Current Date

Search
Close this search box.
Search
Close this search box.

റമദാന് മുമ്പേ നീക്കം ചെയ്യപ്പെടേണ്ട സ്വഭാവങ്ങള്‍

ഒരു പാത്രത്തില്‍ ശുദ്ധമായ വെള്ളം നിറക്കുന്നതിന് മുമ്പ് അതിലെ മലിനമായ വെള്ളം ഒഴിവാക്കി അതിനെ ശുദ്ധിയാക്കേണ്ടതുണ്ട്. നിറഞ്ഞിരിക്കുന്ന പാത്രം പുതുതായി ഒന്നിനെയും ഉള്‍ക്കൊള്ളുകയില്ല. അതില്‍ ഒഴിക്കുന്ന ഓരോ തുള്ളി വെള്ളവും വെറുതെ പാഴാവുകയാണ്. വിശുദ്ധ റമദാന്‍ മാസത്തെ കാത്തിരിക്കുകയും, ഒരു വര്‍ഷത്തേക്കുള്ള ഊര്‍ജ്ജം അതില്‍ നിന്ന് ആര്‍ജ്ജിക്കുന്നതിനായി മുന്നൊരുക്കങ്ങള്‍ നടത്തുകയും ചെയ്യുന്ന വിശ്വാസി തന്റെ മനസ്സില്‍ അടിഞ്ഞു കൂടിയിരിക്കുന്ന ഇസ്‌ലാമിന് നിരക്കാത്ത മാലിന്യങ്ങള്‍ നീക്കം ചെയ്യേണ്ടതുണ്ട്. സംസ്‌കാരത്തിനും ചുറ്റുപാടിനും അനുസരിച്ച് ഈ മാലിന്യങ്ങള്‍ ഓരോരുത്തരിലും വ്യത്യസ്തമായിരിക്കും. അത്തരത്തിലുള്ള എല്ലാ കാര്യങ്ങളെ കുറിച്ചും പറയുക പ്രയാസമാണ്. അതില്‍ നിന്നും ചില ഉദാഹരണങ്ങള്‍ മാത്രമാണ് നിങ്ങളുടെ മുമ്പില്‍ വെക്കുന്നത്. അതുമായി തുലനപ്പെടുത്തി ഓരോ മുസ്‌ലിമും തന്റെ ഉള്ളിലെ രോഗം എന്താണെന്ന് തിരിച്ചറിയുകയും റമദാനിന്റെ ചൈതന്യം ഉള്‍ക്കൊള്ളാന്‍ പാത്രത്തെ സജ്ജമാക്കി വെക്കുകയും ചെയ്യട്ടെ.

1. അനാവശ്യ തര്‍ക്കം
അല്ലാഹുവിനെ സ്‌നേഹിക്കുകയും അല്ലാഹു സ്‌നേഹിക്കുകയും ചെയ്യുന്ന ആളുകളുടെ പ്രധാന വിശേഷണമാണ് അവര്‍ പരസ്പരം നൈര്‍മല്യത്തോടെ പെരുമാറുന്നവരായിരിക്കുമെന്നത്. അല്ലാഹു പറയുന്നു: ”അല്ലയോ വിശ്വസിച്ചവരേ, നിങ്ങളില്‍ വല്ലവനും തന്റെ ദീനില്‍നിന്നു മാറുന്നുവെങ്കില്‍ (മാറിക്കൊള്ളട്ടെ). അപ്പോള്‍ അല്ലാഹു അവന്‍ സ്‌നേഹിക്കുന്നവരും അവനെ സ്‌നേഹിക്കുന്നവരും വിശ്വാസികളോട് മൃദുലചിത്തരും സത്യനിഷേധികളോട് ദൃഢമനസ്‌കരും ദൈവികസരണിയില്‍ സമരം ചെയ്യുന്നവരും ഒരാക്ഷേപകന്റെയും ആക്ഷേപത്തെ ഭയപ്പെടാത്തവരുമായ മറ്റു ജനങ്ങളെ ഉയര്‍ത്തിക്കൊണ്ടുവരുന്നതാകുന്നു.” (അല്‍മാഇദ: 54)
അല്ലാഹുവിനും അവന്റെ ദൂതനും അങ്ങേയറ്റം വെറുപ്പുള്ള കാര്യമാണ് അനാവശ്യമായ തര്‍ക്കം. നബി(സ) പറഞ്ഞതായി ആഇശ(റ) പറയുന്നു: ”ആളുകളില്‍ കടുത്ത കുതര്‍ക്കികളെയാണ് അല്ലാഹു ഏറ്റവുമധികം വെറുക്കുന്നത്.” (ബുഖാരി) അന്യായമായ കാര്യത്തിന് വേണ്ടിയുള്ള തര്‍ക്കമാണ് ഇവിടെ ഉദ്ദേശിച്ചത്. ന്യായമായ ആവശ്യത്തിന് വേണ്ടി നിലകൊള്ളുന്നതിന് അത് തടസ്സമല്ല. പ്രതിയോഗിയോട് അന്യായം പ്രവര്‍ത്തിക്കുകയോ വേദനിപ്പിക്കുകയോ ചെയ്യാതെ അതിന് വേണ്ടി ഉറച്ചു നിലകൊള്ളണം.

2. രഹസ്യങ്ങള്‍ പ്രചരിപ്പിക്കലും വ്യാജ വാഗ്ദാനവും
ഒരാളെ വാക്കുകൊണ്ടോ പ്രവൃത്തിയാലോ വേദനിപ്പിക്കുന്നത് അല്ലാഹു വിലക്കിയിട്ടുള്ള കാര്യമാണ്. മറ്റൊരാളെ സംബന്ധിച്ച രഹസ്യം പരസ്യപ്പെടുത്തുന്നത് പോലുള്ള ഏതൊരു പ്രവര്‍ത്തനവും അതില്‍ പെട്ടതാണ്. ഒരാള്‍ നിങ്ങളെ വിശ്വസിച്ച് അയാളുടെ രഹസ്യം നിങ്ങളുമായി പങ്കുവെക്കുകയും എന്നിട്ട് നിങ്ങളത് ആളുകളോട് പറഞ്ഞ് അയാളെ താറടിക്കുകയും ചെയ്യുന്നത് എത്രത്തോളം വലിയ വഞ്ചനയാണ്. എത്ര ഗുരുതരമായ കുറ്റമാണ് അതിലൂടെ ചെയ്യുന്നത്. നബി(സ) പറയുന്നു: ”ഒരാള്‍ ഒരു കാര്യം സംസാരിക്കുകയും എന്നിട്ട് ചുറ്റുപാടിലേക്ക് തിരിഞ്ഞുനോക്കുകയും (മറ്റാരെങ്കിലും അത് ശ്രദ്ധിക്കുന്നുണ്ടോ എന്നറിയാന്‍) ചെയ്താല്‍ അതൊരു വിശ്വസിച്ചേല്‍പിക്കലാണ്.”
വ്യാജ വാഗ്ദാനങ്ങളെ കുറിച്ച് നബി(സ) താക്കീത് നല്‍കുന്നത് നോക്കൂ: ”നാല് കാര്യങ്ങള്‍ ഒരാളിലുണ്ടെങ്കില്‍ അയാള്‍ പൂര്‍ണ്ണമായും കപടവിശ്വാസിയായി. അവയില്‍ ഏതെങ്കിലുമൊന്നുണ്ടെങ്കില്‍ അവനില്‍ കാപട്യത്തിന്റെ അംശമുണ്ട്. സംസാരിച്ചാല്‍ കളവു പറയുക, വിശ്വസിച്ചാല്‍ വഞ്ചിക്കുക, കരാര്‍ ചെയ്താല്‍ ലംഘിക്കുക. തര്‍ക്കിച്ചാല്‍ അസഭ്യം പറയുക എന്നിവയാണവ.”

3. ആവശ്യമില്ലാത്ത സംസാരം
യാതൊരു ആവശ്യവുമില്ലാത്ത കാര്യത്തെ കുറിച്ച സംസാരം വലിയ വിപത്തുകളിലൊന്നാണ്. അങ്ങനെ അവന്റെ നാവില്‍ നിന്നും പുറത്തുവരുന്ന ഓരോ വാക്കിന്റെ പേരിലും അവന്‍ വിചാരണ ചെയ്യപ്പെടും. ഒരു സംസാരം കൊണ്ട് പ്രയോജനം ഒന്നുമില്ലെങ്കില്‍ പിന്നെ ദോഷത്തിനാണ് അതില്‍ കൂടുതല്‍ സാധ്യത. കാണുന്നവരോടെല്ലാം എവിടെ നിന്നാണ് നീ വരുന്നത്, എവിടേക്കാണ് പോകുന്നത്? എന്നെല്ലാമുള്ള ചോദ്യം അനാവശ്യമാണ്. ഒരുപക്ഷേ അത് താങ്കളോട് വെളിപ്പെടുത്താന്‍ അയാള്‍ ആഗ്രഹിക്കുന്നുണ്ടാവില്ല. അപ്പോള്‍ അയാള്‍ കളവ് പറയാന്‍ നിര്‍ബന്ധിതനാവുന്നു. താങ്കളെ സംബന്ധിക്കാത്ത ഒരു ചോദ്യം ചോദിച്ച് ആ തെറ്റിനുള്ള സാഹചര്യം ഒരുക്കിയത് താങ്കളാണ്. നബി(സ) പറഞ്ഞു: ”തന്നെ സംബന്ധിക്കാത്ത കാര്യങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കല്‍ നല്ല ഇസ്‌ലാമിന്റെ ഭാഗമാണ്.” (തിര്‍മിദി)

4. അസൂയ
മറ്റുള്ളവരുടെ അനുഗ്രഹങ്ങള്‍ നീങ്ങിപ്പോവാനുള്ള ആഗ്രഹമാണത്. അസൂയാലുവിനെ മാത്രമല്ല, സമൂഹത്തെ ഒന്നടങ്കം ബാധിക്കുന്ന മാരക രോഗമാണത്. അതിന്റെ ഫലമായി സമൂഹത്തില്‍ നിന്നും മൂല്യങ്ങളും മനുഷ്യത്വവും ഇല്ലായ്മ ചെയ്യപ്പെടും. മനസ്സിലെ അഗ്നിയാണത്. അതവിടെ ജ്വലിച്ചു കൊണ്ടിരിക്കുമ്പോള്‍ അതില്‍ നിന്നും പകയും വിദ്വേഷവും ഗൂഢാലോചനും ജന്മമെടുക്കും. വന്‍പാപങ്ങളുടെ തലത്തിലേക്ക് അതവനെ എത്തിക്കുന്നു. നബി(സ) പറയുന്നു: നിങ്ങള്‍ക്ക് മുമ്പുള്ള സമൂഹങ്ങളുടെ രോഗം നിങ്ങളിലേക്കും ഇഴഞ്ഞുകയറുന്നു. അസൂയയും വിദ്വേഷവുമാണത്. മുണ്ഡനം ചെയ്തു കളയുന്നതാണത്. മുടി മുണ്ഡനം ചെയ്യുന്നതിനെ കുറിച്ചല്ല ഞാന്‍ പറയുന്നത്. മറിച്ച് ദീനിനെ മുണ്ഡനം ചെയ്യുന്നതിനെ കുറിച്ചാണ്.” (അബൂദാവൂദ്)

5. അഹങ്കാരം
അല്ലാഹു പറയുന്നു: ” ഭൂമിയില്‍ അന്യായമായി അഹങ്കരിച്ചുനടക്കുന്നവരുടെ കണ്ണുകളെ ഞാന്‍ എന്റെ ദൃഷ്ടാന്തങ്ങളില്‍നിന്ന് തെറ്റിച്ചുകളയുന്നതാണ്.” (അല്‍അഅ്‌റാഫ്: 146)
മുസ്‌ലിം റിപോര്‍ട്ട് ചെയ്യുന്ന സ്വഹീഹായ ഹദീല്‍ പറയുന്നു: ”ഹൃദയത്തില്‍ അണുതൂക്കം അഹങ്കാരമുള്ളവന്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുകയില്ല.”
‘അഹങ്കാരികള്‍ക്ക് വേണ്ടിയാണ് ഞാന്‍ ഒരുക്കപ്പട്ടിരിക്കുന്നതെന്ന് നരകം പറയുന്നു’ എന്ന് മറ്റൊരു ഹദീസില്‍ കാണാം. നബി(സ) മറ്റൊരിക്കല്‍ പറഞ്ഞു: ”ധിക്കാരികളും അഹങ്കാരികളുമായിട്ടുള്ളവര്‍ അന്ത്യദിനത്തില്‍ അണുവിന്റെ രൂപത്തില്‍ ഒരുമിച്ചു കൂട്ടപ്പെടും. അല്ലാഹുവിന്റെ അടുക്കലുള്ള നിന്ദ്യതയുടെ പേരില്‍ ജനങ്ങള്‍ അവരെ ചവിട്ടിമെതിക്കുന്നു.”

6. കോപം
കോപത്തിന്റെ തീ അണക്കാന്‍ ആര്‍ക്കാണ് സാധിക്കുക? സ്വന്തത്തെ നിയന്ത്രിക്കാന്‍ ആര്‍ക്കാണ് കഴിയുക? ദേഷ്യം വരുമ്പോള്‍ അതിനെ നിയന്ത്രിച്ചു നിര്‍ത്താന്‍ കഴിയുന്നതാര്‍ക്കാണ്? തന്റെ രോഷം അല്ലാഹുവിന് വേണ്ടി മാത്രമാക്കാന്‍ ആര്‍ക്കാണ് സാധിക്കുക? നിങ്ങള്‍ ഒരു മുസ്‌ലിമാണെങ്കില്‍ ഇതിനെല്ലാം നിങ്ങള്‍ സാധിക്കും. അല്ലാഹു പറയുന്നു: ”സ്വര്‍ഗം ക്ഷേമത്തിലും ക്ഷാമത്തിലും ധനം ചെലവഴിക്കുകയും കോപത്തെ സ്വയം വിഴുങ്ങുകയും ജനത്തിന്റെ കുറ്റങ്ങള്‍ ക്ഷമിക്കുകയും ചെയ്യുന്ന ഭക്തജനങ്ങള്‍ക്കായി ഒരുക്കപ്പെട്ടിരിക്കുന്നു.” (ആലുഇംറാന്‍: 134)
ദുരഭിമാനവും ആത്മപ്രശംസയും അഹങ്കാരവുമാണ് കോപത്തിന്റെ പ്രധാന കാരണങ്ങള്‍. അത്തരം ചീത്തഗുണങ്ങള്‍ വെടിയുന്നതിന് പരിശ്രമവും അല്ലാഹുവുമായുള്ള ബന്ധവും ദൈവഭക്തിയുള്ള ആളുകളുമായുള്ള സഹവാസവും ആവശ്യമാണ്.

7. പരദൂഷണം
മരിച്ച മനുഷ്യന്റെ മാംസം തിന്നുന്നതിനോടാണ് ഖുര്‍ആന്‍ പരദൂഷണത്തെ ഉപമിച്ചിട്ടുള്ളത്. ‘ഒരാളെ കുറിച്ച് അയാള്‍ക്ക് ഇഷ്ടമില്ലാത്തത് പറയലാണ്’ പരദൂഷണം. വളരെ നിന്ദ്യമായിട്ടുള്ള സ്വഭാവമാണത്. അല്ലാഹു പറയുന്നു: ”ആരും ആരെക്കുറിച്ചും പരദൂഷണം പറയരുത്.നിങ്ങളാരെങ്കിലും മരിച്ച സഹോദരന്റെ മാംസം തിന്നാനിഷ്ടപ്പെടുമോ?നിങ്ങളതു വെറുക്കുകയാണല്ലോ.” (അല്‍ഹുജുറാത്ത്: 12)
നബി(സ) പറഞ്ഞു: ”ഓരോ മുസ്‌ലിമിനും മറ്റൊരു മുസ്‌ലിമിന്റെ രക്തവും സമ്പത്തും അഭിമാനവും പവിത്രമാണ്.” (മുസ്‌ലിം)

8. ഏഷണി
നബി(സ) പറയുന്നു: ”ഏഷണിക്കാരന്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുകയില്ല.” (മുസ്‌ലിം) മറ്റൊരിക്കല്‍ നബി(സ) പറഞ്ഞു: ”ഏഷണിയുമായി നടക്കുന്നവര്‍ സ്‌നേഹിതന്‍മാര്‍ക്കിടയില്‍ കുഴപ്പങ്ങളുണ്ടാക്കുകയും നിരപരാധികളെ തെറ്റിലേക്ക് നയിക്കുകയും ചെയ്യുന്നു.”

9. പിശുക്ക്
അല്ലാഹു ആക്ഷേപിച്ചിട്ടുള്ള ഗുണമാണ് പിശുക്ക്. നബി(സ) റമദാനില്‍ വീശുന്ന കാറ്റിനെ പോലെ ഉദാരനായിരുന്നു. പിശുക്കെന്ന ഗുണം സ്വഹാബിമാരുടെ ജീവിതത്തിലും കാണാനാവുകയില്ല. ചരിത്രം ഒരിക്കലും പിശുക്കന്‍മാരെ കുറിച്ച് നല്ലത് പറയുകയുമില്ല. അല്ലാഹു പറയുന്നു: ”സ്വമനസ്സിന്റെ പിശുക്കില്‍ നിന്ന് മുക്തരാക്കപ്പെടുന്നവരാരോ അവരത്രെ വിജയം വരിക്കുന്നവര്‍.” (അല്‍ഹശ്ര്‍: 9)
മറ്റൊരിടത്ത് പറയുന്നു: ”അല്ലാഹു തങ്ങള്‍ക്കേകിയ അനുഗ്രഹങ്ങളില്‍ പിശുക്കുകാണിക്കുന്നവര്‍, ആ പിശുക്ക് തങ്ങള്‍ക്ക് ഗുണകരമാണെന്നു കരുതാതിരിക്കട്ടെ. അല്ല, അതവര്‍ക്ക് വളരെ ദോഷകരമാകുന്നു. പിശുക്കി സമ്പാദിച്ചുവെച്ചതൊക്കെയും അന്ത്യനാളില്‍ അവര്‍ക്കു കണ്ഠവളയമായിത്തീരും.” (ആലുഇംറാന്‍: 180)
നബി(സ) പറഞ്ഞു: ”നിങ്ങള്‍ പിശുക്കിനെ സൂക്ഷിക്കുക, നിങ്ങള്‍ക്ക് മുമ്പുള്ളവരെ അത് നശിപ്പിച്ചിട്ടുണ്ട്. രക്തം ചിന്താനും നിഷിദ്ധങ്ങളെ അനുവദനീയമാക്കാനും അതവരെ പ്രേരിപ്പിച്ചു.”

10. അസഭ്യം, അശ്ലീലം, ശകാരം, ശാപം
നബി(സ) പറയുന്നു: ‘നിങ്ങള്‍ അശ്ലീലത്തെ സൂക്ഷിക്കുക, അശ്ലീലമായ വാക്കുകളും പ്രവൃത്തികളും അല്ലാഹു ഇഷ്ടപ്പെടുന്നില്ല.’
മറ്റൊരു സന്ദര്‍ഭത്തില്‍ നബി(സ) പറഞ്ഞു: ”വിശ്വാസി കുത്തുവാക്ക് പറയുന്നവനോ ശപിക്കുന്നവനോ അശ്ലീലം പറയുന്നവനോ മ്ലേച്ഛവര്‍ത്തമാനം പറയുന്നവനോ അല്ല.”
വൃത്തികെട്ട വാക്കുകളും പ്രയോഗങ്ങളുമാണ് അസഭ്യം കൊണ്ടുദ്ദേശിക്കുന്നത്. പൊതുവെ അങ്ങാടികളിലും മറ്റും സമയം ചെലവഴിക്കുന്ന വിവരംകെട്ടവരാണ് അത്തരം വര്‍ത്തമാനങ്ങള്‍ പറയാറുള്ളത്. എന്നാല്‍ സദ്‌വൃത്തരായവരെ സംബന്ധിച്ചടത്തോളം അത്തരം വര്‍ത്തമാനം പറയുന്നത് പോയിട്ട് കേള്‍ക്കുന്നത് പോലും അസഹ്യമായിരിക്കും.

Related Articles