടെയെങ്കിലും തിട്ടൂരത്തിന്റെ അടിസ്ഥാനത്തിലുമല്ല. ഈ വിഷയത്തിൽ ‘ഐസിസ് ഇസ്‌ലാമല്ല’ എന്ന തലക്കെട്ടിൽ കേരളത്തിലെ ഏറ്റവും വലിയ ഇസ്ലാമിക പ്രസിദ്ധീകരണാലയമായ IPH ഒരു ഗ്രന്ഥം പോലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആഷ്ലി ആഷ്ലിയെ കുറിച്ച് പറഞ്ഞത് പോലെ ഇസ്ലാമിക പ്രസ്ഥാനങ്ങൾക്കും “അവിടെ മിണ്ടാതിരിക്കണം എന്നൊരു ധാർമികതാശൂന്യമായ ഇരബോധം പടച്ചോൻ സഹായിച്ചു ഇന്നോളം തോന്നിയിട്ടില്ല”. കാരണം നേരത്തെ ഉദ്ധരിച്ച പ്രവാചക വചനം തന്നെ. ഇതേ പോലെതന്നെ, ഏതെങ്കിലും വിഭാഗത്തോട് എന്തെങ്കിലും വിഷയത്തിൽ വിയോജിപ്പ് ഉള്ളത് കൊണ്ടു അവരെ സംബന്ധിച്ച് എന്ത് അ വാസ്തവവും പറയുകയോ എഴുതുകയോ ചെയ്യാമെന്നും പ്രചരിപ്പിക്കാമെന്നും കരുതുവാൻ പോലും ജമാഅത്തിന്നും അതിന്റെ പ്രവർത്തകർക്കും പാടില്ല. കാരണം, നമ്മുടെ എല്ലാ കർമങ്ങളും ദൈവത്തിന്റെയടുക്കൽ വിചാരണക്ക് വിധേയമാക്കപ്പെടുമെന്ന ഉറച്ച പരലോക വിശ്വാസമുള്ളവരാണ് ജമാഅത്തും അതിന്റെ പ്രവർത്തകരും എന്നത് തന്നെ. (തുടരും)