Current Date

Search
Close this search box.
Search
Close this search box.

സർക്കാർ നയാപൈസ നൽകുന്നില്ല

കൃത്യമായ വർഗീയ ധ്രുവീകരണം ലക്ഷ്യമിട്ട്, മത വിഭാഗങ്ങൾക്കിടയിൽ ഭിന്നതയുടെ മതിലുകൾ പണിയാനുള്ള ശ്രമം തകൃതിയിൽ നടന്നുകൊണ്ടിരിക്കുകയാണ്. അതിൽ ഏറ്റവും ഒടുവിലത്തേതാണ് മദ്‌റസാ അധ്യാപകർക്കും പള്ളി മുക്രിമാർക്കും സർക്കാർ ശമ്പളവും പെൻഷനും നൽകുന്നു എന്ന വ്യാജ പ്രചരണം.

ഏറെ തെറ്റിദ്ധാരണയുണ്ടാക്കുന്ന ഈ അപവാദം ചിലർ ഏറ്റുപിടിക്കുമ്പോൾ, തിരുത്താനോ സത്യാവസ്ഥ ബോധ്യപ്പെടുത്താനോ ശ്രമിക്കാതെ, എല്ലാം ചെയ്യുന്നുണ്ടെന്നു ധ്വനിപ്പിക്കുന്ന മട്ടിൽ മൗനം ഭജിക്കുന്ന അധികാരികളുടെ സമീപനം അപലപനീയമാണ്.

മദ്‌റസാ അധ്യാപകർക്കും മുക്രിമാർക്കും സർക്കാർ ഖജനാവിൽ നിന്ന് നയാപൈസ പോലും ശമ്പളമായി നൽകുന്നില്ല എന്നതാണ് യാഥാർഥ്യം. സച്ചാർ കമ്മീഷൻ റിപ്പോർട്ടിൽ മദ്‌റസാ വിദ്യാഭ്യാസം തുടർപഠനയോഗ്യതയായി പരിഗണിക്കണമെന്നു പ്രത്യേകം നിർദേശിച്ചിട്ടുണ്ട്. ഇതുസംബന്ധമായ ആലോനകളോ അനുകൂല സമീപനമോ നമ്മുടെ സംസ്ഥാനത്തുണ്ടായിട്ടില്ല എന്നതാണ് വസ്തുത.

കേരളത്തിനു പുറത്ത്, ചില സംസ്ഥാനങ്ങളിൽ സർക്കാറിനു കീഴിൽ മദ്‌റസാ ബോർഡ് പ്രവർത്തിക്കുന്നുണ്ടെങ്കിലും കേരളത്തിൽ അങ്ങനെയൊന്നില്ല. അവിടങ്ങളിൽ ബോർഡിനു കീഴിൽ പ്രവർത്തിക്കുന്ന മദ്‌റസകളെ സർക്കാർ സ്ഥാപനമായി പരിഗണിക്കുന്നു; അധ്യാപകർക്ക് സർക്കാർ അധ്യാപക പരിഗണണനയും.

കേരളത്തിൽ മദ്‌റസാ അധ്യാപക ക്ഷേമനിധി ബോർഡാണ് നിലവിലുള്ളത്. അറുപത് വയസ്സ് തികഞ്ഞ മുഅല്ലിമുകൾക്ക് 1500 രൂപ വീതം പെൻഷൻ തുക നൽകുന്നുണ്ട്. അഞ്ച് വർഷം ക്ഷേമനിധിയിൽ 100 രൂപ വീതം അടച്ചവർക്കാണ് ബോർഡിന്റെ ആനുകൂല്യമുള്ളത്. തുച്ഛമായ ശമ്പളത്തിന് മതാധ്യാപന മേഖലയിൽ പ്രവർത്തിക്കുന്നവരാണേേല്ലാ മദ്‌റസാ അധ്യാപകർ. പളളിയിൽ അഞ്ച് നേരം ബാങ്ക് വിളിക്കുന്നവരും തഥൈവ. എന്നാൽ മതത്തിൽ ഏറെ പവിത്രതയും പുണ്യവുമുള്ള ശ്രേഷ്ഠ വൃത്തിയായതിനാൽ മുസ്‌ലിം സമൂഹം അവരെ ആദരോവടെ കാണുകയും സംരക്ഷിക്കുകയും ചെയ്യുന്നു.

മദ്‌റസാധ്യാപകരുടെ നാനോന്മുഖ ക്ഷേമം ലക്ഷ്യമിട്ട് സമസ്ത കേരള ജംഇയ്യത്തുൽ ഉലമാക്കു കീഴിൽ 1959 ൽ തന്നെ ജംഇയ്യത്തുൽ മുഅല്ലിമീൻ എന്ന പോഷക ഘടകം രൂപീകരിച്ചിട്ടുണ്ട്. മദ്‌റസാ മുഅല്ലിമുകൾക്ക് ശാസ്ത്രീയമായ അധ്യാപനരീതികളിൽ പരിശീലനം കൊടുക്കുന്നതോടൊപ്പം അവരുടെ അക്കാദമിക- സാമ്പത്തിക അഭിവൃദ്ധിക്കു വേണ്ടി സംഘടന വിവിധ പദ്ധതികളാണ് സംഘടനക്കു കീഴിൽ ആവിഷ്‌കരിച്ചുകൊണ്ടിരിക്കുന്നത്. അവശ സഹായം, സർവീസ് ആനുകൂല്യം, പെൻഷൻ, മരണാനന്തര ക്രിയാസഹായം, പ്രവർത്തക അലവൻസ്, മോഡൽ ക്ലാസ് അലവൻസ്, മദ്‌റസാ ഗ്രാന്റുകൾ, വിവിധ അവാർഡുകൾ, മുഅല്ലിം നിക്ഷേപ പദ്ധതി തുടങ്ങി ഒട്ടനവധി പദ്ധതികളാണ് ജംഇയ്യത്തുൽ മുഅല്ലിമീൻ ഇതിനകം വിജയകരമായി നടപ്പിലാക്കിയിട്ടുണ്ട്. ഇതിനായി സംഘടന ഇക്കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ അഞ്ച് കോടിയിലധികം (5,17,87,890) രൂപയാണ് ചെലവഴിച്ചത്. സർക്കാറിനോ മറ്റു സാമൂദായിക സംഘടനകൾക്കോ ആലോചിക്കാവുന്നതിനപ്പുറമുള്ള പ്രവർത്തനങ്ങളും പദ്ധതികളുമാണ് മദ്‌റസാ അധ്യാപകർക്കായി സമസ്തക്കു കീഴിൽ പ്രയോഗവത്കരിച്ചുകൊണ്ടിരിക്കുന്നത്.

ചുരുക്കത്തിൽ, ഒരു വിഭാഗത്തിനു നേരെ ബാലിശമായ ആരോപണങ്ങൾ ഉന്നയിക്കുന്നതിനു മുൻപ് സത്യാവസ്ഥ അന്വേഷിക്കുകയാണ് വേണ്ടത്. യാഥാർഥ്യം സമൂഹ സമക്ഷം ബോധ്യപ്പെടുത്താൻ സർക്കാർ മനസ്സു കാണിക്കുകയും വേണം.

Related Articles