Current Date

Search
Close this search box.
Search
Close this search box.

വീടു പണയവും പലിശയും

ചോദ്യം: ഞാന്‍അഞ്ച് ലക്ഷം രൂപ ഒരാള്‍ക്ക് കടമായി നല്‍കുന്നു. പകരം അദ്ദേഹത്തിന്റെ കൈവശമുള്ള വീട് (ചുരുങ്ങിയത് 2500 രൂപ പ്രതിമാസ വാടക കിട്ടുന്ന) എനിക്കുപയോഗിക്കാന്‍നല്‍കുന്നു. അദ്ദേഹം കാഷ് തിരിച്ചടക്കുന്നതുവരെ ആ വീട് എനിക്ക് യഥേഷ്ടം ഉപയോഗിക്കാം. അതിന് പ്രത്യേക വാടകയൊന്നും ഞാന്‍കൊടുക്കേണ്ടതില്ല. മാത്രമല്ല അത് സൗജന്യമായി ഉപയോഗിക്കാനുള്ള അനുവാദവുമുണ്ട്. ഇത്തരം ഇടപാട് ഞങ്ങളുടെ പ്രദേശത്ത് സാര്‍വത്രികമാണ്. ഇതിന്റെ ശറഈ വിധി വിശദീകരിക്കാമോ?

ഉത്തരം: കടത്തിന്റെ പേരില്‍ഉത്തമര്‍ണ്ണന്‍പറ്റുന്ന എല്ലാ ആനുകൂല്യങ്ങളും നിഷദ്ധമാണെന്ന കാര്യത്തില്‍ഇസ്‌ലാമിക പണ്ഡിതന്മാര്‍ക്കിടയില്‍അഭിപ്രായ വ്യത്യാസമില്ല. ഏതെങ്കിലും ഒരു ആനുകൂല്യം നേടിത്തരുന്ന എല്ലാതരം കടവും പലിശയാണ് എന്ന ഹദീസ് കൂടി ഈ വിഷയത്തില്‍ഫിഖ്ഹ് ഗ്രന്ഥങ്ങളില്‍കാണാം.

കടം വാങ്ങിയ വ്യക്തി സ്വമേധയാ ഇഷ്ടപ്പെട്ട് കടം തന്നയാള്‍ക്ക് വല്ലതും നല്‍കുന്നതിന് വിലക്കൊന്നുമില്ല. എന്നിട്ട് കൂടി സ്വഹാബിമാര്‍അത്തരം പാരിതോഷികങ്ങള്‍ സ്വീകരിക്കുന്നതില്‍നിന്ന് വിട്ട് നിന്നിരുന്നു. ഹറാമായ ഒരു പൈസ പോലും തങ്ങളോ തങ്ങളുടെ കുടുംബമോ വയറ്റിലാക്കിപ്പോകരുതെന്നും തദ്വാര സ്വര്‍ഗം വിലക്കപ്പെടരുതെന്നുമുള്ള ദൃഢനിശ്ചയമായിരുന്നു അവരെ അത്രമാത്രം സൂക്ഷ്മാലുക്കളാക്കിയത്.

പ്രമുഖ സ്വഹാബി ഉബയ്യ്ബ്‌നു കഅ്ബ് (റ) ഒരിക്കല്‍ഉമറി(റ)ല്‍നിന്ന് 10000 ദിര്‍ഹം കടം വാങ്ങി. ഉബയ്യ്ബ്‌നു കഅ്ബ് (റ) തന്റെ തോട്ടത്തില്‍വിളഞ്ഞ ഈത്തപ്പഴം ഉമറിന് കൊടുത്തയച്ചു. മദീനയില്‍ഏറ്റവുമാദ്യം വിളയുന്ന മുന്തിയ ഇനം ഈത്തപ്പഴമായിരുന്നു ഉബയ്യിന്റേത്. താനുമായി സൗഹൃദമുള്ളവര്‍ക്കും ആദരവ് അര്‍ഹിക്കുന്നവര്‍ക്കും അദ്ദേഹം ആദ്യത്തെ വിളവില്‍നിന്ന് ഓരോ വിഹിതം കൊടുത്തയക്കാറുണ്ടായിരുന്നു. കൂട്ടത്തില്‍താനേറെ ബഹുമാനിക്കുന്ന ഉമറിനും ഒരോഹരി കൊടുത്തയച്ചു. എന്നാല്‍ താന്‍ഉബയ്യിന് 10000 ദിര്‍ഹം കടം കൊടുത്തു എന്ന കാരണത്താല്‍ ഉമര്‍(റ) അത് സ്വീകരിക്കാന്‍ കൂട്ടാക്കിയില്ല. ഇതില്‍ക്ഷുഭിതനായ ഉബയ്യ് താന്‍വാങ്ങിച്ച കടം അവധിയെത്തും മുമ്പ് തന്നെ, അതേപടി തിരിച്ചുകൊടുത്തയച്ചു. എന്നിട്ട് ഇങ്ങനെ പറഞ്ഞു: ‘ താങ്കള്‍ കഴിക്കണമെന്നാഗ്രഹിച്ച് സന്തോഷപൂര്‍വ്വം ഞാന്‍കൊടുത്തയച്ചതായിരുന്നു ആ ഈത്തപ്പഴം, എന്നാല്‍അത് സ്വീകരിക്കുന്നതിന് താങ്കള്‍എനിക്ക് കടം തന്നു എന്നത് ഒരു തടസ്സമായിരിക്കുന്നു, അങ്ങനെയാണെങ്കില്‍ എനിക്ക് ആ കടം വേണ്ടതില്ല ”. അപ്പോള്‍ഉമര്‍(റ) അത് സ്വീകരിക്കുകയും, ഉദ്ദേശ്യപൂര്‍വ്വം ചെയ്യുമ്പോള്‍ മാത്രമാണ് പലിശയാവുക, എന്ന് പറയുകയും ചെയ്യുകണ്ടായി. (മുസ്വന്നഫ് 14467, 8/142).

عَنِ ابْنِ سِيرِينَ قَالَ : تَسَلَّفَ أُبَيُّ بْنُ كَعْبٍ مِنْ عُمَرَ بْنِ الْخَطَّابِ مَالًا – قَالَ : أَحْسَبُهُ عَشَرَةَ آلَافٍ – ثُمَّ إِنَّ أُبَيًّا أَهْدَى لَهُ بَعْدَ ذَلِكَ مِنْ تَمْرَتِهِ، وَكَانَتْ تُبَكِّرُ ، وَكَانَ مِنْ أَطْيَبِ أَهْلِ الْمَدِينَةِ تَمْرَةً، فَرَدَّهَا عَلَيْهِ عُمَرُ فَقَالَ أُبَيٌّ : أَبْعَثُ بِمَالِكَ، فَلَا حَاجَةَ لِي فِي شَيْءٍ مَنَعَكَ طَيِّبَ تَمْرَتِي، فَقَبِلَهَا، وَقَالَ : إِنَّمَا الرِّبَا عَلَى مَنْ أَرَادَ أَنْ يُرْبِيَ وَيُنْسِئَ.- مُصَنَّفِ عَبْدِ الرَّزَّاقِ: 14648، بَابُ : الرَّجُلُ يُهْدِي لِمَنْ أَسْلَفَهُ.

ഇമാം ഇബ്‌നുല്‍ഖയ്യിം പറഞ്ഞു: കടം കൊടുത്തതിന്റെ പേരിലായിരിക്കുമോ ഉബയ്യ് തനിക്കാ ഈത്തപ്പഴം കൊടുത്തയച്ചത് എന്ന് ധരിച്ചതിനാലാണ് ഉമര്‍(റ) അത് നിരസിച്ചത്. എന്നാല്‍അക്കാരണത്താലല്ല അത് എന്ന് ബോധ്യമായപ്പോള്‍അത് സ്വീകരിക്കുകയും ചെയ്തു. (ഹാശിയതു ഇബ്‌നുല്‍ഖയ്യിം സുനനു അബീദാവൂദ് 9/296).

فَكَانَ رَدّ عُمَر لَمَّا تَوَهَّمَ أَنْ تَكُون هَدِيَّته بِسَبَبِ الْقَرْض. فَلَمَّا تَيَقَّنَ أَنَّهَا لَيْسَتْ بِسَبَبِ الْقَرْض قَبِلَهَا.- تَهْذِيْبُ سُنَنِ أَبِي دَاودَ لِلإِمامِ ابنِ القَيِّمِ .
ഇമാം ബുഖാരി ഉദ്ധരിക്കുന്നു: അബൂ ബുര്‍ദയില്‍നിന്ന് നിവേദനം. അദ്ദേഹം പറഞ്ഞു: ” ഞാന്‍മദീനയില്‍എത്തിയപ്പോള്‍അബ്ദുല്ലാഹിബ്‌നു സലാമി(റ)നെ കണ്ടുമുട്ടുകയുണ്ടായി. അപ്പോള്‍അദ്ദേഹം എന്നോട് പറഞ്ഞു: പലിശ വ്യാപകമായ ഒരു നാട്ടിലാണിപ്പോള്‍താങ്കള്‍(ഇറാഖാണുദ്ദേശ്യം). താങ്കള്‍ക്ക് ആരെങ്കിലും വല്ല കടവും തരാനുണ്ടെന്നിരിക്കട്ടെ, എന്നിട്ടയാള്‍താങ്കള്‍ക്കൊരു കെട്ട് വൈക്കോലോ, ഒരു കൊട്ട ബാര്‍ലിയോ, ഒരു കൊട്ട കാലിത്തീറ്റയോ കൊണ്ടുവന്നു തരുന്നുണ്ടെങ്കില്‍താങ്കളത് സ്വീകരിക്കരുത്. കാരണം അത് പലിശയാണ്. ” (ബുഖാരി 3814).

عَنْ سَعِيدِ بْنِ أَبِي بُرْدَةَ، عَنْ أَبِيهِ، أَتَيْتُ الْمَدِينَةَ فَلَقِيتُ عَبْدَ اللَّهِ بْنَ سَلَامٍ رَضِيَ اللَّهُ عَنْهُ، فَقَالَ: أَلَا تَجِيءُ فَأُطْعِمَكَ سَوِيقًا وَتَمْرًا وَتَدْخُلَ فِي بَيْتٍ؟ ثُمَّ قَالَ: « إِنَّكَ بِأَرْضٍ الرِّبَا بِهَا فَاشٍ، إِذَا كَانَ لَكَ عَلَى رَجُلٍ حَقٌّ، فَأَهْدَى إِلَيْكَ حِمْلَ تِبْنٍ، أَوْ حِمْلَ شَعِيرٍ، أَوْ حِمْلَ قَتٍّ، فَلَا تَأْخُذْهُ فَإِنَّهُ رِبًا ».-رَوَاهُ الْبُخَارِيُّ: 3814.

ഉബയ്യ്, ഇബ്‌നു മസ്ഊദ്, അബ്ദുല്ലാഹിബ്‌നു സലാം(റ) തുടങ്ങി സ്വഹാബിമാരിലെ പല പ്രമുഖരും കടം വാങ്ങിയവന്‍കടം നല്‍കിയവന് കൊടുക്കുന്ന യാതൊന്നും സ്വീകരിക്കാവതല്ല, അത് പലിശയാണ് എന്ന് പറഞ്ഞിട്ടുണ്ട്. (ഇഅ്‌ലാമുല്‍മുവഖിഈന്‍3/136).

عَنْ يَحْيَى بْنِ أَبِي إِسْحَاقَ الْهُنَائِيِّ، قَالَ: سَأَلْتُ أَنَسَ بْنَ مَالِكٍ: الرَّجُلُ مِنَّا يُقْرِضُ أَخَاهُ الْمَالَ فَيُهْدِي لَهُ؟ قَالَ: قَالَ رَسُولُ اللهِ صَلَّى الله عَليْهِ وسَلَّمَ: « إِذَا أَقْرَضَ أَحَدُكُمْ قَرْضًا، فَأَهْدَى لَهُ، أَوْ حَمَلَهُ عَلَى الدَّابَّةِ، فَلاَ يَرْكَبْهَا وَلاَ يَقْبَلْهُ، إِلاَّ أَنْ يَكُونَ جَرَى بَيْنَهُ وَبَيْنَهُ قَبْلَ ذَلِكَ ».- رَوَاهُ ابْنُ مَاجَةْ: 2432.

യഹ്‌യബ്‌നു അബീ ഇസ്ഹാഖില്‍നിന്ന് നിവേദനം. അദ്ദേഹം പറഞ്ഞു: ഞാന്‍അനസുബ്‌നു മാലികിനോട് ചോദിച്ചു: ”ഞങ്ങളിലൊരാള്‍കടം നല്‍കി, പിന്നെ കടം മേടിച്ചവന്‍വല്ല സമ്മാനവും നല്‍കുകയാണെങ്കില്‍അത് സ്വീകരിക്കാമോ?” അദ്ദേഹം പറഞ്ഞു: ”അല്ലാഹുവിന്റെ റസൂല്‍(സ) പറഞ്ഞു: നിങ്ങളിലാരെങ്കിലും ഒരാള്‍ക്ക് വല്ല കടവും നല്‍കുകയും തദടിസ്ഥാനത്തില്‍നിങ്ങള്‍ക്ക് വല്ലതും സമ്മാനമായി നല്‍കുകയോ, അല്ലെങ്കില്‍അയാളുടെ വാഹനത്തില്‍നിങ്ങളെ കയറ്റുകയോ ചെയ്‌തെന്നിരിക്കട്ടെ. എങ്കിലത് സ്വീകരിക്കരുത്; നേരത്തെ അവര്‍തമ്മില്‍അങ്ങനെ ഒരു ശീലം ഉണ്ടെങ്കിലല്ലാതെ .” ഈ ഹദീസ് ഹസനാണെന്ന് ഇമാം ഇബ്‌നുതൈമിയ്യ രേഖപ്പെടുത്തിയിട്ടുണ്ട് (അല്‍ഫതാവല്‍കുബ്‌റാ 6/159).

കടം കൊടുക്കുക ഇസ്‌ലാമില്‍ഒരു പുണ്യകര്‍മമാണ്. ഉള്ളവനേ അത് കൊടുക്കേണ്ടതുള്ളൂ, ഇല്ലാത്തവനേ അത് ചോദിക്കേണ്ടതുമുള്ളൂ. ആ ഇല്ലായ്മ ചൂഷണോപാധിയാക്കാവതല്ല. അതുകൊണ്ടു തന്നെ കടം കൊടുത്തവന്‍ആ പേരില്‍പറ്റുന്ന ഏതൊരാനുകൂല്യവും പലിശയുടെ ഇനത്തിലാണ് ഇസ്‌ലാം പെടുത്തിയിരിക്കുന്നത്. (കുല്ലു ഖര്‍ദിന്‍ജര്‍റ മന്‍ഫഅത്തന്‍ ഫഹുവ രിബാ).

«كُلُّ قَرْضٍ جَرَّ مَنْفَعَةٍ فَهُوَ رِبًا»

വീട് പണയം

ഇനി ചോദ്യത്തിലേക്ക് കടക്കാം. ഇവിടെ അഞ്ച് ലക്ഷം താങ്കളില്‍നിന്ന് കടം വാങ്ങിയ ആളുടെ വീട് യഥേഷ്ടം ഉപയോഗിക്കുകയാണ്. ചുരുങ്ങിയത് 2500 രൂപ വാടക കിട്ടാവുന്ന ഒരു വീട്. എന്ന് വച്ചാല്‍പ്രതിവര്‍ഷം 30000 രൂപ. അത് അഞ്ച് വര്‍ഷമായാല്‍150000 രൂപ. അഞ്ച് വര്‍ഷം കഴിഞ്ഞ് അഞ്ച് ലക്ഷം തരുമ്പോള്‍വീടൊഴിഞ്ഞ് കൊടുക്കുന്നു. 5 ലക്ഷം കടം കൊടുത്ത് 5 വര്‍ഷം കഴിഞ്ഞ് 5 ലക്ഷം മാത്രമേ തിരിച്ച് വാങ്ങിച്ചുള്ളൂ, ഇവിടെ എവിടെ പലിശ വാങ്ങല്‍എന്ന് ചോദിച്ചേക്കാം. അതെ, പലിശയുണ്ട്. അത് നേരത്തെ പറഞ്ഞ വീടിന്റെ വാടകക്ക് തുല്ല്യമായ സംഖ്യയാണ്. അതായത്, അഞ്ച് വര്‍ഷം ഇദ്ദേഹത്തിന്റെ വീട് ഫ്രീയായി ഉപയോഗിച്ചു എന്നത്. സുമാര്‍ഒന്നര ലക്ഷം അതുവഴി വന്നുചേര്‍ന്നു. അപ്പോള്‍കടം കൊടുത്ത വ്യക്തിക്ക് 5 ലക്ഷം കൊണ്ട് ആറര ലക്ഷത്തിന്റെ ഫലമുണ്ടായി. ഈ ഇടപാട് ഇസ്‌ലാമിക ശരീഅത്തില്‍ ‘പണയം’ എന്ന അധ്യായത്തിലാണ് വരിക.

പണയം ഇസ്ലാമില്‍ അനുവദനീയമല്ലേ, എന്ന് പറഞ്ഞതുകൊണ്ട് തീരുന്നത്ര നിസ്സാരമല്ല ഈ ഇടപാട്. കാരണം പണയ വസ്തു, പണയം സ്വീകരിച്ചവന് ഉപയോഗിക്കാവതല്ല എന്നതാണ് ഇസ്‌ലാമിക നിയമം. ഉടമസ്ഥന്റെ അനുവാദവും തൃപ്തിയും ഹറാമിനെ ഹലാലാക്കുകയില്ല. ഇനി ദാനം എന്ന് പറഞ്ഞാലും ഇത് തന്നെയാണ് സ്ഥിതി. പേരിലല്ല ഇടപാടുകളുടെ രീതിയും സ്വഭാവവും വ്യവസ്ഥയുമാണ് അവയുടെ വിധി നിര്‍ണയിക്കുന്നതിന്റെ മാനദണ്ഡം.

ഇനി ഈ വിഷയത്തില്‍ഇമാമുകള്‍കൂടി പറയുന്നത് നോക്കാം.

ഇമാം ഇബ്‌നു ഖുദാമ പറയുന്നു: ” പണയം വെച്ച വസ്തു ഉപയോഗിക്കാനുള്ള അനുവാദം ഉടമസ്ഥന്‍പണയം സ്വീകരിച്ചയാള്‍ക്ക്, പകരമായി മറ്റൊന്നും ആവശ്യപ്പെടാതെ നല്‍കിയെന്നിരിക്കട്ടെ, കടം വാങ്ങിയതിന്റെ ഗ്യാരണ്ടിയായിട്ട് പണയം വെച്ചതാണെങ്കില്‍അങ്ങനെ ചെയ്യുന്നത് അനുവദനീയമല്ല, കാരണം അത് ഒരു നിശ്ചിത ആനുകൂല്യം (പ്രയോജനം, ഉപകാരം) ഉളവാക്കുന്ന കടമിടപാടായിത്തീരുന്നു. അതാകട്ടെ വ്യക്തമായ ഹറാമുമാണ്” (മുഗ്‌നി 4/250). അദ്ദേഹം തുടരുന്നു: ” ഇമാം അഹ്മദ് പറഞ്ഞു: വീട് പണയമാക്കി കൊണ്ടുള്ള കടമിടപാട് ഞാന്‍വെറുക്കുന്നു. അത് ശുദ്ധമായ പലിശയാണ്” (മുഗ്‌നി 4/250).

( وَلَا يَنْتَفِعُ الْمُرْتَهِنُ مِنْ الرَّهْنِ بِشَيْءِ، إلَّا مَا كَانَ مَرْكُوبًا أَوْ مَحْلُوبًا، فَيَرْكَبُ وَيَحْلُبُ بِقَدْرِ الْعَلَفِ ) الْكَلَامُ فِي هَذِهِ الْمَسْأَلَةِ فِي حَالَيْنِ؛ أَحَدِهِمَا مَا لَا يَحْتَاجُ إلَى مُؤْنَةٍ، كَالدَّارِ وَالْمَتَاعِ وَنَحْوِهِ، فَلَا يَجُوزُ لِلْمُرْتَهِنِ الِانْتِفَاعُ بِهِ بِغَيْرِ إذْنِ الرَّاهِنِ بِحَالٍ. لَا نَعْلَمُ فِي هَذَا خِلَافًا؛ لِأَنَّ الرَّهْنَ مِلْكُ الرَّاهِنِ، فَكَذَلِكَ نَمَاؤُهُ وَمَنَافِعُهُ، فَلَيْسَ لِغَيْرِهِ أَخْذُهَا بِغَيْرِ إذْنِهِ، فَإِنْ أَذِنَ الرَّاهِنُ لِلْمُرْتَهِنِ فِي الِانْتِفَاعِ بِغَيْرِ عِوَضٍ، وَكَانَ دَيْنُ الرَّهْنِ مِنْ قَرْضٍ، لَمْ يَجُزْ؛ لِأَنَّهُ يُحَصِّلُ قَرْضًا يَجُرُّ مَنْفَعَةً، وَذَلِكَ حَرَامٌ. قَالَ أَحْمَدُ: أَكْرَهُ قَرْضَ، الدُّورِ، وَهُوَ الرِّبَا الْمَحْضُ.- الْمُغْنِي: مَسْأَلَةٌ: 3369.

എന്ന് വെച്ചാല്‍താങ്കള്‍ക്ക് യഥേഷ്ടം ഉപയോഗിക്കാം എന്ന് പറഞ്ഞുകൊണ്ട് കടത്തിന്റെ ഗ്യാരണ്ടിയായി വീട് ഈട് വെച്ചാല്‍വീട് ആ അടിസ്ഥാനത്തില്‍ഉപയോഗിക്കാന്‍പാടില്ല എന്ന്. എന്നാല്‍അതിന് പ്രത്യേക വാടക നിശ്ചയിക്കുകയും അത് താന്‍ഒടുക്കേണ്ട കടത്തില്‍നിന്ന് കുറക്കുകയോ, വാടക വസൂലാക്കുകയോ ചെയ്തുകൊണ്ടാണെങ്കില്‍അത് അനുവദനീയമാണ്. ‘പകരം ഒന്നും വാങ്ങാതെ’ എന്ന് പറഞ്ഞത് അതുകൊണ്ടാണ്.

കടം കൊടുക്കുന്നത് ഭൗതിക വീക്ഷണത്തില്‍നഷ്ടമാണ്. തനിക്ക് വരുമാനം വര്‍ധിപ്പിക്കാന്‍കഴിയുന്ന തുകയാണല്ലോ നല്‍കുന്നത്. എന്നാല്‍ഇസ്‌ലാമിക വീക്ഷണത്തില്‍ആവശ്യക്കാരന് കടം കൊടുക്കുന്നത് ദാനത്തേക്കാള്‍പുണ്യം ലഭിക്കുന്ന സല്‍കര്‍മ്മമാണ്. അതിന്റെ ലാഭം അല്ലാഹുവിന്റെ അടുക്കലാണ് വിശ്വാസി പ്രതീക്ഷിക്കുന്നത്.

എന്നാല്‍ഇന്ന് പലയിടത്തും നടപ്പുള്ളത് കടം മേടിച്ചവന്‍അത് തിരിച്ചടക്കും വരെ താന്‍ഈടായി സ്വീകരിച്ച വസ്തുവഹകള്‍യഥേഷ്ടം ഒരു പൈസ പോലും വാടക കൊടുക്കാതെ ഉപയോഗിക്കുക എന്നതാണ്. അത് ഒട്ടും അനുവദനീയമല്ല എന്നാണ് ഇസ്‌ലാമിക ശരീഅത്തിന്റെ വിധി.

ഈ അഞ്ച് ലക്ഷം രൂപ നിര്‍ബന്ധമായും തിരിച്ചടക്കും എന്ന വ്യവസ്ഥയില്‍മാത്രം സ്വീകരിക്കുന്നതാണ്. അത് ബിസിനസ്സില്‍ഉള്ള പങ്കാളിത്തമോ, ദാനമോ, സമ്മാനമോ ഒന്നുമല്ല. അതുകൊണ്ട് തന്നെ കടവുമായി ബന്ധപ്പെട്ട എല്ലാ വിധികളും നിര്‍ബന്ധമായും അതിനും ബാധകമാകുന്നു. കടം കൊടുത്തവന്‍ആ പേരില്‍പറ്റുന്ന എല്ലാതരം ആനുകൂല്യങ്ങളും പലിശയാണെന്ന കാര്യത്തില്‍ഇസ്‌ലാമിക പണ്ഡിതന്മാര്‍ക്കിടയില്‍തര്‍ക്കമില്ല. വലിയ സംഖ്യ കടമായി നല്‍കാന്‍സന്നദ്ധരാകുന്നവര്‍ക്ക് പലിശ വാങ്ങല്‍ഹറാമാണെന്നറിയാം. 5 ലക്ഷം കടം കൊടുത്ത് 6 ലക്ഷം തിരിച്ച് വാങ്ങുന്നത് പലിശയാണല്ലോ. ഈയൊരു വിധിയെ മറികടക്കാന്‍ചിലര്‍കണ്ടെത്തിയ കൗശലമാണ് ഇത്. റൊക്കം പണമായി വാങ്ങാതെ വാങ്ങിച്ചവന്റെ വീടോ മറ്റു വസ്തുവഹകളോ അനുഭവിക്കുക. അതിന് വാടകയോ മറ്റോ നല്‍കാതിരിക്കുകയും ചെയ്യുക. അല്ലാഹുവിന്റെ താക്കീത് ഇവിടെ ഇത്തരക്കാര്‍ഓര്‍ക്കുന്നത് നന്ന്.

” ആര്‍ക്കെങ്കിലും തന്റെ നാഥനില്‍നിന്നുള്ള ഈ ഉപദേശം വന്നെത്തുകയും അങ്ങനെ പലിശയിടപാടില്‍നിന്ന് വിരമിക്കുകയും ചെയ്താല്‍, അയാള്‍മുമ്പ് അനുഭവിച്ചത് അനുഭവിച്ചു കഴിഞ്ഞു. ഇനി അവന്റെ കാര്യം അല്ലാഹുവിങ്കലാകുന്നു. ഈ വിധിക്കുശേഷം ഇതേ ഇടപാട് തുടരുന്നവരാരോ, അവര്‍നരകാവകാശികള്‍തന്നെയാകുന്നു.” (അല്‍ബഖറ 275). ”ഇനി പശ്ചാത്തപിക്കുക(പലിശ വര്‍ജിക്കുക)യാണെങ്കില്‍സ്വന്തം മൂലധനം തിരിച്ചെടുക്കാവുന്നതാകുന്നു; നിങ്ങള്‍അക്രമം പ്രവര്‍ത്തിക്കാതെയും അക്രമിക്കപ്പെടാതെയും. നിങ്ങളുടെ കടക്കാരന്‍ഞെരുക്കത്തിലാണെങ്കില്‍അയാള്‍ക്ക് ക്ഷേമമാകുന്നതു വരെ അവധി കൊടുക്കുക. അതു ദാനമായി നല്‍കുന്നതാണ് ഏറെ ഉത്തമം. നിങ്ങള്‍ ഗ്രഹിക്കുന്നവരാണെങ്കില്‍. അല്ലാഹുവിങ്കലേക്കു മടക്കപ്പെടുന്ന ആ നാളിലെ അപമാനത്തില്‍നിന്നും ആപത്തില്‍നിന്നും നിങ്ങള്‍രക്ഷതേടുവിന്‍. അന്ന്, ഓരോ മനുഷ്യന്നും അവന്‍നേടിവച്ച നന്മതിന്മകളുടെ പരിപൂര്‍ണ പ്രതിഫലം നല്‍കപ്പെടുന്നതാകുന്നു. ആരുടെ നേരെയും യാതൊരക്രമവുമുണ്ടാകുന്നതല്ല” (അല്‍ബഖറ 281).

Related Articles