“ഇന്ത്യയെ ഹിന്ദുവും ആര്യനുമായി നിർവ്വചിച്ച് മറ്റെല്ലാ വിഭാഗങ്ങളെയും അന്യരാക്കുക. സാംസ്കാരിക സ്ഥാപനങ്ങളെ മുഴുവൻ സ്വന്തം പ്രചാരണ യന്ത്രങ്ങളാക്കുക. സെൻസർഷിപ്പും തടവും കൊലപാതകവും ബ്ലാക് മെയിലിംഗും വഴി വിമർശകരെയും എതിർ പ്രസ്ഥാനങ്ങളെയും നിർവീര്യമാക്കാൻ ശ്രമിക്കുക, വിമർശകമായ കലാസൃഷ്ടികളെ സാഹിത്യം മുതൽ നാടകവും സിനിമയും വരെ ആക്രമിക്കുക. കലാകാരന്മാരെ അവർക്കു തോന്നിയാൽ നാടുകടത്തുക, നീതിന്യായ വ്യവസ്ഥയെപ്പോലും തങ്ങൾക്കനുകൂലമായി ഉപയോഗിക്കുക, മത സംഘർഷങ്ങൾ ബോധപൂർവ്വം ആസൂത്രണം ചെയ്യുക, ചരിത്രത്തെ തങ്ങൾക്കനുകൂലമായി വ്യാഖ്യാനിക്കുക, അതിനായി തങ്ങൾക്കനുകൂലമായ രേഖകൾ പോലും അപ്രത്യക്ഷമാക്കുക. എതിർ പ്രവർത്തനങ്ങളെ മുഴുവൻ രാജ്യദ്രോഹമായി വ്യാഖ്യാനിക്കുക.. ഇങ്ങനെ ഒരു രാഷ്ട്രീയ സാംസ്കാരിക യുദ്ധം തന്നെയാണ് ഇന്ത്യയിൽ ഇപ്പോൾ അരങ്ങേറുന്നത്..
ഹിന്ദുത്വ വാദത്തിൻ്റെ പ്രധാന ഇരകൾ ദലിതർ, ആദിവാസികൾ, മുസ് ലിം – ക്രിസ്ത്യൻ ന്യൂനപക്ഷങ്ങൾ, രാഷ്ട്രീയ ഇടതുപക്ഷം, തൊഴിലാളികൾ, ഭൂരഹിത – ചെറുകിട കർഷകർ, പരിസ്ഥിതി പ്രവർത്തകർ, സർക്കാറേതര സംഘങ്ങൾ, മതേതര വാദികൾ, സ്വതന്ത്ര സാഹിത്യ- കലാകാരന്മാർ എന്നിവരാണ്..
ഇന്ത്യയിൽ ഇന്ന് ആളുന്ന ഫാഷിസത്തിൻ്റെ തീയിൽ ചെറുത്തുനിൽപ്പിൻ്റെ ആയുധങ്ങൾ രൂപപ്പെടുത്തിയെടുക്കണം. സാമ്രാജ്യത്വത്തിനെതിരെ ഒരിക്കൽ ഉയർത്തപ്പെട്ട ഒരു പിടി ഉപ്പു പോലെ!..”