‘താങ്കള്‍ക്കു നാട്ടില്‍ ജീവ സുരക്ഷക്ക് പ്രശ്‌നമുണ്ടോ’ എന്ന ചോദ്യത്തിന് അന്ന് കണ്ടപ്പോള്‍ കഫീല്‍ ഖാന്‍ മറുപടി ഒരു ചിരിയില്‍ ഒതുക്കി. സുരക്ഷാ കാരണം തന്നെയാകും അദ്ദേഹം അങ്ങിനെ പ്രതികരിക്കാന്‍ കാരണം. കഫീല്‍ ഖാനെ കിട്ടിയില്ല എന്ന ദേഷ്യം സഹോദരനില്‍ തീര്‍ത്തു എന്ന് വേണം മനസ്സിലാക്കാന്‍.
ആരാണ് കൃത്യത്തിനു പിന്നില്‍ എന്ന് ഇനിയും മനസ്സിലായിട്ടു വേണം. ഒരാളെ വെടിവെച്ചു കൊല്ലുക എന്നത് നമ്മുടെ നാട്ടില്‍ വലിയ വിഷയമല്ല. യു.പി സര്‍ക്കാര്‍ ഉണ്ടാക്കി വെച്ച നുണകളെ അതിജയിച്ചാണ് കഫീല്‍ ഖാന്‍ ജയിലില്‍ നിന്നും പുറത്തു വന്നത്. യു പി പോലുള്ള ഒരു സംസ്ഥാനത്ത് ആരോഗ്യ രംഗം എത്ര മാത്രം പിറകിലാണ് എന്ന് കൂടി ലോകം മനസ്സിലാക്കിയ വിഷയമായിരുന്നു ഗോരക്പൂര്‍ ആശുപത്രിയില്‍ നടന്നത്. കഫീല്‍ ഖാന്‍ മാത്രമല്ല അദ്ദേഹത്തിന്റെ കുടുംബവും ഭൂമിയില്‍ നിന്നും പോകണം എന്ന് പലരും ആഗ്രഹിക്കുന്നു. സത്യം പറയുന്നവരെയും ചെയ്യുന്നവരെയും പണ്ടും ഫാസിസത്തിന് വെറുപ്പാണ്. ജീവന്‍ ഭീതിയാല്‍ ആരും ഒന്നും പറയരുത് എന്നുള്ള സന്ദേശം കൂടി ഇതിലൂടെ നല്‍കാന്‍ ബന്ധപ്പെട്ടവര്‍ക്ക് കഴിയുന്നു.
കഫീല്‍ ഖാന്റെ സഹോദരന് വെടിയേറ്റ ക്ഷേത്ര പരിസരം രണ്ടു ദിവസമായി അതീവ സുരക്ഷക്കു കീഴിലാണ്. മുഖ്യമന്ത്രി ഈ പരിസരത്തു ഉണ്ടായിരുന്നു എന്നത് തന്നെ കാരണം. തനിക്കും കുടുംബത്തിനും പോലീസ് സംരക്ഷണം വേണമെന്ന് കഫീല്‍ ഖാന്‍ ആവശ്യപ്പെട്ടിരുന്നു. അതിനു അനുഗുണമായ ഒരു നടപടിയും ഉണ്ടായിട്ടില്ല. ഏതു സമയവും എന്തും സംഭവിക്കാം എന്ന അവസ്ഥയില്‍ ജീവിതം തള്ളിനീക്കാന്‍ മാത്രമായി ചില ജീവിതങ്ങള്‍ ബാക്കിയായുന്നു എന്നതാണ് ഇതെല്ലം നല്‍കുന്ന പാഠം.