ഇതാണ് ഇസ്‌ലാം മുമ്പോട്ട് വെക്കുന്ന ധീരമായ നിലപാട്. ധിക്കാരിയായ ഭരണാധികാരികള്‍ക്ക് മുമ്പിലും നീതിക്ക് വേണ്ടി സാക്ഷിയാകുന്നതിലൂടെ ഭരണാധികാരികളെ വരെ ഇരുത്തിച്ചിന്തിപ്പിക്കുകുയും തെറ്റുതിരുത്താന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്നു. മറിച്ച് ഭരണാധികാരികളുടെ സാമീപ്യത്തിനായി മുഖസ്തുതിയും വാഴ്ത്തലുകളും പണ്ഡിതന്മാരില്‍ നിന്നുണ്ടാകുകയാണെങ്കില്‍ അത് ധിക്കാരത്തില്‍ ബഹുദൂരം സഞ്ചരിക്കാനുള്ള പ്രചോദനം മാത്രമേ നല്‍കുകയുള്ളൂ. സത്യസന്ധതക്ക് ഒരു ശ്രേഷ്ഠതയുണ്ട്. ധീരത ഒരുല്‍കൃഷടമായ ഗുണവിശേഷണമാണ്. ഇവ രണ്ടുമാണ് സത്യം ആരുടെ മുമ്പിലും തുറന്നുപറയാന്‍ പ്രചോദനമാകുന്നത്. അതിനാല്‍ തന്നെ സുഹൃത്തുക്കളോടും ഭരണാധികാരികളോടും നേതൃത്വത്തോടും ഗുണകാംക്ഷ പുലര്‍ത്താന്‍ നമുക്ക് കഴിയേണ്ടതുണ്ട്. ഇല്ലെങ്കില്‍ അശ്രദ്ധയും അവിവേകവും മൂലം ഏതൊരു മനുഷ്യനും തെറ്റുകളിലകപ്പെടുകയും ചെയ്യും. സ്വന്തം തെറ്റുകള്‍ തിരിച്ചറിയാന്‍ പലപ്പോഴും നമുക്ക് കഴിയില്ല, മറ്റുള്ളവര്‍ ഉണര്‍ത്തുമ്പോഴാണ് നാം ബോധവാന്മാരാകുന്നത്. ഗുണകാംക്ഷയുള്ള മനസ്സും സത്യം സധൈര്യം വിളിച്ചുപറയാനുള്ള ആര്‍ജ്ജവവുമാണ് നാം നേടിയെടുക്കേണ്ടത്.
പൗരാണികവും ആധുനികവുമായ ചരിത്രം നാം വിശകലനവിധേയമാക്കുകയാണെങ്കില്‍ ഒരു സമൂഹം വിജയിക്കുന്നതിന് സത്യത്തോടുള്ള അവരുടെ കൂറും നേതൃത്വത്തോടുള്ള ആത്മാര്‍ഥമായ സ്‌നേഹവുമാണെന്ന് മനസ്സിലാക്കാം. സത്യത്തില്‍ അവരെ പിന്തുണക്കുന്നതില്‍ ഒരു പിശുക്കും അവര്‍ കാണിക്കുകയില്ല. തെറ്റുവരുമ്പോള്‍ ചൂണ്ടിക്കാണിക്കുന്നതില്‍ അവര്‍ ഒരു വീഴ്ചയും വരുത്തുകയില്ല. ഈ ഗുണഗണങ്ങള്‍ ഒരു സമൂഹത്തില്‍ നിന്ന് അന്യമാകുമ്പോള്‍ അവരുടെ ചൈതന്യം ചോര്‍ന്നു പോകുകയും ഔന്നത്യം ഇല്ലാതാകുകയും ആദരണീയത നഷ്ട്‌പ്പെടുകയും ചെയ്യും. ഈ സത്യസന്ധമായ ഗുണകാംക്ഷയാല്‍ സമ്പുഷ്ടമാണ് ഇസ് ലാമിക ചരിത്രം. ബോംബുകള്‍ കൊണ്ടോ കൂട്ടനശീകരണ ആയുധങ്ങള്‍കൊണ്ടോ ആയിരുന്നില്ല അവര്‍ ചരിത്രത്തില്‍ ഇടംപിടിച്ചത്. മറിച്ച് ഉല്‍കൃഷ്ട സ്വഭാവവൈശിഷ്ട്യങ്ങള്‍, കുശാഗ്രബുദ്ധി, ഉയര്‍ന്ന മൂല്യങ്ങള്‍ എന്നിവയായിരുന്നു അവരെ സവിശേഷമാക്കിയത്.
വിവ: അബ്ദുല്‍ബാരി കടിയങ്ങാട്