ഇറാനില്‍ നിന്നും വന്നവരാണ് കുര്‍ദ്ദുകള്‍ എന്നാണു ചരിത്രം പറയുന്നത്. സലാഹുദ്ദീന്‍ അയ്യൂബിയോളം ചരിത്രം അവര്‍ക്കുണ്ട്. കുര്‍ദുകള്‍ എന്നത് ഒരു മത വിഭാഗവുമായി ബന്ധപ്പെട്ട പേരല്ല. കുർദ് എന്ന് പറഞ്ഞാൽ മലയാളി, ബീഹാറി, ബംഗാളി, തുർക്കി, അറബി എന്നിവ പോലെ ഒരു വംശീയ വിഭാഗമാണ്. കുർദുകളുടെ ഇടയിൽ വ്യത്യസ്ത മതവിഭാഗക്കാരുണ്ട്. അവ പ്രധാനമായും സുന്നി, ഷിയ, ക്രിസ്ത്യൻ, യർസാൻ, യസീദി, സൊറോസ്ട്രിയൻ എന്നിവയാണ്. ഭൂരിപക്ഷം കുർദുകളും സുന്നി മുസ്ലിം ആണെങ്കിലും അവരുടെ ഇടയിൽ തീവ്രമായ മതവിശ്വാസങ്ങൾ കുറവാണ്.
തുര്‍ക്കി ജനതയുടെ പതിനഞ്ചു മുതല്‍ ഇരുപതു ശതമാനം വരെയാണു കുര്‍ദ്ദുകള്‍. ഭൂരിപക്ഷ തുര്‍ക്കി ജനത തങ്ങളെ അവഗണിക്കുന്നു എന്നതിനാല്‍ തങ്ങള്‍ക്ക് സ്വന്തമായി ഒരു രാജ്യം വേണം എന്നതാണ് അവരുടെ മുഖ്യ ആവശ്യം. ചിത്രത്തില്‍ പലപ്പോഴും കുര്‍ദ്ദുകളും തുര്‍ക്കി സര്‍ക്കാരും ഏറ്റു മുട്ടിയിട്ടുണ്ട്. ആയിരക്കണക്കിന് ആളുകള്‍ കൊല്ലപ്പെട്ട ചരിത്രം ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്. അപ്പോള്‍ തുര്‍ക്കിയും കുര്‍ദ്ദുകളും തമ്മിലുള്ള വിഷയം ദേശീയതയയാണ്. രാജ്യത്തിന്റെ അഖണ്ഡയാണ് അവര്‍ക്കിടയിലുള്ള വിഷയവും.
കുര്‍ദ്ദുകള്‍ക്കിടയില്‍ സ്വാദീനമുള്ള Kurdistan Workers’ Partyയെ തീവ്രവാദ ഗ്രൂപ്പുകളിലാണ് തുര്‍ക്കി ഉള്‍പ്പെടുത്തിയിട്ടുള്ളത്. കുര്‍ദ്ദുകളും തുര്‍ക്കിയും തമ്മിലുള്ള പ്രശ്നം ഇന്ത്യക്കാര്‍ക്ക് പെട്ടെന്ന് മനസ്സിലാവും. കാശ്മീരിലെ വികടനവാദികള്‍ എന്നത് നാം സ്ഥിരം ഉന്നയിക്കുന്നതാണു. അത് തന്നെയാണു തുര്‍ക്കിയുടെ കണ്ണില്‍ കുര്‍ദ്ദുകളും. രാജ്യത്തെ അസ്ഥിരപെടുതാന്‍ ശ്രമിക്കുന്നു എന്നതാണു തുര്‍ക്കി ഭരണകൂടം കുര്‍ദ്ദുകള്‍ക്കെതിരെ ഉന്നയിക്കുന്ന ആരോപണം. എര്‍ദോഗനാണ് കുര്‍ദ്ദുകള്‍ക്കെതിരെ നടപടി തുടങ്ങിയത് എന്ന തെറ്റിദ്ധാരണയിലാണ് പലരും. 1991 വരെ തുര്‍ക്കി സര്‍ക്കാര്‍ കുര്‍ദ്ദുകളെ Mountain Turks എന്നാണു വിളിച്ചിരുന്നത്. കുര്‍ദ്ദിഷ്, കുര്‍ദ്, കുര്‍ദ്ദിസ്ഥാന്‍ എന്നീ വാക്കുകള്‍ പോലും തുര്‍ക്കിയില്‍ നിരോധിച്ചിരുന്നു. 1980 ല്‍ കുര്‍ദ്ദിഷ് ഭാഷ പോലും തുര്‍ക്കിയില്‍ നിരോധിച്ചിട്ടുണ്ട്. അപ്പോള്‍ കുര്‍ദ്ദിഷ് വിഷയം പുതിയ കാര്യമല്ല. തുര്‍ക്കി ഉണ്ടായ കാലം മുതല്‍ അത് നിലവിലുണ്ട്.
പതിറ്റാണ്ടുകളുടെ പഴക്കമുള്ള തുര്‍ക്കി കുര്‍ദ്ദിഷ് വിഷയം അവസാനിപ്പിക്കാന്‍ 2009 ല്‍ ഉര്ടുഗാന്‍ സര്‍ക്കാര്‍ പല പദ്ധതികളും മുന്നോട്ടു വെച്ചിരുന്നു. പ്രസ്തുത നടപടിയെ യോറോപ്യന്‍ യൂണിയനും പിന്തുണച്ചിരുന്നു. അത് പ്രകാരം കുര്‍ദ്ദുകള്‍ക്ക് അവരുടെ ഭാഷ ഉപയോഗിക്കാനും പഴയ പട്ടണങ്ങളുടെ പേര്‍ തിരിച്ചു കൊണ്ടുവരുവാനും അനുവാദം നല്‍കിയിരുന്നു. ‘ തുര്‍ക്കിയുടെ പുരോഗതിയെ തടസ്സപ്പെടുത്തുന ഒരു തടസ്സം നീക്കാന്‍ ഞങ്ങള്‍ ധൈര്യപൂര്‍വ്വം മുന്നോട്ടു വരുന്നു” എന്നാണു അതിനെ കുറിച്ച് അന്ന് ഉര്ടുഗാന്‍ പറഞ്ഞതും. സര്‍ക്കാരും കുര്‍ദ്ദിഷ് വര്‍ക്കേര്‍സ് പാര്‍ടിയും തമ്മില്‍ വെടിനിര്‍ത്തല്‍ കരാര്‍ വരെ നിലവില്‍ വന്നിരുന്നു. തന്റെ അനുയായികളോട് അക്രമത്തില്‍ നിന്നും മാറി നില്ക്കാന്‍ അന്ന് പാര്‍ട്ടി നേതാവ് അബ്ദുള്ള ഒക്കാലാന്‍ അഭ്യര്‍ത്ഥന നടത്തിയിരുന്നു.
അതായത് കുര്‍ദ്ദ് വിഷയം പുതിയ ഒന്നല്ല എന്ന് സാരം. അന്നും ഇന്നും അത് തുര്‍ക്കി എന്ന രാജ്യവുമായി ബന്ധപ്പെട്ട വിഷയമാണ്. 2015 ഓടു കൂടി പുതിയ സംഭവങ്ങള്‍ ഉടലെടുത്തു. കുര്‍ദ്ദുകള്‍ കാര്യമായി കേന്ദ്രീകരിച്ചിരിക്കുന്നത് സിറിയ തുര്‍ക്കി അതിര്‍ത്തിയിലാണ്. ഐ എസ് വിരുദ്ധ യുദ്ധത്തില്‍ പലപ്പോഴും ഈ മേഖലയില്‍ തുര്‍ക്കി ആക്രമണം നടത്തിയിട്ടുണ്ട്. തുര്‍ക്കിയുടെ ഭാഷയില്‍ തങ്ങളുടെ രാജ്യത്തിന്റെ ശത്രുക്കളാണ് കുര്‍ദ്ദുകള്‍. ‘റോജാവ” എന്നാണു പുതിയ പോരാട്ട മുഖത്തിന് നല്‍കിയ പേര്‍. തങ്ങള്‍ ആഗ്രഹിക്കുന്നത് പോലെ ഒരു സ്വതന്ത്ര രാജ്യത്തിന് വേണ്ടിയുള്ള പോരാട്ട ത്തിലാണ് കുര്‍ദ്ദുകള്‍. ഒരു ഇടതു പക്ഷ സോഷ്യലിസ്റ്റ് രീതിയിലുള്ള ഭരണ കൂടത്തെയാണ് അവര്‍ ആഗ്രഹിക്കുന്നത്. ഉര്‍ദോഗാന്റെ തുര്‍ക്കിയെ ഇസ്ലാമിക സ്ഥാനത്തു പ്രതിഷ്ഠ നടത്തിയാണ് പലരും വിമര്‍ശനം ഉന്നയിക്കുന്നത്. ഇന്ത്യ കാശ്മീര്‍ വിഷയം കാണുന്നത് പോലെ കണ്ടാല്‍ തീരുന്നതാണ് അതിലെ പല കാര്യങ്ങളും. തുര്‍ക്കിയുടെ സൈനിക നീക്കം സിറിയയില്‍ നിന്നും വരുന്ന അഭയാര്‍ഥികള്‍ക്ക് ഇടം ഒരുക്കുക എന്നതാണു തുര്‍ക്കിയുടെ ന്യായം. ഒരേ സമയം പല ശത്രുക്കളെ നേരിടേണ്ടി വരുന്നു എന്നതാണു തുര്‍ക്കിയുടെ ദുരന്തം. സിറിയയില്‍ ഒരേ സമയം ബശ്ശാര്‍ , ഐ എസ്, കുര്‍ദ്ദിഷ് എന്നിവരെ നേരിടണം. അതെ സമയം ആരാണ് കൂടുതല്‍ ശക്തര്‍ എന്ന ശീത സമരം സഊദിയുമായി കടന്നു വരുന്നു. ഈജിപ്ത് പണ്ടേ നല്ല സ്വരത്തിലല്ല. എല്ലാ ശത്രുക്കളെയും ഒന്നിപ്പിക്കാന്‍ കഴിഞ്ഞു എന്നത് തുര്‍ക്കിയുടെ നയതന്ത്ര പരാജയമായി കണക്കാക്കാം. പുതിയ സാമ്പത്തിക ഉപരോധമാണ് അമേരിക്ക മനസ്സില്‍ കാണുന്നത്. എങ്കിലും തങ്ങളുടെ നിലപാടില്‍ മാറ്റമില്ലാതെ തന്നെ തുര്‍ക്കി മുന്നോട്ടു പോകുന്നു.
ലോകത്തിലെ വന്‍ ശക്തികള്‍ ഇടപെട്ട സ്ഥിതിക്ക് അടുത്ത് തന്നെ ഒരു പുതിയ രാജ്യം കൂടി പിറക്കാനുള്ള സാധ്യത തള്ളിക്കളയാന്‍ കഴിയില്ല. കുര്‍ദ്ദിസ്ഥാന്‍ എന്നൊരു കൊടിയും ഓഫീസും ഇറാഖില്‍ നിലവിലുണ്ട്. ഇറാഖും സിറിയയും തുര്‍ക്കിയും ഇറാനും ചേര്‍ന്നതാണ് അവരുടെ മനസ്സിലെ കുര്‍ദ്ദിസ്ഥാന്‍.