അറിവിനെ പഞ്ചേന്ദ്രിയങ്ങളിൽ ബന്ധിപ്പിച്ചതും നാം സ്വന്തം സത്തയെ (ആത്മാവ്) മറന്നതുണ് മനുഷ്യൻ്റെ പതനത്തിനുള്ള ഒന്നാമത്തെ നിമിത്തമെന്ന് മഹാ പണ്ഡിത പ്രതിഭ ഇമാം ഗസ്സാലി നിരീക്ഷിക്കുന്നുണ്ട്.
ഈ വസ്തുതകണ്ടെത്താൻ ജീവിതത്തിൻ്റെ വലിയൊരു ഭാഗം സത്യാന്വേഷണത്തിനായി മാറ്റി വെച്ച ഗസ്സാലിയുടെ തദ് സംബന്ധമായ “അറിവില്ലായ്മയിൽ നിന്ന് മോചനം” (അൽ മുൻഖിദു മിനദ്ദലാൽ ) എന്ന കൃതി മലയാളത്തിൽ ലഭ്യമാണ്. (മൊഴിമാറ്റം: എ.കെ അബ് ദുൽ മജീദ്. പ്രസാധനം: അദർ ബുക്സ് )
സോക്രട്ടീസ്, പ്ലാറ്റോ, അരി സ്റ്റോട്ടിൽ തുടങ്ങിയ ചിന്തകർ ആസ്തിക്യ വാദികളായത് അന്തർ ജ്ഞാനത്തിൻ്റെ വെളിച്ചത്തിലായിരുന്നു എന്നു കണ്ടെത്തുന്ന ഗസ്സാലി തത്വചിന്ത, ഭൗതികവാദം, ആസ്തിക്യവാദം, തർക്കശാസ്ത്രം, പ്രകൃതി ശാസ്ത്രം .. തുടങ്ങി അറിവിൻ്റെ അപാരതീരങ്ങളിലൂടെ സഞ്ചരിക്കുന്നു. ഒടുവിൽ മന:സമാധാനവും ശാന്തിയും നിറഞ്ഞ അനുഭൂതിയുടെ പ്രശാന്ത തീരത്തണയുകയും വിശ്വൈക ശിൽപ്പിയായ ദൈവത്തിനു മുന്നിൽ കൈകൾ നിവർത്തി വിനീതമായി “സന്മാർഗത്തിലൂടെ വഴി നടത്തേണമേ” എന്ന് പ്രാർത്ഥിക്കുകയും ചെയ്യുന്നു!
ഒരു കാര്യം “അറിയില്ല” എന്നത് ആ കാര്യം നിഷേധിക്കാനുള്ള ന്യായമല്ല എന്ന് സമർത്ഥി ക്കുന്ന ഗസ്സാലി വേദഗ്രന്ഥമെന്ന പോലെ പ്രപഞ്ചഗ്രന്ഥവും വായിക്കണം എന്ന് മനുഷ്യരെ ഉണർത്തുന്നു. ഭൂമി, ആകാശം, വായു, ജലം, അഗ്നി, മൃഗങ്ങൾ, സസ്യങ്ങൾ, ധാതുക്കൾ, മനുഷ്യ ശരീരം, സൂര്യൻ, ചന്ദ്രൻ, നക്ഷത്രങ്ങൾ.. എല്ലാം വീണ്ടും വീണ്ടും വായിക്കപ്പെടണം!