ഹിജ്‌റ പതിനൊന്നാം വർഷം റബ്ബിയുൽ അവ്വൽ 12. തിരുനബി സല്ലല്ലാഹു അലൈഹിവസല്ലം അന്നാണ് അവസാനവട്ടം പള്ളിയിൽ എത്തിയത്. അബൂബക്കർ(റ) ആയിരുന്നു നമസ്കാരം അപ്പോൾ നയിച്ചിരുന്നത്. നമസ്കാരം തുടരാൻ ആംഗ്യം കാട്ടി തിരുനബി ജനങ്ങളോടൊപ്പം ചേർന്നു നിന്നു. ആ മുഖം സന്തോഷഭരിതമായി. ആ സന്ദർഭത്തെ കുറിച്ച് ‘ആ സമയത്തോളം പ്രകാശമാനമായി നബി(സ)യുടെ മുഖം ഞാൻ മറ്റൊരിക്കലും കണ്ടിട്ടില്ല’ എന്ന് ചങ്ങാതി അനസ്(റ) സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.
നമസ്കാരശേഷം ആയിശ(റ)യുടെ മുറിയിലെത്തിയ അദ്ദേഹം അവരുടെ മാറിൽ തലചായ്ച്ചു കിടന്നു. ആ ശിരസ്സിന്റെ ഭാരം അവർക്കു താങ്ങാൻ കഴിയാത്തതു പോലെ തോന്നി.
‘ആയിശയുടെ വിരിപ്പിലുണ്ടാവുമ്പോഴെനിക്ക് വഹ്‌യ് കിട്ടിയിട്ടുണ്ട്’ എന്ന് പറഞ്ഞു ഒറ്റപ്പെടലിന്റെ നാളുകൾക്കൊടുവിൽ നബി അവരെ സമാധാനിപ്പിച്ചിട്ടുണ്ടായിരുന്നു. മറ്റാർക്കും കിട്ടാത്ത ഭാഗ്യം! ഓർമ്മകളുടെ മലവെള്ളപ്പാച്ചലിൽ അവരിൽ റസൂലിനോടുള്ള മുഗ്ദാനുരാഗം നിറഞ്ഞു കൊണ്ടിരുന്നു.
നബിയുടെ ബോധം മറഞ്ഞു. എല്ലാറ്റിന്റെയും ഒടുക്കമെന്നു ആയിശ(റ)ക്കു തോന്നി. കുറെ കഴിഞ്ഞപ്പോൾ അദ്ദേഹം കണ്ണ് തുറന്നു. പക്ഷെ ഈ വാക്കുകൾ മൊഴിയാനായി മാത്രം.
“സ്വർഗ്ഗത്തിലെ പരമമായ സംഗമത്തോടൊപ്പം’ അതോ ‘കൂട്ടുകാരോടൊപ്പം’ എന്നോ?
റസൂൽ കൊതിച്ചിരുന്ന ആ യാത്ര തുടങ്ങി എന്നുറപ്പിച്ചപ്പോൾ ആയിശറ) ആ ശിരസ്സ് പതുക്കെ താഴെ ഇറക്കി വച്ചു. ഭൂമിക്കും ആകാശത്തിനും കരയാനായി പതിവ് രീതിയിൽ എഴുന്നേറ്റു. തന്റെ ദുഖവും ജനങ്ങളുടെ ദുഖവും മരണത്തിന്റെ നിശബ്ദത ഭഞ്ജിച്ചുകൊണ്ട് ലോകത്തിന്റെ അതിരുകളിലേക്കു വ്യാപിക്കാൻ തുടങ്ങേണ്ടതുണ്ടെന്ന് അവർക്കു തോന്നി.
ചിറകറ്റ പക്ഷിയെ പോലെ ഒരു നിലവിളിയോടെ പുറത്തേക്കു വന്ന ആയിശറ) ഇങ്ങിനെയാണ് പറഞ്ഞു പോയത് കേട്ടോ.
‘അദ്ദേഹത്തിന് വേണ്ടിയല്ല ഞാൻ കരയുന്നത്. ഇതിനേക്കാൾ മെച്ചമുള്ള ഒരു ലോകത്തേക്കാണ് അദ്ദേഹം പോയിരിക്കുന്നത് എന്നെനിക്കുറപ്പാണ്. നമ്മളെക്കാൾ സ്നേഹമുള്ള റബ്ബിലേക്കും. പക്ഷെ ഞാൻ വിലപിക്കുന്നത് സ്വർഗത്തിൽ നിന്ന് ഭൂമിയിലേക്കുള്ള ബന്ധനം അറ്റു പോയല്ലോ എന്നോർത്താണ് ”
അതേ…സ്വർഗ്ഗവും മനുഷ്യരും തമ്മിലുള്ള ബന്ധം അറ്റു പോയ ദുഃഖം !
???? വാട്സാപ് ഗ്രൂപ്പില്‍ അംഗമാവാൻ????: https://chat.whatsapp.com/FZFMUBbfc8KHUgxeDQuqFU