1921 ഒക്ടോബർ 18ന് ഹിന്ദു പത്രത്തിൽ മലബാർ വിപ്ലവനായകൻ വാരിയം കുന്നത്ത് കുഞ്ഞഹമ്മദാജി എഴുതിയ ഒരു കത്ത് പ്രാധാന്യപൂർവ്വം പ്രസിദ്ധീകരിച്ചു വന്നതായി കെ.എൻ പണിക്കർ PESANT PROTEST REVOLTS IN MALABAR എന്ന ഗ്രന്ഥത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. കത്തിൻറെ ഉള്ളടക്കം (സംക്ഷിപ്തം) ഇങ്ങനെ:
“ബഹുമാനപ്പെട്ട പത്രാധിപരേ, നിങ്ങളുടെ പത്രത്തിൽ താഴെ കാണിക്കുന്നത് പ്രസിദ്ധപ്പെടുത്തുവാൻ അപേക്ഷ.
ഹിന്ദുക്കളെ നിർബന്ധിച്ച് മുസ് ലിംകൾ മതം മാറ്റുന്നുവെന്നത് കളവായ കാര്യമാണ്. ഇങ്ങനെയുള്ള മതം മാറ്റം ഗവർമ്മെണ്ടു പക്ഷക്കാരും മഫ്ടിയിൽ നടക്കുന്ന റിസർവ് പോലീസുകാരും ലഹളക്കാരെന്ന ഭാവേന ചെയ്യുന്ന കൃത്യങ്ങൾ മാത്രമാണ്.
എന്നാൽ ചില ഹിന്ദു സഹോദരങ്ങൾ പട്ടാളത്തെ സഹായിക്കേണ്ടതിലേക്ക് നിരപരാധികളായ മുസ് ലിംകളെ ഒളിവു സ്ഥലങ്ങളിൽ നിന്ന് പിടിച്ചു കൊടുത്തതിനാൽ അവരോട് പ്രതികാരം ചെയ്തുവെന്നു മാത്രമേയുള്ളൂ. കൂടാതെ ലഹളക്ക് കാരണഭൂതനായ നമ്പൂതിരിയും ഇതേ മാതിരി ക്ലേശിക്കേണ്ടി വന്നു. എന്നാൽ ഇപ്പോൾ മിലിറ്ററി കമേണ്ടർ താലൂക്കുകളിൽ നിന്ന് ഹിന്ദുക്കളെ മാറ്റിപാർപ്പിക്കുന്നു. നിസ്സഹായരായ മുസ് ലിം സ്ത്രീകളെയും കുട്ടികളെയും സ്ഥലം വിടാൻ അനുവദിക്കുന്നില്ല. ഹിന്ദുക്കളെ നിർബന്ധിച്ച് പട്ടാളത്തിൽ ചേർക്കുന്നു. അതു കൊണ്ട് വളരെ ഹിന്ദുക്കൾ എൻറെ കുന്നിൽ വന്ന് രക്ഷപ്പെടുന്നു. അപ്രകാരം വളരെ മാപ്പിളമാരും രക്ഷക്ക് എന്നെ പ്രാപിക്കുന്നു. കഴിഞ്ഞ ഒന്നൊന്നര മാസമായി
പോലീസും പട്ടാളവും നിസ്സഹായരെ ദ്രോഹിക്കുകയല്ലാതെ കാര്യമായി ഒന്നും ചെയ്യുന്നില്ല.
ലോകത്തുള്ള എല്ലാവരും ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കട്ടെ. മഹാത്മാഗാന്ധിയും മൗലാനയും അറിയട്ടെ ”
കെ.കെ മുഹമ്മദ് അബ്ദുൽ കരീമിൻറെ “ശഹീദ് വാരിയം കുന്നത്ത് കുഞ്ഞഹമ്മദാജി” എന്ന ഗ്രന്ഥത്തിലും ഈ കത്തിൻറെ കോപ്പി കാണാം.
മലബാർ ലഹളക്കാലത്ത് ഹിന്ദുക്കളെ മുസ് ലിംകൾ നിർബന്ധിച്ചു മതം മാറ്റി എന്ന് ഇപ്പോൾ വിശിഷ്യ സംഘ് കേന്ദ്രങ്ങൾ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. എന്നാൽ അത് ഒരിക്കലും ശരിയല്ലെന്നും അപൂർവ്വം ചില ചെയ്തികൾക്കു പിന്നിൽ ഭിന്നിപ്പിച്ചു ഭരിക്കാനുള്ള ബ്രിട്ടീഷ് തന്ത്രം മാത്രമാണെന്നും വാരിയംകുന്നത്തിൻറെ “ഹിന്ദു” വിൽ വന്ന ഉദ്ധൃത കത്ത് തെളിയിക്കുന്നു.